നായകൻ ഇറച്ചിക്കഷണം കടിച്ചു നിൽക്കുന്നു, ഒന്നിനും മറ ഇല്ലാതായി: ഭാഗ്യലക്ഷ്മി

Mail This Article
ഇന്നിറങ്ങുന്ന ചില സിനിമകൾ യുവാക്കളെയും സമൂഹത്തെയും മോശമായി സ്വാധീനിക്കുന്നുണ്ടെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. വയലൻസ്, ലഹരി മരുന്ന് തുടങ്ങിയവ സിനിമയിൽ വളരെ സാധാരണ സംഭവമായി കാണിക്കുമ്പോൾ അത് കുട്ടികളെയും ചിന്തിക്കാൻ കഴിവില്ലാത്ത മുതിർന്നവരെയും ദോഷകരമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ കറങ്ങി നടന്ന് അഞ്ചുപേരെ കൊന്ന ശേഷം ഹീറോയെ പോലെ പൊലീസ് സ്റ്റേഷനിൽ വന്നിരുന്ന യുവാവും നെന്മാറയിൽ ഇരട്ടക്കൊലപാതകം നടത്തിയ മനുഷ്യനും അത്തരത്തിലുള്ള ആളുകളാണ്. പണ്ട് സിനിമകളിൽ ഒരു കൊലപാതകമോ മയക്കുമരുന്നോ വാക്കുകളിൽ കൂടിയാണ് പറഞ്ഞിരുന്നതെങ്കിൽ ഇന്ന് അതെല്ലാം ചെയ്തു കാണിക്കുകയാണ്. സിനിമ വിനോദോപാധി ആണ്. അത് ഒരു ശതമാനം പോലും സമൂഹത്തെ മോശമായി സ്വാധീനിക്കാൻ പാടില്ല. വയലൻസ് ഉള്ള സിനിമകൾ നിർമിക്കില്ലെന്ന് നിർമാതാക്കൾ തീരുമാനം എടുക്കണമെന്നും ഇത്തരത്തിലുള്ള സിനിമകൾക്ക് പ്രദർശനാനുമതി നൽകില്ല എന്ന നിയമം കൊണ്ടുവരണമെന്നും മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞു.
പഴയ സിനിമകളിൽ വയലൻസ് കുറവായിരുന്നു
വയലൻസ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സംഭവങ്ങൾ വളരെ സ്വാഭാവികമായി സിനിമയിൽ കാണിക്കുമ്പോൾ അത് വളരെ പെട്ടെന്ന് കുട്ടികളെ സ്വാധീനിക്കും. ഇതൊക്കെ വലിയ കാര്യമൊന്നുമല്ല, നമ്മൾ അംഗീകരിച്ച നായകന്മാരാണ് ഇതൊക്കെ ചെയ്യുന്നത്, അതുകൊണ്ട് നമുക്ക് ചെയ്യാം എന്നൊരു തോന്നൽ ഉണ്ടാകും. കാരണം ഈ നായകന്മാർ ആഘോഷിക്കപ്പെടുകയാണ്. അവർ വയലൻസ് കാണിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കാണിക്കുന്നതുമാണ് ഹീറോയിസം എന്ന പ്രതീതി സിനിമയിൽ ജനിപ്പിക്കുന്നുണ്ട്. അവരെ ജനങ്ങൾ ഭയങ്കരമായി ആരാധിക്കുന്നു. അതൊരു തെറ്റായ പ്രവണതയാണ്. പണ്ടത്തെ സിനിമകളിൽ ഒരു നായകനും ഒരു വില്ലനും ഉണ്ടാകും. ഈ വില്ലനെ അടിച്ചമർത്തി നിയമപരമായി പൊലീസിൽ ഏൽപ്പിക്കും. കൂടുതൽ പോയാൽ ഒന്നു വെടിവെച്ചു കൊല്ലും. ഇതാണ് കാണിച്ചിരുന്നത്, ഇന്ന് അതല്ല. ഇന്ന് വളരെ ക്രൂരമായി വെട്ടുകത്തിയെടുത്ത് കൊല്ലുക, എന്നിട്ട് ചോരപ്പുഴ ഇങ്ങനെ ഒഴുകുന്നു, ചോര ചീറ്റുന്നു ഇതൊക്കെയാണ് കാണിക്കുന്നത്. അനീതി കാണിച്ചവനെ ആണ് ഇതൊക്കെ ചെയ്യുന്നത് എങ്കിലും തെറ്റായാകും സമൂഹത്തെ ഇതൊക്കെ സ്വാധീനിക്കുക.
സ്വയം ചിന്തിക്കാൻ കഴിയാത്തവരെ സിനിമ സ്വാധീനിക്കും
മറവിൽ ചെയ്യുന്ന കാര്യം പൊതുവിൽ ചെയ്യുമ്പോഴാണ് എല്ലാവരും ചീത്ത വിളിക്കുന്നതെന്ന് നമ്മൾ പൊതുവേ പറയാറുണ്ട്. പണ്ട് സിനിമയിൽ ഇത്തരം കാര്യങ്ങൾക്കെല്ലാം ഒരു മറവ് ഉണ്ടായിരുന്നു. പണ്ട് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു കഥാപാത്രം സിനിമയിൽ ഉണ്ടെങ്കിൽ അവൻ മയങ്ങിക്കിടക്കുന്നതായിട്ട് കാണിക്കും, അല്ലെങ്കിൽ അവൻ ആടികുഴിഞ്ഞു വരുന്നതായിരിക്കും കാണിക്കുന്നത്. ഇന്നിപ്പോൾ എന്താണ്? നേരിട്ട് മൂക്കിലടിച്ച് കയറ്റുന്നതും ഇഞ്ചക്ഷൻ എടുക്കുന്നതും അങ്ങ് തുറന്നു കാണിക്കുകയാണ്. പൊടി മേശപ്പുറത്തിട്ട് ഒരു നോട്ട് ചുരുട്ടി മൂക്കിൽ വലിച്ചു കേറ്റുന്നു, ഇതെല്ലാം എല്ലാവരുടെയും മുമ്പിൽ കാണിക്കുകയാണ്. സെൻസിബിൾ ആയി ചിന്തിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. അത് മുതിർന്നവർ ആണെങ്കിൽ പോലും. പലരും പലതും പറഞ്ഞു കേട്ട് തെറ്റിദ്ധരിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആലോചിക്കാതെ നമ്മൾ ചിലപ്പോൾ വിശ്വസിച്ചു എന്ന് വരും. ചിന്തിക്കാൻ കഴിവില്ലാത്ത ഒരുപാട് ആൾക്കാരുണ്ട്. അങ്ങനെയുള്ള മുതിർന്നവരെയും ചെറിയ കുട്ടികളെയും ഇത്തരം കാര്യങ്ങൾ സ്വാധീനിക്കും. നമ്മൾ ഇപ്പോൾ കുറെ കാലമായിട്ട് കൊലപാതകങ്ങൾ തന്നെയാണ് കേൾക്കുന്നത് കുറച്ചുകാലം കഴിയുമ്പോൾ കൊലപാതകങ്ങൾ ഒരു വിഷയമല്ലാതെ ആയി വരും.
കണ്ടു കണ്ടു ശീലമായി
ഇപ്പോൾ ഇറങ്ങിയ സിനിമകളായ, മാർക്കോ, ഓഫിസർ ഓൺ ഡ്യൂട്ടി തുടങ്ങിയ സിനിമകൾ കാണാൻ ചെന്ന് ഇരിക്കുമ്പോൾ നമുക്ക് ആദ്യം ഉള്ളിൽ ഒരു ഭയം തോന്നുമെന്നാണ് കോളജിൽ പഠിക്കുന്ന ഒരു കുട്ടി പറഞ്ഞ അഭിപ്രായം. ഈ ഭയം ആ സിനിമ തീരുമ്പോഴേക്കും നമ്മളെ വിട്ടു പോകും. നിരന്തരം ഇത്തരം സിനിമകൾ വരുമ്പോൾ അത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറും. ഒരാളെ ഇഞ്ചിഞ്ച് ആയി കൊല്ലുക എന്നുള്ളത് ഒരു നോർമൽ വിഷയമായി മാറും. കൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഒരു കുറ്റകൃത്യമല്ല എന്ന ഒരു പ്രതീതിയാണ് ആൾക്കാരിൽ ഉണ്ടാകുന്നത്. ഇതൊക്കെ സിനിമ സമൂഹത്തിന് കൊടുക്കുന്ന തെറ്റായ സന്ദേശമാണ്.
പണ്ട് വില്ലന്മാരെ വെറുപ്പായിരുന്നു, ഇന്ന് ആരാധിക്കുന്നു
അഞ്ചു പേരെ കൊന്ന ഒരാൾ എന്താണ് ചെയ്തത്? ആദ്യം ഒരാളെ കൊല്ലുന്നു, പിന്നെ ഊരുചുറ്റിയിട്ട് വന്നു വീണ്ടും ഒരാളെ കൊല്ലുന്നു. പിന്നെയും പിന്നെയും വന്നു കൊലപാതകം ചെയ്യുന്നു. ഇതെല്ലാം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ഇരുന്ന് അവൻ താക്കോൽ കറക്കിക്കൊണ്ടിരിക്കുകയാണ്, എനിക്ക് ഇതൊന്നും ഒരു വിഷയമല്ല എന്നുള്ള രീതിയിൽ! ഇതൊക്കെ സിനിമയിൽ ഹീറോ കാണിക്കുന്ന ഒരു ചേഷ്ടയാണ്. പണ്ടത്തെ മലയാള സിനിമയിൽ വില്ലന്മാരെ സമൂഹത്തിന് പേടിയായിരുന്നു. പ്രത്യേകിച്ച് സ്ത്രീകൾ പൊതു ഇടങ്ങളിൽ കാണുമ്പോൾ അവരെ വൃത്തികെട്ടവൻ എന്നാണ് പറയുക. ബാലൻ കെ. നായർ, ടി.ജി. രവി, ജോസ് പ്രകാശ് തുടങ്ങിയവരെയെല്ലാം ആൾക്കാർക്ക് വെറുപ്പായിരുന്നു. പക്ഷേ ഇപ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യുന്ന നായകന്മാരോട് ആളുകളോട് ആരാധനയാണ്. പണ്ട് വില്ലൻമാരെ ഒന്നും പരിപാടികൾക്ക് അതിഥികളായി പോലും വിളിക്കില്ലായിരുന്നു, വന്നു വന്ന് ഇന്ന് ഇവരെല്ലാം സമൂഹത്തിന് മുന്നിൽ വലിയ ഹീറോസ് ആകുന്നു. അതാണ് അപകടം.
വയലൻസ് ഉള്ള സിനിമകൾ പുറത്തിറങ്ങാൻ സമ്മതിക്കരുത്
‘മാർക്കോ’യിൽ തന്നെ വലിയ മാസ്സ് ആയി കാണിക്കുന്നത് നായകൻ ഒരു ‘ഇറച്ചിക്കഷ്ണം’ കടിച്ചുപിടിച്ചുകൊണ്ട് നിൽക്കുന്നതാണ്. അത് കാണുമ്പോൾ പുലി കാട്ടിൽ മാംസം കടിച്ചുപിടിച്ചുകൊണ്ട് നിൽക്കുന്ന പോലെയാണ് തോന്നുന്നത്. അത് അതിന്റെ ഭക്ഷണമാണ്. പക്ഷേ അതിന്റെ മുഖത്ത് ആ സമയത്ത് വരുന്ന ഒരു ക്രൂരത ഉണ്ടല്ലോ, ഇത് മനുഷ്യന് വരാൻ പാടില്ലാത്ത ഒരു ഭാവമാണ്. ഒരാളെ കൊല്ലുക എന്ന് പറയുന്നതിനേക്കാൾ വലിയ വൈകൃതമാണ് ഇറച്ചിക്കഷണം കടിച്ചുപിടിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കുക എന്നുള്ളത്. നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഭയാനകമായ സീനുകളാണ് അതെല്ലാം. അതിന്റെ നിർമാതാവ് തന്നെ ഇനി ഇത്തരം സിനിമകൾ ചെയ്യില്ല എന്ന് പറഞ്ഞതായി കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ശരിക്കും നിർമാതാക്കൾ ഇത്തരം സിനിമകൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല, അങ്ങനെ വരുമ്പോൾ അത്തരം സിനിമകൾ ഉണ്ടാകില്ല. അതുപോലെതന്നെ സെൻസർ ബോർഡ് ഇത്തരം മുഴുനീള വയലൻസ് ഉള്ള സിനിമകൾ പുറത്തിറങ്ങാൻ പോലും സമ്മതിക്കരുത് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇത് കേന്ദ്ര സർക്കാർ മുതൽ തന്നെ വരേണ്ട മാറ്റമാണ്.
ഇത് കേരളമാണ് മറക്കരുത്
മുംബൈയിലെ ജനങ്ങൾക്ക് വയലൻസും കൊലപാതകങ്ങളും ഒന്നും വിഷയമല്ലാതെ മാറിയിരിക്കുന്നു. പക്ഷേ, നമ്മളെ സംബന്ധിച്ച് അങ്ങനെയല്ല നമ്മുടെ സമൂഹത്തിൽ ഇത് വലിയ വിഷയമാണ്. ഒരു കാര്യം പറഞ്ഞാൽ മനസ്സിലാകുന്നവർ ആണല്ലോ നമ്മൾ! അത് പറഞ്ഞാൽ പോരെ? സിനിമയിൽ ഇതു ചെയ്തു കാണിക്കണം എന്ന് എന്താണ് നിർബന്ധം? ഞാൻ അവനെ കൊന്നു എന്ന് പറഞ്ഞാൽ പോരെ, ഞാൻ അവനെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി കൊന്നു എന്ന് പറഞ്ഞാലും കുഴപ്പമില്ല. പക്ഷേ അത് നമ്മളെ കൂടി കാണിച്ച് നമ്മുടെ മാനസികനില തകർക്കേണ്ട കാര്യം എന്താണ്?
സിനിമ പ്രചോദിപ്പിക്കണം പ്രകോപിപ്പിക്കരുത്
നമ്മൾ എന്തിനാണ് സിനിമ കാണാൻ പോകുന്നത്? അൽപനേരം റിലാക്സ് ചെയ്യാൻ. സിനിമ ഒരു വിനോദോപാധിയാണ്. സിനിമ മനുഷ്യന് ആസ്വദിക്കാനുള്ളതാണ്. വീട്ടിൽ ഒരുപാട് ടെൻഷനും വിഷമങ്ങളും ഉള്ളവർ ഒന്ന് റിലാക്സ് ചെയ്യാനാണ് തിയറ്ററിൽ പോകുന്നത്. പോപ്പ്കോണും കഴിച്ചുകൊണ്ട് കുട്ടികളുമായി ഒരുമിച്ചിരുന്ന് സിനിമ ആസ്വദിക്കാൻ ഇരിക്കുമ്പോൾ അവിടെയും വയലൻസ് കാണുമ്പോൾ നമ്മുടെ മനസ്സും ശരീരവും എല്ലാം വല്ലാത്ത അവസ്ഥയിലേക്ക് ആവുകയാണ് ചെയ്യുന്നത്. സിനിമ അതിനല്ല വേണ്ടത്, സിനിമ ആസ്വദിക്കാനുള്ളതാകണം. ആസ്വാദനം ഇത്തരത്തിലേക്ക് ആകുമ്പോൾ അത് സമൂഹത്തിൽ വലിയൊരു നെഗറ്റീവ് ഇംപാക്ട് ആണ് കൊടുക്കുന്നത്. സിനിമ മനുഷ്യനെ പ്രകോപിപ്പിക്കരുത്, പ്രചോദിപ്പിക്കണം. സിനിമയിൽ മാത്രം അല്ല രാഷ്ട്രീയത്തിലും ഇതൊക്കെ ഉണ്ട് എന്ന് പറയുന്നവർ ഉണ്ടാകാം.
പക്ഷേ നമ്മൾ പൊതുജനങ്ങൾ ഇതൊന്നും കാണുന്നില്ല, കേൾക്കുന്നതേയുള്ളൂ. സിനിമ നമുക്ക് ഒരു വിഷ്വൽ ഇംപാക്ട് ആണ് തരുന്നത്. ഒരു വിഷ്വൽ ഇംപാക്ട് നമ്മിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ഒരാൾ തൂങ്ങിമരിച്ചു എന്ന് കേൾക്കുന്നതിനേക്കാളും ഒരാൾ തൂങ്ങിമരിച്ചു നിൽക്കുന്നത് കാണുന്നത് നമ്മിൽ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണ്. ആ ഒരു ദൃശ്യം നമ്മൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇത്തരം ക്രൂരമായ വയലൻസ് ഉള്ള സിനിമകൾ ആളുകൾ ആസ്വദിക്കുന്നുണ്ടെങ്കിൽ നമ്മുടെ സമൂഹത്തിന്റെ മാനസികനില മാറുന്നു എന്നുള്ളതാണ് അർഥം. ആ സിനിമ ഓടുന്നുണ്ടെങ്കിൽ, അത് കാണാൻ കുട്ടികൾ രണ്ടുമൂന്നും പ്രാവശ്യം കയറുന്നു എന്നുണ്ടെങ്കിൽ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ കുറ്റവാളികളായി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളത് തന്നെയാണ് അതിന്റെ അർഥം. ഒരു ശതമാനമോ അഞ്ച് ശതമാനം ഒക്കെയാണ് സിനിമ പ്രചോദിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ കൂടി ഒരു ശതമാനം ആളുകൾ പോലും കുറ്റവാളികൾ ആകാതിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ആ ഒരു ശതമാനത്തെ പോലും സിനിമ ഇത്തരത്തിൽ സ്വാധീനിക്കാൻ പാടില്ല. ഒരുത്തൻ മാത്രമാണ് വില്ലൻ എന്ന് പറയുമ്പോൾ ആ ഒരുത്തന് ബാക്കി 100 പേരെയും സ്വാധീനിക്കാൻ കഴിയും.