പ്രണവ് ഊട്ടിയിൽ, ധ്യാൻ ഗംഭീരമാക്കി: ‘വർഷങ്ങൾക്കു ശേഷം’ കണ്ട് സുചിത്ര മോഹൻലാൽ

Mail This Article
‘വർഷങ്ങൾക്കു ശേഷം’ സിനിമ ഒരുപാട് ഇഷ്ടമായെന്ന് സുചിത്ര മോഹൻലാൽ. ധ്യാൻ ശ്രീനിവാസൻ–പ്രണവ് കോംബോ ആണ് സിനിമയുടെ ആകർഷണമെന്നും ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോൾ മോഹൻലാലിനെയും ശ്രീനിവാസനയെും ഓര്‍മ വന്നുെവന്നും സുചിത്ര പറഞ്ഞു.
‘‘പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലോ മറ്റോ ആണ്. അവിടെ വിളിച്ച് പറഞ്ഞിരുന്നു ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന്. നാളെയോ മറ്റെന്നാളോ വീട്ടിലെത്തുമ്പോൾ അവനെ കാണണം. ലാൽ സിനിമ കണ്ടിട്ടില്ല, ഉടന്‍ കാണും. ഇതുവരെ മികച്ച റെസ്പോണ്‍സാണ് ലഭിക്കുന്നത്.
സിനിമ ഇഷ്ടമായി. ധ്യാന്റെ പെർഫോമൻസ് ബ്രില്യന്റ് ആണ്. അവർ രണ്ടുപേരുമുള്ള കോംബിനേഷനും നന്നായി വർക്കൗട്ട് ആയി. കുറേ ചിരിക്കാനുണ്ട്. നിവിനും അതിനു മാറ്റുകൂട്ടി. സിനിമ കണ്ട് ഇറങ്ങുമ്പോൾ ഒരു സന്തോഷം തോന്നിയാൽ അത് നന്നായി കണക്ട് ആകും. അവസാന രംഗത്തിൽ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അപ്പുവിനേയും ധ്യാനിനേയും കാണുമ്പോള്‍ ചേട്ടന്റെയും ശ്രീനിയേട്ടന്റെയും പഴയ കോംബിനേഷന്‍ ഓര്‍മ വരും. ധ്യാനെ ചിലയിടത്തുകാണുമ്പോൾ ശരിക്കും ശ്രീനിയേട്ടനെ ഓർമ വന്നു.
നൂറുകോടി ക്ലബോ, അൻപത് കോടിയോ എനിക്ക് അറിയില്ല. ഈ വിഷു കളര്‍ഫുള്‍ ആയിരിക്കും. ഇപ്പോള്‍ ഇറങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിനാല്‍ എല്ലാവരും എല്ലാ സിനിമയും ആസ്വദിക്കട്ടെ. വിനീത് ശ്രീനിവാസന്‍ പ്രേക്ഷകരുമായി റിലേറ്റ് ചെയ്യുന്ന തരത്തില്‍ കഥയെഴുതും അത് ഒരു മാജിക്കാണ്.
ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അച്ഛന്റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. അത് നാച്ചുറലാണ്. വീട്ടിലും കാണാറുണ്ട്. ഈ സിനിമയിൽ അത് കൂടുതൽ തോന്നി. ആ ഡ്രസിങും മറ്റും കമലദളമൊക്കെ ഓര്‍മിപ്പിച്ചു. ചേട്ടന്റെയും ഏകദേശം അതുപോലുള്ള സ്റ്റൈൽ ആയിരുന്നു. ട്രെയിലർ അദ്ദേഹം കണ്ടിരുന്നു, ഇഷ്ടമായി, പക്ഷേ മാനറിസത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാണ് സുചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.’’–സുചിത്ര മോഹൻലാലിന്റെ വാക്കുകൾ.