ADVERTISEMENT

വിഷാദ രോഗത്തിന് അടിമയായിരുന്ന വെളിപ്പെടുത്തലുമായി തെലുങ്ക് സൂപ്പർ താരം പവന്‍ കല്യാണ്‍. ടോക്ക് ഷോ ആയ ‘അണ്‍സ്റ്റോപബിള്‍ വിത്ത് എന്‍ബികെ സീസണ്‍ 2’ വില്‍ നന്ദമൂരി ബാലകൃഷ്ണയോട് സംസാരിക്കവെയാണ് താരം  തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കടുത്ത വിഷാദം ബാധിച്ചിരുന്നുവെന്നും അതീജിവനം അത്ര എളുപ്പമായിരുന്നില്ലെന്നും പവന്‍ കല്യാണ്‍ പറയുന്നു. 

 

‘‘എനിക്ക് ആസ്മയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടിക്കടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമൂഹത്തിനോട് ഇടപെടുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. 17-ാം വയസ്സിൽ, പരീക്ഷകളുടെ സമ്മർദ്ദം എന്‍റെ വിഷാദം കൂട്ടി. എന്റെ മൂത്ത സഹോദരൻ (ചിരഞ്ജീവി) വീട്ടിലില്ലാത്ത സമയത്ത് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് ഞാൻ ഓർക്കുന്നു. സഹോദരൻ നാഗബാബുവും ഭാര്യാസഹോദരി സുരേഖയും ചേർന്നാണ് തക്ക സമയത്ത് അന്ന് എന്നെ രക്ഷിച്ചത്. എനിക്കു വേണ്ടി ജീവിക്കൂ എന്ന് സഹോദരന്‍ ചിരഞ്ജീവി പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. എങ്കിലും ജീവിക്കൂ. അന്നുമുതൽ, ഞാൻ എന്നെത്തന്നെ പഠിപ്പിക്കുകയും പുസ്തകങ്ങൾ വായിക്കുകയും കർണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു.’’–പവന്‍ പറഞ്ഞു.

 

കരാട്ടെയിൽ പവന്‍ കല്യാണിന് ബ്ലാക്ക് ബെൽറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല മറ്റ് നിരവധി ആയോധന കലകളും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. പവർ സ്റ്റാർ എന്നാണ് അദ്ദേഹം തെലുങ്ക് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. 

 

ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതിനെ കുറിച്ചും സ്വയം വെടിവയ്ക്കാൻ ശ്രമിച്ചതിനെ കുറിച്ചും പവൻ കല്യാൺ നേരത്തെ പറഞ്ഞിട്ടുണ്ട്. 2019-ൽ തെലങ്കാനയിൽ പരീക്ഷയിൽ തോറ്റ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  ‘‘നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്, നിങ്ങളോട് മാത്രം മത്സരിക്കുക.അറിവും വിജയവും കഠിനാധ്വാനത്തിലൂടെയാണ് വരുന്നത്, ഇന്ന് നമ്മൾ സഹിക്കുന്നത് നമ്മുടെ നാളെയെ രൂപപ്പെടുത്തും. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പ് ആകുക.’’ പവന്‍ കൂട്ടിച്ചേര്‍ത്തു.

 

ബി​ഗ് ബ‍ഡ്ജറ്റ് ചിത്രമായ 'ഹരിഹര വീര മല്ലു'വാണ് പവൻ കല്യാണിന്റേതായി ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമ. 'സാഹോ' എന്ന പ്രഭാസ് ചിത്രത്തിലുടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും പവൻ കല്യാൺ ആണ് നായകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com