ADVERTISEMENT

മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് ‘കടുവ’യെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കടുവാക്കുന്നേൽ കുറുവച്ചന്റെ അച്ഛൻ കഥാപാത്രമായ കടുവാക്കുന്നേൽ കോരുത് മാപ്പിളയുടെ കഥ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിൽ മമ്മൂക്കയും ലാലേട്ടനുമൊന്നും വന്നില്ലെങ്കിൽ താൻ തന്നെ നരയിട്ട് ഇറങ്ങുമെന്നും പൃഥ്വി പറഞ്ഞു.

‘‘2017ൽ ജിനുവാണ് ‘കടുവ’യെക്കുറിച്ച് ആദ്യം പറയുന്നത്. അത്തരം ശ്രേണിയിലുള്ള സിനിമകള്‍ മലയാള സിനിമയിൽ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. മാസ് കമേഴ്സ്യൽ ബിഗ് സ്കെയ്ൽ എന്റർടെയ്നേഴ്സ് എന്നു വിശേഷിപ്പിക്കുന്ന സിനിമകൾ ഇനി നമ്മുടെ അഭിരുചിക്ക് ചേർന്നതല്ലെന്ന് ഒരു വിഭാഗം പ്രേക്ഷക സമൂഹം സ്വയം പറഞ്ഞ് പറ്റിച്ചുകൊണ്ടിരുന്ന കാലഘട്ടം. എന്നെപ്പോലെയും ഉണ്ണിയെ (ഉണ്ണി മുകുന്ദൻ) പോലെയും ഉള്ള, അത്തരം സിനിമകളുടെ വലിയ ആരാധകർ ഇങ്ങനെയുള്ള സിനിമയിൽ അഭിനയിക്കണമെന്നും അത്തരം സിനിമകൾ ഉണ്ടാകണമെന്നുമൊക്കെ തീവ്രമായ ആഗ്രഹമുള്ള ആളുകളാണ്. അതുകൊണ്ട് ഞാൻ ആദ്യം സംവിധാനം ചെയ്ത സിനിമയും ആ ശ്രേണിയിൽപെട്ടതായിരുന്നു.

അതിനുശേഷം എപ്പോഴും എന്നോട് ആളുകൾ ചോദിക്കും, എന്തുകൊണ്ട് ആക്‌ഷൻ കമേഴ്സ്യൽ സിനിമയിൽനിന്നു വിട്ടുനിൽക്കുന്നുവെന്ന്. ഇത്തരം സിനിമകൾക്ക് വലിയൊരു ഉത്തരവാദിത്തം ഉണ്ട്. ഇങ്ങനെയൊരു വലിയ സിനിമ അറ്റംപ്റ്റ് ചെയ്ത് വിജയിച്ചില്ലെങ്കിൽ അത് ആ സിനിമകളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും. അത്തരമൊരു സിനിമ ചെയ്യുകയാണെങ്കിൽ അത് വർക്ക് ആകും എന്ന പൂർണബോധ്യത്തോടു കൂടിയേ ചെയ്യൂ എന്നും തീരുമാനിച്ചിരുന്നു.

ആ ശ്രേണിയിൽ ഞാൻ കേട്ട കഥകളിൽ വച്ച് ഏറ്റവും നല്ല സബ്ജക്ട് ആയിരുന്നു ‘കടുവ’യുടേത്. ഇത് ഞാൻ ചെയ്യുകയാണെങ്കിൽ ഒന്നിനും ഒരു കുറവും വരുത്തില്ലെന്ന് തീരുമാനിച്ചു. ഇത് സംവിധാനം ചെയ്യണമെങ്കിൽ ആക്‌ഷൻ സിനിമകളിലെ തലതൊട്ടപ്പനെത്തന്നെ വിളിക്കണം. അങ്ങനെ ഷാജിയേട്ടനെ (ഷാജി കൈലാസ്) വിളിച്ചു. അന്ന് ഷാജിയേട്ടൻ, മലയാളസിനിമയിൽനിന്നു സ്വയം ഒരഞ്ചാറ് വർഷമായി മാറി നിൽക്കുന്ന സമയമാണ്. എന്റെ നിർബന്ധപ്രകാരം അദ്ദേഹം വന്ന് കഥ കേട്ടു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞതാണ് ‘കടുവ’യ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

ആറുവർഷം ഇടവേള എടുത്തുനിന്ന ഒരു സംവിധായകനെ തിരിച്ചുകൊണ്ടുവന്ന നടനല്ല ഞാൻ. ആറുവർഷക്കാലം ഇടവേള എടുത്ത ഷാജിയേട്ടൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അതില്‍ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടനാണ് ഞാൻ. ഷാജിയേട്ടന്റെ വലിയ ആരാധകനാണ് ഞാൻ. അതെന്റെ അസിസ്റ്റന്റ്സിന് വളരെ നന്നായി അറിയാം. എന്റെ സംവിധാനശൈലിയിൽ പോലും അദ്ദേഹം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ‘അസുരവംശം’ മുതല്‍ ‘കടുവ’ വരെയുള്ള സിനിമകളിൽ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് എനിക്ക് പഠിക്കാനായി.

‘കടുവ’ വലിയ സ്റ്റേറ്റ്മെന്റ് ആണ്. ഇത്തരം സിനിമകൾക്ക് ഇന്നും ഇവിെട പ്രസക്തിയുണ്ടെന്ന് അറിയുന്നത് ‘കടുവ’യുടെ വിജയത്തിലൂടെയാണ്. മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് കടുവ. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം.

കടുവാക്കുന്നേൽ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കിൽ ഞാൻ തന്നെ നരയിട്ട് ഇറങ്ങും. അത് ജിനുവിനോടും ഷാജിയേട്ടനോടും പറഞ്ഞിട്ടുണ്ട്. ഞങ്ങളുടേത് വലിയ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ടീം ആണ്.

ഷാജിയേട്ടന്റെ അടുത്ത ചിത്രത്തിലും ഞാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കാപ്പ’ എന്നാണ് സിനിമയുടെ പേര്. ആ സിനിമ ഞാൻ അതിന്റെ പൂർണരൂപത്തിൽ കണ്ടു. ഷാജിയേട്ടന്റെ ഏറ്റവും നല്ല സിനിമകളിലൊന്നാണ് ‘കാപ്പ’. ‘കടുവ’ പോലെ പൂർണമായ കമേഴ്സ്യൽ എന്റർടെയ്നറല്ല ‘കാപ്പ’. വളരെ പോസിറ്റിവ് ആയി നോക്കി കാണുന്ന സിനിമ കൂടിയാണിത്.

ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തിൽ എടുത്തുപറയണം, ലിസ്റ്റിൻ സ്റ്റീഫൻ. കഴിഞ്ഞ ഒന്നൊന്നര വർഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിൻ ഒപ്പമുണ്ടായിരുന്നു. കെജിഎഫ് 2, ചാർലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിൻ ഉണ്ടായിരുന്നു. ഞാൻ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്. അങ്ങനെ കൂടെ കൂട്ടാൻ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിൻ ഇല്ലായിരുന്നുവെങ്കിൽ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് ഇത്രയും ലാഭമുള്ള നിർമാണക്കമ്പനി ആകില്ലായിരുന്നു.’’–പൃഥ്വിരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com