‘മഞ്ഞുമ്മൽ പിള്ളേരും’ തോറ്റു മലയാളത്തിന്റെ ബോക്സ്ഓഫിസ് തമ്പുരാനോട്

Mail This Article
മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിൽ മുൻപന്തിയിൽ മോഹൻലാൽ ഉണ്ടാകുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യയിലെ മികച്ച നടന്‍മാരുടെ പട്ടികയെടുത്താലും ആദ്യത്തെ അഞ്ചു പേരില്‍ ഒരാള്‍ അദ്ദേഹമായിരിക്കും. എന്നാല്‍ ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഒരാളുടെ അഭിനയചാതുര്യത്തോളം തന്നെ പ്രധാനമാണ് അയാള്‍ കൊണ്ടു വരുന്ന ബിസിനസ്സും. കമലഹാസന്‍ എന്ന അഭിനയകുലപതിയെ മറികടന്ന് രജനികാന്ത് എന്ന സ്‌റ്റൈലിഷ് ആക്ടര്‍ കൊണ്ടു വന്ന ബിസിനസ് വിജയങ്ങളാണ് അദ്ദേഹത്തെ നമ്പര്‍ വണ്‍ ആക്കി മാറ്റിയത്. സൂര്യയും വിക്രമും നോക്കിനില്‍ക്കെ വിജയ് തമിഴില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മാറി. അഭിനയശേഷിയില്‍ വിജയ് സമകാലികരിൽ പലരുടെയും പിന്നിലാണെന്ന് നിരീക്ഷകർ പറയുമ്പോഴാണ് ഇതെന്ന് ഒാർക്കണം.

ഇന്ത്യയിലെ എല്ലാ ഭാഷാ സിനിമകളിലും ഈ വൈരുധ്യം കാണാം. അസാധ്യ നടന്‍മാര്‍ എന്ന് വിശേഷിപ്പിക്കാനാവാത്ത ചിരഞ്ജിവിയും അല്ലു അര്‍ജുനും കാലാകാലങ്ങളില്‍ തെലുങ്ക് സിനിമയെ അടക്കി ഭരിച്ചു. ബോളിവുഡിലെ ഖാന്‍മാരില്‍ അഭിനയത്തികവ് കൊണ്ട് ഏറെ മുന്നിട്ട് നില്‍ക്കുന്ന ആമിര്‍ഖാനെ മറികടന്ന് എക്കാലരും താരമൂല്യം നിലനിര്‍ത്തിയ നടനാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഒരേ സമയം അപാര അഭിനേതാവും ഒപ്പം ഉയര്‍ന്ന സ്റ്റാര്‍ഡവും നിലനിര്‍ത്താന്‍ കഴിയുക എന്ന അപൂര്‍വത മോഹന്‍ലാലിന് മാത്രം അവകാശപ്പെട്ടതാണ്. ഇത് എന്ത്‌കൊണ്ട് സംഭവിക്കുന്നു എന്നതിന് പ്രത്യക്ഷമായി പറയാവുന്ന ഒരു കാരണം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ കയ്യിലെടുക്കാന്‍ പറ്റുന്ന ചില നമ്പറുകള്‍ ലാലിന്റെ കൈവശമുണ്ട് എന്നത് തന്നെയാണ്. ഹ്യൂമറിലും ആക്ഷനിലും സെന്റിമെന്റസിലുമെല്ലാമുണ്ട് ഈ ലാല്‍ ടച്ച്.

പതിറ്റാണ്ടുകളായി വൈവിധ്യപൂര്‍ണ്ണമായ കഥാപാത്രങ്ങളിലുടെ അദ്ദേഹം ക്രമേണ വളര്‍ത്തിയെടുത്തതാണ് ഈ ജനപ്രീതി. തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് വിഭാവനം ചെയ്യുന്ന കഥാപാത്രത്തെ നടന് തനത് ശൈലിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും. പല വലിയ നടന്‍മാരും ഇത് ചെയ്യാറുമുണ്ട്. എന്നാല്‍ ലാല്‍ അതില്‍ കൊണ്ടു വരുന്ന ഒരു തരം വാല്യൂ അഡീഷനുണ്ട്. അത് മറ്റാര്‍ക്കും കഴിയാത്ത വിധം മൗലികവും സവിശേഷവും കാണികളെ സംബന്ധിച്ച് ആകര്‍ഷണീയവുമാണ്. ഇതിനെ ആലങ്കാരികമായി ചിലര്‍ ലാല്‍ മാജിക്ക് എന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കാലാകാലങ്ങളായി ഇടയ്‌ക്കൊക്കെ ചില സിനിമകള്‍ പരാജയപ്പെട്ടാലും ലാലിന്റെ ജനപ്രീതി കുറയുന്നില്ല. അദ്ദേഹത്തില്‍ നിന്നും കൂടുതലായി പലതും ഇനിയും പ്രതീക്ഷിക്കുന്നുണ്ട് പ്രേക്ഷകര്‍. അത് മുന്‍കാലങ്ങളില്‍ മനസില്‍ പതിഞ്ഞ സിനിമകള്‍ സൃഷ്ടിച്ചെടുത്ത ഒരു ബിംബത്തില്‍ നിന്നുളള തുടര്‍ച്ചയാണ്.
തൊണ്ണുറുകളിലെ കോടികളുടെ കിലുക്കം
മലയാള വാണിജ്യ സിനിമയുടെ തലവര മാറ്റിയെഴുതിയ നടനാണ് മോഹന്‍ലാല്‍. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് റിലീസ് ചെയ്യപ്പെടുന്ന മലയാള സിനിമയുടെ കലക്‌ഷൃന് പരിധികളും പരിമിതികളുമുണ്ട്. തമിഴ്‌നാട്ടില്‍ നിരവധി ഏരിയകളില്‍ പടം റിലീസ് ചെയ്യപ്പെടുന്നു. അതില്‍ പല ഏരിയകളും കേരളത്തിന്റെ ആകെ വലുപ്പത്തേക്കാര്‍ വിസ്തീര്‍ണ്ണമുളളതും കളക്ഷന്‍ നേടാന്‍ പര്യാപ്തമാംവിധം പ്രദര്‍ശന കേന്ദ്രങ്ങളുളള ഇടങ്ങളുമാണ്. അതുകൊണ്ട് തന്നെ തമിഴ്-തെലുങ്ക്- ഹിന്ദി ഫിലിം ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളം ഫിലിം ഇന്‍ഡസ്ട്രി വളരെ ചെറുതായിരുന്നു. തമിഴ്പടങ്ങള്‍ തെന്നിന്ത്യ ഒന്നാകെയും പിന്നീട് ഹിന്ദി മേഖലയിലും അതും കടന്ന് ചൈനയിലും ജപ്പാനിലും മറ്റും റിലീസ് ചെയ്ത് കോടികള്‍ കൊയ്യുന്ന കാഴ്ച നോക്കുകുത്തികളായി നാം കണ്ടു നിന്ന കാലമുണ്ടായിരുന്നു. രജനികാന്ത്, വിജയ്, കമലഹാസന്‍ തുടങ്ങിയ നടന്‍മാരുടെ സിനിമകള്‍ക്ക് അവരുടെ താരമൂല്യത്തിന്റെ മാത്രം ബലത്തില്‍ ഉയര്‍ന്ന കളക്ഷന്‍ ലഭിച്ചിരുന്നു.

രജനിയുടെ മുത്തു പോലെ തമിഴ് നേറ്റിവിറ്റിയുളള മാസ്മസാലപ്പടം വിദേശത്തു നിന്ന് പണം വാരുന്നത് അത്ഭുതത്തോടെയാണ് നാം നോക്കിക്കണ്ടത്. മുത്തുവാകട്ടെ തേന്മാവിന്‍ കൊമ്പത്ത് എന്ന മലയാള സിനിമയുടെ റീമേക്കുമായിരുന്നു. കവിത പോലെ മനോഹരമായിരുന്നു മുത്തുവിന്റെ ഒറിജനല്‍. സാങ്കേതിക മേന്മയിലും മുത്തുവിനേക്കാള്‍ മുന്നില്‍. എന്നിട്ടും മലയാള സിനിമ എന്ന പരിമിതിയും ദേശീയ-ആഗോള സ്വീകാര്യതയുളള താരങ്ങള്‍ അന്ന് മലയാളത്തിലുണ്ടായിരുന്നില്ല എന്നതുമെല്ലാം നമ്മുടെ സാധ്യതകള്‍ അടച്ചു. വളരെ ചെറിയ ഒരു തുകയില്‍ ഒതുങ്ങി നിന്നു പല മലയാള പടങ്ങളുടെയും തീയറ്റര്‍ ഷെയര്‍. ഒരു വര്‍ഷത്തിലേറെ ഓടിയ പടങ്ങള്‍ പോലും ഭീമമായ തുക കളക്ട് ചെയ്തിട്ടില്ല.

ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടു വന്ന ആദ്യചിത്രങ്ങളിലൊന്ന് മോഹന്‍ലാല്‍ നായകനായി 1988ല്‍ റിലീസ് ചെയ്ത ‘ചിത്രം’ ആയിരുന്നു. 44 ലക്ഷത്തില്‍ തീര്‍ത്ത പടം 4 കോടിയോളം കലക്ട് ചെയ്തും ഒരു വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചും ചരിത്രം സൃഷ്ടിച്ചു. അന്യഭാഷകളിലെ കലക്‌ഷന്റെ പിന്‍ബലമില്ലാതെ കേരളത്തിൽ നിന്ന് തന്നെ കോടികള്‍ കൊയ്യാമെന്ന് ഈ സിനിമ നമ്മെ പഠിപ്പിച്ചു. വീണ്ടും ഇത്തരത്തില്‍ മറ്റൊരു അത്ഭുതം സംഭവിക്കുന്നത് 1991–ലാണ്. മോഹന്‍ലാല്‍ തന്നെ നായകനായ കിലുക്കം. 60 ലക്ഷം രൂപയില്‍ തീര്‍ത്ത പടം 5 കോടി കലക്ട് ചെയ്തു. അന്നത്തെ 5 കോടിയുടെ ഇന്നത്തെ മൂല്യം പരിഗണിക്കുമ്പോഴാണ് ആ സിനിമയുടെ നേട്ടം എത്ര വലുതാണെന്ന് മനസിലാകുക. 93 ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് കിലുക്കത്തിന്റെ ഏതാണ്ട് പാതി ബജറ്റില്‍ തീര്‍ത്ത പടമാണ്. 7 കോടിയാണ് ആ സിനിമ കൊണ്ടുവന്നത്. അതിലും നായകന്‍ മോഹന്‍ലാലായിരുന്നു. 95 ല്‍ 75 ലക്ഷം രൂപയില്‍ നിര്‍മ്മിച്ച സ്ഫടികം 8 കോടി രൂപയാണ് കൊണ്ടുവന്നത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ഹീറോ പരിവേഷം നിറഞ്ഞു നിന്ന ചിത്രമായിരുന്നു ഇത്.

കുതിച്ച് ചാട്ടങ്ങള്‍ക്ക് തുടക്കമിട്ട നരസിംഹം
ഇവിടെ നിന്നും വലിയ ഒരു കുതിച്ചുചാട്ടം സംഭവിക്കുന്നത് 2000–ല്‍ റിലീസ് ചെയ്ത നരസിംഹത്തിലുടെയാണ്. 1 കോടി മുടക്കിയ പടം വാരിക്കൂട്ടിയത് 22 കോടിയാണ്. മുതല്‍മുടക്കിന്റെ 20 ഇരട്ടിയിലേറെ. മലയാള സിനിമയ്ക്കും ഇതരഭാഷാ സിനിമകള്‍ പോലെ വലിയ തോതിലുളള സാമ്പത്തിക നേട്ടങ്ങള്‍ സാധിക്കും എന്ന് തെളിയിക്കപ്പെട്ട വര്‍ഷമായിരുന്നു അത്. ആ ചിത്രത്തിലും മോഹന്‍ലാല്‍ നായകനായത് ഒരു യാദൃശ്ചികതയെന്ന് പറയാനാവില്ല. ലാലിന്റെ താരമൂല്യവും മാസ് ആഡിയന്‍സിനെ മുന്നില്‍ കണ്ടുളള അവതരണവും മറ്റും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. 2001–ല്‍ റിലീസ് ചെയ്ത രാവണപ്രഭു എന്ന മോഹന്‍ലാല്‍ ചിത്രവും 17 കോടിയാണ് തിയറ്ററില്‍ നിന്നും വാരിയത്. തുടര്‍ച്ചയായ ഈ ലാല്‍ നേട്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട ചില അത്ഭുതങ്ങളും സംഭവിക്കുകയുണ്ടായി. 2002 –ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രമായ മീശ മാധവന്‍ 15 കോടി നേടി സകലരെയും ഞെട്ടിച്ചു. കാരണം ദിലീപ് അന്ന് ഒരു സൂപ്പര്‍താരമോ മാസ് ഹീറോയോ ആയിരുന്നില്ല. 2005–ല്‍ ബാലേട്ടനിലുടെ മോഹന്‍ലാല്‍ വീണ്ടും തന്റെ മാജിക്ക് ആവര്‍ത്തിച്ചു. 14 കോടിയാണ് പടം വാരിയത്. 2004–ല്‍ പക്ഷെ റെക്കോര്‍ഡ് കലക്‌ഷന്‍ മമ്മൂട്ടി കൊണ്ടുപോയി. സേതുരാമയ്യര്‍ സി.ബി.ഐ 16 കോടി നേടി അക്കൊല്ലത്തെ ഏറ്റവും വലിയ പണം വാരിപടമായി.

2005–ലും മമ്മൂട്ടി വിജയം ആവര്‍ത്തിച്ചു. അദ്ദേഹം നായകനായ രാജമാണിക്യം 25 കോടിയാണ് നേടിയത്. നരസിംഹത്തിന്റെ റെക്കോർഡ് തകർത്ത് ഇൻഡസ്ട്രി ഹിറ്റ് പദവി രാജമാണിക്യം സ്വന്തമാക്കി. 2006–ല്‍ കഥമാറി. സൂപ്പര്‍താരങ്ങളില്ലാത്ത യുവാക്കളുടെ ഒരു കൂട്ടായ്മ ആ വര്‍ഷം കൊണ്ടുപോയി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍ എന്നിവരെ അണിനിരത്തി ലാല്‍ജോസ് ഒരുക്കിയ ക്ലാസ്‌മേറ്റ്‌സ് 24 കോടിയാണ് കലക്ട് ചെയ്തത്. പൃഥ്വി അന്ന് വലിയ താരമൂല്യമുളള ഒരു നടനായി വളര്‍ന്നിട്ടില്ല. സിനിമയുടെ മെറിറ്റായിരുന്നു ഇവിടെ കലക്‌ഷന്റെ മാനദണ്ഡം. വലിയ താരമില്ലെങ്കിലും സിനിമ നന്നായാല്‍ അവിശ്വസനീയമായ കലക്‌ഷന്‍ ലഭിക്കാം എന്ന് കാണിച്ചു തന്നതില്‍ മീശ മാധവനും മികച്ച ദൃഷ്ടാന്തമാണ്. 2007–ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കളം പിടിച്ചു. അദ്ദേഹത്തെ വച്ച് ഷാഫി ഒരുക്കിയ മായാവി 15 കോടി നേടി ബോക്‌സാഫീസില്‍ ഒന്നാം സ്ഥാനത്തെത്തി.

2008–ല്‍ റിലീസ് ചെയ്ത ട്വന്റി–ട്വന്റി ഏതെങ്കിലും ഒരു താരത്തിന്റെ ക്രെഡിറ്റില്‍ ഒതുങ്ങിയില്ല. മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ്‌ഗോപി-ദിലീപ് എന്നീ താരങ്ങളെ അണിനിരത്തി ജോഷി ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്നത് തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. 32 കോടി വാരിക്കൂട്ടി പടം രാജമാണിക്യത്തിന്റെ റെക്കോർഡ് തകർത്ത് ഇൻഡസ്ട്രി ഹിറ്റ് പദവി നേടിയെടുത്തു. 2009–ല്‍ മമ്മൂട്ടി വീണ്ടും ഗോളടിച്ചു. 21 കോടിയാണ് ഹിസ്‌റ്റോറിക്കല്‍ ഡ്രാമയായ പഴശ്ശിരാജ സ്വന്തമാക്കിയത്. 2010–ലും മമ്മുട്ടി വിജയം ആവര്‍ത്തിച്ചു. പോക്കിരിരാജ എന്ന മാസ്മസാല 16.5 കോടി നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന പദവി സ്വന്തമാക്കി. 2011 കുറെക്കൂടി വ്യത്യസ്തമായ ചിത്രം സമ്മാനിച്ചു. മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ് ത്രിമൂര്‍ത്തികളെ വച്ച് ഹിറ്റ്‌മേക്കര്‍ ജോഷി ഒരുക്കിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് 28 കോടി കളക്ട് ചെയ്തു. 2012 ല്‍ സ്ഥിതി വീണ്ടും മാറി മറിഞ്ഞു. ദിലീപിന്റെ മായാമോഹിനി 22 കോടി നേടി ഇതരചിത്രങ്ങളെ നിഷ്പ്രഭമാക്കി.

100 കോടി ക്ലബ്ബിലേക്ക് ഒരു തേരോട്ടം
കാല്‍നൂറ്റാണ്ടിനിടയിലെ ജംപ്കട്ട് സംഭവിക്കുന്നത് 2013–ലാണ്. അതുവരെ ഒരു മലയാള സിനിമയ്ക്ക് വിധിച്ച പരമാവധി കളക്ഷന്‍ 32 കോടിയായിരുന്നെങ്കില്‍ അതിന്റെ ഇരട്ടിയിലേറെ സ്വന്തമാക്കിയ ദൃശ്യം 75 കോടി എന്ന മാന്ത്രികസംഖ്യയിലെത്തി. ഈ സിനിമയിലും മോഹന്‍ലാലായിരുന്നു നായകന്‍. മലയാള സിനിമയ്ക്ക് കോടി ക്ലബ്ബുകള്‍ അപ്രാപ്യമല്ലെന്ന തിരിച്ചറിവിലേക്ക് നയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം.

എന്നാല്‍ ഈ പ്രവണതയ്ക്ക് പിന്നിട് തുടര്‍ച്ചകളുണ്ടായില്ല. 2014 ലെ മേജര്‍ ഹിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂര്‍ ഡേയ്‌സ് ആകെ കളക്ട് ചെയ്തത് 45 കോടിയാണ്. 2015 ല്‍ സ്ഥിതി കുറെക്കൂടി മെച്ചപ്പെട്ടു. പ്രേമം എന്ന നിവിന്‍പോളി ചിത്രം 60 കോടി തിയറ്ററുകളില്‍ നിന്ന് മാത്രം നേടി. മറ്റ് വരുമാന സ്രോതസുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആ സിനിമയില്‍ നിന്നുളള ആകെ വരുമാനം 75 നും ഏറെ മുകളില്‍ വരും.

ദൃശ്യത്തിന് ശേഷം വീണ്ടും ഉണര്‍വുണ്ടാക്കിയ മെഗാഹിറ്റായിരുന്നു പ്രേമം. ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആക്ഷന്‍ ഓറിയന്റഡ് മാസ് മസാലകള്‍ക്ക് മാത്രം പ്രാപ്യമെന്ന് കരുതിയ റെക്കോര്‍ഡ് കലക്‌ഷൻ ദൃശ്യം എന്ന ത്രില്ലറും പ്രേമം എന്ന ഫാമിലി ഡ്രാമയും സ്വന്തമാക്കിയപ്പോള്‍ ജോണര്‍ അല്ല സിനിമയുടെ ആസ്വാദനമൂല്യമാണ് പ്രധാനമെന്ന തിരിച്ചറിവിലേക്ക് എത്തി ഇന്‍ഡസ്ട്രി.

150 കോടിയെ പുല്‍കി പുലിമുരുകന്‍, അതിനും മേലെ പറന്ന് ലൂസിഫര്‍..
ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കാനും മോഹൻലാൽ തന്നെ വേണ്ടി വന്നു. 2016– ല്‍ പുലിമുരുകന്‍ എന്ന ആക്‌ഷന്‍ ചിത്രത്തിലുടെ മലയാളത്തിലെ ആദ്യത്തെ 150 കോടി ചിത്രം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയെ ഒന്നാകെ ഞെട്ടിച്ചു. ഒരു മലയാള സിനിമയ്ക്ക് എത്തിപ്പിടിക്കാവുന്ന കലക്‌ഷന് പരിധികളില്ല എന്ന വെളിപ്പെടുത്തല്‍ കൂടിയായിരുന്നു ഈ ചിത്രം. ഇവിടെയും ശ്രദ്ധേയമായ മറ്റൊരു വസ്തുത ഈ ട്രെന്റിന് പൊടുന്നനെ തുടര്‍ച്ചകളില്ല എന്നതാണ്. മോഹന്‍ലാലിന്റെ തന്നെ സാധാരണ സിനിമകള്‍ക്ക് ഇത്തരം ഹൈപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതുമില്ല. 2017–ല്‍ സംഭവിച്ച അത്ഭുതം ചലച്ചിത്രബാഹ്യമായ കാരണങ്ങളാല്‍ മുന്‍വിജയങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്ന ദിലീപിന്റെ രാമലീല 55 കോടി കളക്ഷന്‍ നേടി എന്നതാണ്. 2018–ല്‍ നിവിന്‍പോളിയുടെ കായംകുളം കൊച്ചുണ്ണി 70 കോടി നേടിക്കൊണ്ട് കുറെക്കുടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഈ ചിത്രത്തിലും അതിഥി താരമായി വന്ന (ഇത്തിക്കരപ്പക്കി) മോഹന്‍ലാലിന്റെ സാന്നിധ്യം സിനിമയുടെ കലക്‌ഷനില്‍ നിര്‍ണ്ണായകമായിരുന്നെന്ന് പറയപ്പെടുന്നു.

2019–ല്‍ ലാല്‍ വീണ്ടും ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലാല്‍ നായകനായ ആക്‌ഷന്‍ ചിത്രം ലൂസിഫര്‍ 127 കോടി സ്വന്തമാക്കിയത് തീയറ്ററില്‍ നിന്നാണെങ്കില്‍ മറ്റ് അവകാശങ്ങള്‍ അടക്കം ചിത്രം 200 കോടിയോളം നേടി. ഒ.ടി.ടി.ബിസിനസ് പോലുളള വലിയ സാധ്യതകള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി. 2020 പക്ഷെ കുഞ്ചാക്കോ ബോബന്‍ കൊണ്ടുപോയി. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിര എന്ന കിടിലന്‍ ത്രില്ലര്‍ 48 കോടി നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി. 2021 ല്‍ ദുല്‍ക്കര്‍ സല്‍മാന്റെ കുറുപ്പ് 81 കോടിയും ഒപ്പം മറ്റ് തരത്തിലുളള വരുമാനങ്ങളും അടക്കം 100 കോടി ക്ലബ്ബിന്റെ ഗുണം ചെയ്ത സിനിമയായി മാറി. 2022 വീണ്ടും മമ്മൂട്ടി രംഗം കയ്യടക്കി. ഭീഷ്മപര്‍വം എന്ന ചിത്രം 85 കോടിയാണ് തീയറ്ററുകളില്‍ നിന്ന് മാത്രം വാരിയത്. മറ്റ് കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ 100 കോടിക്ക് സമാനമായ അനുഭവം.

ഇനിയാണ് സംഭവം ക്ലൈമാക്‌സിലേക്ക് കടക്കുന്നത്. 2023–ല്‍ റിലീസ് ചെയ്ത ജൂഡ് ആന്റണിയുടെ പ്രളയത്തെ അധികരിച്ചുളള 2018 എന്ന സിനിമ 176 കോടി നേടി സകല റിക്കാര്‍ഡുകളും തച്ചുടച്ചു. ഒ.ടി.ടി, ടെലിവിഷൻ റൈറ്റ്സ് അടക്കം നോക്കിയാൽ ലൂസിഫറിനെ മറികടന്ന് ഇൻഡസ്ട്രി ഹിറ്റായി 2018 മാറി. 2024 ല്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് താരനിബിഡമായ സിനിമയായിരുന്നില്ല. പേരിന് ഒരു നായിക പോലുമില്ല. സൗബിന്‍ മാത്രമായിരുന്നു അതില്‍ എടുത്തു പറയാവുന്ന ഒരു താരം. പക്ഷെ വിഷയത്തിന്റെയും ആഖ്യാനത്തിന്റെയും മികവില്‍ രാജ്യത്തെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആഗോളതലത്തില്‍ നിന്നും 242 കോടി നേടി. 2018–നെ മറികടന്ന് മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ പണം വാരി പടവുമായി.

2025 എന്ന മാന്ത്രികവര്‍ഷം
2025 ആയിരുന്നു ശരിക്കുളള അത്ഭുത വര്‍ഷം. മലയാളം കണ്ട ഏറ്റവും ബിഗ് ബജറ്റ് സിനിമയെന്ന് വിശേഷിപ്പിക്കപ്പെട്ട എമ്പുരാന് പ്രീക്വലായ ലൂസിഫര്‍ നല്‍കിയ പിന്‍ബലമായിരുന്നു ഒരു മുതല്‍ക്കൂട്ട്. അതിലുപരി മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു വേഷത്തില്‍ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു അത്. പൃഥ്വിരാജിന്റെ അന്തര്‍ദേശീയ നിലവാരമുളള മേക്കിങും സമർഥമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും കൂടിചേര്‍ന്നപ്പോള്‍ പടം റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ക്കുളളില്‍ 250 കോടി കടന്നു. ഒരു വർഷം മാത്രം നീണ്ട മഞ്ഞുമ്മലിന്റെ റെക്കോർഡ് തകർത്ത് സാക്ഷാൽ മോഹൻലാൽ ബോക്സ്ഒാഫിസിലെ തന്റെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

സിനിമയുടെ ഇതിവൃത്തമോ തത്സംബന്ധമായ വിവാദങ്ങളോ എന്ത് തന്നെയായാലും ചലച്ചിത്ര വ്യവസായത്തിന് ഈ സിനിമ നല്‍കുന്ന ഉണര്‍വും ഊർജവും അനിതര സാധാരണമാണ്. ഒരു കാലത്ത് ഹോളിവുഡ് ചിത്രങ്ങളും ബോളിവുഡ് ചിത്രങ്ങളിലും പിന്നീട് തമിഴ്-തെലുങ്ക് പടങ്ങളും ഗ്ലോബല്‍ മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍ വാരുന്ന കഥകള്‍ കേട്ട് കണ്ണ് മഞ്ഞളിച്ചിരുന്ന നമ്മള്‍ ഇന്ന് കൊച്ചുമലയാളത്തില്‍ നിർമിക്കപ്പെടുന്ന സിനിമകള്‍ സൃഷ്ടിക്കുന്ന വിജയക്കുതിപ്പുകള്‍ കണ്ട് അഭിമാനത്തോടെ നോക്കിയിരിക്കുന്നു. ഇതില്‍ എടുത്തു പറയേണ്ട ഒരു പ്രത്യേകത എന്തെന്നാല്‍ എമ്പുരാന്‍ പണമെറിഞ്ഞാണ് പണം നേടിയതെങ്കില്‍ ചെറിയ ബജറ്റില്‍ ഒരുക്കി മുടക്കുമുതലിന്റെ 12 ഇരട്ടിയോളം നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

എന്നാല്‍ ആത്യന്തിക വിശകലനത്തില്‍ തെളിയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഇതര താരങ്ങള്‍ക്ക് ഒരു ലോട്ടറി പോലെ വല്ലപ്പോഴും ലഭിക്കുന്ന അപൂര്‍വ വിജയങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ പലകുറി ആവര്‍ത്തിക്കാന്‍ കഴിഞ്ഞ ഏക നടന്‍ മോഹന്‍ലാല്‍ മാത്രമാണ്. 2000 മുതൽ 2025 വരെയുളള കണക്കെടുത്താൽ മോഹൻലാൽ ചിത്രങ്ങൾ ഇൻഡസ്ട്രി ഹിറ്റ് പദവിയിൽ ഇല്ലാതിരുന്നത് ആകെ നാലോ അഞ്ചോ വർഷങ്ങൾ മാത്രം.

അദ്ദേഹത്തെ വച്ച് ഇനിയും അത്ഭുത വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കും എന്നാണ് ഇത് കാണിക്കുന്നത്. ഇടക്കാലത്ത് ലാലിന്റെ ചില സിനിമകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതും പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. അവിടെയൊന്നും ലാലിന്റെ താരപ്രഭാവത്തിന് ഏതെങ്കിലൂം തരത്തില്‍ ഉടവ് സംഭവിച്ചതുമില്ല. കാരണം പരാജയപ്പെട്ട സിനിമകളില്‍ പോലും മോഹന്‍ലാല്‍ തന്റെ ഭാഗം സമുജ്ജ്വലമാക്കിയിരുന്നു. സിനിമകളൂടെ ആകത്തുക വേണ്ടത്ര നന്നാകാതെ പോയതാണ് വിനയായത്. ആദ്യന്തം ആസ്വാദനക്ഷമമായ സിനിമകള്‍ മോഹന്‍ലാലിനെ നായകനാക്കി രൂപപ്പെടുകയും അവയ്ക്ക് ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കാനുളള ഇതിവൃത്തപരവും ആവിഷ്‌കാരപരവുമായ മേന്മ കൂടിയുണ്ടായാല്‍ 500 കോടി ചിത്രങ്ങളും മലയാളത്തിന് അന്യമല്ല എന്ന് പറയേണ്ടി വരും.

22 കോടിയില്‍ നിന്ന് (നരസിംഹം) 250 കോടിയില്‍ (എമ്പുരാന്‍ -കളക്ഷന്‍ പൂര്‍ണ്ണമല്ല) എത്തി നില്‍ക്കുന്ന വളര്‍ച്ച തന്നെ ഇതിന് ദൃഷ്ടാന്തം. ഇതൊക്കെ പറയുമ്പോഴും ശതകോടി സിനിമകള്‍ മോഹന്‍ലാലിന് മാത്രം സ്വന്തം എന്ന് അര്‍ത്ഥമില്ല. 2018 ഉം മഞ്ഞുമ്മല്‍ ബോയ്‌സും പോലുളള കിടിലന്‍ പടങ്ങള്‍ വന്നാല്‍ ആര്‍ക്കൂം എത്തിപ്പിടിക്കാവുന്നതാണ് ഇതൊക്കെ. ആത്യന്തികമായി ഉശിരന്‍ പടങ്ങളുണ്ടാവുക എന്നത് തന്നെയാണ് പ്രധാനം.

അപ്പോള്‍ ആത്യന്തികമായി പ്രേക്ഷകന്‍ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍.