എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇന്നസന്റിന്റെ പ്രായം ബിഎക്കാരന്റേത്
Mail This Article
സിനിമയിൽ അഭിനയിച്ചതിലും കൂടുതൽ വേഷങ്ങൾ ഇന്നസന്റ് ജീവിതത്തിൽ അഭിനയിച്ചിട്ടുണ്ടാകും. സോപ്പ്-ചീപ്പ്-കണ്ണാടി വിൽപന, സ്റ്റേഷനറിക്കട, സിമന്റ് ഏജൻസി, വോളിബോൾ ടീം മാനേജരും പരിശീലകനും, തീപ്പെട്ടി കമ്പനി നടത്തിപ്പ്, വളം കച്ചവടം തുടങ്ങി സിനിമാ പ്രവേശത്തിനു മുൻപ് അദ്ദേഹം ജീവിതത്തിൽ െകട്ടിയാടിയ വേഷങ്ങൾ എത്രയെത്ര! അതിൽനിന്നെല്ലാം നേടിയ അനുഭവങ്ങളാണ് ഇന്നസന്റ് എന്ന നടനെയും വ്യക്തിയെയും വേറിട്ടതാക്കിയത്. അതുകൊണ്ടുതന്നെയാണ് ഇന്നസെന്റിന്റെ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് ‘എഴുതാത്ത ബഷീർ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും.
വൈക്കം മുഹമ്മദ് ബഷീർ സാഹിത്യത്തിൽ സൃഷ്ടിച്ചതുപോലെയുള്ള അത്ഭുതങ്ങളാണ് ഇന്നസന്റ് ജീവിതംകൊണ്ടു വരച്ചിട്ടതെന്നു സത്യൻ നിരീക്ഷിക്കുന്നു; വേറിട്ടത്, എന്നാൽ ഒരാൾക്കും അനുകരിക്കാനാവാത്തത്. ചിലതു പൊലിച്ചു. ചിലത് പൊളിഞ്ഞു.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൗൺസിലർ പദവി മുതൽ പാർലമെന്റ് അംഗം വരെ നീളുന്ന രാഷ്ട്രീയ ജീവിതവും ഇന്നസന്റിനുണ്ട്. അനുഭവസമ്പന്നമായ ആ ജീവിതത്തിലേക്ക് ഒരു ഫ്ലാഷ് ബായ്ക്ക്.
പിൻബെഞ്ച്
പഠിപ്പിന്റെയും പരീക്ഷയുടെയും ലോകത്ത് എന്നും പിൻബഞ്ചിലായിരുന്നു ഇന്നസന്റിന്റെ സ്ഥാനം. ഇരിങ്ങാലക്കുടയിലെ ഒട്ടുമിക്ക സ്കൂളുകളിലും ഇന്നസെന്റ് പഠിച്ചു; അതും ഒരേ ക്ലാസിൽ പലതവണ. കൂടപ്പിറപ്പുകളും കൂടെയുള്ളവരും മറികടന്നുപോയതൊന്നും ഇന്നസെന്റിനു പ്രശ്നമായിരുന്നില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പ്രായം ബിഎക്കാരന്റേതായിരുന്നു. അന്ന് ഒരുദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോൾ അപ്പൻ പറഞ്ഞു:
‘ഇന്നസന്റേ ഇനി നീ പഠിക്കണ്ട. പഠിപ്പു തുടർന്നാൽ നിന്റെ അനിയൻ നിന്റെ ക്ലാസിൽ വരും. നിങ്ങൾ തമ്മിൽ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ട്. അത് നിനക്ക് ഒരു ബുദ്ധിമുട്ടാവും’ഇന്നസന്റ് മിണ്ടിയില്ല. എന്തായാലും പിറ്റേന്നുതന്നെ പഠിത്തം നിലച്ചു.
ഒന്നും ചെയ്യാനില്ലാത്ത പകലുകളെ മറികടക്കാൻ കഥാനായകൻ അങ്ങാടിയിലേക്കിറങ്ങിത്തുടങ്ങി. ഇരിങ്ങാലക്കുടയിലെ ഏതെങ്കിലും കടത്തിണ്ണയിൽ ചെന്നിരിക്കും. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിവുണ്ടായിരുന്ന നാവ് എന്തെങ്കിലുമൊക്കെ പറയും. പതുക്കെപ്പതുക്കെ ചുറ്റും ആളു കൂടിത്തുടങ്ങി. ഇന്നസെന്റിന്റെ കഥ കേൾക്കാനായി അവർ കാത്തിരുന്നു. സ്കൂളിനും വീടിനും ആവശ്യമില്ലെങ്കിലും അങ്ങാടിക്കു തന്നെ വേണമെന്ന് ഇന്നസെന്റ് തിരിച്ചറിഞ്ഞു. കൂടുതൽ ആവേശത്തോടെ കഥപറച്ചിലിൽ മുഴുകി.
കച്ചവടപ്പൂരം
വീട്ടിൽ വെറുതെയിരുന്നു വേരു പിടിക്കുന്നതു കണ്ടപ്പോൾ അപ്പനും ചേട്ടനും ചേർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനടുത്ത് ഒരു കടയിട്ടുകൊടുത്തു- ‘ഇന്നസന്റ് ഏജൻസീസ്.’ സോപ്പ്,ചീപ്പ്,കണ്ണാടി തുടങ്ങിയവയായിരുന്നു വിൽപന. കട തുറന്ന ദിവസംതന്നെ ഇന്നസന്റിനു മനസ്സിലായി, ഇത് അധികം ഓടില്ലെന്ന്. അതുതന്നെ സംഭവിക്കുകയും ചെയ്തു.
അടുത്തതായി തീപ്പെട്ടിക്കമ്പനിയായിരുന്നു- ‘ഇന്നസന്റ് മാച്ച് ഫാക്ടറി.’ തീപ്പെട്ടി നിർമാണത്തിനായി ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ ഒക്കെ വാങ്ങാൻ ഇടയ്ക്കിടെ ശിവകാശിയിൽ പോകേണ്ടിവരും. അപ്പോഴെല്ലാം ഇന്നസെന്റ് മദ്രാസിലും ഒന്നു കറങ്ങും. പിൽക്കാലത്ത് സംവിധായകനായ സുഹൃത്ത് മോഹൻ അവിടെയുണ്ട്. അദ്ദേഹത്തിന്റെ അടുത്തു പോകും. സിനിമയിൽ വല്ല സാധ്യതയുമുണ്ടോ എന്ന് തിരക്കും; മടങ്ങും. ഒരു തവണ പക്ഷേ, ഇന്നസെന്റ് നാട്ടിലേക്കു തിരിച്ചുവന്നില്ല. കമ്പനിയാവശ്യത്തിനുള്ള പണത്തിൽനിന്ന് 250 രൂപ കയ്യിൽ വച്ച് ബാക്കി ചേട്ടന് ഒരു കത്തു സഹിതം അയച്ചുകൊടുത്തു.
പട്ടിണിയും കഷ്ടപ്പാടും ചുരുക്കം ചില സിനികമളിൽ ചെറിയ വേഷവും സമ്മാനിച്ച കോടമ്പാക്കം ജീവിതം ഇന്നസന്റിനെ ഒരുപാടു പാഠങ്ങൾ പഠിപ്പിച്ചു. എല്ലാം മതിയാക്കി മടുത്തു നാട്ടിലേക്കു മടങ്ങാനുറപ്പിച്ച സമയത്താണ് കർണാടകത്തിൽ നിന്ന് ജ്യേഷ്ഠൻ സ്റ്റാൻസിലാവോസിന്റെ കത്തു കിട്ടുന്നത്. ദാവൻഗരെയിലുള്ള ശാബന്നൂരിലെ അദ്ദേഹത്തിന്റെ തീപ്പെട്ടിക്കമ്പനി നടത്തിപ്പിൽ സഹായിക്കണമെന്നായിരുന്നു ആവശ്യം. അതോടെ മദ്രാസിൽ നിന്നു നേരെ ദാവൺഗരെയിലേക്ക്. കമ്പനി നടത്തിപ്പുമായും നാട്ടുകാരുമായും ഇന്നസെന്റ് വേഗം ഇണങ്ങി. അതു മനസ്സിലാക്കിയ നിമിഷം ജ്യേഷ്ഠനും കുടുംബവും നാട്ടിലേക്കു മടങ്ങി. അങ്ങനെ ശാബന്നൂരിൽ ഇന്നസന്റ് എന്ന തീപ്പെട്ടിക്കമ്പനി മുതലാളി. തനിച്ചായി.
ഇടനിലക്കാരൻ
ദാവൺഗരെയിലെ തനിച്ചുള്ള ജീവിതം ഇന്നസന്റിനെ ഭ്രാന്തു പിടിപ്പിച്ചു. അവിടുത്തെ മലയാളി സമാജവുമായി ബന്ധപ്പെട്ട് ചില നാടകത്തിലൊക്കെ അഭിനയിച്ചെകിലും ഒന്നും സുഖമായില്ല. അക്കാലത്ത് ഇന്നസന്റ് താമസിക്കുന്നതിന്റെ തൊട്ടടുത്തായിരുന്നു മെഡിക്കൽകോളജ് ഹോസ്റ്റൽ. അവിടുത്തെ കുട്ടികളുമായി നല്ല അടുപ്പമായിരുന്നു. മെഡിക്കൽ കോളജിലെ വാർഡനും പരിചയക്കാരൻതന്നെ. കുട്ടികൾ ഒരു സഹായം ചോദിച്ചു. പരീക്ഷ ജയിക്കാൻ അവർക്ക് ക്ലിനിക്കൽ എക്സാമുണ്ട്. ജനറൽ വാർഡിലെത്തി അവിടുത്തെ രോഗികളുടെ രോഗം നിശ്ചയിക്കുന്നതാണ് ക്ലിനിക്കൽ എക്സാം. പരിശോധകനും ഒപ്പം കാണും. എന്താണു രോഗമെന്ന് നേരത്തേ അറിഞ്ഞുവച്ചാൽ പരീക്ഷ എളുപ്പം. അതിനു സഹായിക്കണമെന്നതായിരുന്നു ആവശ്യം.
ഇന്നസന്റ് ഏറ്റു. വാർഡന് പത്തു രൂപ കൊടുത്തിട്ട് ഇന്നസന്റ് ജനറൽ വാർഡിൽ കയറി ഓരോ കിടക്കയ്ക്കരികിലും ചെന്ന് രോഗവിവരമറിഞ്ഞ് കുട്ടികൾക്കു പറഞ്ഞുകൊടുക്കും. പ്രതിഫലം 250 രൂപ വീതം. കുറെനാൾ ഇങ്ങനെ പോയി. അതു കഴിഞ്ഞപ്പോൾ കുറച്ചുകൂടി റിസ്കെടുത്ത് കുട്ടികളെ എഴുത്തു പരീക്ഷ ജയിപ്പിക്കാൻ ഇടനിലക്കാരനായും പ്രവർത്തിച്ചു. പക്ഷേ, രഹസ്യങ്ങൾ ചോർന്നതോടെ കള്ളക്കളി പൊളിഞ്ഞു. തീപ്പെട്ടിക്കമ്പനി നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. അതു മറച്ചുവച്ച് ഇതിനിടയിൽ ആലീസിനെ വിവാഹം കഴിച്ചു. പൂട്ടിപ്പോയ തീപ്പെട്ടിക്കമ്പനിയിലെ സാധനസാമഗ്രികൾ വിറ്റാണ് ഭാര്യയുമായി ദാവൺഗരെയിൽ കഴിയാൻ വഴിയുണ്ടാക്കിയത്. ഒടുവിൽ വൻ സാമ്പത്തിക ബാധ്യതയുമായി നാട്ടിലേക്കു മടങ്ങി.
വോളിബോൾ കോച്ച്
ഇരിങ്ങാലക്കുടയുടെ തെരുവുകളിൽ വേലയും കൂലിയുമില്ലാതെ പിന്നെയും അലഞ്ഞ നാളുകൾ. ആ സമയത്താണ് ക്രൈസ്റ്റ് കോളജ് ഹോസ്റ്റലിൽനിന്നു പുറത്താക്കിയ കുറെ വിദ്യാർഥികൾ വീടിനടുത്തു താമസക്കാരായി വന്നത്. എല്ലാവരും വോളിബോൾ കളിക്കാർ. പൈസയ്ക്ക് കളിക്കാൻ പോകുന്നവർ. അവരോട് അടുത്തു. ഒരു കളിക്ക് ഇരുന്നൂറു രൂപമാത്രമാണ് അവർക്കു കിട്ടുന്ന പ്രതിഫലം എന്നു മനസ്സിലാക്കിയപ്പോൾ ഉള്ളിലെ കച്ചവടക്കാരൻ ഉണർന്നു. രണ്ടായിരം രൂപവീതം താൻ വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്തു. കുട്ടികൾക്കു സന്തോഷം.
അങ്ങനെ ജീവിതത്തിൽ അന്നുവരെ വോളിബോൾ കളി കാണുകയോ കളിക്കുകയോ ചെയ്തിട്ടില്ലാത്ത ഇന്നസന്റ് ‘ബ്രദേഴ്സ്’ എന്ന വോളിബോൾ ടീമിന്റെ കോച്ചും മാനേജരുമായി.എതിർ ടീമിലെ കളിക്കാരുടെ പിഴവുകൾ കണ്ടെത്തുന്നതായിരുന്നു തന്ത്രം. അതു ഗോളുകളാക്കി തുടരെ ടൂർണമെന്റുകൾ വിജയിച്ചുകൊണ്ടിക്കുമ്പോഴാണ് ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി മത്സരിക്കാനുള്ള ക്ഷണം കിട്ടിയത്. ഒട്ടും മടിച്ചില്ല.
അന്ന് ആർഎസ്പി പ്രവർത്തകനായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായാണു മത്സരിച്ചത്. കോൺഗ്രസ് പിന്തുണയ്ക്കുകയും സുഹൃത്തുക്കളായ കമ്യൂണിസ്റ്റുകാർ ഒപ്പം നിൽക്കുകയും ചെയ്തതോടെ വിജയം അനായാസമായി.പിന്നീടാണ് കച്ചവടജീവിതത്തിന്റെ രണ്ടാം ഘട്ടം. ബോംബെ,ഡൽഹി എന്നിവിടങ്ങളിൽനിന്ന് തുകൽ സാധനങ്ങൾ വാങ്ങി നാട്ടിൽ വിൽക്കുകയായിരുന്നു പരിപാടി. ബാഗുകൾ, ചെരിപ്പുകൾ, ഷൂസുകൾ എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. മാസത്തിൽ രണ്ടുതവണ വീതം ബോംബെയിലും ഡൽഹിയിലും പോകും.
ഡൽഹിയിൽ അത്യാവശ്യം പിടിപാടായപ്പോൾ സിമന്റിന്റെ ഏജൻസിയെടുത്തു. അതു ഗംഭീരമായി നടത്തുമ്പോളാണ് എല്ലാ സംസ്ഥാനത്തും സിമന്റ് കൺട്രോളറുടെ ഓഫിസ് തുറക്കാൻ സർക്കാർ തീരുമാനിച്ചത്. അതോടെ കച്ചവടം ഠീം.