‘ജവാൻ’ സിനിമയില്‍ ദളപതി വിജയ്‌യ്ക്കായി ഒരു അതിഥിവേഷം താൻ കരുതി വച്ചിരുന്നില്ലെന്ന് സംവിധായകൻ അറ്റ്‌ലീ. അതിലും വലിയ പദ്ധതിയാണ് അറ്റ്‍ലിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. അതെന്തെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ‘‘ജവാൻ സിനിമയുടെ അവസാനം വിജയ്‌യെ അതിഥിതാരമായി കൊണ്ടുവരാത്തതിന് ഒരു കാരണമുണ്ട്. ഷാറുഖ് ഖാനും വിജയ് സാറിനും വേണ്ടി ഞാനൊരു തിരക്കഥ എഴുതും. ഇവർ രണ്ടും പേരും എന്റെ കരിയറിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഒരിക്കൽ ഇവരെ ഒരുമിച്ച് കൊണ്ടുവരുന്ന സിനിമയുടെ തിരക്കഥ ഞാൻ കണ്ടെത്തും.’’–അറ്റ്‍ലി പറഞ്ഞു.
ജവാൻ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിനു അറ്റ്‌ലിക്കു മറുപടി ഉണ്ടായിരുന്നു. ‘‘എന്റെ എല്ലാ സിനിമകൾക്കും ഓപ്പൺ എൻഡിങ് ക്ലൈമാക്സ് ആണ്. എന്റെ ഇതുവരെയുള്ള ഒരു സിനിമയ്ക്കും രണ്ടാം ഭാഗം ഞാൻ ആലോചിച്ചിട്ടില്ല. അതുപോലൊരു രസകരമായ ഐഡിയ എന്റെ മനസ്സില്‍ വന്നാൽ തീർച്ചയായും ചെയ്യും.’’–അറ്റ്‍ലി പറഞ്ഞു. ഇനി ഇതൊരു സ്പിന്‍ ഓഫ് ആണെങ്കിൽ വിക്രം രാത്തോറിന്റെ കഥാപാത്രമായിരിക്കും ആ സിനിമയിൽ നായകനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ‘ജവാൻ’ ഒൻപത് ദിവസം കൊണ്ട് 735 കോടിയോളം ബോക്സ് ഓഫിസിൽ നിന്ന് നേടി. ചിത്രം നിർമിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജവാനിൽ ദീപിക പദുകോണും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പഠാന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. അനിരുദ്ധ് ആണ് സംഗീതം.