ADVERTISEMENT

കേരളത്തിൽ അടുത്തിടെയായി വർധിച്ചു കാണുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് കാരണമായി ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നത് ‘മാർക്കോ’ പോലുള്ള സിനിമകളിലെ വയലൻസ് ആണ്. ‘ദൃശ്യം’ സിനിമ ഇറങ്ങിയ കാലത്ത് പല കൊലപാതകങ്ങളും ആ ചിത്രത്തിൽ നിന്ന് സ്വാധീനമുൾക്കൊണ്ടാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതു പോലെ തന്നെ വെട്ടിയും അടിച്ചു കൊല്ലുന്ന സംഭവങ്ങൾ സർവസാധാരണമാകുന്നത് ‘മാർക്കോ’, ‘അനിമൽ’, ‘കിൽ’ തുടങ്ങിയ സിനിമകളിലെ വയലൻസ് രംഗങ്ങൾ മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനോട് പ്രതികരിക്കുകയാണ് സിനിമാ സാംസ്കാരിക മേഖലയിലെ പ്രമുഖർ.

സിബി മലയിൽ (സംവിധായകൻ)

‘‘സമൂഹത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിനെ പെട്ടെന്ന് സിനിമയുമായി ബന്ധിപ്പിച്ച് കുറ്റപ്പെടുത്തുന്ന പ്രവണത നല്ലതല്ല. സിനിമ മാത്രമല്ല സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന മറ്റു പല കാര്യങ്ങളും ഉണ്ട്. അതിലൊന്നാണ് മയക്കുമരുന്ന്. സ്കൂൾ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ വളരെ സുലഭമായി മയക്കു മരുന്ന് കിട്ടുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. മയക്കുമരുന്നിന്റെ പിടിയിൽ പെടുന്ന കുട്ടികൾ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുട്ടികൾ കുറ്റകൃത്യത്തിലേക്ക് തിരിയുകയാണ്.  വലിയ കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിക്കുന്ന ഒരു പ്രവണതയാണ് ഇന്ന് കുട്ടികളിൽ കാണുന്നത്.  

സ്വാഭാവികമായും സിനിമകൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ടാകും. പോസിറ്റീവ് ആയും നെഗറ്റീവ് ആയും സിനിമ സ്വാധീനിക്കും. പക്ഷേ അതിനേക്കാൾ കൂടുതൽ മയക്കുമരുന്ന് കുട്ടികളുടെ മനസികനിലയെ സ്വാധീനിക്കുന്ന ഒരു അവസ്ഥയുണ്ട്. സിനിമകളിൽ മയക്കുമരുന്നിന്റെ ഉപയോഗവും വയലൻസുമൊക്കെ കാണിക്കാറുണ്ട്. സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. സിനിമയ്ക്ക് വിഷയം ലഭിക്കുന്നത് സമൂഹത്തിൽ നിന്നാണല്ലോ. നമ്മുടെ ചുറ്റും കാണുന്ന സംഭവങ്ങളെ സിനിമയുടെ വിഷയമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇന്നലെ നടന്ന കൊലപാതകങ്ങൾ പോലും നാളെ ഒരു സിനിമയ്ക്ക് വിഷയമായേക്കാം.  

വയലൻസ് പ്രേക്ഷകരെ ആകർഷിക്കുന്ന കമേഴ്സ്യൽ ഘടകമായി ഉപയോഗിക്കുന്ന ഫിലിം മേക്കേഴ്‌സ് ഉണ്ട് അത് വളരെ തെറ്റായ പ്രവണതയാണ്. വയലൻസ് ഉണ്ടെങ്കിൽ സിനിമ കാണാൻ പ്രേക്ഷകർ വരും എന്ന് ധരിച്ച് സിനിമ ചെയ്യുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്. ഒരുകാലത്ത് സെക്സ് ഓറിയന്റഡായ സിനിമകൾ ഇവിടെ ഉണ്ടാവുകയും അത്തരം സിനിമകൾ കാണാൻ പ്രേക്ഷകർ കൂടുതലായി എത്തുകയും ചെയ്തിരുന്നു. പക്ഷേ സെൻസർ വന്നതോടെ അതിനൊരു തടയിടാൻ കഴിഞ്ഞു. അതുപോലെ തന്നെ അമിതമായ വയലൻസിനും കർശനമായ സെൻസർ നടപടികൾ ഉണ്ടാകണം. അങ്ങനെ വരുമ്പോൾ സിനിമയിലെ വയലൻസ് കുറയും. സിനിമ ചെയ്യുന്നവർ സമൂഹത്തോട് ഉത്തരവാദിത്തത്തോടുകൂടി ചെയ്യേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.  

മയക്കുമരുന്നിന്റെയും വയലൻസിനെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സിനിമ ചെയ്യുന്നത് നല്ലതല്ല. വയലൻസും മയക്കുമരുന്നിന്റെ ഉപയോഗവും തെറ്റല്ല എന്നൊരു ഇൻഫോർമേഷൻ പ്രേക്ഷകർക്ക് സിനിമയിലൂടെ കിട്ടാൻ പാടില്ല. സിനിമ ചെയ്യുന്നവർ അത് വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. സിനിമ ചെയ്യുന്നവർക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. സമൂഹത്തിൽ നെഗറ്റീവ് ചിന്തകൾ വരുന്ന സാഹചര്യങ്ങൾ സിനിമയിലൂടെ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വയലൻസ് കാണാൻ ആളുകൾ വരുന്നെന്ന് വച്ച് ന്യായീകരിക്കാൻ കഴിയാത്ത വയലൻസ് ഉള്ള സിനിമകൾ ചെയ്യുന്നത് തെറ്റാണ്.  

‘മാർക്കോ’ എന്ന സിനിമയെ ആളുകളിലേക്ക് ആകർഷിച്ചത് അതിലെ വയലൻസാണ്. അത് ന്യായീകരിക്കാൻ പറ്റുമെന്ന് എനിക്ക് പറയാൻ കഴിയില്ല. അതിനെ ജസ്റ്റിഫൈ ചെയ്യാൻ കഴിയില്ല.  വയലൻസ് കൊണ്ട് ആ സിനിമ വിജയിച്ചത് കമേഴ്സ്യൽ എലമെന്റ്റ് ആയി കണ്ടുകൊണ്ട് വീണ്ടും അത്തരം സിനിമകൾ ചെയ്യാമെന്ന തോന്നൽ പലരിലും ഉണ്ടാക്കും.  വയലൻസിന് ഒരു ലോജിക്ക് ഉണ്ടാകണം.  ഒരു സിനിമയിൽ വയലൻസ് കാണിക്കുമ്പോൾ അതിനു ജസ്റ്റിഫിക്കേഷൻ ഉണ്ടെങ്കിൽ കുഴപ്പമില്ല. പക്ഷേ വയലൻസ് ആണ് എല്ലാറ്റിനും പരിഹാരം എന്നൊരു നറേറ്റീവ് സിനിമയിലൂടെ നൽകാൻ പാടില്ല. വയലൻസിനെ ന്യായീകരിച്ച് പ്രേക്ഷകർക്ക് അത് ചെയ്യാനുള്ള പ്രേരകമാക്കി മാറ്റുന്നത് ശരിയല്ല.  സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഫിലിം മേക്കർ വയലൻസിനെ ജസ്റ്റിഫൈ ചെയ്യുന്ന രീതിയിൽ സിനിമ ചെയ്യുന്നത് നല്ലതല്ല. കലയ്ക്കും കലാകാരനും സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്, സിനിമയിലൂടെ തെറ്റായ ഒരു സന്ദേശം കൊടുക്കാൻ പാടില്ല.

ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ

കമൽ (സംവിധായകൻ)

സിനിമ കണ്ടതുകൊണ്ടു മാത്രം പുതിയ തലമുറ വഴിതെറ്റിപ്പോകുന്ന എന്ന് നമുക്ക് പറയാൻ പറ്റില്ല. മനുഷ്യരെ വഴിതെറ്റിക്കുന്നതിൽ പലപല ഘടകങ്ങളുണ്ട് അതിൽ ഒന്നുമാത്രമാണ് സിനിമ. ഓൺലൈൻ ഗെയിംസ് കുട്ടികളെ വഴിതെറ്റിക്കാൻ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഓൺലൈനിൽ ഇവർ എന്തൊക്കെ കാണുന്നു എന്ന് നമുക്ക് അറിയില്ല.  ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗം, എങ്ങനെ ഒരു കുറ്റം ചെയ്യണം, ഏതൊക്കെ രീതിയിൽ ആണ് കുറ്റകൃത്യങ്ങൾ ലോകത്ത് നടക്കുന്നത് എന്ന തരത്തിലുള്ള വിവരങ്ങൾ അവർക്ക് സൈബർ ലോകത്തുനിന്ന് കിട്ടും. ആ ഒരു ചിന്താഗതിയിലേക്ക് യുവതലമുറ പോകുനനതെന്താണ് എന്നതാണ് നമ്മൾ ചർച്ച ചെയ്യേണ്ട വിഷയം.  കുട്ടികളിൽ മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കൂടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് മദ്യം ആയിരുന്നെങ്കിൽ ഇപ്പോൾ കഞ്ചാവും കടന്ന് അതിനേക്കാൾ വലിയ വലിയ മയക്കുമരുന്നിലേക്ക് സ്കൂൾ കുട്ടികൾ വരെ പോകുന്ന ഒരു പ്രവണതയുണ്ട്. അത്തരത്തിൽ കുട്ടികൾ വഴിതെറ്റുന്നതിനു സിനിമയാണ് കാരണം എന്ന് നമുക്ക് പറയാൻ പറ്റില്ല.

പുതിയ തലമുറയ്ക്ക് സിനിമയോടുള്ള ഒരു അഭിരുചി മാറിക്കഴിഞ്ഞു. വളരെ മൃദുവായ ഇമോഷൻസ് ഒന്നും സിനിമയിൽ കാണാൻ ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്നില്ല. അവർക്ക് അതിനൊന്നുമുള്ള ക്ഷമയില്ല. വയലൻസ് ഉള്ള സിനിമകൾ കാണുമ്പോൾ അതിൽ വളരെ ഫാസ്റ്റ് ആയി കാര്യങ്ങൾ നടക്കും. മലയാളത്തിൽ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിൽ കൂടിയപങ്കും ഇൻവെസ്റ്റിഗേഷൻ, ക്രൈം ത്രില്ലർ, വയലൻസ് കൂടുതലുള്ള സിനിമകളാണ്. അതിലേക്ക് മാത്രം സിനിമ ഒതുങ്ങിപ്പോകുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മുൻപ് എല്ലാത്തരം സിനിമകളും മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷയിലും വരാറുണ്ടായിരുന്നു.  മുൻപ് പ്രണയകഥകൾ, കോമഡി, കുടുംബചിത്രങ്ങൾ, മനുഷ്യ ബന്ധങ്ങളുടെ പലപല തലങ്ങൾ അങ്ങനെ നിരവധി വിഷയങ്ങൾ സിനിമയ്ക്ക് പ്രമേയമായിരുന്നു. അതൊക്കെ സഹിഷ്ണുതയോടെ കണ്ടിരുന്ന ഒരു കാലം മാറി. യുവാക്കൾ മാത്രമല്ല ആർക്കും ഇപ്പോൾ ഒന്നിനും ക്ഷമയില്ല. വയലൻസ് ആകുമ്പോൾ പെട്ടെന്ന് ഓരോന്ന് സംഭവിക്കുമ്പോഴുണ്ടാകുന്ന ത്രില്ലും ഉന്മാദവും ആളുകളെ സന്തോഷിപ്പിക്കുന്നു.  

‘മാർക്കോ’ എന്ന സിനിമ വന്നതുകൊണ്ട് മാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനത്തെ സിനിമകൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു.  വയലൻസിന് മാർക്കറ്റ് ഉണ്ടെന്നു തോന്നുന്നതുകൊണ്ടാണല്ലോ അതിന്റെ അണിയറപ്രവർത്തകർ അത്തരത്തിലുള്ള സിനിമ എടുക്കാൻ തയാറാകുന്നത്. അത്തരം സിനിമകൾ ഇവിടെ ഉണ്ടാകേണ്ടതുണ്ടോ എന്നത് അവർ ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. നമ്മൾ വിമർശിച്ചതുകൊണ്ടു അത്തരം സിനിമകൾ ഉണ്ടാകാതിരിക്കില്ല. കൊറിയൻ സിനിമകളൊക്കെ നമ്മൾ പണ്ട് ഫിലിം ഫെസ്റ്റിവലുകളിൽ മാത്രം കണ്ടിരുന്നതാണ്. 

വയലൻസ് കൂടുതൽ ഉള്ള ഒരുപാട് സിനിമകൾ ചലച്ചിത്രമേളകളിൽ വരാറുണ്ട്. പക്ഷേ അത് വളരെ ചുരുങ്ങിയ ആൾക്കാർ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. അതിലെ വയലൻസ് അവരെ സ്വാധീനിക്കുന്നതുപോലുമില്ല, ആ സിനിമയുടെ മേക്കിങ്ങും സൗന്ദര്യാത്മകതയുമാണ് ആളുകളെ ആകർഷിച്ചിരുന്നത്. പക്ഷേ കോവിഡിന് ശേഷം കാര്യങ്ങൾ മാറി. ഒടിടി വന്നതിനു ശേഷം ലോകസിനിമകൾ എല്ലാവരും കണ്ടുതുടങ്ങി. കൊറിയൻ സിനിമകളുടെ കൾട്ട് നമ്മുടെ ജനങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. വയലൻസ് മാത്രമല്ല, കൊറിയൻ പാട്ടുകൾ, വസ്ത്രധാരണം ജീവിതരീതി തുടങ്ങി പല ഘടകങ്ങളും ചെറുപ്പക്കാരെ സ്വാധീനിക്കുന്നു.  

അടുത്തകാലത്ത് നമ്മൾ കാണുന്ന കൊലപാതകങ്ങൾ ചെയ്യുന്നതെല്ലാം ചെറുപ്പക്കാരാണ്. ഒരാൾക്ക് ഒരാളെ കൊല്ലാൻ തോന്നണമെങ്കിൽ അത്രമാത്രം കാരണം ഉണ്ടാകണമല്ലോ.  നമ്മുടെ പുതിയ തലമുറ വല്ലാതെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. നമ്മൾ റോഡിലൂടെ പോകുമ്പോൾ തന്നെ കാണാം ഒരു വണ്ടി പോകുമ്പോൾ അതിനെ ഓവർടേക്ക് ചെയ്തു പോകാനാണ് ചെറുപ്പക്കാർ ശ്രമിക്കുന്നത്. അസഹിഷ്ണുതയുടെ അങ്ങേയറ്റമാണ്. ഒരു സെക്കൻഡ് പോലും കാത്തിരിക്കാൻ വയ്യ.  ക്ലാസ്സിൽ അധ്യാപകൻ പഠിപ്പിക്കുമ്പോൾ കേട്ടിരിക്കാനുള്ള ക്ഷമയില്ല. 

പത്തുമിനിറ്റ് ക്ലാസ് എടുത്തു കഴിയുമ്പോൾ കുട്ടികൾ അസ്വസ്ഥരാകാറുണ്ട് എന്ന് പല അധ്യാപകരും പറയാറുണ്ട്. അവരുടെ ചിന്തകളൊക്കെ വളരെ ഫാസ്റ്റായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്.  യുവതലമുറ മാത്രമല്ല, പാലക്കാട് കുറേപ്പേരെ കൊന്ന ഒരാൾ ചെറുപ്പക്കാരനല്ല. പണ്ട് വല്ലപ്പോഴും കേട്ടിരുന്ന കൊലപാതകവാർത്ത ഇന്ന് നിരന്തരം കേൾക്കുകയാണ്.  ഇത് അപകടകരമായ അവസ്ഥതന്നെയാണ്. എന്തുകൊണ്ട് നമ്മുടെ യുവതലമുറ ഇത്തരത്തിൽ താളം തെറ്റിപ്പോകുന്നു എന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്.

സലീന ബീവി (ചൈൽഡ് കൗൺസിലർ)

ഇന്നലെ സംഭവിച്ച കൂട്ടക്കൊലയ്ക്ക് പിന്നിൽ ലഹരി മാത്രമാണെന്ന് തോന്നുന്നില്ല.  ലഹരി മാത്രമല്ല  കുട്ടികളെ സ്വാധീനിക്കുന്ന കാര്യം. എന്റെ 24 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ സിനിമകളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ‘മാർക്കോ’, ‘കിൽ’, ‘അനിമൽ’ തുടങ്ങിയ സിനിമകൾ കുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഒരു മാസ്സ് സൈക്കോളജിക്കൽ ഹിപ്നോസിസ് നടക്കുന്ന മേഖലയാണ് സിനിമ. നമ്മുടെ കുഞ്ഞുങ്ങൾ രക്ഷാകർത്താക്കൾ ഉൾപ്പടെ ആദ്യത്തെ ഷോയ്ക്ക് തന്നെ പോയിരുന്ന് കണ്ടൊരു സിനിമയാണ് ‘മാർക്കോ’. ഞാൻ നിരവധി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ആളാണ്. ഇത്തരം സിനിമകളുടെ അണിയറ പ്രവർത്തകർ മനസ്സിലാക്കാനുള്ള കാര്യം നിങ്ങൾ ക്രൈമും ക്രിയേറ്റിവിറ്റിയും ഒരുമിച്ച് കൊണ്ടുപോകുമ്പോൾ ക്രൈമാണ് കൂടുതൽ കാണിക്കുന്നത്. ക്രിയേറ്റിവ് ആയ സിനിമകളുടെ പ്രാധാന്യവും അതിന്റെ വരവും വളരെ കുറഞ്ഞു വരികയാണ്. നമുക്കെല്ലാം ബ്ലോക്ക് ബ്ലസ്റ്റർ ആണ് വേണ്ടത് അത് ബ്ളാസ്റ്റേഴ്സ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. മീഡിയകളും ആത്മഹത്യയും കൊലപാതകവും കാണിക്കേണ്ടതിന്റെ എത്തിക്സ് പോലും മാനിക്കാതെ റിപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കുന്നു.  

ജനുവരി 15 മുതൽ ഇങ്ങോട്ട് നോക്കിയാൽ കുറ്റകൃത്യങ്ങളുടെ എന്നതിൽ കൂടുതൽ വരുന്നതിനു കാരണം മീഡിയകൾ ഉൾപ്പടെ ഇതിനു കൊടുക്കുന്ന അമിതമായ പ്രാധാന്യമാണ്.  വിദ്യാഭ്യാസ രീതികളും, പാരന്റിങും ഒക്കെ മാറേണ്ടിയിരിക്കുന്നു. കുട്ടികൾക്ക് ആവശ്യം വേണ്ട എമ്പതിയും ബഹുമാനവും ഒന്നും സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല.  നമ്മുടെ സിസ്റ്റം മാറേണ്ടതിന്റെ സമയം കഴിഞ്ഞു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ സിനിമയ്ക്കും മീഡിയയ്ക്കും വിദ്യാഭ്യാസത്തിനും മാതാപിതാക്കൾക്കും ഒക്കെ പങ്കുണ്ട്. അനിമൽ, കിൽ  തുടങ്ങിയ  സിനിമകൾ നടത്തുന്ന എത്തിക്കൽ വയലേഷൻ എത്രമാത്രമാണെന്ന് ചിന്തിച്ചു നോക്കിയാൽ അറിയാം. സിനിമ മാത്രമല്ല ഗെയിമും കുട്ടികളെ സ്വാധീനിക്കുന്നു.  പെൺകുട്ടികളിലും ആൺകുട്ടികളിലും ഏതൊക്കെ വാർത്തകൾ എത്തണമെന്നതിനു ഒരു എത്തിക്‌സും ഇല്ല.  

കുട്ടികൾ വാർത്തകളെ കാണുന്നത് വേറൊരു രീതിയിൽ ആണ്. ഒരു മാസ്സ് സൈക്കോളജികൾ ഇഫക്റ്റ് കൊടുക്കുന്ന ഒരു സിനിമ ഒരു സാമൂഹ്യപ്രവത്തകർക്കോ സ്കൂളിനോ പകർന്നു കൊടുക്കാൻ കഴിയില്ല. മാതാപിതാക്കൾക്ക് കുട്ടികളെ വളർത്തുന്നതിനുള്ള അവബോധം പകർന്ന്, തള്ള വൈബ്, തന്ത വൈബ് എന്ന് പറഞ്ഞു കളയുന്നതിനു പകരം കുട്ടികളെ നല്ല മാനസിക ആരോഗ്യത്തോടെ വളർത്താനുള്ള പരിശീലനം മാതാപിതാക്കൾക്കും നൽകേണ്ടതാണ്. ഇത് സ്കൂളുകൾ മാത്രമല്ല സർക്കാർ നേരിട്ട് ഇടപെട്ട് എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി നമ്മുടെ സാംസ്‌കാരിക മൂല്യങ്ങൾ പ്രഫഷനലുകളുടെ സഹായത്തോടെ മാതാപിതാക്കൾക്കും കുട്ടികൾക്കും പകർന്നുകൊടുക്കേണ്ടത് അത്യാവശ്യമാണ്.    

English Summary:

Kerala's Murder Spike: Are Violent Films Like "Marco" & "Animal" to Blame?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com