ഭദ്രന്റെ പ്രസ് മീറ്റിനിടെ ഇടിച്ചു കയറി തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും; വിഡിയോ
Mail This Article
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ആടുതോമ ആടിത്തിമിർത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. സിനിമയുടെ റിലീസിനു മുന്നോടിയായി വമ്പൻ പ്രമോഷൻ പരിപാടികളാണ് ഭദ്രനും അണിയറ പ്രവർത്തകരും പദ്ധതിയിടുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനു മുന്നോടിയായി ഭദ്രന്‍ സംഘടിപ്പിച്ച പ്രസ് മീറ്റിനിടെ ആളുകളെ അമ്പരപ്പിച്ച് തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും വേദിയിലെത്തി.
നടൻ പി.എൻ. സണ്ണിയും സ്ഫടികം ജോർജുമാണ് സ്ഫടികത്തിലെ അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ പ്രസ്മീറ്റിനെത്തിയത്. ഭദ്രന്റെ ആശയപ്രകാരമായിരുന്നു ഇങ്ങനെയൊരു മേക്കോവറെന്ന് സ്ഥടികം ജോർജ് പറഞ്ഞു.
ചിത്രം അടുത്ത വർഷം ഫെബ്രുവരി 9 തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ് ചിലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതും.
പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്‍റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.