ADVERTISEMENT

ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോടു പ്രതികരിക്കാൻ ഉദ്ദേഷ്യമില്ലെന്ന അക്കാദമി ചെയര്‍മാൻ രഞ്ജിത്തിന്റെ പ്രസ്താവനയിൽ ചോദ്യങ്ങളുമായി വിനയൻ. ചെയർമാൻ പദവി ദുരുപയോഗം ചെയ്തു എന്ന് ജൂറി മെമ്പർമാർ തന്നെ പറയുമ്പോൾ മറുപടി പറയാതെ ഒളിച്ചോടിയിട്ടു കാര്യമുണ്ടോ എന്ന് വിനയൻ ചോദിക്കുന്നു. തെറ്റുപറ്റി എന്ന് സമ്മതിച്ച് രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നും അതല്ലെങ്കിൽ ഈ വർഷം പ്രഖ്യാപിച്ച അവാർഡുകൾ മൊത്തം സംശയത്തിന്റെ നിഴലിലാകുമെന്നും വിനയൻ വ്യക്തമാക്കി.

 

വിനയന്റെ വാക്കുകള്‍

 

‘‘ചലച്ചിത്ര അവാർഡ് വിവാദങ്ങളോട് പ്രതികരിക്കാതെ അക്കാദമി ചെയർമാൻ ഒഴിഞ്ഞുമാറുന്നു എന്നാണ് ഇന്നത്തെ പത്രങ്ങൾ എഴുതിയിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലോ? ചലച്ചിത്രകാരൻ എന്ന നിലയിലോ താങ്കൾക്ക് പ്രതികരിക്കേണ്ട ബാധ്യത ഇല്ലായിരിക്കാം..പക്ഷേ സർക്കാർ ഖജനാവിൽ നിന്നു പണം മുടക്കി എല്ലാ വിധ സൗകര്യങ്ങളും തന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവിയിൽ ഇരിക്കുന്ന താങ്കൾ ആ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം സംസ്ഥാന അവാർഡ് നിർണയത്തിൽ ചെയർമാൻ പദവി ദുരുപയോഗം ചെയ്തു എന്ന് ഒന്നു രണ്ടു ജൂറി മെമ്പർമാർ തന്നെ പറയുമ്പോൾ മറുപടി പറയാതെ ഒളിച്ചോടിയിട്ടു കാര്യമുണ്ടോ?

 

ജൂറി മെമ്പർമാരായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്ന കാര്യങ്ങൾ ഒന്നുകിൽ താങ്കൾ നിഷേധിക്കണം. അല്ലങ്കിൽ തെറ്റുപറ്റി എന്നു സമ്മതിച്ച് സ്ഥാനം ഒഴിയണം.. അവർ പറയുന്ന പ്രധാന കാര്യങ്ങൾ ഒന്നു കൂടി താങ്കളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്..

 

1) അവാർഡിനായി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അക്കാദമി ചെയർമാന്‍ അവർ തരുന്ന അവാർഡ് ജേതാക്കളുടെ ലിസ്റ്റ് സാംസ്കാരിക മന്ത്രിയുമായി ചേർന്ന് പ്രഖ്യാപിക്കുക എന്ന ചുമതലയേ ഉള്ളു. രഞ്ജിത്ത് ചട്ടം ലംഘിച്ച് അവാർഡ് നിർണയ ചർച്ചയിൽ ചില അഭിപ്രായങ്ങൾ പറഞ്ഞു എന്ന് നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്നു അതു ശരിയാണോ? അങ്ങനെ നടന്നിട്ടുണ്ടോ?

 

2) മത്സരത്തിനു വന്ന ഒരു സിനിമയായ പത്തൊൻപതാം നുറ്റാണ്ട്  ചവറു സിനിമ ആണന്നും അതൊന്നും സെലക്ട് ചെയ്യല്ലന്നും നേമം പുഷ്പ രാജിനോടും ശ്രീകുമാരൻ തമ്പി എഴുതിയതുൾപ്പടെ ചിലപാട്ടുകൾ ചവറു പാട്ടുകളാണന്ന് ജെൻസിയോടും താങ്കൾ പറഞ്ഞതായി അവർ പറയുന്നു... ആ വിവരം ശരിയാണോ?

 

3) ജൂറി അവാർഡ് നിർണയത്തിനായി ചിത്രങ്ങൾ കാണുമ്പോൾ മന്ത്രിയോ മുഖ്യമന്ത്രിയോ പോലും അതിലിരിക്കാൻ പറ്റില്ല എന്ന ചട്ടമൊക്കെ ലംഘിച്ച്  അക്കാദമി ചെയർമാൻ അക്കൂട്ടത്തിൽ കയറി ഇരുന്ന് ചിത്രങ്ങൾ കണ്ടെന്നും അഭിപ്രായം പറഞ്ഞെന്നും ഇതേ ജൂറി അംഗങ്ങൾ പറയുന്നു... താങ്കൾ അങ്ങനെ ചെയ്തിട്ടുണ്ടോ?

 

4) പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ കലാസംവിധാനത്തെ കുറിച്ച് അതു കൊള്ളത്തില്ല എന്നു താങ്കളും, കൊള്ളാം എന്നു നേമം പുഷ്പരാജും തമ്മിൽ തർക്കവും വാദപ്രതിവാദവും ഉണ്ടായെന്നും ഒരു കലാ സംവിധായകനായ തന്നേ പഠിപ്പിക്കാൻ വരെണ്ട എന്ന് പുഷ്പരാജ് രഞ്ജിത്തിനോടു  പറയേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. അങ്ങനൊരു തർക്കം ഉണ്ടായന്നുള്ളത് സത്യമാണോ?

 

5) താങ്കളുടെ ശ്രദ്ധയിൽ പെടാതെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് സംഗീതത്തിനും പാട്ടിനും ഡബ്ബിങിനും  ഉൾപ്പടെ മുന്ന് അവർഡ് കിട്ടിയപ്പോൾ.. ആ വിവരം അറിഞ്ഞ താങ്കൾ ക്ഷുഭിതനായെന്നും റൂമിലേക്കു പോയ ജൂറി അംഗങ്ങളേയും ജൂറി ചെയർമാനെയും തിരിച്ചു വിളിപ്പിച്ച് ആ അവാർഡുകൾ പുനർ ചിന്തിക്കാൻ പറഞ്ഞുവെന്നും ഒടുവിൽ പാട്ടിൻെറ അവാർഡിൽ തീരുമാനമെടുത്ത ജെൻസി ഗ്രിഗറി കരഞ്ഞുകൊണ്ട് ജൂറി ചെയർമാൻ ഗൗതം ഘോഷിനോട് ഈ നടപടി ശരീയല്ല എന്നു പറയുകയും ഒടുവിൽ ആ തീരുമാനങ്ങൾ മാറ്റേണ്ടതില്ല എന്ന് ജൂറി ചെയർമാൻ പറഞ്ഞുവെന്നും നേമം പുഷ്പരാജ് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു.. ഇതിന്റെ ഒക്കെ പിന്നിൽ രഞ്ജിത് ആയിരുന്നു എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.. ശരിയാണോ ഈ വിവരങ്ങൾ..?

 

ഇത്രയും കാര്യങ്ങൾ രഞ്ജിത്ത് നിഷേധിച്ചാൽ പ്രശ്നം തീർന്നു.. ബാക്കി കാര്യങ്ങൾക്ക്  നേമം പുഷ്പരാജും ജെൻസി ഗ്രീഗറിയുമാണ് മറുപടി പറയേണ്ടത്.. പ്രത്യേകിച്ച് താങ്കളിതൊന്നും ചെയ്തിട്ടില്ലങ്കിൽ നേമം പുഷ്പരാജ് എന്നോടും കേരളത്തിലെ ജനങ്ങളോടും മറുപടി പറയാൻ ബാധ്യസ്തനാണല്ലോ? അതദ്ദേഹം ചെയ്യുമായിരിക്കും.. അതല്ല ഇതിലേതിലെങ്കിലും അക്കാദമി ചെയർമാൻ എന്ന നിലയിൽ താങ്കൾ ഇടപെട്ടിട്ടുണ്ടങ്കിൽ ആ സ്ഥാനം രാജിവച്ചൊഴിയുക തന്നെ വേണം.. കാരണം അത് അധികാര ദുർവിനിയോഗമാണ്..സ്വജന പക്ഷപാതമാണ്.. ചട്ട വിരുദ്ധമാണു. മലയാള സിനിമയ്ക്ക് ഒത്തിരി സംഭാവനകൾ നൽകിയിട്ടുള്ള താങ്കൾ.. സാംസ്കാരിക മന്ത്രി പോലും മലയാള സിനിമയുടെ ഇതിഹാസം എന്നു വിശേഷിപ്പിച്ച രഞ്ജിത്ത് ഇനിയും ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയിൽ നിന്ന് പുറത്തു വരണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. അതല്ലെങ്കിൽ ഈ വർഷം പ്രഖ്യാപിച്ച അവാർഡുകൾ മൊത്തം സംശയത്തിന്റെ നിഴലിലാകും. താങ്കൾക്കിത്രയും വലിയൊരു പദവി തന്ന സർക്കാരും വിഷമ വൃത്തത്തിലാകും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com