‘നിർമാതാവിനോടു പറഞ്ഞു: കാർ വേണ്ട, അതിന്റെ പണം തന്നാൽ മതി’
Mail This Article
സിനിമ വിജയിച്ചാൽ സംവിധായകനു സമ്മാനമായി ആഡംബര വാഹനങ്ങൾ നൽകുന്ന പതിവ് തമിഴകത്തുണ്ട്. ‘ലവ് ടുഡേ’ സിനിമയുടെ സംവിധായകൻ പ്രദീപ് രംഗനാഥനും ആദ്യ സിനിമയുടെ വിജയത്തിനു ശേഷം നിർമാതാവ് ഒരു കാർ സമ്മാനിച്ചിരുന്നു. എന്നാൽ ആ കാർ സ്വീകരിക്കാൻ പ്രദീപ് തയാറായില്ല. കാറിനു പകരം പണം തന്നാൽ മതിയെന്നായിരുന്നു നിർമാതാവിനോടു പ്രദീപ് പറഞ്ഞത്.
പണത്തോടുള്ള ആർത്തി കാരണമല്ല, അന്ന് ആ കാറിൽ പെട്രോൾ അടിക്കാൻ പോലും കയ്യിൽ പണമില്ലാത്തതു കൊണ്ടാണ് അങ്ങനെ ചെയ്തത്. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്കു വേണ്ടിയാണെന്നും പണം മാത്രം ലക്ഷ്യം വച്ചല്ലെന്നും പ്രദീപ് ഒരഭിമുഖത്തിൽ പറഞ്ഞു.
‘‘കോമാളി റിലീസ് ചെയ്തതിനു ശേഷം എനിക്ക് ഒരു കാർ സമ്മാനമായി ലഭിച്ചെങ്കിലും ഞാൻ അതു തിരികെ നൽകി. അന്ന് അതിൽ പെട്രോൾ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നു. അതുകൊണ്ട് കാറിനു പകരം അതിന് തുല്യമായ തുക നൽകാൻ ഞാൻ അവരോട് അഭ്യർഥിച്ചു. അടുത്ത മൂന്നു വർഷം അതിജീവിക്കാനും എന്റെ അത്യാവശ്യങ്ങൾ നിറവേറ്റാനും ഞാൻ ആ പണം ഉപയോഗിച്ചു.
എന്നും എന്റെ പാഷൻ പിന്തുടരാനാണ് ഞാൻ ആഗ്രഹിച്ചത്. പണമാണ് എനിക്കു മുഖ്യമെങ്കിൽ എന്റെ അടുത്ത സിനിമ ഉടൻതന്നെ തുടങ്ങിയേനെ. പക്ഷേ സിനിമയിൽനിന്ന് എനിക്ക് വേണ്ടത് സർഗാത്മക സംതൃപ്തിയാണ്. കാശിനു ബുദ്ധിമുട്ടുമ്പോൾ പോലും അവസരം ഉണ്ടായിട്ടും ഞാൻ സിനിമ ചെയ്യാത്തതെന്താണെന്ന് പലർക്കും മനസ്സിലായില്ല. പക്ഷേ എല്ലാം പണത്തിൽ അധിഷ്ഠിതമല്ല.’’–പ്രദീപ് രംഗനാഥൻ പറയുന്നു.