ADVERTISEMENT

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ‘മാളികപ്പുറം’ 100 കോടി ക്ലബ്ബിൽ. സിനിമയുെട അണിയറ പ്രവര്‍ത്തകർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. സിനിമയുടെ ആഗോള കലക്‌ഷനാണിത്. നാൽപത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒന്നര മാസം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബിൽ എത്തി നിൽക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്. 

 

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ആളുകൾ സിനിമ ഏറ്റെടുത്തു.

 

ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തില്‍  മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. 

 

രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം. സൂപ്പർതാരങ്ങളായ അജിത്തിന്റെയും വിജയ്‌യുടെയും ചിത്രങ്ങൾ കേരളത്തിലെ തിയറ്ററുകൾ കീഴടക്കിയിട്ടും മാളികപ്പുറം കുലുങ്ങിയില്ല. വീണ്ടും അതിശക്തമായി ചിത്രം തിരിച്ചെത്തി.

 

ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരുന്നു. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയത്. ചിത്രം ജനുവരി 26 ന് റിലീസ് ചെയ്തു. ഉണ്ണി മുകുന്ദന് തെലുങ്ക് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയും മാളികപ്പുറത്തിന് അനുകൂലമായി. തെലുങ്കിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com