‘ഡാം 999’ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു; റീറിലീസ് ഈ മാസം 28ന്

Mail This Article
2018ലെ പ്രളയവും കഴിഞ്ഞ വർഷത്തെ വയനാട് ദുരന്തവും കുറച്ചൊന്നുമല്ല കേരള ജനതയെ ഭീതിയിലാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2011ൽ ഹോളിവുഡ് സംവിധായകൻ സർ സോഹൻ റോയ് സംവിധാനം ചെയ്ത ‘ഡാം 999’ എന്ന ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത്. അന്ന് ചിത്രം പുറത്തിറങ്ങിയ കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിനെ മുന്നിൽക്കണ്ട് നിർമിച്ച ചിത്രമാണ് ഇതെന്ന തെറ്റിദ്ധാരണയിൽ തമിഴ്നാട് ഈ ചിത്രത്തെ നിരോധിച്ചിരുന്നു. 13 വർഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്നാട്ടിൽ വിലക്ക് തുടരുന്നു.
2025 ഫെബ്രുവരി 28ന് വൈകുന്നേരം 06:30 ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ് എൽ സിനിമാസിൽ, സിനിമ പ്രദർശനത്തിന്റെ മുന്നോടിയായി ഉള്ള റെഡ് കാർപെറ്റ് സ്ക്രീനിങ് നടക്കും. 4 K ഡോൾബി അറ്റ്മോസ് സംവിധാനത്തിൽ മലയാളം പകർപ്പാണ് റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിലും തിയറ്ററിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. സിനിമ, സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
ബ്രിട്ടിഷ് കൊളോണിയൽ കാലത്ത് നിർമിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെക്കുറിച്ചും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ സംവിധായകൻ സർ സോഹൻ റോയ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നതിന് അടക്കമുള്ള സംഘർഷങ്ങൾ അന്ന് ഉണ്ടായിട്ടുണ്ട്. വിവിധ രാജ്യങ്ങളിലും ചിത്രത്തിന്റെ റീ റിലീസിങ് ഇതിനോടകം തന്നെ നടന്നിട്ടുണ്ട്.
13 വർഷത്തിനു ശേഷവും സിനിമ സജീവ ചർച്ചാവിഷയമായിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള റീറിലീസ് എന്നും ജനങ്ങൾക്കുള്ള ഒരു ബോധവൽക്കരണമായി ഇത് മാറട്ടെയെന്നും സംവിധായകൻ സർ. സോഹൻ റോയ് പറഞ്ഞു.
വിനയ് റായി, ജോഷ്വാ ഫെഡറിക് സ്മിത്ത്, രജിത് കപൂർ, ലിൻഡ അൻസറിനോ, വിമല രാമൻ, ആശിഷ് വിദ്യാർഥി, ജാലാ പീക്കറിങ്, പാർവതി രഞ്ജിത്ത്, മേഘ ബൂർമാൻ, ജിനീത്ത് രാത്, ഊർമ്മിള ഉണ്ണി, എസ്.പി. ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഹോളിവുഡ് താരം ജോഷ്വാ ഫെട്രിക് സ്മിത്ത്, ഗായിക കെ എസ് ചിത്ര, സംഗീത സംവിധായകൻ ഔസേപ്പച്ചൻ , പത്മശ്രീ പുരസ്കാരം ലഭിച്ച പ്രൊഡക്ഷൻ ഡിസൈനർ തോട്ടതരണി, ചിത്രത്തിന്റെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത സിനിമാട്ടോഗ്രാഫർ അജയൻ വിൻസെന്റ്, മേക്കപ്പ് വിദഗ്ധൻ പട്ടണം റഷീദ് മുതലായവർ ചിത്രത്തിന്റെ സംവിധായകൻ സർ. സോഹൻ റോയിയു മായി സിനിമയിറങ്ങി പത്തുവർഷമായപ്പോൾ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിച്ചേരുകയുണ്ടായി.
അംഗീകാരങ്ങൾ
2011 -ൽ 2 ഡിയിൽ നിന്ന് ത്രീഡിയിലേക്കുള്ള കൺവേർഷൻ ടെക്നോളജിയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു ഇത്. ഒട്ടനവധി രാജ്യാന്തര ബഹുമതികൾ നേടിയ ചിത്രമാണ് ഇത്. ഓസ്കറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്ന് കാറ്റഗറികളിലായി 5 എൻട്രികൾ നേടിയത് കൂടാതെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് വിവിധ കാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണിത്.
ഇതോടൊപ്പം ഓസ്കർ അക്കാദമി ലൈബ്രറിയിലെ ' പെർമനന്റ് കോർ കലക്‌ഷനിലേക്ക് ' തിരഞ്ഞെടുക്കപ്പെടുക എന്ന അപൂർവ്വ നേട്ടവും സംവിധായകൻ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിക്കാൻ സാധിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ 130 ഓളം രാജ്യാന്തര ചലച്ചിത്രമേളകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു.