കോടികളുടെ സ്വത്ത് സ്വന്തമാക്കി കശ്‌മീർ ഫയൽസ് സംവിധായകൻ; മുംബൈയിൽ വാങ്ങിയത് 17 കോടിയുടെ ഫ്ലാറ്റ്
Mail This Article
കോടികളുടെ സ്വത്ത് സ്വന്തമാക്കി കശ്‌മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. വിവേക് അഗ്നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും ചേർന്നു വാങ്ങിയത് 17.92 കോടി രൂപയുടെ അപ്പാർട്ട്മെന്റ്. മുംബൈയിലെ അതിസമ്പന്നർ താമസിക്കുന്ന അന്ധേരിയിലെ വെർസോവയിലാണ് ആഡംബര ഫ്ലാറ്റ് വാങ്ങിയത്. ഏറെ വിവാദമായ കശ്മീർ ഫയൽസിന്റെ സംവിധായകൻ കോടികളുടെ സ്വത്ത് സ്വന്തമാക്കിയത് സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുകയാണ്.
2022-ലെ രാഷ്ട്രീയ നാടകമായ ദ് കശ്മീർ ഫയൽസ്' എന്ന ചിത്രത്തിലൂടെയാണ് അഗ്നിഹോത്രി സമകാലിക ലോകത്ത് ചർച്ച ചെയ്യപ്പെടുന്ന പേരായി മാറിയത്. ഏറെ വിവാദങ്ങൾക്കൊടുവിൽ 2022 മാർച്ചിലാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ചിത്രം എത്തിയത്. ചിത്രം വൻതോതിൽ സ്വീകരിക്കപ്പെടുകയും 2022ൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.
എന്നാൽ ഗോവ ചലചിത്രോൽസവത്തിൽ കശ്മീർ ഫയൽസിനെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ജൂറി അധ്യക്ഷനും ഇസ്രായേലി സംവിധായകനുമായ നാദവ് ലാപിഡ് എത്തിയിരുന്നു. തന്റെ വിവാദ പരമാർശത്തില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കോടികളുടെ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. മറ്റൊരു രാഷ്ട്രീയ നാടകമായ ‘ദ് ഡൽഹി ഫയൽസിന്റെ പണിപ്പുരയിലാണ് സംവിധായകൻ. 1984ലെ സിഖ് വിരുദ്ധ കലാപത്തെ ആസ്പദമാക്കിയുള്ളതാണ് ഈചിത്രമെന്നാണ് സൂചന.
49 കാരനായ വിവേക് അഗ്നിഹോത്രി 2005ലാണ് തന്റെ ആദ്യ ചിത്രവുമായി എത്തുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപെട്ട ചോക്ലേറ്റ് എന്ന സിനിമ വലിയ പരാജയമായിരുന്നു. പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് ചെയ്ത ദ് ടാഷ്കെന്ത് ഫയൽസ് വലിയ വിജയമായിരുന്നു. ഈ സിനിമയുടെ വിജയത്തിനു തുടർച്ചെയന്നോളമാണ് അദ്ദേഹം കശ്മീർ ഫയൽസുമായി എത്തിയത്.