ADVERTISEMENT

ഡബ്ല്യുസിസി സിനിമാമേഖലയിൽ മാറ്റത്തിന് തുടക്കം കുറിച്ചുവെന്ന് നടി പത്മപ്രിയ. ഡബ്ല്യുസിസിയും ഹേമ കമ്മറ്റി റിപ്പോർട്ടും പുറത്തുവന്നതിനു ശേഷം ആളുകൾ അവരവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായി എന്ന് പത്മപ്രിയ പറയുന്നു.  ലൈംഗികാക്രമണം മാത്രമല്ല സ്ത്രീകളുടെ പ്രശ്നം, നല്ല ഭക്ഷണം നല്ല ശുചിമുറികൾ സിനിമയിൽ അവസരങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. മുൻപ് സിനിമാമേഖലയിലെ അടിമത്തം പലരും മനസ്സിലാക്കിയിരുന്നില്ല അതൊരു സ്റ്റാറ്റസ് കോ ആയിരുന്നു എങ്കിൽ ഇന്ന് സ്വന്തം അവകാശങ്ങൾക്കായി ചോദ്യമുയർത്തുന്നവർ ഉണ്ടായിട്ടുണ്ട്. സിനിമാമേഖലയിൽ നല്ല മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയെന്നും ഏഴുവർഷങ്ങൾക്കു മുൻപുള്ള സിനിമയല്ല ഇന്നുള്ളതെന്നും പത്മപ്രിയ ദ് വീക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.    

"ഡബ്ല്യുസിസിയും ഹേമ കമ്മറ്റി റിപ്പോർട്ടും വന്നതിനു ശേഷം സിനിമാ മേഖലയിൽ മാറ്റത്തിന്റെ കാറ്റുവീശി തുടങ്ങി എന്ന് ഞാൻ കരുതുന്നു. ഏഴുവർഷങ്ങൾക്കു മുൻപുള്ള മേഖല അല്ല ഇപ്പോൾ. ഏഴുവർഷങ്ങൾക്കു മുൻപ് നടിയെ ആക്രമിച്ച സംഭവം ചർച്ച ചെയ്തു തുടങ്ങിയതിൽ നിന്ന് ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. അന്ന് ആളുകൾ ഏത് പക്ഷം പിടിക്കണം എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു. ഡബ്ല്യുസിസിയെ അനുകൂലിക്കണോ, സ്ത്രീകൾക്കൊപ്പം നിൽക്കണോ എന്നൊക്കെയായിരുന്നു പലരുടെയും ചിന്ത.  ഫെമിനിസ്റ്റ് അവകാശങ്ങൾ എല്ലാവരുടെയും അവകാശങ്ങളാണെന്ന് പലർക്കും മനസ്സിലായിരുന്നില്ല. ശാരീരികമായ ആക്രമണങ്ങൾ മാത്രമല്ല നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നം.  സിനിമാ ലൊക്കേഷനുകളിൽ നല്ല ടോയ്‌ലെറ്റ് ഇല്ല, ചൂടുള്ള നല്ല ഭക്ഷണം പലർക്കും കൊടുക്കുമ്പോൾ മറ്റുളളവർക്ക് തണുത്ത പഴകിയ ഭക്ഷണം നൽകുന്നു തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. ഒരു സിനിമ നന്നാകണമെങ്കിൽ അതിൽ പ്രവർത്തിക്കുന്ന എല്ലാവരും സന്തോഷമായിരിക്കണം എന്നത് പലരും മനസ്സിലാക്കിയിരുന്നില്ല.  

ഡബ്ല്യുസിസി എന്ന പ്രസ്ഥാനം ആരംഭിച്ചത് മുതൽ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ലൈംഗിക പീഡനങ്ങൾ മാത്രമല്ല സിനിമാമേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നതാണ്. പല തരത്തിലുള്ള അടിമത്തം മനുഷ്യർ നേരിടുന്നുണ്ട്.  ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല.  ആളുകൾ ഇതിനെ അടിമത്തമായി പോലും കാണുന്നില്ല കാരണം ഇത്തരത്തിൽ ജീവിച്ച് ഇത് ഇവിടെ ഒരു സ്റ്റാറ്റസ് കോ ആയി മാറിയിട്ടുണ്ട്. എല്ലാത്തിലും ഒരു മാറ്റം വന്നു തുടങ്ങി എന്ന് എനിക്ക് തോന്നുന്നു. ബാക്ഗ്രൗണ്ടിൽ എക്സ്ട്രാ ആർട്ടിസ്റ്റുകളായി ജോലി ചെയ്യാൻ വരുന്ന കലാകാരന്മാരെ ഞാൻ കണ്ടിട്ടുണ്ട്. അവർ മുൻപൊക്കെ കിട്ടുന്ന അവസരങ്ങൾ മാത്രം സ്വീകരിച്ച് മറ്റുള്ളവരുടെ സുഖവിവരങ്ങൾ അന്വേഷിച്ച് നടക്കുന്നതാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അവർ അവരുടെ ന്യായമായ അവകാശങ്ങൾ ചോദ്യം ചെയ്തു തുടങ്ങി. 

ഒരു നല്ല കലാകാരനായി വളരാൻ എങ്ങനെ മികച്ച അവസരം നേടാമെന്നും ഒരു ബാക്ഗ്രൗണ്ട് ആർടിസ്റ്റിനപ്പുറം ഒരു ലീഡ് ആർടിസ്റ്റിലേക്ക് എങ്ങനെ വളരാമെന്നും അവർ ചർച്ച ചെയ്യുന്നു. അങ്ങനെ വരുമ്പോൾ സിനിമ കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്യുന്നത്. കാരണം കൂടുതല്‍ പ്രാതിനിധ്യം കൊടുക്കാൻ വേണ്ടി വൈവിധ്യമാർന്ന കഥകള്‍ സൃഷ്ടിക്കേണ്ടിവരും. ഇന്നിപ്പോൾ എല്ലാം ജനാധിപത്യപരമായി മാറുകയാണ്. കോവിഡിന് മുൻപുള്ള സ്ഥിതിയല്ല ഇന്ന് സിനിമയ്ക്ക്. പ്രേക്ഷകരും അവരുടേതായ തിരഞ്ഞെടുപ്പ് തുടങ്ങി.  മുൻപ് ഇഷ്ടപ്പെട്ട സിനിമ തിയറ്ററിൽ പോയി കാണുന്നതിനപ്പുറം ഇന്ന് സ്വന്തം ഫോണിൽ സിനിമ കാണുന്ന പ്രേക്ഷകരാണ് ഉള്ളത്. ഒരു പ്രത്യേക വിഭാഗം പ്രേക്ഷകർക്കായി നിർമിക്കുന്ന വേഷങ്ങൾ കാണുമ്പോൾ ആളുകൾ മടുത്തു പോകും  അതിനാൽ ഇപ്പോൾ പ്രേക്ഷകർക്കനുസരിച്ച് വൈവിധ്യമാർന്ന സിനിമകൾ ഉണ്ടാകുന്നുണ്ട്.  

അതുകൊണ്ട് മാറ്റം സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നു, കാരണം അത് സംഭവിക്കേണ്ടതുണ്ട്. സമൂഹം വ്യത്യസ്ത തരം കഥകൾ ആവശ്യപ്പെടുന്നു. എല്ലാത്തരം കഥകളും അന്താരാഷ്ട്രതലത്തിൽ നിർമിക്കപ്പെടുന്നത് പ്രേക്ഷകർ കാണുന്നുണ്ട് അപ്പോൾ നിങ്ങൾക്ക് എന്തുകൊണ്ട് ഇങ്ങനെ ചെയ്യാൻ കഴിയില്ല എന്ന ചോദ്യം വരും. നിയമങ്ങൾ കൂടുതൽ കർശനമായതിനാൽ സ്ത്രീകളെയും എൽജിബിടിക്യു പോലെ  പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെയും കഥകളിൽ നിന്ന് അത്ര പെട്ടെന്ന് ഒഴിവാക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ മാറ്റം അനിവാര്യമാണെന്നും അതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും ഞാൻ കരുതുന്നു.’’ പത്മപ്രിയ പറയുന്നു.

English Summary:

Actress Padmapriya says that the WCC has initiated change in the film industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com