ADVERTISEMENT

2023-ലെ ഓസ്കർ അവാർഡ് വിതരണ ചടങ്ങിൽ എസ‌്.എസ്. രാജമൗലിയും മറ്റും സദസ്സിന്റെ ഏറ്റവും പിന്നിലായിരുന്നു ഇരുന്നത്. എം.എം. കീരവാണിക്കും ചന്ദ്രബോസിനും മറ്റ് ഓസ്‌കർ നോമിനികൾക്കൊപ്പം വേദിയുടെ മുന്‍നിരയിൽ ഇടംലഭിക്കുകയും ചെയ്തിരുന്നു. ആർആർആറിലെ മറ്റ് അണിയറപ്രവർത്തകരെ ഹാളിന്റെ അവസാന നിരയിൽ ഇരുത്തിയതിന് ചില ആരാധകർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അക്കാദമി അവരെ പരിഗണിക്കാത്തതുകൊണ്ടാണോ അവർ പുറകിലായത്, നോമിനേഷൻ ലഭിക്കാത്ത ആളുകൾക്ക് എങ്ങനെയാണ് ഓസ്കറിൽ പങ്കെടുക്കാൻ കഴിയുക തുടങ്ങിയ ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ‌ ഉയർന്നിരുന്നു.  

 

rrr-oscar-32

ഓസ്കർ നാമനിർദേശം ലഭിക്കുന്നവർക്കു മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള സൗജന്യ പാസ് ലഭിക്കുന്നത്. നോമിനേഷൻ ലഭിക്കുന്നവർ‍ക്കുപോലും ഓസ്കർ ചടങ്ങു നടക്കുന്ന ഡോൾബി തിയറ്ററിലേക്ക് കടക്കാനുള്ള ടിക്കറ്റ് മാത്രമാണ് സൗജന്യമായി കൊടുക്കുന്നത്. ബാക്കി ചിലവെല്ലാം അതാതു സിനിമകളുടെ പ്രൊഡക്‌ഷൻ ഹൗസ് ആകും വഹിക്കുക.  

 

ഓസ്കർ നോമിനേഷൻ ലഭിച്ചവർക്കു മാത്രമേ ടിക്കറ്റും അവാർഡ് സമർപ്പണം കഴിഞ്ഞുള്ള ഗവർണേഴ്‌സ് ബാൾ എന്ന വിരുന്നിലേക്കുള്ള പ്രവേശനവും സൗജന്യമായി ലഭിക്കൂ. ബാക്കി എല്ലാവർക്കും ടിക്കറ്റ് പണം കൊടുത്തു വാങ്ങുക തന്നെ വേണം. ഹോളിവുഡിൽ നടക്കുന്ന എല്ലാ അവാർഡ് ചടങ്ങുകളുടെയും രീതി ഇങ്ങനെയാണ്. നോമിനേഷൻ ലഭിച്ച സിനിമകളുടെ പ്രൊഡക്‌ഷൻ സ്റ്റുഡിയോകൾ കൂടുതൽ ടിക്കറ്റ് വാങ്ങി ടീം അംഗങ്ങൾക്ക് നൽകുകയാണ് പതിവ്. നോമിനികളല്ലാത്തവർക്കു ടിക്കറ്റ് കിട്ടുന്നത് ലോട്ടറി സിസ്റ്റം വഴിയാണ്.

 

എസ്‍.എസ്. രാജമൗലി ഉൾപ്പെടുന്ന ആർആർആർ ടീം, ഒരാള്‍ക്ക് 20 ലക്ഷം രൂപ വീതം മുടക്കിയാണ് ഓസ്കറിൽ പങ്കെടുത്തതെന്ന് ചില ദേശീയ മാധ്യമങ്ങളില്‍ വാർത്ത വന്നിരുന്നു. അവാർഡിനു നാമനിർദേശം ചെയ്യപ്പെട്ട സംഗീതസംവിധായകൻ എം.എം. കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുക്കാനുള്ള സൗജന്യ പാസ് ലഭിച്ചത്. സംവിധായകൻ എസ്.എസ്. രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെയുള്ള ടീമിലെ മറ്റുള്ളവരും കോടികൾ മുടക്കിയാണ് ഓസ്കറിന് എത്തിയതെന്നായിരുന്നു വാർത്ത.  

 

സംവിധായകൻ എസ്.എസ്. രാജമൗലിക്കൊപ്പം ഭാര്യ രമയും മകൻ എസ്.എസ്. കാർത്തികേയയും മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. രാം ചരണിനൊപ്പം ഭാര്യ ഉപാസന കാമിനേനി എത്തിയപ്പോൾ ജൂനിയർ എൻടിആർ തനിച്ചാണ് പങ്കെടുത്തത്തത്. ‘ആർആർആർ’ ടീമിനെ ഓസ്കർ അക്കാദമി പരിഗണിച്ചില്ലെന്നൊക്കെ ട്വിറ്ററിൽ പ്രതിഷേധം ഉയർന്നിരുന്നു. ഗായകരായ കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവരോടൊപ്പം ഓസ്കർ വേദിയിൽ ‘നാട്ടു നാട്ടു’ അവതരിപ്പിച്ച നർത്തകർ ഇന്ത്യയിൽ നിന്നുള്ളവരല്ലാത്തതും ചിലരിൽ നിരാശ ജനിപ്പിച്ചു. 

 

എന്നാൽ 20 ലക്ഷം രൂപ മുടക്കിയാണ് തങ്ങൾ ഓസ്കർ വേദിയിലെത്തിയതെന്ന വാർത്ത ‘ആർആർആർ’ ടീം നിഷേധിച്ചിട്ടുണ്ട്. ഓസ്കർ വേദിയിലെ ഒരു സീറ്റിന്റെ പരമാവധി ടിക്കറ്റ് റേറ്റ് 750 ഡോളറാണ്. ഏകദേശം അറുപതിനായിരം രൂപ. ചടങ്ങിൽ എത്തുന്നവർ വിമാനച്ചെലവ്, താമസം മറ്റു ചെലവുകൾ ഇതൊക്കെ സ്വയം വഹിക്കുകയോ അല്ലെങ്കിൽ അതാതു സിനിമകളുടെ നിർമാതാക്കൾ ഏറ്റെടുക്കുകയോ ആണ് പതിവ്.

 

ഓസ്‌കർ പുരസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ പൊതുജനങ്ങൾക്കും വാങ്ങാൻ കഴിയില്ല. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ ടിക്കറ്റ് വാങ്ങാൻ കഴിയൂ. ഒരാൾക്ക് അക്കാദമിയുടെ ക്ഷണം ലഭിക്കണമെങ്കിൽ അയാൾ അക്കാദമിയുടെ പ്രവർത്തനങ്ങളുമായോ നോമിനേഷൻ ലഭിച്ച സിനിമകളുമായോ ബന്ധപ്പെട്ടവരായിരിക്കണം.

 

ഡോൾബി തിയറ്ററിൽ 3,400 ഇരിപ്പിടങ്ങളാണുള്ളത്. എന്നാൽ അക്കാദമിയിൽ 10,000 ത്തിലധികം അംഗങ്ങളുണ്ട്. അതിനാൽ ഓരോ വർഷവും ടിക്കറ്റിനായി കടുത്ത മത്സരമാണുള്ളത്. ഇതിനായി അക്കാദമി അംഗങ്ങൾക്ക് ഒരു ലോട്ടറി ഉണ്ട്. അതിൽ വിജയിക്കുന്നവർക്കാണ് ടിക്കറ്റ് ലഭ്യമാകുന്നത്. തിയറ്ററിലെ സീറ്റിന്റെ സ്ഥാനം അനുസരിച്ച് 150 ഡോളർ മുതൽ 750 ഡോളർ വരെയാണ് ടിക്കറ്റ് നിരക്ക്.

 

ബ്രോഡ്കാസ്റ്റർമാർ, സ്പോൺസർമാർ, പ്രൊഡക്‌ഷൻ ടീം, അക്കാദമി മ്യൂസിയം ദാതാക്കൾ, മാധ്യമങ്ങൾ, ലൊസാഞ്ചലസ് മേയറെപ്പോലുള്ള വിശിഷ്ട വ്യക്തികൾ എന്നിവർക്കായി ഓസ്കർ ഓഡിയൻസ് ബ്ലോക്കുകൾ റിസർവ് ചെയ്തിരിക്കും. നോമിനികൾക്കും അവതാരകർക്കും മാത്രമാണ് ഓസ്‌കാറിന് സൗജന്യ ടിക്കറ്റ് ലഭിക്കുന്നത്. ഓരോ നോമിനിക്കും ഒരു ജോഡി സൗജന്യ ടിക്കറ്റുകളാണ് ലഭിക്കുക. എന്നാൽ അവർക്ക് ഒരു ജോഡി കൂടി അഭ്യർഥിക്കാനുള്ള അവസരവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com