ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളെ ഹൗസ്ഫുൾ ആക്കി പഠാന്റെ തേരോട്ടം തുടരുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കലക്‌ഷന് നേടിക്കഴിഞ്ഞു. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കലക്‌ഷൻ നേടിയ ചിത്രം എന്ന റെക്കോർഡോടെയാണ് പഠാന്റെ യാത്ര. ശ്രീനഗറിലെ ഐനോക്‌സ് റാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ്‌ഫുൾ ഷോകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച് സംസാരിച്ചു.
ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ്ഫുൾ ആയി എന്നാണ് മോദി പറഞ്ഞത്. ലോകസഭയിൽ സംസാരിക്കവെയാണ് മോദിയുടെ പ്രശംസ. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ബിജെപി പ്രവർത്തകരോട് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഠാനെതിരെ വലിയ രീതിയിലുളള ബോയ്കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും വന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്.
പഠാന് നൽകുന്ന സ്നേഹത്തിന് ഷാറുഖ് സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതൽ കുറച്ച ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദർശനം. കെജിഎഫ്2 ഹിന്ദിയുടെ കലക്‌ഷൻ റെക്കോർഡ് തകർത്ത ചിത്രം, ഇനി മത്സരിക്കുന്നത് ബാഹുബലി2-നോടാണ്.