ടൊവീനോ വില്ലനോ ? സയീദിന്റെ അനുജൻ ആര് ? എമ്പുരാൻ ട്രെയിലർ ഡീകോഡിങ്

Mail This Article
കുന്നോളം പ്രതീക്ഷിച്ചാലേ കുന്നിക്കുരുവോളമെങ്കിലും കിട്ടൂ എന്നാണ് പഴഞ്ചൊല്ലെങ്കിലും കുന്നോളം പ്രതീക്ഷിച്ച പ്രേക്ഷകർക്ക് വാനോളം ആവേശം കൊടുത്തു കൊണ്ടാണ് എമ്പുരാന്റെ ട്രെയിലർ എത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന ആമുഖത്തിന് അപ്പുറത്ത് ആകാംക്ഷയും ആവേശവും സമാസമം നിറയ്ക്കുന്ന അതിഗംഭീര സൂപ്പർ ആക്‌ഷൻ സിനിമയാണ് എമ്പുരാനെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു. ലൂസിഫറിന്റെ പ്രീക്വൽ ആണ് എമ്പുരാൻ എന്നാണ് ആദ്യമൊക്കെ പറഞ്ഞിരുന്നതെങ്കിലും പ്രീക്വലോ സീക്വലോ അല്ല മറിച്ച് ലൂസിഫറിന് മുമ്പും പിമ്പുമുള്ള എല്ലാ കാലങ്ങളിലെയും കഥയാണ് ഇൗ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നതെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
ജതിൻ രാംദാസിന് ചുവടു പിഴയ്ക്കുന്നോ?
‘എന്റെ മക്കളല്ല എന്റെ പിന്തുടർച്ചക്കാർ. എന്നെ പിന്തുടരുന്നവർ ആരാണോ അവരാണ് എന്റെ മക്കൾ’– പി.കെ രാംദാസിന്റെ ഈ വാക്കുകളോടെയാണ് എമ്പുരാന്റെ ലോകം പ്രേക്ഷകർക്കു മുമ്പിൽ അനാവൃതമാകുന്നത്. ലൂസിഫറിൽ മരിച്ചു പോകുന്ന പി.കെ രാംദാസിന് എമ്പുരാനിലും ഇടമുണ്ടാകുന്നത്, സിനിമ നടക്കുന്ന കാലഘട്ടത്തെ കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. അതായത് എമ്പുരാന്റെ കഥ ലൂസിഫറിന്റെ കഥ നടക്കുന്ന കാലത്തും അതിനു മുൻപും വർത്തമാനകാലത്തിലൂടെയുമാകും വികസിക്കുന്നത്. പി.കെ രാംദാസിന്റെ സ്മൃതിദിനത്തിൽ ജതിൻ രാംദാസ് എന്ന ടൊവീനോ നടത്തുന്ന ഒരു പ്രസംഗം ട്രെയിലറിൽ കാണിക്കുന്നുണ്ട്.
‘പി.കെ രാംദാസ് ബാക്കി വച്ചിട്ടു പോയ യുദ്ധത്തിൽ ഈ പാർട്ടിയേയും ഈ സംസ്ഥാനത്തേയും നിരന്തരം തളർത്താൻ ശ്രമിച്ചുകൊണ്ടിരുന്നത് മുന്നിൽ നിന്നു പൊരുതിയ ശത്രുക്കൾ ആയിരുന്നില്ല’ എന്നാണ് ജതിൻ പറയുന്നത്. പി.കെ രാംദാസിന്റെ മരണശേഷം ഐയുഎഫിൽ ഉണ്ടായ ചേരിതിരിവുകളെ അഭിസംബോധന ചെയ്യുന്ന ജതിൻ രാംദാസിന് ചുവടു പിഴയ്ക്കുന്നുണ്ടോ എന്ന സംശയം ഉയർത്തുന്ന സീനുകളും ഡയലോഗുകളും ട്രെയിലറിലുണ്ട്.

ലൂസിഫറിൽ ‘ദൈവപുത്രൻ വരട്ടെ’ എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗിന്റെ തുടർച്ചയായാണ് ജതിൻ രാംദാസ് കഥയിൽ പ്രത്യക്ഷപ്പെടുന്നത്. എമ്പുരാനിലും സമാനമായ ഒരു ഡയലോഗ് വരുന്നുണ്ട്. പക്ഷേ, ആ ഡയലോഗ് നൽകുന്ന സൂചന കൃത്യമാണെങ്കിൽ ടൊവീനോയുടെ കഥാപാത്രത്തിന് ഗ്രേ ഷേഡാണ് ഉള്ളത്. അതിനു ബലം നൽകുന്ന രണ്ടു ഡയലോഗുകൾ ട്രെയിലറിൽ തന്നെയുണ്ട്.

അതിലൊന്ന് പ്രിയദർശിനി പറയുന്നതാണ്– ‘മനുഷ്യജീവനു മുകളിൽ ഒരു രക്തബന്ധത്തിനും വിലയുണ്ടെന്ന് ഞാൻ കരുതുന്നില്ല’! മറ്റൊരു പ്രധാന ഡയലോഗ് മോഹൻലാലിന്റെ ശബ്ദത്തിലാണുള്ളത്. അതിങ്ങനെയാണ്: ‘ദൈവപുത്രൻ തന്നെ തെറ്റു ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ വേറെ ആരെ ആശ്രയിക്കാൻ’! ഒടുവിൽ യുദ്ധം അവസാനിപ്പിക്കാൻ അവൻ വരികയാണ്. സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷി! ‘പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ് ! തമോഗോളങ്ങളുടെ എമ്പുരാൻ !’
അലോഷിയും ഷാജോണും
എമ്പുരാനെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമായിരുന്ന ഒരു കഥാപാത്രമായിരുന്നു കലാഭാവൻ ഷാജോണിന്റെ അലോഷി. ലൂസിഫറിൽ ആ കഥാപാത്രം കൊല്ലപ്പെടുന്നതായാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ എമ്പുരാനിൽ കലാഭവൻ ഷാജോൺ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ പ്രേക്ഷകരുടെ ആകാംക്ഷയ്ക്കുള്ള ഉത്തരം ട്രെയിലർ നൽകുന്നുണ്ട്. ഐയുഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിലേക്ക് എത്തുന്ന സ്റ്റീഫന് കുട പിടിച്ചു കൊടുക്കുന്നത് ഷാജോണിന്റെ കഥാപാത്രമാണ്. അങ്ങനെയെങ്കിൽ, ഫ്ലാഷ്ബാക്ക് സീനിലാകാം ആ കഥാപാത്രം സ്റ്റീഫനൊപ്പം പ്രത്യക്ഷപ്പെടുന്നത്. ലൂസിഫറിൽ കണ്ട പല കഥകൾക്കും രംഗങ്ങൾക്കും ഇനിയും ചില ഫ്ലാഷ്ബാക്കുകൾ കൂടി ബാക്കിയുണ്ടെന്ന് വ്യക്തം.

‘അഖണ്ഡ ശക്തി മോർച്ച’
കേരളത്തിലേക്ക് ‘അഖണ്ഡ ശക്തി മോർച്ച’ എന്ന പുതിയ പാർട്ടി വരുന്നതും ശക്തിപ്രകടനം നടത്തുന്നതും അത് രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും സിനിമയുടെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ‘വരുന്നത് അത്ര ചില്ലറ കയ്യല്ല’ എന്നാണ് സായികുമാറിന്റെ വർമ സർ പറയുന്നുമുണ്ട്. ജതിൻ രാംദാസിന്റെ തെറ്റായ ഇടപെടലിലൂടെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും അതിൽ നിന്ന് പാർട്ടിയേയും ജനങ്ങളെയും രക്ഷിക്കാൻ സ്റ്റീഫൻ നെടുമ്പള്ളി തിരിച്ചെത്തുന്നതുമായിരിക്കാം എമ്പുരാന്റെ കഥാഗതിയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. കേരളത്തിലെ കപട ‘മതേതരവാദികൾ ഞെട്ടിത്തരിക്കാൻ പോകുന്ന ഒരു വാർത്ത നമ്മൾ ഉടൻ തന്നെ കേൾക്കും’ എന്ന് സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറയുന്നത് ആരെക്കുറിച്ചാകും ? അത് ജതിനെക്കുറിച്ചോ സ്റ്റീഫനെ കുറിച്ചോ ?

എന്തായാലും, മാറുന്ന രാഷ്ട്രീയസമവാക്യങ്ങൾ സിനിമയുടെ കഥാപശ്ചാത്തലത്തിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ‘പണ്ടെപ്പോഴോ കേരള രാഷ്ട്രീയത്തിൽ വെറുമൊരു എംഎൽഎ ആയിരുന്ന ഒരാൾ.. ആളെ എന്തിനാണ് സർ ഇങ്ങനെ പേടിക്കുന്നത്’ എന്ന ചോദ്യം ഒരു ഇടവേളയ്ക്ക് ശേഷം സ്റ്റീഫൻ നടത്തുന്ന തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. അതായാത്, കേരളത്തിൽ നിന്ന് മാറി നിന്ന സ്റ്റീഫൻ വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു, അതും അതിശക്തനായി! ‘നമ്മൾ അറിയാത്തതെന്തോ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയിലുണ്ട്,’ എന്ന് ജതിൻ തിരിച്ചറിയുന്നുമുണ്ട്.

ആരാണ് സ്റ്റീഫൻ? ആരാണ് സയീദ് മസൂദ്?
സ്റ്റീഫൻ നെടുമ്പള്ളിയുടെ അബ്രാം ഖുറേഷി എന്ന അവതാരത്തെയും പടത്തലവനായ സയീദ് മസൂദുമായുള്ള ആത്മബന്ധത്തെയും വിശദമായി തന്നെ എമ്പുരാനിൽ കാണാം. ട്രെയിലറിൽ കണ്ട ഉത്തരേന്ത്യൻ സീനുകൾ ഒരു പക്ഷേ, സയീദ് മസൂദിന്റെ ഫ്ലാഷ്ബാക്ക് ആയിരിക്കാം.

സയീദിന്റെ അനിയന്റെ കഥാപാത്രത്തെ ട്രെയിലറിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇൗ കഥാപാത്രത്തിന് സിനിമയിൽ ഒരു പ്രധാന വേഷമുണ്ടായേക്കാം. മാത്രമല്ല സയീദിന്റെ അച്ഛനായ മസൂദ് ചിത്രത്തിൽ കൊല്ലപ്പെടുന്നതായാണ് ട്രെയിലറിൽ കാണിക്കുന്നത്. സത്യജിത് ശർമയാണ് മസൂദ് ആയി എത്തുന്നത്.

അതിനൊപ്പം അബ്രാം ഖുറേഷിയുടെ രാജ്യാന്തര ബന്ധങ്ങളും വെല്ലുവിളികളും ഏറ്റമുട്ടലുകളും ആവേശകരമായ നിമിഷങ്ങളാകും പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. തുർക്കി, ലണ്ടൻ, ഫ്രാൻസ‌്, യെമൻ, സെനഗൽ, ഇറാക്ക് എന്നിവടങ്ങളിലൂടെയെല്ലാം സിനിമ സഞ്ചരിക്കുന്നുണ്ട്. മയക്കുമരുന്ന് കച്ചവടക്കാർ ഖുറേഷി അബ്രാമിന് എതിരാണെന്ന് പറയുന്ന ഡയലോഗിനൊപ്പം പൃഥ്വിരാജിന്റെ കഥാപാത്രം ഉപയോഗിക്കുന്ന തോക്കിൽ കെ.എ (ഖുറേഷി അബ്രാമിന്റെ ചുരുക്കപ്പേര്) രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.

സിനിമയിലെ പ്രധാന വില്ലൻ
ഓരോ കഥാപാത്രത്തെയും വിശദമായി പരിചയപ്പെടുത്തുന്ന ക്യാരക്ടർ വിഡോയകൾക്കും പോസ്റ്ററുകൾക്കും ശേഷമാണ് സിനിമയുടെ നാലു മിനിറ്റ് നീളുന്ന ട്രെയിലർ എത്തിയത്. പഴയതും പുതിയതുമായ നിരവധി കഥാപാത്രങ്ങൾ വന്നു പോകുമ്പോഴും സിനിമയിലെ പ്രധാന വില്ലൻ ഇപ്പോഴും പ്രേക്ഷകർക്ക് ‘മുഖം’ നൽകിയിട്ടില്ല.
എമ്പുരാൻ ടീം ഏറ്റവും വലിയ സർപ്രൈസ് ആയി വച്ചിരിക്കുന്നതും ആ വില്ലനെയാണ്. ചിത്രത്തിന്റെ ട്രെയിലറിൽ ചുവന്ന ഡ്രാഗൺ ചിഹ്നമുള്ള കറുത്ത കോട്ടണിഞ്ഞ് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രത്തെ കാണാം. രാജ്യാന്തര ബന്ധങ്ങളുള്ള അബ്രാം ഖുറേഷി ഗ്യാങ്ങിനെതിരെ തന്ത്രങ്ങൾ മെനയുന്ന ജാപ്പനീസ് ഓര്‍ഗനൈസ് ക്രൈം സിൻഡിക്കേറ്റ്സ് അംഗങ്ങളായ യകൂസ ഗ്യാങ് ആകുമെന്ന ചർച്ചകൾ സജീവമാണ്. എന്തായാലും, ഒരു വിദേശ താരമാകും പ്രതിനായകനാകുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ചുരുക്കത്തിൽ, മൂന്നു മണിക്കൂർ പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുന്ന ദൃശ്യവ്സ്മയം തന്നെയാകും ‘എമ്പുരാൻ’ എന്ന് ഉറപ്പിക്കാം. കാരണം, കഥകളും ഉപകഥകളും അവയ്ക്ക് പശ്ചാത്തലമാകുന്ന രാഷ്ട്രീയ പശ്ചാത്തലവും രാജ്യാന്തര ഡ്രഗ് മാഫിയയും തമ്മിലുള്ള യുദ്ധവും അടങ്ങുന്ന ബൃഹത്തായ കഥയാണ് പ്രേക്ഷകർക്കു മുമ്പിൽ ഇതൾ വിരിയുന്നത്. ഇതെങ്ങനെ സംഗ്രഹിച്ചെടുക്കാം എന്ന ആശങ്ക വേണ്ട! കാരണം, ലൂസിഫറിനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിയ ഗോവർദ്ധൻ എമ്പുരാനിലുമുണ്ട്. ട്രെയിലർ അവസാനിക്കുന്നത് ഗോവർദ്ധന്റെ ചോദ്യത്തിലും അതിന് സ്റ്റീഫൻ നൽകുന്ന മറുപടിയിലുമാണ്. പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യമാണ് ഗോവർദ്ധൻ ഉന്നയിക്കുന്നത്, ‘ശരിക്കും ആരാണ് നിങ്ങൾ’? അതിനുള്ള മറുപടിയാണ് എമ്പുരാൻ എന്ന ചിത്രം.