സെൻസർ ബോർഡ് ഉറക്കമാണോ? എന്തിന് ഇത്രയും വയലൻസ്? ആശങ്ക പങ്കുവച്ച് നടി രഞ്ജിനി

Mail This Article
മലയാള സിനിമകളിൽ വർധിച്ചു വരുന്ന വയലൻസിനെക്കുറിച്ച് ആശങ്ക പങ്കുവച്ച് നടി രഞ്ജിനി. മികച്ച തിരക്കഥയുടെ പേരിൽ മറ്റ് ഇൻഡസ്ട്രികൾ അസൂയപ്പെട്ടിരുന്ന മലയാളം എന്തിനാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കൊറിയൻ സിനിമകളുടെ പാത പിന്തുടരുന്നതെന്ന് രഞ്ജിനി ചോദിക്കുന്നു. അക്രമാസക്തരാകുന്ന യുവസമൂഹത്തിന്റെ നിർമിതിയിൽ സിനിമയ്ക്കും പങ്കുണ്ടെന്നും സെൻസർ ബോർഡ് ഉറക്കത്തിലാണോ എന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രഞ്ജിനി കുറിച്ചു. മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് തുടങ്ങിയ സിനിമകളെ പേരെടുത്ത് വിമർശിച്ചാണ് താരത്തിന്റെ പ്രതികരണം.
രഞ്ജിനിയുടെ വാക്കുകൾ: "അനന്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ഫിലിം മേക്കിങ്, അഭിനയം ഇവയ്ക്കൊക്കെ പേരു കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റ് ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?"
"ഞാന്‍ മലയാള സിനിമയുടെ ഭാഗമാണ് എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിങ്ങിനാലും ലഹരി ഉപയോഗത്താലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ മുറിപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അദ്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ സി ഡാനിയേല്‍, കെ ജി ജോര്‍ജ്, അരവിന്ദന്‍, എം ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനരെ സൃഷ്ടിച്ച നാടാണിത്. ഇവരെല്ലാം അവരുടെ സിനിമകളിലൂടെ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചവരാണ്."