വിട പറയാനാകാതെ സുഹൃത്തുക്കൾ; കൊല്ലം സുധിയെ കാണാൻ ഒഴുകിയെത്തി ആളുകൾ
Mail This Article
കൊല്ലം സുധിയുടെ വിയോഗത്തില്‍ വിതുമ്പി കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും. ഇന്നലെ രാത്രിയോടു കൂടിയാണ് കൊച്ചിയിൽ നിന്നും സുധിയുടെ മൃതദേഹം കോട്ടയത്തെത്തിക്കുന്നത്. രാവിലെ എട്ടരമണിയോട് കൂടി ആശുപത്രിയിൽ നിന്നും മൃതദേഹം വിലാപയാത്രയായി പൊങ്ങന്താനത്തുളള വാടകവീട്ടിൽ എത്തിച്ചു. അവിടെ ഏകദേശം ഒരുമണിക്കൂറോളം പൊതുദർശനത്തിനുവച്ച ശേഷം സമീപത്തുള്ള പൊങ്ങന്താനം യുപി സ്കൂളിലേക്ക് മാറ്റുകയായിരുന്നു. സുധിയുടെ ഇളയമകൻ പഠിക്കുന്ന സ്കൂളാണ് പൊങ്ങന്താനം യുപി സ്കൂൾ.
ചലച്ചിത്ര–മിമിക്രി മേഖലയിലെ ഒട്ടേരെപേരാണ് വീട്ടിലെത്തി സുധിക്ക് അന്ത്യോപചാരം അർപ്പിച്ചത്. ഏറെ വികാരനിർഭരമായ നിമിഷങ്ങളിലൂടെയാണ് സുധിയുടെ സഹപ്രവർത്തകരെല്ലാം കടന്നുപോകുന്നത്. അപ്രതീക്ഷിതമായ പ്രിയ കൂട്ടുകാരന്റെ വിയോഗം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
സ്കൂളിലെ പൊതുദർശത്തിനുശേഷം സംസ്കാരം നടക്കുന്ന തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ പള്ളിയുടെ ഹോളിലേക്ക് മൃതദേഹം മാറ്റും. അവിടെ ഉച്ചയ്ക്ക് ഒന്നരമണിവരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. സംസ്കാരം രണ്ടിനു നടക്കും.
കൊല്ലം പോളയത്തോട് ചായക്കടമുക്ക് പഴഞ്ഞിയിൽ പടിഞ്ഞാറ്റേതിൽ റവന്യു വിഭാഗം റിട്ട. ജീവനക്കാരൻ പരേതനായ ശിവദാസന്റെയും ഗോമതിയുടെയും മകനാണ്. ഭാര്യ: രേഷ്മ (രേണു). മക്കൾ: രാഹുൽ, ഋതുൽ.