തമിഴ്നാട്ടിലും തരംഗം സൃഷ്ടിച്ച് ‘ഐഡന്റിറ്റി’; രണ്ടാം ദിനം തിയറ്ററുകളിൽ വര്‍ധനവ്

Mail This Article
'ഫോറൻസിക്' എന്ന സിനിമയ്ക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമ്പതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് മികച്ച പ്രതികാരം കാരണം കൂട്ടിയിരിക്കുന്നത്.
രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.
ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാത്ത വിധം ജാഗ്രത കാട്ടിയിട്ടുണ്ട് പ്രകടനത്തില്‍ ടൊവിനോ തോമസ്. അലൻ ജേക്കബായി വിനയ് റോയ് സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്‍മത പുലര്‍ത്തിയാണ് വിനയ് റോയ് പകര്‍ന്നാടിയിരിക്കുന്നത്. ആലിഷയായ തൃഷ തന്റെ കഥാപാത്രത്തിന് സിനിമയില്‍ ലഭ്യമായ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഐഡന്റിയെ ചടുലമാക്കുന്നത് പശ്ചാത്തല സംഗീതമാണ്. സിനിമയുടെ പ്രമേയത്തിനൊപ്പം ചടുലമായ പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്‍യുടേതാണ്. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ഗംഭീരം. ചമൻ ചാക്കോയുടെ കട്ടുകള്‍ ഐഡന്റിറ്റി സിനിമയുടെ താളത്തിന് നിര്‍ണായകമാകുന്നു. ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള സാങ്കേതികത്തികവില്‍ അന്യഭാഷാ സിനിമകളോട് മത്സരിക്കാൻ പോന്ന വിധത്തില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാകുന്നു ഐഡന്റിറ്റി. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്