ADVERTISEMENT

അച്ഛന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. അച്ഛന്റെ വിയോഗം തന്നിലേൽപ്പിച്ച മുറിവ് ഏറെ വലുതാണെന്നും അതൊരിക്കലും നികത്താൻ കഴിയില്ലെന്നും സുപ്രിയ കുറിച്ചു. 

സുപ്രിയ മേനോന്റെ വാക്കുകൾ: "അച്ഛന്റെ വിയോഗം എന്നിലും എന്റെ ലോകത്തിലും അവശേഷിപ്പിച്ച ശൂന്യത പറഞ്ഞറിയിക്കാൻ കഴിയില്ല. ആ ശൂന്യതയിലാണ് ഞാൻ കഴിയുന്നത്. ആ ശൂന്യതയ്ക്ക് ചുറ്റിലുമാണ് എന്റെ ലോകമുള്ളത്. പക്ഷേ, ആ ശൂന്യത എന്നും അവിടെയുണ്ടാകും. അതൊരിക്കലും നികത്താൻ കഴിയില്ല. ദുഃഖം ഒരു സ്ഥിരമായ ശൂന്യതയാണ്. അതിന് ജീവിതവുമായും അതിന്റെ പൂർണ്ണതയുമായും ഒരിക്കലും പൊരുത്തപ്പെടാനാകില്ല, പക്ഷേ, അതെല്ലാം താണ്ടി നമുക്ക് മുന്നോട്ടു പോയേ മതിയാകൂ." 

അച്ഛനോട് ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സുപ്രിയ.  2021ൽ സുപ്രിയയുടെ അച്ഛൻ വിജയകുമാർ മേനോൻ വിട വാങ്ങിയതിന് ശേഷം അച്ഛനെക്കുറിച്ചുള്ള ദുഃഖസാന്ദ്രമായ കുറിപ്പുകൾ സുപ്രിയ പങ്കുവയ്ക്കാറുണ്ട്. ‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ഏറെ വിമർശനങ്ങൾ പൃഥ്വിരാജും സുപ്രിയയും നേരിട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തനിക്ക് ഏറ്റവും കരുത്തായിരുന്ന അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നതുകൊണ്ടാകും ഇത്തരത്തിലൊരു കുറിപ്പെന്നാണ് ആരാധകരുടെ അനുമാനം. 

എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയ സിനിമയായി മാറുമ്പോഴും സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ നേരിടുന്ന വിമർശനങ്ങളും വിവാദങ്ങളും അടങ്ങിയിട്ടില്ല. പൃഥ്വിരാജിന് എന്നും കരുത്തുറ്റ പിന്തുണയുമായി സുപ്രിയ മേനോൻ ഒപ്പമുണ്ടാകാറുണ്ട്. പൃഥ്വിരാജിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് സുപ്രിയ മേനോൻ നേരിടുന്നത്. ‘‘മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് 'തരത്തിൽ കളിക്കടാ, എന്റെ ഭർത്താവിനോട് വേണ്ട'യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്’’, എന്നാണു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സുപ്രിയയെക്കുറിച്ച് പറഞ്ഞത്.  എന്നാൽ വിമർശനങ്ങളോട് പ്രതികരിക്കാതെ തന്റെ ഭർത്താവിന് പിന്തുണയായി 'പൃഥ്വിരാജ് ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നുമാണ്' സുപ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

English Summary:

Supriya Menon, wife of Prithviraj Sukumaran, shares a poignant message about the enduring grief following her father's death, amidst the success of 'Empuraan' and controversies surrounding the couple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com