ADVERTISEMENT

തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി. ദൈവത്തിന്റെ അനുഗ്രഹത്താൽ തനിക്കൊരു കുഴപ്പവുമില്ലെന്നും ആലുവ യുസി കോളജിൽ ‘ഗരുഡൻ’ സിനിമയുടെ ലൊക്കേഷനിലാണ് ഇപ്പോഴുള്ളതെന്നും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തന്റെ സുഖവിവരം അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി കുറിച്ചു.

 

‘ഗരുഡൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ, സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ ആണെന്നു കണ്ടതോടെ താരം ആശുപത്രി വിട്ടെന്നായിരുന്നു വാർത്ത. 

 

നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡൻ’. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മേനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നു.

 

ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാകും.

 

11 വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഗരുഡനുണ്ട്. കളിയാട്ടം, പത്രം, എഫ്‌ഐആർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി-ട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. 

 

‘പത്രം’ എന്ന സിനിമയ്ക്കു ശേഷം അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ്, എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടി. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി. തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com