ADVERTISEMENT

സിനിമയിലെ പകരം വയ്ക്കാനില്ലാത്ത താരങ്ങളോടൊപ്പം മാമുക്കോയയും വിടപറയുമ്പോൾ വലിയൊരു ശൂന്യതയാണ് മുന്നിൽ അവശേഷിക്കുന്നതെന്ന് നടൻ സായി കുമാർ.  മാമുക്കോയയും ഇന്നസന്റും താരത്തിളക്കത്തിലെത്തിയ ‘റാംജി റാവു സ്പീക്കിങ്’ എന്ന ചിത്രത്തിലൂടെയാണ് സായി കുമാർ സിനിമയിലേക്ക് എത്തിയത്. മാമുക്കോയയുടെ വിയോഗം തന്നെ മുപ്പത്തിമൂന്നു വർഷം മുൻപുള്ള ഓർമകളിലേക്ക് കൊണ്ടുപോകുന്നു എന്ന് സായി കുമാർ പറയുന്നു. വെറും സാധാരണക്കാരനായ മനുഷ്യനായ മാമുക്കോയ ‘സ്റ്റാർട്, ആക‌്‌ഷൻ’ പറഞ്ഞുകഴിഞ്ഞാൽ അസാമാന്യമായ ഒരു അഭിനയ പ്രതിഭയായി മാറാറുണ്ടായിരുന്നെന്നും സായ് കുമാർ ഓർത്തെടുക്കുന്നു.   

 

‘‘മാമുക്കോയയുടെ വിയോഗം എന്നെ മുപ്പത്തിമൂന്നു വർഷം പിന്നിലേക്ക് കൊണ്ടുപോവുകയാണ്. അടുപ്പിച്ചടുപ്പിച്ച് ഇന്നസന്റ് ചേട്ടനും മാമുക്കോയയും വിടവാങ്ങുകയാണ്. ഒരുപാട് സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. ബഷീർ സാറിന്റെയും കെടിയുടെയും കൂടെയുമൊക്കെയുള്ള സൗഹൃദത്തെക്കുറിച്ച് ഞങ്ങളോടൊക്കെ പങ്കുവയ്ക്കുമായിരുന്നു.  ഇവരൊക്കെ എത്ര കഷ്ടപ്പെട്ടിട്ടാണ് സിനിമയിൽ വന്നതെന്നും സ്ഥാനമുറപ്പിച്ചതെന്നും അറിയുമ്പോൾ ഞങ്ങളൊക്കെ എത്ര എളുപ്പത്തിലാണ് സിനിമയിലേക്ക് വന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്.  ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ തെറ്റുകളും കുറ്റങ്ങളും തിരുത്താനുള്ള ഒരു ആഗ്രഹം നമുക്കുണ്ടാകും.  

 

വലിയൊരു പാഠപുസ്തകമാണ് ഈ താരങ്ങൾ, അവർക്കൊന്നും പകരത്തിന് ആരുമില്ല.  അവരുടെ സ്ഥാനം ഇങ്ങനെ ഒഴിഞ്ഞു കിടക്കും.  സംവിധായകൻ രഞ്ജിത്ത് ഒരിക്കൽ എന്നോട് പറഞ്ഞു പടങ്ങൾ എഴുതാൻ ഇരിക്കുമ്പോൾ ആർടിസ്റ്റുകളുടെ മുഖങ്ങൾ ഓർക്കുമ്പോൾ ഇപ്പോൾ ആരുമില്ല എന്ന തോന്നൽ ഉണ്ടാകുമെന്ന്. ശങ്കരാടി ചേട്ടൻ, ഒടുവിൽ ഉണ്ണി ചേട്ടൻ, സോമേട്ടൻ, സുകുവേട്ടൻ, മുരളിച്ചേട്ടൻ ഇവരൊന്നുമില്ല... അങ്ങനെ നോക്കുമ്പോൾ ഒടുവിൽ ഇപ്പോൾ ഇന്നസന്റ് ചേട്ടനും മാമുക്കോയയും ഇല്ലാതാവുകയാണ്. അവരൊക്കെ ജന്മത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അദ്ഭുതങ്ങളാണ്. ഇവരൊന്നും ജാടയോ സിനിമയുടെ മായാപ്രപഞ്ചത്തിൽ മയങ്ങി നിൽക്കുന്നവരോ അല്ല അവരൊക്കെ പച്ചയായ മനുഷ്യരായിരുന്നു. ഫുട്ബോളും സൗഹൃദവുമായിരുന്നു മാമുക്കോയയുടെ ജീവവായു. നന്നായി പാചകം ചെയ്യുമായിരുന്നു. ജീവിതത്തിൽ അഭിനയിക്കാത്ത എന്നാൽ സ്റ്റാർട് ക്യാമറ ആക്‌ഷൻ പറയുമ്പോൾ ബാലഷ്ണാ എന്ന് വിളിച്ച് കഥാപാത്രമായി മാറുന്ന അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.’’– സായ് കുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com