ADVERTISEMENT

റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമാ നിർമാണത്തിന് ബാങ്ക് വായ്പ അനുവദിക്കുന്നില്ലെന്നും സിനിമയെ കൊല്ലുന്ന ഈ ​ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

‘‘സിനിമ നിർമിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ... എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ ഇല്ല. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’’–അൽഫോൻസ് പുത്രൻ പറഞ്ഞു.

സംവിധായകന്റെ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട രസകരമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ചിലർ ഇതിനെ ട്രോൾ രൂപത്തിലും പരിഹസിക്കുന്നുണ്ട്. ഇതിനോട് സംവിധായകന്റെ മറുപടി ഇങ്ങനെ:

‘‘സിനിമയിൽ ആളുകളുടെ 24 കരകൗശലങ്ങളുണ്ട്. എഴുത്തുകാരൻ, നിർമാതാവ്, മേക്കപ്പ്മാൻ, കോസ്റ്റ്യൂം ഡിസൈനർ, കലാസംവിധായകൻ, ഛായാഗ്രാഹകൻ, എഡിറ്റർ, അഭിനേതാക്കൾ, സംഗീത സംവിധായകൻ, ഡബ്ബിങ് തുടങ്ങി എല്ലാവരുടെയും പട്ടിക ഇങ്ങനെ നീളുന്നു. നാമെല്ലാവരും എങ്ങനെ ചൂതാട്ടക്കാരായി? സലൂൺ നടത്തുന്നവൻ ചൂതാട്ടക്കാരനല്ല.. സിനിമയിൽ മേക്കപ്പ് ചെയ്താൽ അയാൾ ചൂതാട്ടക്കാരനാകും. എങ്ങനെയാണ് സിനിമ ചൂതാട്ട വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ? ഒരൊറ്റ സിനിമയ്ക്ക് 40-ലധികം അവകാശങ്ങൾ വിൽപ്പനയ്‌ക്ക് ഉണ്ട്. വായ്‌പ നൽകരുതെന്ന നിയമം പണ്ടേ നിലനിന്നിരിക്കാം. ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണ്.’’–അൽഫോന്‍സ് പറയുന്നു.

അതേസമയം തന്റെ പുതിയ തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അൽഫോൻസ് പുത്രൻ. റൊമാന്റിക് കഥ പറയുന്ന ചിത്രം ഏപ്രിൽ അവസനത്തോടെ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com