ADVERTISEMENT

സിനിമയിൽ തോറ്റെങ്കിലെന്താ, യഥാർഥ കോടതിയിൽ കേസ് വിജയിപ്പിച്ച് ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ ഷുക്കൂർ വക്കീൽ. ഷുക്കൂർ വക്കീലിന്റെ ഇടപെടലിൽ, പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന എയർ ഗൺ ബേക്കൽ ഹദാദ് നഗറിലെ ടൈഗർ സമീറിനു തിരികെ കിട്ടി.

തെരുവുനായ ശല്യം കാരണം കുട്ടികളെ മദ്രസയിൽ വിടാനായി തോക്കുമായി മുന്നിൽ പോകുന്ന സമീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് സമീറിന്റെ എയർ ഗണ്ണും മൊബൈലും കസ്റ്റഡിയിൽ എടുത്തു. കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് തോക്കും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തത്. എന്നാൽ ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗൺ പൊലീസ് അന്യായമായി പിടിച്ചുവച്ചിരിക്കുകയാണ് എന്നു കാണിച്ച് ഷുക്കൂർ വക്കീൽ മുഖേന സമീർ കോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച കോടതി, മൊബൈൽ ഫോണും എയർ ഗണ്ണും തിരിച്ചുകൊടുക്കാൻ ഉത്തരവിടുകയായിരുന്നു. തെരുവുനായ ശല്യം കാരണം നിരത്തിലിറങ്ങാൻ പേടിക്കുന്ന സ്വന്തം കുട്ടികളെയും അടുത്ത വീട്ടിലെ കുട്ടികളെയും മദ്രസയിൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന് സമീർ പറയുന്നു. തോക്കും ഫോണും തിരികെ ലഭിച്ചെങ്കിലും നായശല്യത്തിനു പരിഹാരമാകാത്തതിൽ വിഷമമുണ്ടെന്നും സമീർ പറയുന്നു.

കാസർകോട് സ്വദേശിയായ സി. ഷുക്കൂറിന്റെ ആദ്യ സിനിമയായിരുന്നു ‘ന്നാ താൻ കേസ് കൊട്’. കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് ഭാര്യ. സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒൻപതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com