സങ്കടം ഉള്ളിലൊതുക്കാനാകാതെ സത്യൻ അന്തിക്കാട്; നഷ്ടമായത് ഏറ്റവും അടുത്ത സുഹൃത്തിനെ
Mail This Article
ഇന്നസന്റിന്റെ വേർപാടിൽ സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞ് സത്യൻ അന്തിക്കാട്. ഇരിങ്ങാലക്കുടയുള്ള ഇന്നസന്റിന്റെ വസതിയിലായിരുന്നു സത്യൻ. മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. സത്യൻ അന്തിക്കാട് സിനിമകളിലെ നിറസാനിധ്യമായിരുന്നു ഇന്നസന്റ്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
ഇരിങ്ങാലക്കുടയുടെ പ്രിയപുത്രൻ ഇന്നസന്റിന്റെ ചേതനയറ്റ ശരീരം ഒടുവിൽ പിറന്ന മണ്ണിൽ തിരിച്ചെത്തി. വഴിനീളെ ഒട്ടനവധിപേർ ഒട്ടനവധി സ്ഥലങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചാണ് കാത്തുനിന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതം കെട്ടിപ്പടുത്ത മണ്ണിലെ ടൗൺഹാളിൽ ഇന്നസന്റ് ഉറങ്ങി കിടന്നു. ഇരിങ്ങാലക്കുട ടൗൺഹാളിലും പരിസരത്തും സൂചികുത്താൻ ഇടമില്ലാത്തവിധം ജനനിബിഡമാണ്. അദ്ദേഹം അത്യാസന്ന നിലയിലായതുമുതൽ ഒപ്പമുണ്ടായിരുന്ന സിനിമയിലെ സഹപ്രവർത്തകർ ടൗൺഹാളിലും ഇന്നസെന്റിനു ഒപ്പമുണ്ട്.
'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, സിദ്ദീഖ്, ദിലീപ് തുടങ്ങി നിരവധി നടീനടന്മാരാണ് അദ്ദേഹത്തെ അനുഗമിച്ച് ടൗൺഹാളിൽ എത്തിച്ചേർന്നത്. ചെറുപ്പം മുതൽ ഇന്നസെന്റിനെ നേരിട്ട് അറിയുന്ന ആളുകളാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ടൌൺ ഹാളിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖരും ടൗൺ ഹാളിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. വൈകുന്നേരം അഞ്ചരയോടെ പൊതുദർശനം പൂർത്തിയാക്കി ഇന്നസെന്റിന്റെ ഭൗതിക ശരീരം സ്വവസതിയിലേക്ക് കൊണ്ടുപോകും.