നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു ദീപ്തി കാരാട്ട്; വിഡിയോയും ചിത്രങ്ങളും
Mail This Article
നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷൻ പരിപാടികളുടെ അമരക്കാരനായി കരിയർ ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സനൽ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിൽ പ്രൊഡക്‌ഷൻ കൺട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം. തിരക്കഥയെഴുത്തിൽ താൽപ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികിൽ കഥ പറയാൻ ചെന്നതാണ് വഴിത്തിരിവായത്.
ദിലീഷ് മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രാജേഷ് പല സിനിമകളുടെയും കാസ്റ്റിങ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം മികച്ച ചിത്രമായ ‘തിങ്കളാഴ്‌ച നിശ്ചയ’മെന്ന സിനിമയുടെ കാസ്റ്റിങ് നിർവഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേർന്നാണ്
കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം മിന്നൽമുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം സംവിധാനം ചെയ്ത‘‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’’ എന്ന സിനിമയിൽ നായകനാകും പ്രത്യക്ഷപ്പെട്ടു. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തില്‍കൂടിയാണ് രാജേഷ്.
ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ് ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ സിനിമകളിലും വെബ് സീരിസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആളാണ് ദീപ്തി.