ADVERTISEMENT

ലോകത്ത് അഭ്രപാളികളിൽ ആദ്യമായി പാട്ടുകൾ കൊണ്ടു വന്നത് വെള്ളക്കാരാണെങ്കിലും പാട്ടുകൾക്ക് അമിത പ്രാധാന്യം കൊടുത്തു സിനിമകൾ നിർമിക്കാൻ തുടങ്ങിയത് ഇന്ത്യയിലാണ്. ഹിന്ദി സിനിമയിലാണ് ആദ്യത്തെ പാട്ട് ജനിക്കുന്നത്. പത്തും പതിനഞ്ചും പാട്ടുകളാണ് അന്ന് ഓരോ സിനിമയിലും ഉണ്ടായിരുന്നത്. അക്കാലത്തെ പ്രേക്ഷകർ എങ്ങനെയാണ് ഇത്രയും പാട്ടുകൾ കേട്ടുകൊണ്ടിരുന്നത് എന്നോർക്കുമ്പോൾ എനിക്ക് പലപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട്. മലയാളവും തെലുങ്കും തമിഴും കന്നഡയുമെല്ലാം പാട്ടിന്റെ കാര്യത്തിൽ ഇതേ പാത തന്നെയാണ് പിന്തുടർന്നുകൊണ്ടിരുന്നത്. അതിനു മാറ്റം ഉണ്ടാകാൻ തുടങ്ങിയത് പി.ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി, ബാബുരാജ്, കെ. രാഘവൻ മാസ്റ്റർ, ദക്ഷിണാമൂർത്തി തുടങ്ങിയ സംഗീതകാരന്മാരുടെ വരവോടെയാണ്. അതോടൊപ്പം നമ്മുടെ എക്കാലത്തെയും മികച്ച ഗായകരായ യേശുദാസ് എ.എം. രാജ, ജയചന്ദ്രൻ, പി.ബി. ശ്രീനിവാസൻ, ബ്രഹ്മാനന്ദൻ തുടങ്ങിയവരുടെ നിറസാന്നിധ്യവും കൂടിയായപ്പോഴാണ് നമ്മുടെ സിനിമാഗാന സംഗീത ശാഖ പുതിയൊരു ദിശയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയത്. 

 

അങ്ങനെയാണ് പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രങ്ങളിലും ആറിൽ കൂടുതൽ പാട്ടുകൾ വേണ്ടെന്ന തീരുമാനം നിർമാതാക്കളിൽനിന്നുണ്ടായത്. എന്നാൽ ആറു പാട്ടുകളുണ്ടെങ്കിൽ, യേശുദാസിന്റേതായിരിക്കണം നാലു പാട്ടുകളും എന്നൊരു നിർദേശവും നിർമാതാക്കൾ മുന്നോട്ടു വച്ചു. യേശുദാസിന്റെ മധുരമനോഹര ശബ്ദത്തിൽ ഒഴുകിവരുന്ന ആ നാദധാര കേൾക്കാൻ വേണ്ടി മാത്രം സിനിമ കാണാൻ വരുന്നവരായിരുന്നു കൂടുതൽ പ്രേക്ഷകരും. ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ‘ചിത്രമേള’ എന്ന ചിത്രത്തിൽ ആറു പാട്ടുകളാണ് ഉണ്ടായിരുന്നത്. ഒന്നിനൊന്നു മികച്ച അവ വലിയ ഹിറ്റുകളുമായിരുന്നു. ആ പാട്ടുകൾ മറ്റാരെക്കൊണ്ടും പാടിക്കാതെ യേശുദാസിനെക്കൊണ്ടാണ് പാടിച്ചത്. എനിക്കും കൂടുതൽ ഇഷ്ടം യേശുദാസിന്റെ പാട്ടുകളോടായിരുന്നു. ഇത്രയും മധുരതരമായ സ്വരമുള്ള ഒരു ഗായകൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ലെന്നുള്ള പക്ഷക്കാരനാണ് ഞാൻ. എന്നോട് വിയോജിപ്പുള്ളവർ ഉണ്ടായേക്കാം. അതെല്ലാം ഓരോരുത്തരുടെയും വ്യത്യസ്തമായ അഭിരുചികളാണല്ലോ.‍‍

 

യേശുദാസ് കഴിഞ്ഞാൽ എന്റെ മനസ്സിൽ രണ്ടാം സ്ഥാനക്കാരനായി കയറിക്കൂടിയത് മറുനാടൻ മലയാളിയായ പിന്നണി ഗായകൻ പി.ബി. ശ്രീനിവാസ് ആയിരുന്നു. മലയാളം പാട്ടുകളെക്കാൾ തമിഴ് ഗാനങ്ങൾ കേട്ടപ്പോഴുണ്ടായ ഒരു കൊച്ചു വലിയ ഇഷ്ടമായിരുന്നു അത്. ആദ്യകാല മലയാള സിനിമയായ ‘നിണമണിഞ്ഞ കാൽപാടുകളി’ലൂടെയാണ് ശ്രീനിവാസ് മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായത്. എന്നാൽ അദ്ദേഹം ഏറെ പ്രശസ്തനായത് തമിഴ് ചിത്രങ്ങളിൽ പാടിയതോടെയാണ്. ശ്രീധറിന്റെ ചുമയ്താങ്കിയിലെ ‘മയക്കമാ കലക്കമാ’, ‘മനിതൻ എൻപവൻ’ ദൈവമാകലാം’, നെഞ്ചം മറപ്പതില്ലൈയിലെ ‘നിനൈപ്പതെല്ലാം നടന്തു വിട്ടാൽ’ തുടങ്ങിയ ഒത്തിരി ഹിറ്റു ഗാനങ്ങളാണ് പി.ബി. ശ്രീനിവാസനെ ഏറ്റവും ശ്രദ്ധേയനായ പാട്ടുകാരനാക്കി മാറ്റിയത്. തമിഴിലെ ടി.എം.സൗന്ദർരാജനെക്കാൾ വളരെ ഹൃദ്യമായ ശബ്ദമായിരുന്നു പിബിഎസിന്റേത്. മനസ്സിലേക്ക് തേൻതുള്ളിപോലെ ഒഴുകിയെത്തുന്ന പ്രത്യേക സ്വരത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. തമിഴിൽ കൂടുതലും ജമിനി ഗണേശനു വേണ്ടിയാണ് അദ്ദേഹം പാടിയിട്ടുള്ളത്. പിബിഎസ് ഇരുപതോളം മലയാള സിനിമകളിലാണ് പാടിയിട്ടുള്ളത്. 

 

പിബിഎസ്. പാടിയ നിണമണിഞ്ഞ കാൽപാടുകളിലെ ‘മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത്, റെബേക്കയിലെ ‘ബലിയല്ല എനിക്കു വേണ്ടത്’, ‘ആകാശത്തിലെ കുരുവികൾ വിതയ്ക്കുന്നില്ല’, കാട്ടുതുളസിയിലെ ‘തുളസീ വിളി കേള്‍ക്കൂ’, അയിഷയിലെ ‘യാത്രക്കാരാ പോവുക ജീവിതയാത്രക്കാരാ’, ഏഴു രാത്രികളിലെ ‘രാത്രി, രാത്രി’, കുമാര സംഭവത്തിലെ ‘ക്ഷീരസാഗര’, ബാബുമോനിലെ ‘കരളിൽ കണ്ണീരു നിറഞ്ഞാലും’, ഇനിയൊരു ജന്മം തരൂവിലെ ‘അത്യുന്നതങ്ങളിൽ ഇരിക്കും’ എന്നീ ഗാനങ്ങളെല്ലാം വളരെ ശ്രവണസുന്ദരങ്ങളായിരുന്നു. 

 

അദ്ദേഹം ഒരു ഗായകൻ മാത്രമല്ലായിരുന്നു. മികച്ച ഒരു കവിയും ഗാനരചയിതാവും സംഗീത സംവിധായകനും ഒക്കെയായിരുന്നു. 1980 ൽ ഇറങ്ങിയ തടാകം, 1990 ലെ ഇന്ദ്രജാലം എന്നീ ചിത്രങ്ങളിലെ ഹിന്ദി ഗാനങ്ങൾ എഴുതിയത് പിബിഎസായിരുന്നു. തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി വളരെയധികം ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. 

 

1972 ൽ ഞങ്ങൾ ചിത്രപൗർണമി സിനിമ വാരിക തുടങ്ങിയപ്പോൾ, എനിക്കു കാണണമെന്ന് ആഗ്രഹം തോന്നിയ ചലച്ചിത്ര പിന്നണി ഗായകരായ പ്രമുഖരിൽ ഒരാൾ പി.ബി.ശ്രീനിവാസനായിരുന്നു. പലരെയും പോയി കണ്ട് ഞാൻ ഇന്റർവ്യൂ എടുത്തിട്ടുണ്ടെങ്കിലും പിബിഎസിനെ കാണാനുള്ള അവസരം അന്നു വന്നുചേർന്നില്ല. ഞാൻ മദ്രാസിൽ ചെല്ലുന്ന സമയത്ത് ഒന്നു രണ്ടു തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും കക്ഷി ഹൈദരാബാദിലും ബെംഗളൂരുവിലും മറ്റുമായി റിക്കോർഡിങ്ങിനായി ഓടിനടക്കുകയായിരുന്നു. 

 

കാലങ്ങൾ പലതു കടന്നു പോയി പുതിയ പുതിയ സംഗീതസംവിധായകരും പാട്ടുകാരുമൊക്കെ സിനിമയിലേക്കു വന്നപ്പോൾ പിബിഎസിനും പാട്ടുകൾ വളരെ കുറയാൻ തുടങ്ങി. അതിലൊന്നും നിരാശനാകാതെ ഒരു സംഗീത ഗവേഷകനായും കവിയരങ്ങു സംഘാടകനുമൊക്കെയായിട്ടായിരുന്നു ശിഷ്ടകാലം അദ്ദേഹം ജീവിച്ചു പോന്നത്. 

 

2005 ആയപ്പോൾ ഞങ്ങളുടെ മാക്ട വർഷംതോറും നടത്തിക്കൊണ്ടിരുന്ന ഗുരുപൂജയോടൊപ്പം ഒരു സംഗീത നിശയും ഒരുക്കാനുള്ള ആശയം ഞങ്ങളിൽ ഉദിച്ചു വന്നു. മലയാള സിനിമയിൽ പാടിയിട്ടുള്ള പഴയവരും പുതിയവരുമായുള്ള എല്ലാ പാട്ടുകാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു മെഗാ സംഗീതനിശ. 

 

അന്ന് പഴയ പാട്ടുകാരിൽ പലരും മദ്രാസിലാണ് താമസിച്ചിരുന്നത്. അവരെ ക്ഷണിക്കാൻ ഞാനും സംവിധായകൻ ഹരികുമാറും കൂടിയാണ് മദ്രാസിേലക്കു പോയത്. ഞങ്ങൾ ആദ്യമേ തന്നെ കാണേണ്ടവരുടെ ലിസ്റ്റുണ്ടാക്കി. എസ്. ജാനകി, പി. സുശീല, മാധുരി, ജയചന്ദ്രൻ, സുജാത, പി.ബി.ശ്രീനിവാസൻ, ഉണ്ണി മേനോൻ, ജോളി എബ്രഹാം തുടങ്ങിയവരായിരുന്നു ലിസ്റ്റിലെ പ്രമുഖർ. 

 

ഞങ്ങൾ മദ്രാസിൽ ആദ്യം കണ്ടത് സുജാതയെയായിരുന്നു. അന്ന് സുജാതയുടെ മകൾ ശ്വേത വീട്ടിലുണ്ടായിരുന്നു. ശ്വേത അന്ന് പാട്ടുകാരി ആയിട്ടില്ല. ഞങ്ങൾ സുജാതയോട് സംഗീതനിശയെക്കുറിച്ചൊക്കെ സംസാരിച്ചപ്പോൾ പൂർണമനസ്സോടെയാണ് അവർ വരാമെന്നു സമ്മതിച്ചത്.

 

‘‘മാക്ടയുടെ സംഗീത നിശ എന്റെയുംകൂടി സംഗീതനിശയല്ലേ.’’ സുജാത സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങളോടു പറയുകയും ചെയ്തു. 

 

ഞങ്ങൾ ഓരോ പാട്ടുകാരെയും പോയി കണ്ടതിനു ശേഷം അവസാനം കണ്ടത് പി.ബി.ശ്രീനിവാസനെ ആയിരുന്നു. അദ്ദേഹം മദ്രാസിൽ ന്യൂ വുഡ്‌ലാൻഡ്സ് ഹോട്ടലിനടുത്തുള്ള ഒരു വെജിറ്റേറിയൻ ഓപ്പൺ റസ്റ്ററന്റിൽ എന്നും വൈകിട്ട് ഏഴുമണിക്ക് വരുമായിരുന്നു. ഒത്തിരിയധികം കാറുകൾ ഇടാൻ പറ്റുന്ന വിശാലമായ ഒരു ഓപ്പൺ റസ്റ്ററന്റായിരുന്നു അത്. പിബിഎസ് എന്നും വൈകിട്ട് ഏഴുമണിക്ക് അവിടെ എത്തുമെന്ന അറിയിപ്പ് കിട്ടിയതനുസരിച്ച് ഞങ്ങൾ ആറരയോടെ അവിടെ എത്തി. അദ്ദേഹത്തിനു വേണ്ടി റസ്റ്ററന്റുകാർ കൊടുത്ത ഒരു ചെറിയ മുറിയാണ് പുള്ളിയുടെ സങ്കേതം. കാറിൽ വരുന്നവർക്ക് അവിടെയിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഒരു സെറ്റപ്പാണ് അത്.

 

കൃത്യം ഏഴുമണി ആയപ്പോൾ പിബിഎസ് അവിടെയെത്തി. പണ്ട് ഞാൻ ഫോട്ടോയിൽ കണ്ടിട്ടുള്ള ആളേ അല്ല. പ്രായമായതിന്റെ അവശതയും മുഖത്തെ ചുളിവുകളും കൊണ്ട് മറ്റൊരാളെപ്പോലെയാണ് ആദ്യമെനിക്കു തോന്നിയത്. തലയിൽ രാജകീയ ശൈലിയിലുള്ള കസവിന്റെ ഒരു തൊപ്പിയും വച്ചിട്ടുണ്ട്. കണ്ടാൽ ഒരു പെക്കൂലിയർ ക്യാരക്ടർ.

 

അദ്ദേഹം മുറിയിൽ വന്നിരുന്ന് പോക്കറ്റിൽ കുത്തിയിരുന്ന പേനകൾ എടുത്ത് മേശപ്പുറത്തു വച്ച ശേഷം ഏതോ ഒരു പേപ്പർ എടുത്ത് നോക്കുന്നതിനിടയിൽ ഞങ്ങള്‍ അരികിലേക്കു ചെന്നു. ഞങ്ങളെ അപരിചിതഭാവത്തിൽ നോക്കുന്നതു കണ്ട് ഹരികുമാർ സ്വയം പരിചയപ്പെടുത്തുകയും ആഗമനോദ്ദേശം അവതരിപ്പിക്കുകയും ചെയ്തപ്പോൾ അദ്ദേഹം ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ അടുത്തുകിടന്ന കസേരകളിൽ ഇരുന്നു. ഞങ്ങൾ സംഗീതനിശയെക്കുറിച്ച് പറയുന്നതുകേട്ട് ഒരു നിമിഷം ആലോചിച്ചിരുന്ന ശേഷം അദ്ദേഹം തനി മലയാളത്തിൽ പറഞ്ഞു. ‘‘നിങ്ങളുടെ മാക്ടയുടെ സംഗീതനിശയിൽ പങ്കെടുക്കണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്, പക്ഷേ അന്ന് എനിക്ക് ഹൈദരാബാദിൽ ഒരു സംഗീതക്കച്ചേരിയുണ്ട്. സോറി അതുകൊണ്ട് എനിക്ക് വരാനാവില്ല.’’

 

വളരെ മിതമായ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഞാനും ഹരികുമാറും ഇതെന്ത് അതിശയം എന്ന ഭാവത്തിൽ പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്നുപോയി. ഞാൻ ആദ്യം കരുതിയത് ഈ പഴയ പാട്ടുകാരെല്ലാം ഒരു പണിയുമില്ലാതെ വെറുതെ വീട്ടിൽ കുത്തിയിരിക്കുകയാണെന്നാണ്. ഇങ്ങനെ അപൂർവമായെത്തുന്ന ചാൻസിനോടൊപ്പം അൽപം പണവും കിട്ടുമ്പോൾ എല്ലാവരും ഏറെ സന്തോഷത്തോടെ വരുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്.. ഞങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു. ഇതേ അവസ്ഥ തന്നെയായിരുന്നു ഞങ്ങൾ പോയിക്കണ്ട ഭൂരിഭാഗം ഗായകരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഞങ്ങൾ ഗുരുപൂജ വച്ചിരുന്ന ദിവസം പലർക്കും ഗാനമേള, സംഗീതക്കച്ചേരി തുടങ്ങിയ സംഗീത പരിപാടികൾ ഉണ്ടത്രേ !

 

അഭിനേതാക്കളെപ്പോലെയല്ല പാട്ടുകാർ, അവരെത്ര ഭാഗ്യവാന്മാരാണ്. അവർക്ക് എത്ര പ്രായമായാലും സ്വരത്തിനു മാറ്റം സംഭവിക്കാത്തിടത്തോളം കാലം അന്നം മുട്ടില്ലെന്നുള്ള നുഭവപാഠം കൂടിയാണ് ഞങ്ങൾക്കന്ന് മദ്രാസ് യാത്രയിൽനിന്നു പഠിക്കാനായത്. 

 

ഞങ്ങൾ അൽപനേരം കൂടിയിരുന്നു പഴയകാലത്തെ പാട്ടുകളെയും സംഗീതസംവിധായകരെയും അഭിനേതാക്കളെയും കുറിച്ചൊക്കെ പിബിഎസിനോട് ചോദിച്ചു കൊണ്ടിരുന്നു. അന്നത്തെ സിനിമയിലെ റിക്കോർഡിങ്ങും പാട്ടുമൊക്കെ വലിയൊരു കൂട്ടായ്മയുടെ സൃഷ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

 

‘‘ഓരോ നടന്റെയും ശബ്ദത്തിനനുസരിച്ചുള്ള പാട്ടുകാരെക്കൊണ്ടാണ് അന്ന് കൂടുതൽ സംവിധായകരും പിന്നണി പാടിക്കുന്നത്. ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ജമിനി ഗണേശനു വേണ്ടിയാണ്. ഞാൻ വരുന്നതിന് മുൻപ് എ.എം.രാജയാണ് ജമിനിക്കു വേണ്ടി പാടിയിരുന്നത്. ശിവാജിക്കും എംജിആറിനും വേണ്ടി കൂടുതൽ പാട്ടുകൾ പാടിയിരുന്നത് ടി.എം.സൗന്ദർരാജനാണ്."

 

നമ്മൾ പല പാട്ടുകാരുടെയും ചരിത്രം കേട്ടിട്ടുണ്ടെങ്കിലും പിബിഎസിനെപ്പോലെ ഒത്തിരി യോഗ്യതകൾ അവകാശപ്പെടാവുന്ന ഗായകർ അധികം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

 

കർണാടക സംഗീതത്തിൽ ഗവേഷണം നടത്തി ‘വൈരതാക്കോൽ’ എന്ന ഗവേഷണ ഗ്രന്ഥം ഉൾപ്പെടെ മൂന്നു ഗവേഷണ ഗ്രന്ഥങ്ങൾ ഇറക്കിയിട്ടുള്ള പിബിഎസ് ബികോം ബിരുദധാരിയാണ്. തെലങ്കാനയിൽ ജനിച്ച ശ്രീനിവാസൻ മലയാളി ഗായകരെക്കാള്‍ അക്ഷര ശുദ്ധിയോടെയാണ് മലയാളം പാട്ടുകള്‍ പാടിയിരുന്നത്. മലയാളം ഉൾപ്പെടെ എട്ടു ഭാഷകൾ ഉച്ചാരണ ശുദ്ധിയോടെ സംസാരിക്കുന്നതു കേട്ടാൽ നമ്മൾ അദ്ഭുതം കൂറിയിരുന്നുപോകും. ഇന്ത്യയിലെ പല ഭാഷാ ചിത്രങ്ങൾക്കും അദ്ദേഹം പാട്ടുകൾ എഴുതി സംഗീതം നൽകുക കൂടി ചെയ്തിട്ടുണ്ടന്ന് കേട്ടപ്പോൾ ഞങ്ങളിൽ വിസ്മയം വിടരുകയായിരുന്നു. സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ ചിരിയോടെ അദ്ദേഹം പറഞ്ഞൊരു തത്വവചനമുണ്ട്.

 

‘‘സിനിമയിൽ സൗഹൃദങ്ങൾ അവസരങ്ങളുടെ സൃഷ്ടിയാണ്. നന്നായിട്ട് അഭിനയിക്കാൻ അറിയാവുന്നവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ. സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ ജീവിതത്തിൽ തോറ്റുപോവുകയും ചെയ്യും.’’

 

ഇന്ന് അദ്ദേഹം നമ്മളോടൊപ്പമില്ല. 2013 ൽ ആ സംഗീതാചാര്യൻ നമ്മെ വിട്ട് അനന്തതയിൽ അഭയം തേടി.

 

(തുടരും...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com