ADVERTISEMENT

മൂവി സീക്വലുകള്‍ എന്നത് ഒരു പുതിയ കാര്യമല്ല. ലോകസിനിമയില്‍ തന്നെ അത്തരം നിരവധി പ്രോജക്ടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പലരും ശ്രദ്ധിക്കാത്ത ഒന്നുണ്ട്. സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗങ്ങളുളള മൂവി സീക്വല്‍ സംഭവിച്ചത് ഇന്ത്യയിലാണ്. അതും മലയാളം എന്ന ഒരു ചെറിയ ഭാഷാ സിനിമയില്‍. കെ.മധുവും എസ്.എന്‍.സ്വാമിയും  ചേര്‍ന്ന് ഒരുക്കിയ സിബിഐ സീരിസാണ് ചരിത്രം തിരുത്തിയെഴുതിയ ചിത്രം. സിനിമയുടെ ആദ്യഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് വന്‍വിജയമായിരുന്നു. ബോക്‌സ്ഓഫിസ് വിജയം ഒരിക്കലും സിനിമയുടെ ഗുണപരതയുടെ മാനദണ്ഡമാവുന്നില്ല. പൊട്ടസിനിമകള്‍ സൂപ്പര്‍ഹിറ്റാവുന്ന നാടാണ് പ്രബുദ്ധകേരളം. എന്നാല്‍ സി.ബി.ഐ ഡയറിക്കുറിപ്പ് അത്തരമൊരു ഭാഗ്യസിനിമയായിരുന്നില്ല. നന്നായി പാകപ്പെടുത്തി ഒരുക്കി സ്‌ക്രിപ്റ്റായിരുന്നു ആ സിനിമയുടെ നട്ടെല്ല്. വെല്‍ ടേക്കണ്‍ എന്നും സിനിമയുടെ സംവിധാന പ്രക്രിയയെ വിശേഷിപ്പിക്കാം. ഗിമ്മിക്ക് ഷോട്ടുകളുടെയോ ടേക്കിങ്സിന്റെയോ വക്താവല്ല കെ.മധു. മിതത്വം പാലിച്ചുകൊണ്ട് സീന്‍ ഡിമാന്‍ഡ് ചെയ്യും വിധം കഥയുടെ മൂഡിനെയും ടോട്ടാലിറ്റിയെയും ഹനിക്കാത്ത രീതിയില്‍ പടം ഒരുക്കാന്‍ അദ്ദേഹത്തിനറിയാം.

സ്വാമിയുടെ തിരക്കഥയെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ സിനിമയുടെ വിഷ്വല്‍ മൗണ്ടിങ് നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തത്. സിബിഐ ഡയറിക്കുറിപ്പ് തിരക്കഥയെക്കുറിച്ച് പഠിക്കുന്ന വിദ്യാർഥികള്‍ക്ക് എക്കാലവും ഒരു പാഠപുസ്തകമാണ്. പ്ലേസ്‌മെന്റ ഓഫ് ദ് സീന്‍സ് എന്നതാണ് തിരക്കഥയുടെ ഫോമില്‍ ഏറ്റവും നിര്‍ണ്ണായകം. സ്‌ക്രീന്‍പ്ലേയുടെ സ്ട്രക്ചറാണ് വാസ്തവത്തില്‍ സിനിമയുടെ മാറ്റുരയ്ക്കുന്നും രൂപനിര്‍ണയം നടത്തുന്നതും. ഈ ഘടകങ്ങളില്‍ എസ്.എന്‍.സ്വാമി പുലര്‍ത്തുന്ന ജാഗ്രത സമാനതകളില്ലാത്തതാണ്. സംഭാഷണ രചനയിലെ ഷാര്‍പ്പ് നെസിനും മികച്ച മാതൃകയാണ്.

‘‘താനൊരു പൗരപ്രമാണിയാണ്, സമുദായ നേതാവാണ്, ബിസിനസ് മാഗ്നറ്റാണ്. താന്‍ മന്ത്രിമാരെ കാണും സംസാരിക്കും. അതിന് സി.ബി.ഐക്ക് എന്ത് കോപ്പാടോ?’’

 

‘‘അതെ. അതിന് അവര്‍ക്കെന്ത് കാര്യം?’’

 

‘‘എന്നോടല്ല അവരോടാണ് ചോദിക്കേണ്ടത്’’

എന്ന് സുകുമാരന്റെ കഥാപാത്രം പറയുന്നുണ്ട്. പരമ്പരാഗതമായി നമ്മുടെ ഡിറ്റക്ടീവ് സിനിമകളില്‍ അടിമുടി കൃത്രിമത്വവും അതിഭാവുകത്വം മുഴച്ചു നിന്നിടത്ത് നൈസര്‍ഗികവും സ്വാഭാവികവും ജൈവികവുമായ കഥാകഥനം (സ്‌റ്റോറി ടെല്ലിങ്) എങ്ങനെ സമര്‍ത്ഥമായി നിര്‍വഹിക്കാമെന്ന് സ്വാമി കാണിച്ചു തന്നു. ഈ മിടുക്കിന്റെ കൂടി വിജയമാണ് ആ സിനിമയെ ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തുന്നത്.

ചരിത്രം സൃഷ്ടിച്ച സിബിഐ സീരീസ്

സിനിമയുടെ വിപണന വിജയത്തില്‍ പ്രചോദിതരായ നിര്‍മ്മാതാക്കള്‍ സിബിഐക്ക് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ പ്രേരിപ്പിച്ചതിന്റെ ഫലമായി സംഭവിച്ച തുടര്‍ച്ചയാണ് ജാഗ്രത. സിബിഐ റിലീസ് ചെയ്തതിന്റെ (1988) പിറ്റേവര്‍ഷം തന്നെ (1989) ജാഗ്രത തിയറ്ററുകളിലെത്തി. കുറ്റാന്വേഷണ സിനിമയില്‍ തുടര്‍ഭാഗങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു മെച്ചമുണ്ട്. കഥയുടെ നേരിട്ടുളള തുടര്‍ച്ച ആവശ്യമില്ല. ഓരോ ഭാഗങ്ങളിലും ഓരോ വ്യത്യസ്തമായ കേസുകളാണ് അന്വേഷിക്കുന്നത്. മുഖ്യകഥാപാത്രമായ സേതുരാമയ്യരും ടീമും മാത്രമാണ് സിനിമയില്‍ ആവര്‍ത്തിക്കപ്പെടുന്നത്. മറ്റൊന്നിനും പ്രസക്തിയില്ല. അതുകൊണ്ട് തന്നെ എഴുത്തുകാരനും സംവിധായകനും സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടും കാര്യമായില്ല. ആദ്യ സിനിമയുടെ ഹൈപ്പ് പ്രേക്ഷക മനസില്‍ നിലനില്‍ക്കുമ്പോള്‍ വരുന്ന രണ്ടാം ഭാഗം ഒന്നുകില്‍ ആദ്യഭാഗത്തിനൊപ്പം നില്‍ക്കണം. അല്ലെങ്കില്‍ അതിനും മുകളില്‍ പോകണം. ജാഗ്രത മോശം സിനിമയായിരുന്നില്ല. എന്നിട്ടും ബോക്‌സ്ഓഫിസിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല.

cbi-diary-kurippu-still
ജാഗ്രത സിനിമയിൽ നിന്നുള്ള രംഗം (Screengrab from movie/Malayalam Movie Cafe)

പതിനഞ്ച് വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷം 2004 ലാണ് മൂന്നാം ഭാഗം വരുന്നത്. ‘സേതുരാമയ്യര്‍ സിബിഐ’. എന്ന ചിത്രം വിജയമായിരുന്നെങ്കിലും ആദ്യഭാഗത്തിന്റെ കൃത്യതയും സൂക്ഷ്മതയും ഘടനാപരമായ സൗകുമാര്യവും എവിടെയൊക്കെയോ ചോര്‍ന്നു പോയതു പോലെ. പിറ്റേവര്‍ഷം 2005 ല്‍ പുറത്തു വന്ന ‘നേരറിയാന്‍ സി.ബി.ഐ’യും തിയറ്ററുകളില്‍ വിജയിച്ചെങ്കിലും ഇതൊന്നും തന്നെ ഒന്നാം ഭാഗത്തിന് മുകളില്‍ പോയില്ല. ഇങ്ങനെയൊരു താരതമ്യത്തിന് പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അതേ സമയം ആദ്യഭാഗം സമ്മാനിക്കുന്ന അമിതപ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോള്‍ അതിനേക്കാള്‍ വലിയ എന്തൊക്കെയോ തുടര്‍ ഭാഗങ്ങളില്‍ നിന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുക സ്വാഭാവികം. എന്തായാലും മൂന്നും നാലും ഭാഗങ്ങള്‍ വിജയിച്ചത് സിനിമകള്‍ മോശമല്ലാത്തതു കൊണ്ട് തന്നെയായിരുന്നു. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ല്‍ പുറത്തു വന്ന ‘സിബിഐ 5 ദ് ബ്രെയിന്‍’ എന്ന പടം തീര്‍ത്തും നിരാശപ്പെടുത്തി.

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ ആഖ്യാന രീതിയില്‍ ലോകസിനിമയില്‍ സംഭവിച്ച ഭാവുകത്വപരിണാമങ്ങളെ മലയാള സിനിമയും സ്വാംശീകരിക്കുകയും ന്യൂജന്‍ ഫിലിം മേക്കേഴ്‌സ് അതെല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ പഴയ വീഞ്ഞ് പഴയ കുപ്പിയിലാക്കി (കുപ്പി പോലും പുതിയതായില്ല) വന്ന അഞ്ചാം ഭാഗം നിലംതൊട്ടില്ല. കാലത്തിനൊത്ത് മാറാന്‍ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞില്ല എന്നത് തന്നെയാണ് ഈ സിനിമയുടെ പരാജയകാരണം. അപ്പോഴും മലയാള കുറ്റാന്വേഷണ സിനിമകളുടെ ചരിത്രത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച തിരക്കഥയായി ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ നിലനില്‍ക്കുന്നു. ഇക്കൂട്ടത്തില്‍ എംടിയുടെ ‘ഉത്തര’വും പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’യും കെ.ജി.ജോര്‍ജിന്റെ ‘ഈ കണ്ണികൂടി’യും ‘യവനിക’യും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

kg-george-music6

നാടോടിക്കാറ്റും കിരീടവും മറികടക്കാനാവാത്ത ആദ്യഭാഗം

‘നാടോടിക്കാറ്റ്’ എന്ന സിനിമയുടെ ഏറ്റവും വലിയ സവിശേഷത നര്‍മത്തിന്റെ മുഖാവരണത്തിലുടെ കഥ പറയുമ്പോഴും അത് മനുഷ്യന്റെ ധര്‍മസങ്കടങ്ങളെ ആഴത്തില്‍ സ്ര്‍പശിക്കുന്നു എന്നതായിരുന്നു. മനസില്‍ വിങ്ങലുണ്ടാക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ആ സിനിമയിലുണ്ട്. തൊഴിലില്ലാത്ത രണ്ട് ചെറുപ്പക്കാരുടെ ധര്‍മ സങ്കടങ്ങളും വാനോളം ഉയരമുളള പ്രതീക്ഷകളും മോഹഭംഗങ്ങളുമെല്ലാം സ്വാഭാവികതയോടെ വരച്ചുകാട്ടി ‘നാടോടിക്കാറ്റ്’. രണ്ടാം ഭാഗമായ ‘പട്ടണപ്രവേശ’വും വിജയമായി. ആദ്യ ഭാഗത്തിന്റെ വലിയ വിജയം മാത്രമായിരുന്നു ഈ രണ്ടാം ഭാഗത്തിനുളള പ്രചോദനം. ഉളളുലയ്ക്കുന്ന കഥാതന്തുക്കള്‍ ലഭിക്കുമ്പോള്‍ മാത്രം പേന ചലിപ്പിക്കുന്ന ശ്രീനിവാസന്‍ എന്ന മാസ്റ്റര്‍ സ്‌കിപ്റ്റ് റൈറ്ററുടെ തൂലികയില്‍ പിറന്ന ‘പട്ടണപ്രവേശം’ ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും തിയട്രിക്കല്‍ ഹിറ്റായിരുന്നു.

Sreenivasan Nadodikattu Mohanlal Movie

‘അക്കരെയക്കരെയക്കരെ’ എന്ന മൂന്നാം ഭാഗത്തിലേക്ക് വന്നപ്പോള്‍ സ്ലാപ്‌സ്റ്റിക് കോമഡിയെയും വിദേശ പശ്ചാത്തലത്തെയും കൂട്ടുപിടിച്ച് സിനിമ കൂടുതല്‍ ജനകീയമാക്കാന്‍ പ്രിയദര്‍ശന്‍ ശ്രമിച്ചു. സിനിമ തിയറ്ററില്‍ ശ്രദ്ധിക്കപ്പെട്ടു. ആകത്തുകയും കഥാതന്തുവിന്റെ നൈസര്‍ഗികമായ ഒഴുക്കും മറ്റും സിനിമയെ സുന്ദരമാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് മറ്റാരേക്കാള്‍ മികച്ച ബോധ്യമുളള ശ്രീനിവാസന്റെ കയ്യില്‍ നിന്നും പിറന്ന മൂന്ന് മികച്ച സിനിമകളായിരുന്നു ഇവ. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ നിലവാരം എക്കാലവും പരിഗണിക്കപ്പെടുക തന്നെ ചെയ്യും.

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘കിരീടം’ മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥകളുടെ മുന്‍നിരയിലാണ്. വെല്‍ കണ്‍സ്ട്രക്ഡഡ് സ്‌ക്രിപ്റ്റിങിന്റെ എക്കാലത്തെയും മികച്ച മാതൃക. സിബി മലയില്‍ അതിന് നല്‍കിയ ദൃശ്യാവിഷ്‌കാരം ഫിലിം മേക്കിങ് എന്ന പ്രക്രിയയുടെ പൂര്‍ണതയോട് അടുത്തുനില്‍ക്കുന്ന പരിശ്രമമായി വിലയിരുത്തപ്പെടുന്നു. മിതത്വവും ധ്വനിസാന്ദ്രതയുമാണ് ചലച്ചിത്രസാക്ഷാത്കാരത്തിന്റെ ആണിക്കല്ല്. ഒരു ഘടകങ്ങളും മൂഴച്ചു നില്‍ക്കാതെ കഥയുടെ ആത്മാവ് കാണിയിലേക്ക് സമര്‍ത്ഥമായി സന്നിവേശിപ്പിക്കുന്ന ചലച്ചിത്രകാരന്‍ വല്ലാത്ത ഒരു വിങ്ങല്‍ സൃഷ്ടിക്കുന്നു പ്രേക്ഷക ഹൃദയങ്ങളില്‍.

mohanlal-kireedam-one

പണിക്കുറ്റം തീര്‍ത്ത ശില്‍പ്പം പോലെയാണ് കിരിടം. സിനിമയുടെ ദര്‍ശനം, കഥാതന്തു, കഥാസന്ദര്‍ഭങ്ങള്‍, ആദിമധ്യാന്തം, അഭിനയം, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം... എന്നിങ്ങനെ എല്ലാ ഘടകങ്ങളും ഏകശിലാരൂപം പോലെ സമന്വയിപ്പിച്ച ‘കിരീടം’ അര്‍ഹിക്കുന്ന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയോ ചെയ്തില്ല എന്നത് മലയാള സിനിമയുടെ ദുര്യോഗം. എന്നാല്‍ ഇന്നും വിവേചനശേഷിയുളള ആസ്വാദകന്‍ ആ ചിത്രത്തെ ആദരവോടെ കാണുന്നു.

പില്‍ക്കാലത്ത് മലയാള മനോരമയും മാതൃഭൂമിയും ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്ത് മലയാള സിനിമകള്‍ തിരഞ്ഞെടുത്തപ്പോള്‍ രണ്ട് സര്‍വേയിലും സ്ഥാനം പിടിച്ച ചിത്രമായിരുന്നു ‘കിരീടം’.

chenkol-movie

സിനിമയുടെ രണ്ടാം ഭാഗമായ ‘ചെങ്കോല്‍’ ഒരു മോശം സിനിമയാണെന്ന് പറയാനാവില്ല. ചിത്രം ബോക്‌സ്ഓഫിസില്‍ വിജയവുമായിരുന്നു. എന്നാല്‍ കിരീടത്തില്‍ പാലിച്ച നിയന്ത്രണവും ഒതുക്കവും ധ്വനിസാന്ദ്രതയും സിനിമാറ്റിക് സമീപനങ്ങളും ചെങ്കോലില്‍ നഷ്ടപ്പെടുകയും കടുത്ത ചായക്കൂട്ടുകളും അതിഭാവുകത്വവും കൊണ്ട് സേതുമാധവന്റെ തുടര്‍ജീവിതം വരഞ്ഞിട്ട സിനിമയായി ‘ചെങ്കോല്‍’. ‘കിരീടം’ പൂര്‍ണതയിലേക്കുളള യാത്രയായിരുന്നെങ്കില്‍ ‘ചെങ്കോല്‍’ അതിഭാവുകത്വത്തിന്റെ അതിപ്രസരത്താല്‍ ആദ്യഭാഗത്തിന്റെ ഔന്നത്യത്തിനൊപ്പം നിന്നില്ല. വിശ്വസനീയതയുടെ ഗിരിശൃംഗങ്ങളില്‍ രൂപപ്പെട്ട കഥാഘടനയായിരുന്നു ആദ്യഭാഗത്തിനെങ്കില്‍ ‘ചെങ്കോല്‍’ അടിസ്ഥാനപരമായി തന്നെ പാളിപ്പോയി. തിലകന്‍ അവതരിപ്പിക്കുന്ന അച്യുതന്‍ നായര്‍ എന്ന അഭിമാനിയായ മനുഷ്യന്‍ മകളെ വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഒരാളായി അധഃപതിക്കുന്നു എന്ന മട്ടില്‍ കഥ സഞ്ചരിച്ചപ്പോള്‍ അതെല്ലാം സിനിമയുടെ ശോഭ കെടുത്തി. എന്തായാലും ‘കിരീടം’ ഇന്നും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ‘ചെങ്കോല്‍’ തിയറ്ററില്‍ ഹിറ്റായ  പരശതം സിനിമകളില്‍ ഒന്ന് മാത്രമായൊതുങ്ങി.

ഇവിടെയെല്ലാം ഒരു കാര്യം ശ്രദ്ധേയമാണ്. ആദ്യഭാഗങ്ങളുടെ പൂർണതയും കൈയൊതുക്കവും കൈവരിക്കാന്‍ രണ്ടാം ഭാഗത്തിനാവുന്നില്ല.

ഭാഗം ഏതായാലും ആകത്തുക നന്നാവണം

സമാനമായ അവസ്ഥയിലുടെ കടന്നു പോയ സീക്വലുകളാണ് ‘ദേവാസുര’വും ‘രാവണപ്രഭു’വും. ‘ദേവാസുര’ത്തിന്റെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ ഒരു മോശം സിനിമയെന്ന് പറയാനാവില്ല. തിയറ്ററില്‍ മികച്ച വിജയം നേടുകയും ചെയ്തു. മോഹന്‍ലാലിന്റെ താരപ്പകിട്ടും ആദ്യഭാഗത്തിന്റെ ഹൈപ്പും അതില്‍ വലിയ ഘടകമായി. എന്നാല്‍ രഞ്ജിത്ത് തന്നെ രചിച്ച ദേവാസുരത്തിന്റെ തിരക്കഥയുടെ ശില്‍പ്പലാവണ്യം അനുപമമായിരുന്നു. അതിന് ഐ.വി.ശശി നല്‍കിയ ദൃശ്യാവിഷ്‌കാരത്തിന്റെ കലാത്മകത എന്തുകൊണ്ടോ ‘രാവണപ്രഭു’വില്‍ അനുഭവപ്പെട്ടില്ല. ദേവാസുരം പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഒരു ഐക്കോണിക് മൂവിയായി നില്‍ക്കുമ്പോള്‍ രാവണപ്രഭു സൂപ്പര്‍ഹിറ്റ് പദവിയില്‍ പരിമിതിപ്പെടുന്നു.

MOHANLAL
MOHANLAL

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ തിരക്കഥയുടെ ഘടനാ നിബദ്ധത കൊണ്ട് ശ്രദ്ധേയമായ സിനിമയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ജീത്തു ചെയ്ത മഹനീയമായ ഒരു ദൗത്യം കേവലം വിരട്ട് ഷോട്ടുകള്‍ കൊണ്ട് ആളുകളെ അമ്പരപ്പിക്കുകയായിരുന്നില്ല. സിനിമ കണ്‍വേ ചെയ്യേണ്ട ഇമോഷന്‍ എങ്ങനെ സീനുകളിലുടെ വിനിമയം ചെയ്യാം എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുളള ചലച്ചിത്രകാരനാണ് ജീത്തു. ജോര്‍ജ് കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും നിസഹായതയും അവര്‍ നേരിടുന്ന പ്രതിസന്ധികളും ഉളളില്‍ തറയ്ക്കുന്ന അനുഭവമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ സംവിധായകന്‍ അസാമാന്യമായ വിജയം കണ്ടു. ‘ദൃശ്യം 2’ ആ തരത്തില്‍ ഇമോഷനല്‍ ഗ്രാഫുളള സിനിമയായിരുന്നില്ല. ബുദ്ധിപരമായ നീക്കങ്ങള്‍ക്കാണ് തിരക്കഥ പ്രാമുഖ്യം നല്‍കിയത്. ഒന്നാം ഭാഗത്തിന്റെ തലയെടുപ്പിന് കോട്ടം തട്ടാത്ത വിധം രണ്ടാം ഭാഗവും ആളുകളെ പിടിച്ചിരുത്തുന്ന അനുഭവമാക്കി മാറ്റാന്‍ സംവിധായകന് കഴിഞ്ഞു. ആദ്യഭാഗം കുറെക്കൂടി ഏകാഗ്രവും സുഘടിതവുമായിരുന്നെന്ന് വേണമെങ്കില്‍ പറയാം എന്നേയുളളു. ‘ദൃശ്യം 2’ ഏതെങ്കിലും തരത്തില്‍ വിമര്‍ശനം അര്‍ഹിക്കുന്ന സിനിമയല്ല. എന്നാല്‍ കുറെക്കുടി ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നത് ആദ്യഭാഗം തന്നെയായിരുന്നു.

ഇരുഭാഗങ്ങളും സൂപ്പര്‍ഹിറ്റ്

‘പൊന്നിയിന്‍ സെല്‍വം’ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരു പോലെ മികച്ചു നിന്നെങ്കില്‍ അതിന് ഉത്തരം ഒന്നേയുളളു മണിരത്‌നം. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ഫിലിം മേക്കേഴ്‌സ് ഒന്നടങ്കം ആദരിക്കുന്ന മെഗാ മാസ്റ്റാണ് അദ്ദേഹം. ‘ബാഹുബലി’ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരു പോലെ വന്‍വിജയം കൊയ്ത പടങ്ങളാണ്. അവ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് അനുചിതമാവും. കാരണം ‘ബാഹുബലി’ ദ്വയങ്ങളെ മഹത്തായ സിനിമകള്‍ എന്ന് വിശേഷിപ്പിക്കാനാവില്ല. ആശയപരമായി സവിശേഷ ദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സിനിമകളല്ല രണ്ടും. ആവിഷ്‌കാരപരമായി വിശകലനം ചെയ്യുമ്പോള്‍ സ്‌റ്റേജ് ഷോയായ ബാലെയുടെ സിനിമാറ്റിക് വേര്‍ഷനാണ് പലപ്പോഴും രാജമൗലി ചിത്രങ്ങള്‍. അദ്ദേഹത്തെ ഏതെങ്കിലും തരത്തില്‍ ഇകഴ്ത്തിക്കൊണ്ടല്ല ഇത് പറയുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഒരു ഷോമാനാണ് അദ്ദേഹം. അസാധ്യമായ സാങ്കേതിക ബോധമുളള ഒരാള്‍. എന്നാല്‍ കടുത്ത വര്‍ണങ്ങള്‍ കൊണ്ടും അതിദൃശ്യപരത കൊണ്ടും വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന സമീപനത്തിന്റെ വക്താവാണ് അദ്ദേഹം. ‘ഈച്ച’ പോലുളള ചലച്ചിത്രവിസ്മയങ്ങള്‍ അദ്ദേഹത്തിന്റെ ക്രഡിറ്റിലുണ്ട്.

ബാഹുബലി ഒരർഥത്തില്‍ വിഷ്വല്‍ ഗിമ്മിക്കാണ്. വിഷ്വല്‍ മാജിക്ക് എന്നും പറയാം. ക്ലാസിക്കല്‍ സ്വഭാവമുളള മേക്കിങ് രീതികളേക്കാള്‍ തട്ടുപൊളിപ്പന്‍ മാസ് മസാലപ്പടങ്ങളുടെ ആഖ്യാന രീതിയാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജമൗലി പിന്‍തുടരുന്നത്. എന്നാല്‍ സിനിമയെ ആസ്വാദനക്ഷമമാക്കുന്നതില്‍ അദ്ദേഹത്തിനുളള സവിശേഷ ചാതുര്യം രണ്ട് ഭാഗങ്ങളിലും കാണാം. അതുകൊണ്ട് തന്നെ ഏത് മികച്ചത് ഏത് മോശം എന്ന് പറയാനാവില്ല. രണ്ടും മുഷിവില്ലാതെ രസകരമായി കണ്ടിരിക്കാവുന്ന സിനിമകളാണ്.

pushpa-bahubali

എന്തായാലും രണ്ടാം ഭാഗം രാജമൗലിയുടെ കീര്‍ത്തിക്ക് ലവലേശം കോട്ടം സൃഷ്ടിച്ചില്ല എന്ന് അിടവരയിട്ട് പറയുക തന്നെ വേണം.

കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫും ഇങ്ങനെ തന്നെയാണ്. ആദ്യ ഭാഗം മലയാളത്തിലും ഹിന്ദിയിലുമടക്കം വലിയ ചർച്ചയായില്ലെങ്കിലും രണ്ടാം ഭാഗം ലോകമെമ്പാടും തരംഗമായി മാറി. ആദ്യ ഭാഗത്തെ വെല്ലുന്ന മേക്കിങ് ശൈലിയാണ് കെജിഎഫ് 2വിനെ ഗംഭീരമാക്കി മാറ്റിയത്.

റാംജിറാവ് സ്പീക്കിങ് പോലെ തന്നെ ബോക്‌സാഫീസ് വിജയം കൊയ്ത ചിത്രമായിരുന്നു രണ്ടാം ഭാഗമായ ‘മാന്നാര്‍ മത്തായി സ്പീക്കിങ്’. ഹിച്ച്‌കോക്കിന്റെ ‘വെര്‍ട്ടിഗോ’ എന്ന ക്ലാസിക്ക് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ‘മാന്നാര്‍ മത്തായി’ രസകരമായി കണ്ടിരിക്കാവുന്ന സിനിമയായിരുന്നു. ആദ്യഭാഗത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഘടകങ്ങളൊന്നും അതിലുണ്ടായിരുന്നുമില്ല. എന്നാല്‍ മികച്ച ഒരു എന്റര്‍ടെയ്നര്‍ എന്നതിനപ്പുറം മറ്റ് മാനങ്ങളൊന്നും ആ സിനിമയ്ക്ക് അവകാശപ്പെടാനില്ല. എന്നാല്‍ ‘റാംജിറാവ്’ അതല്ല. ക്ലാസിക്ക് സ്വഭാവമുളള തിരക്കഥയായിരുന്നു ആ സിനിമയുടേത്. ‘സീ ദ് മാന്‍ റണ്‍’ എന്ന ഇംഗ്ലിഷ് ടിവി മൂവിയുമായി ഏറെ സാദൃശ്യമുണ്ട് സിനിമയുടെ കഥാതന്തുവിന്.

മാന്നാര്‍ മത്തായി സ്പീക്കിങ് സിനിമയിൽനിന്ന്.
മാന്നാര്‍ മത്തായി സ്പീക്കിങ് സിനിമയിൽനിന്ന്.

എന്നാല്‍ ഒറിജിനലിന് സ്വപ്നം കാണാനാവാത്ത വിധം ശില്‍പ്പഭദ്രമായ തിരക്കഥയുടെ സൗകുമാര്യം കൊണ്ട് സമ്പന്നമായിരുന്നു ‘റാംജിറാവു’. ഒരു സിനിമയുടെ ആദിമധ്യാന്തപ്പൊരുത്തവും സീനുകളെ തിരക്കഥയുടെ ഘടനയില്‍ കൃത്യമായി എവിടെ സന്നിവേശിപ്പിക്കണം എന്നത് സംബന്ധിച്ച മികച്ച ധാരണയും ‘റാംജിറാവു’വില്‍ കാണാം. ‘മാന്നാര്‍ മത്തായി’ റിപ്പീറ്റ് വാല്യൂവുളള പടമാണെങ്കിലും ‘റാംജിറാവു’ കമേഴ്‌സ്യല്‍ സിനിമയിലെ ഒരു കള്‍ട്ട് ക്ലാസിക്കായി തന്നെ പരിഗണിക്കപ്പെടുന്നു. ജീവിതത്തോട് വല്ലാതെ ചേര്‍ന്നു നില്‍ക്കുന്ന ഹൃദയാവര്‍ജ്ജകമായ അവസ്ഥാ പരിണതികള്‍ വരച്ചുകാട്ടുന്ന ‘റാംജിറാവു’ ഉത്തമസിനിമാ സങ്കല്‍പ്പങ്ങളുമായി കൈകോര്‍ത്തുപിടിക്കാന്‍ ശ്രമിച്ച ഒരു വാണിജ്യ സിനിമയാണ്. അക്കാലത്ത് അതൊരു ട്രെന്‍ഡ് സെറ്ററായും പരിഗണിക്കപ്പെട്ടു.

സിദ്ദിക്ക് ലാല്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഇന്‍ ഹരിഹന്‍ നഗര്‍’ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ സിനിമയാണ്. സക്രീന്‍പ്ലേയിലെ ബ്രില്യന്‍സും ഒപ്പം മുകേഷ്, സിദ്ദിക്ക്, ജഗദീഷ് ടീമിന്റെ ഉശിരന്‍ പ്രകടനവുമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം 2 ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് എന്നീ പേരുകളില്‍ വന്ന രണ്ടും മൂന്നും ഭാഗങ്ങളും തരക്കേടില്ലാത്ത വിപണനവിജയം നേടിയെങ്കിലും ആദ്യഭാഗത്തിന്റെ അടുത്തു പോലും എത്തിയില്ല.

in-harihar-nagar

വീണു പോയ രണ്ടാം ഭാഗങ്ങള്‍

എന്നാല്‍ ദുരന്തങ്ങളായി മാറിയ ചലച്ചിത്രദ്വയങ്ങളുമുണ്ട്. ‘ചെമ്മീന്‍’ എന്ന എവര്‍ഗ്രീന്‍ ഹിറ്റിന്റെ രണ്ടാം ഭാഗം എന്ന് അവകാശപ്പെട്ട് വന്ന ‘തിരകള്‍ക്കുമപ്പുറം’ മലയാള സിനിമയ്ക്ക് ആകമാനം അപമാനമായി. കിലുക്കത്തിന്റെ രണ്ടാം ഭാഗമെന്ന് പറഞ്ഞു വന്ന ‘കിലുക്കം കിലുകിലുക്കം’  പരാമര്‍ശ യോഗ്യമല്ലാത്ത വിധം വികലമായി. വേറെയും ധാരാളം സിനിമകള്‍ ഈ ജനുസില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ആദ്യഭാഗത്തെ മറികടന്നില്ല. ‘ഇരുപതാംനൂറ്റാണ്ട്’ എന്ന സിനിമയുടെ ചുവട് പിടിച്ചു വന്ന ‘സാഗര്‍ ഏലിയാസ് ജാക്കി’ അമല്‍ നീരദിനെ പോലെ ഒരു മികച്ച ടെക്‌നീഷ്യന്‍ തലപ്പത്തുണ്ടായിട്ടും നിര്‍ണായകമായില്ല.

‘ഉദയനാണ് താരം’ സിനിമയിൽ മോഹൻലാലിനും മുകേഷിനുമൊപ്പം ലോഹിതദാസ്.
‘ഉദയനാണ് താരം’ സിനിമയിൽ മോഹൻലാലിനും മുകേഷിനുമൊപ്പം ലോഹിതദാസ്.

‘ഉദയനാണ് താര’ത്തിലെ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് സൃഷ്ടിക്കപ്പെട്ട ‘പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍’ എന്ന സിനിമ രസകരമെങ്കിലും ഒരു കോമാളിപ്പടമായാണ് അനുഭവപ്പെട്ടത്. തിരക്കഥയുടെ അലകും പിടിയും അറിയുന്ന ശ്രീനിവാസനില്‍ നിന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നില്ല അത്. എന്നാല്‍ ആദ്യഭാഗമായ ‘ഉദയനാണ് താരം’ വെല്‍ മെയ്ഡ് സിനിമയായിരുന്നു. തിരക്കഥയും സംവിധാനവും സയാമീസ് ഇരട്ടകളെ പേലെ പരസ്പരം ഇഴയടുപ്പം പുലര്‍ത്തിയ അപൂര്‍വം മലയാള സിനിമകളില്‍ ഒന്ന്.

ആദ്യം വീണു ; രണ്ടാമത് എണീറ്റു...

ജയസൂര്യ നായകനായ ‘ആട്’ എന്ന കോമഡി ചിത്രം തിയറ്ററില്‍ പരാജയപ്പെടുകയും പിന്നീട് ടിവിയിലും യൂട്യൂബിലും ഹിറ്റാവുകയും ചെയ്തു. വൈകി വന്ന ജനപ്രീതിയില്‍ അഭിരമിച്ച് നിർമാതാക്കള്‍ ‘ആട് 2’  എന്ന രണ്ടാം ഭാഗവുമായി വന്ന് വന്‍വിജയം കൊയ്തു. ചരിത്രത്തില്‍ ആദ്യമായാണ് പരാജയപ്പെട്ട സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതും അത് മഹാവിജയമായി തീരുന്നതും. എന്നാല്‍ കേവലം നേരമ്പോക്ക് സിനിമകള്‍ എന്നതിനപ്പുറം ഏതെങ്കിലും തരത്തില്‍ അടയാളപ്പെടുത്തുന്ന ചലച്ചിത്രാനുഭവമല്ല രണ്ടും.

വിജയ് ബാബു, ജയസൂര്യ,മിഥുൻ മാനുവൽ
വിജയ് ബാബു, ജയസൂര്യ,മിഥുൻ മാനുവൽ

ആകാശഗംഗയും രണ്ടാം ഭാഗമായ ആകാശഗംഗ 2 വും ഇറങ്ങിയതില്‍ കൂടുതല്‍ വിപണന വിജയം കൈവരിച്ചത് ആദ്യഭാഗം തന്നെയാണ്. വലിയ ഡയമന്‍ഷന്‍സുളള സിനിമകളായിരുന്നില്ല രണ്ടും.

‘ആവനാഴി’ എന്ന തട്ടുപൊളിപ്പന്‍ ചിത്രം അക്കാലത്ത് മമ്മൂട്ടിയെ സൂപ്പര്‍താര പദവിയില്‍ അവരോധിക്കാന്‍ സഹായിച്ച പടങ്ങളില്‍ ഒന്നാണ്. അതിന്റെ തിയട്രിക്കല്‍ സക്‌സസ് ആവാം രണ്ടാം ഭാഗമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെത്തിച്ചത്. അതും വന്‍ഹിറ്റായി. ‘ബല്‍റാം വേഴ്‌സസ് താരാദാസ്’ എന്ന പേരില്‍ ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുണ്ടായ മൂന്നാം ഭാഗം എവിടെയും എത്തിയില്ല. കൂട്ടത്തില്‍ കുറച്ചെങ്കിലും മികച്ചു നിന്നത് ആവനാഴിയായിരുന്നു. എന്നാല്‍ ഐ.വി.ശശി എന്ന വലിയ സംവിധായകന്റെ കരിയറിലെ ലാന്‍ഡ് മാര്‍ക്കുകളുടെ ഗണത്തില്‍ പെടുന്നതല്ല ഈ സിനിമകളൊന്നും. കേവലം പണം വാരിപ്പടങ്ങള്‍ എന്ന ടാഗ് ലൈനില്‍ ഈ ചിത്രങ്ങള്‍ അറിയപ്പെടുന്നു.

ജഗദീഷിന്റെ പ്രതാപകാലത്ത് അദ്ദേഹത്തെ നായകനാക്കി ടി.എസ്.സുരേഷ്ബാബു ഒരുക്കിയ ‘ഉപ്പുകണ്ടം ബ്രദേഴ്‌സി’ന്റെ ഏറ്റവും വലിയ പ്രത്യേകത വില്ലന്‍ വേഷങ്ങള്‍ അഭിനയിച്ചു പോന്ന ക്യാപ്റ്റന്‍ രാജു, ബാബു ആന്റണി, മോഹന്‍രാജ് എന്നിവരെ പ്രധാന വേഷങ്ങളിലെത്തിച്ച് രൂപപ്പെടുത്തിയ ആക്ഷന്‍ ത്രില്ലര്‍ എന്നതാണ്. ബോക്‌സ്ഓഫിസില്‍ തരംഗം സൃഷ്ടിച്ച ഉപ്പുകണ്ടത്തിന്റെ രണ്ടാം ഭാഗം അതേ സംവിധായകനിലുടെ തന്നെ സംഭവിച്ചെങ്കിലും അങ്ങനെയൊരു പടം വന്നതായി പോലും ആരും അറിഞ്ഞില്ല.

‘കമ്മിഷണറി’ലെ ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആദ്യഭാഗത്തിന്റെ തിരക്കഥാകാരനായ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ ‘ഭരത് ചന്ദ്രന്‍ ഐ.പി.എസ്’ എന്ന സിനിമ സംഭവിച്ച് മികച്ച കലക്‌ഷന്‍ ലഭിച്ചെങ്കിലും കമ്മീഷണറുമായി താരതമ്യം അര്‍ഹിക്കുന്ന സിനിമയായില്ല. ബില്‍ഡപ്പ് ഷോട്ടുകളുടെ ബാഹുല്യം കൊണ്ട് മലയാള വാണിജ്യ സിനിമയെ ഞെട്ടിച്ച ഷാജി കൈലാസ് പലയിടത്തും സിനിമയുടെ വ്യാകരണം തന്നെ മാറ്റി മറിച്ച് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നു. മേക്കിങില്‍ വിസ്മയം തീര്‍ത്ത് വന്‍ ചര്‍ച്ചയായി മാറിയ കമ്മീഷണറുടെ തലപ്പൊക്കമുണ്ടായില്ല രണ്ടാം ഭാഗത്തിന്.‌‌

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെട്ട ‘ലിസ’ എക്‌സോര്‍സിസ്റ്റ് എന്ന ഇംഗ്ലിഷ് സിനിമയുടെ പുനരാവിഷ്‌കാരമെന്ന് പരക്കെ പറഞ്ഞു കേട്ടിരുന്നു. എന്തായാലും സിനിമ വന്‍ഹിറ്റായി. പലരും തനിച്ച് ബാത്ത്‌റൂമില്‍ കയറാന്‍ പോലും മടിച്ചതായ കഥകള്‍ പരന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സംവിധായകന്‍ തന്നെ ‘വീണ്ടും ലിസ’ എന്ന പേരില്‍ ഒരുക്കിയ രണ്ടാം ഭാഗം ദയനീയ പരാജയമായി.

മമ്മൂട്ടിയുടെ മേജര്‍ ഹിറ്റുകളിലൊന്നായ ‘സാമ്രാജ്യ’ത്തിന്  മറ്റൊരു തരത്തില്‍ സെക്കന്‍ഡ് പാര്‍ട്ട് നിര്‍മിക്കുകയുണ്ടായി. നായകന്റെ മകന്റെ കഥയാണ് ‘സാമ്രാജ്യം 2’ പറഞ്ഞത്. ഉണ്ണി മുകുന്ദന്‍ എന്ന ആക്ഷന്‍ ഹീറോ നന്നായി അഭിനയിച്ചെങ്കിലും സിനിമ വേണ്ടത്ര നന്നായില്ല. ‘ഡേ ഓഫ് ജക്കാള്‍’ എന്ന വിഖ്യാതചിത്രത്തെ അധികരിച്ച് എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ ‘ഓഗസ്റ്റ് 1’ ലക്ഷണമൊത്ത ആക്‌ഷന്‍ സിനിമയായിരുന്നു. ക്ലാസ് ടച്ചുളള ആക്ഷന്‍ മേക്കിങ്. അതിന്റെ രണ്ടാം ഭാഗമായ ‘ഓഗസ്റ്റ് 15’ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്ത് വന്നപ്പോള്‍ സംവിധായകന്‍ നന്നായി സിനിമയെടുത്തെങ്കിലും തിയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. തിരക്കഥയുടെ ദുര്‍ബലത സിനിമയ്ക്ക് വിനയായി.

സ്‌മോള്‍ ബജറ്റ് സീക്വലുകള്‍

മെഗാ പ്രൊജക്ടുകള്‍ക്ക് മാത്രം രണ്ടാം ഭാഗം നിര്‍മിക്കുന്ന പതിവ് വിട്ട് ചെറിയ പടങ്ങള്‍ക്കുമുണ്ടായി സീക്വലുകള്‍. കലൂര്‍ ഡെന്നീസിന്റെ തിരക്കഥകള്‍ മലയാള വാണിജ്യ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന ഒരു കാലത്ത് ജഗദീഷിനെയും സിദ്ദിഖിനെയും നായകന്‍മാരാക്കി അദ്ദേഹം ഒരുക്കിയ മിമിക്‌സ് പരേഡ് വന്‍ഹിറ്റായി. ‘കാസര്‍കോട് കാദര്‍ഭായ്’ എന്ന രണ്ടാം ഭാഗവും ഹിറ്റായപ്പോള്‍ നിര്‍മിച്ച ‘എഗൈന്‍ കാസര്‍കോട് കാസര്‍ഭായ്’ എന്ന മൂന്നാം ഭാഗം പക്ഷേ രക്ഷപ്പെട്ടില്ല. ‘മണിച്ചിത്രത്താഴി’ന്റെ രണ്ടാം ഭാഗമെന്ന് പറയാനാവില്ലെങ്കിലും അതിലെ ഒരു കഥാപാത്രമായ ഡോ.സണ്ണിയെ നായകനാക്കി ചെയ്ത ‘ഗീതാഞ്ജലി’ ആദ്യഭാഗത്തിന്റെ യശസ്സിന് ചേര്‍ന്നതായില്ല.

കുഞ്ചാക്കോയുടെ ‘ഒതേനന്റെ മകന്റെ’ രണ്ടാം ഭാഗമെന്ന് വിഭാവനം ചെയ്യപ്പെട്ട ‘കടത്തനാടന്‍ അമ്പാടി’യും വന്‍ദുരന്തമായി. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന തരക്കേടില്ലാത്ത പടം ഒരുക്കിയ ആലപ്പി അഷറഫ് അതേ പേരില്‍ തന്നെ രണ്ടാം ഭാഗം ഇറക്കിയെങ്കിലും ഏശിയില്ല. ‘അച്ഛനുറങ്ങാത്ത വീട്’ സലിംകുമാറിന്റെ പ്രകടനം കൊണ്ടും സൂര്യനെല്ലി പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം എന്ന  നിലയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. എന്നാല്‍ തിരക്കഥാകാരനായ ബാബു ജനാര്‍ദ്ദനന്‍ ‘ലിസമ്മയുടെ വീട്’ എന്ന പേരില്‍ രണ്ടാം ഭാഗവുമായി വന്നപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. തിയറ്ററുകളിലും ചലനം സൃഷ്ടിച്ചില്ല.

‘ഫോര്‍ ദ പീപ്പിള്‍’ എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയം കണ്ട് ഒരുക്കിയ രണ്ടം ഭാഗം ‘ബൈ ദി പീപ്പിളും’ മൂന്നാം ഭാഗം ‘ഓഫ് ദ പീപ്പിളും’ ദയനീയ പരാജയം ഏറ്റുവാങ്ങി. ‘പ്രേതം’ എന്ന ജയസൂര്യ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പ്രേതം 2’ ആദ്യഭാഗത്തോളമെത്തിയില്ല. ‘ഹണി ബീ’ ഓടിയതിന്റെ ഹാങ് ഓവറില്‍ വന്ന ‘ഹണീ ബി 2’ വും അത്ര കണ്ട് ഏശിയില്ല. ഇതില്‍ പലതും രണ്ടാം ഭാഗം ഇറക്കാന്‍ മാത്രം ജനപ്രിയമായിരുന്നോ ആദ്യഭാഗം എന്ന് ചിന്തിക്കാതെ രൂപപ്പെട്ട ചിത്രങ്ങളാണ്. ആദ്യകഥയ്ക്ക് ഒരു തുടര്‍ച്ചാസാധ്യതയുണ്ടോ എന്നതിനപ്പുറം ഒരു സെക്കന്‍ഡ് പാര്‍ട്ട് നിര്‍മിക്കുന്നതിന്റെ മുഖ്യമാനദണ്ഡം ആദ്യചിത്രം അസാധാരണ വിജയം കൈവരിക്കുകയും കാണികളെ അത്രമേല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്തുവോ എന്നത് തന്നെയാണ്. എന്നിരുന്നാലും രണ്ടാം ഭാഗം നന്നായില്ലെങ്കില്‍ ആദ്യവിജയത്തിന്റെ കൂടി ശോഭ കെടുത്തും എന്നല്ലാതെ പ്രയോജനമൊന്നുമില്ല.

എമ്പുരാൻ സിനിമയുടെ പോസ്റ്റർ
എമ്പുരാൻ സിനിമയുടെ പോസ്റ്റർ

ഈ സിനിമകളെല്ലാം നല്‍കുന്ന പാഠം സമാനമാണ്. ആദ്യഭാഗത്തിന്റെ വിജയം കണ്ട് നിര്‍മിക്കുന്ന തുടര്‍ച്ചകള്‍ വിജയം കൊണ്ട് വരില്ല. മറിച്ച് ആദ്യഭാഗത്തില്‍ നിന്ന് വിഭിന്നമായി ഒരു കഥാതന്തു ഉണ്ടാവുകയും അത് ഫലപ്രദമായി അവതരിപ്പിക്കുകയും രസച്ചരട് മുറിയാതെ നോക്കുകയും വേണം. ഇതിനൊന്നും കഴിയാത്തതു കൊണ്ടാണ് പല സീക്വലുകളും പരാജയം ഏറ്റുവാങ്ങുന്നത്. എന്നാല്‍ ആവേശത്തളളിച്ചയില്‍ പലരും ഇതേക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കാറില്ലെന്ന് മാത്രം.

ആദ്യഭാഗമായ ലൂസിഫറിനേക്കാള്‍ പല തലങ്ങളിലും മുന്നിട്ട് നില്‍ക്കുന്ന സിനിമ എന്ന നിലയിലാണ് ഇപ്പോള്‍ എമ്പുരാന്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ബജറ്റിലും ക്യാന്‍വാസിലും സാങ്കേതിക മേന്മയിലുമെല്ലാം ലൂസിഫറിന് വളരെ മുകളിലാണ് എമ്പുരാന്‍. എന്നാല്‍ പ്രമേയപരമായും ‘ലൂസിഫര്‍’ ഒന്നും പിന്നിലല്ല. എന്നാല്‍ തിരക്കഥയുടെ ഇഴയടുപ്പത്തില്‍ ‘ലൂസിഫര്‍’ മുന്നിട്ടു നില്‍ക്കുന്നു എന്നും പറയുന്നവരുണ്ട്. അതേസമയം ‘എമ്പുരാന്‍’ സൃഷ്ടിച്ച ഹൈപ്പും പ്രീബുക്കിങ് സിനിമാ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതും മറ്റൊരു മൂവി സീക്വലിനും അവകാശപ്പെടാന്‍ കഴിയാത്തതുമാണ്.

English Summary:

Discover why many film sequels, especially the second and third installments, fail to surpass their predecessors. This article analyzes successful and unsuccessful sequels across various film industries, focusing on storytelling, filmmaking techniques, and audience expectations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com