ADVERTISEMENT

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്ക തിയറ്ററുകളിലെത്തുകയാണ്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ഒരു നടന്റെ ചിത്രം റിലീസ് ചെയ്യുന്നത് ഒരു മഹാദ്ഭുതമാണോ എന്ന് തോന്നാം. എന്നാല്‍ തന്റെ ഓരോ സിനിമയും ആദ്യ സിനിമ പോലെ കാണുന്ന നടനാണ് മമ്മൂട്ടി. ഇന്നും ഷൂട്ട്‌ ടൈമില്‍ ഡയറക്ടര്‍ കട്ട് പറഞ്ഞാല്‍ ആ നിമിഷം ഓടി വന്ന് ഒരു നവാഗതന്റെ ആകാംക്ഷയോടെ മോണിട്ടറില്‍ നോക്കുന്ന മമ്മൂട്ടിയെ കാണാം. അത്രയ്ക്ക് പാഷനാണ് സിനിമയോട് ആ മനുഷ്യന്. ‘കാതല്‍’ എന്ന സിനിമയുടെ പ്രമോഷന്‍ ടൈമില്‍ സമൂഹമാധ്യമങ്ങള്‍ക്കായി അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

‘‘ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എന്നെ ബോധ്യപ്പെടുത്തുന്നത് അഭിനയമാണ്. സിനിമയില്ലാതെ വന്നാല്‍ എന്റെ ശ്വാസം നിലച്ചു’’– ഇത്രമാത്രം പ്രതിബദ്ധതയോടെ സിനിമയെ കാണാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് ആദ്യ അവസരം നല്‍കിയ നടനാണ് മമ്മൂട്ടി. ഏകദേശം 50 ലേറെ പേര്‍ മമ്മൂട്ടിയുടെ ഡേറ്റിന്റെ മാത്രം പിന്‍ബലത്തില്‍ അവരുടെ ആദ്യ സിനിമയൊരുക്കി. ആ ഗണത്തില്‍ ലോഹിതദാസ്, ലാൽ ജോസ്, ബ്ലസി, വൈശാഖ്, അജയ് വാസുദേവ്... തുടങ്ങി നിരവധി പേരുണ്ട്. പല താരങ്ങളും പുതിയ ഒരാള്‍ക്ക് അവസരം നല്‍കുക വഴി റിസ്‌കെടുക്കാന്‍ തയാറാവില്ല. ഇവിടെയാണ് മമ്മൂട്ടി മലയാള സിനിമയ്ക്ക് നല്‍കിയ സവിശേഷമായ സംഭാവനകളുടെ ആഴം വെളിപ്പെടുന്നത്.

മമ്മൂട്ടി നല്‍കിയ ധൈര്യം

പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസും മമ്മൂട്ടിയും ഒരു കാലത്ത് ഹിറ്റ് കോംബോയായിരുന്നു. എന്നാല്‍ കാലപ്രവാഹത്തില്‍ പുതിയ തിരക്കഥാകൃത്തുക്കള്‍ വന്നപ്പോള്‍ മമ്മൂട്ടി-ഡെന്നീസ് കൂട്ടുകെട്ടിന്റെ സ്ഥാനത്ത് മറ്റ് ചില കോംബിനേഷന്‍സ് സംഭവിച്ചു. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ചുളള പടങ്ങള്‍ സംഭവിച്ചില്ല. കലൂര്‍ മറ്റ് താരങ്ങള്‍ക്കൊപ്പം നീങ്ങി. പ്രായാധിക്യത്താല്‍ ദീര്‍ഘകാലമായി കലൂര്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് ബികോം ബിരുദ പഠനം കഴിഞ്ഞു നില്‍ക്കുന്ന മകന്‍ ഡീനോ ഡെന്നീസ് താന്‍ ഒരു തിരക്കഥയെഴുതിയ വിവരം പിതാവിനോട് പറയുന്നത്. കഥ കേട്ട ഡെന്നീസിന് വളരെ ഇഷ്ടമായി. ഹോളിവുഡ് സിനിമകളിലൂടെ പരിചിതമായ  മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട തിരക്കഥയായിരുന്നു അത്. ഡീനോയ്ക്ക് പുതുകാല ലോകസിനിമയുമായുളള അടുത്ത പരിചയം അറിയാവുന്ന കലൂര്‍ ഡെന്നീസിന് അതില്‍ അസാധാരണമായി ഒന്നും തോന്നിയില്ല.

ആ സമയത്ത് സംവിധായകനാവുക എന്ന ഒരു ചിന്തയേ ഡീനോയുടെ മനസിലുണ്ടായിരുന്നില്ല. തിരക്കഥാകൃത്താവുക എന്നതായിരുന്നു ലക്ഷ്യം. ലബ്ധപ്രതിഷ്ഠരായ ഏതെങ്കിലും സംവിധായകരെ കൊണ്ട് അത് ചെയ്യിക്കുക എന്ന് മാത്രം ഉദ്ദേശിച്ചിരുന്ന ഡിനോയോട് കലൂര്‍ ഡെന്നീസ് ജോഷിയെ പോയി കാണാന്‍ ആവശ്യപ്പെട്ടു. കലൂര്‍ ഏറ്റവുമധികം സിനിമകള്‍ ചെയ്തിട്ടുളളത് ജോഷിക്കൊപ്പമായിരുന്നു. തിരക്കഥ വായിച്ചു കേട്ട ജോഷിക്ക് സംഗതി ഇഷ്ടപ്പെട്ടെങ്കിലും ഇത് ഡീനോ തന്നെ ചെയ്യുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതോടെ ഇനി സംവിധായകരെ കാണുന്നതിന് പകരം നായക നടനോട് കഥ പറയാമെന്ന് തീരുമാനിച്ചു. പടത്തില്‍ ആര് നായകനായാല്‍ നന്നാവുമെന്ന് കലൂര്‍ ഡെന്നീസ് തിരക്കി.

മമ്മൂട്ടിയുടെ പേരാണ് ഡീനോ പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയെ പോലെ വലിയ തിരക്കുളള ഒരു താരം മുന്‍പരിചയമില്ലാത്ത ഒരാളെ മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഡെന്നീസിന് സംശയം തോന്നി. എന്തായാലും ഡെന്നീസ് മമ്മൂട്ടിയോട് കഥ പറയാന്‍ ആവശ്യപ്പെട്ടു. ഡീനോ അതിനായി പലകുറി ശ്രമിച്ചപ്പോഴൊക്കെ താന്‍ നിരുത്സാഹപ്പെടുത്തിയ വിവരം മമ്മൂട്ടി തന്നെ പല സന്ദര്‍ഭങ്ങളിലും പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്.

bazooka-censoring

‘‘എടാ അച്ഛന്‍ സ്‌ക്രിപ്റ്റ് എഴൂതീന്ന് വച്ച് നിനക്കൊക്കെ അതിനെന്താ യോഗ്യത’’എന്നാണ്  മമ്മൂട്ടി ആദ്യം ചോദിച്ചത്. ഡീനോ അതിലൊന്നും നിരാശനായില്ല. കഥ കേട്ടാല്‍ ഉറപ്പായും അദ്ദേഹം അതില്‍ വീഴുമെന്ന് ഡീനോയ്ക്ക് അറിയാമായിരുന്നു. ഒടുവില്‍ എന്തെങ്കിലുമാവട്ടെ എന്ന് കരുതി മമ്മൂട്ടി കഥ കേള്‍ക്കാനിരുന്നു. കഥ ഇഷ്ടമായ അദ്ദേഹം സ്‌ക്രിപ്റ്റ് വായിക്കാന്‍ ആവശ്യപ്പെട്ടു. മുഴുവന്‍ ശ്രദ്ധാപൂര്‍വം കേട്ടിരുന്ന ശേഷം അദ്ദേഹം പറഞ്ഞു.

‘‘ഇത് കൊളളാം. നമുക്ക് ചെയ്യാം. പക്ഷേ ആര് ഡയറക്ട് ചെയ്യും?’’ ഡീനോ മലയാളത്തിലെ ചില പ്രമുഖ സംവിധായകരുടെ പേര് പറഞ്ഞു. അത് കേട്ടതും മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചു. ‘‘അതൊന്നും വേണ്ട. നിന്റെ മനസ്സിലുളളതു പോലെ ഈ സിനിമ വേറാര് ചെയ്താലും ശരിയാവില്ല. ഇത് നീ തന്നെയങ്ങ് ചെയ്താല്‍ മതി!’’

ഇത്തവണ ഞെട്ടിയത് ഡീനോയാണ്. തനിക്ക് സംവിധാനത്തെക്കുറിച്ച് കാര്യമായ ഗ്രാഹ്യമൊന്നുമില്ലെന്നും താന്‍ ചെയ്താല്‍ നന്നാവുമോയെന്ന് ഉറപ്പില്ലെന്നും ഡീനോ വിനയത്തോടെ അറിയിച്ചു. ‘‘അതൊന്നുമില്ല. നീ ചെയ്താല്‍ മതി. നന്നാവും’’ എന്ന് മമ്മൂട്ടി ഉറപ്പ് കൊടുത്തു. അങ്ങനെ മമ്മൂട്ടി എന്ന മഹാമേരുവിന്റെ ഡേറ്റ് ഒരു പടത്തില്‍ പോലും ക്ലാപ്പടിച്ച് പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്റെ കയ്യിലായി.

bazooka

നിർമാതാവിനായി വര്‍ഷങ്ങളുടെ കാത്തിരിപ്പ്

ഇനിയാണ് അടുത്ത കടമ്പ. സിനിമയ്ക്ക് ഒരു നിർമാതാവിനെ കണ്ടെത്തണം. സാധാരണഗതിയില്‍ മമ്മൂട്ടിയുടെ ഡേറ്റ് കയ്യിലുളള സംവിധായകനെ അന്വേഷിച്ച് നിർമാതാവ് വീട്ടില്‍ വരും. പക്ഷേ ഡീനോയെ തേടി ആരും വന്നില്ല. കാരണം മറ്റൊന്നുമല്ല സിനിമയുടെ ബജറ്റ് തന്നെ. പിന്നെ ചിലര്‍ക്കൊക്കെ സംവിധായകന്റെ പരിചയക്കുറവും ഒരു പ്രശ്‌നമായി. പലരെയും കണ്ട് കഥ പറഞ്ഞു. ചര്‍ച്ചകള്‍ നടത്തി. പക്ഷേ പ്രോജക്ട് ഓണായില്ല. മലയാളത്തിലെ ഏറ്റവും വലിയ ഒരു ബാനറിനെ തന്നെ സമീപിച്ചു. അവര്‍ക്ക് സിനിമ ചെയ്യാന്‍ താത്പര്യക്കുറവൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പുതുമുഖ സംവിധായകന്റെ കാലിബറിനെക്കുറിച്ച് അവര്‍ക്ക് വേണ്ടത്ര ധാരണയില്ല. നിര്‍മ്മാതാവ് മമ്മൂട്ടിയെ വിളിച്ച് ഒരു കാര്യം പറഞ്ഞു.

‘‘മമ്മൂക്കയുടെ ഉറപ്പില്‍ ഞാന്‍ ഈ പടം ചെയ്യാം’’, മമ്മൂട്ടി അങ്ങനെ ഗ്യാരണ്ടി കൊടുക്കാന്‍ തയാറായില്ല. ഒരു നിര്‍മ്മാതാവ് സിനിമയുടെ ക്വാളിറ്റി മനസിലാക്കി സ്വയം ബോധ്യപ്പെട്ട് മുന്നോട്ട് വരണം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. അങ്ങനെ അതും തഥൈവ. ഇതിനിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോയി. യാദൃച്ഛിമായി കഥ കേള്‍ക്കാനിടയായ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം വഴി നിര്‍മാതാക്കളായ ജിനു ഏബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും വന്നു. അവര്‍ക്ക് പ്രോജക്ട് ഇഷ്ടമായി. 

ഈ കാര്യങ്ങളൊക്കെ സംഭവിക്കുന്ന ഇടവേളകളില്‍  ആരുടെയെങ്കിലും കൂടെ സംവിധാന സഹായിയായി നില്‍ക്കാന്‍ ഡെന്നീസ് മകനെ ഉപദേശിച്ചു. ഡീനോയ്ക്ക് പക്ഷേ അതില്‍ അത്ര വിശ്വാസം പോരായിരുന്നു. മറ്റ് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അവരുടെ രീതി നമ്മെ സ്വാധീനിക്കും. ഇന്റര്‍നെറ്റിലെ ഫിലിം ട്യൂട്ടോറിയലുകള്‍ വഴിയാണ് ഡിനു സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയത്. എന്നിട്ടും പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഷാജി കൈലാസിന്റെയും വി.കെ.പ്രകാശിന്റെയും സെറ്റില്‍ പത്ത് ദിവസത്തോളം പോയി ഷൂട്ടിങ് കണ്ടുനിന്നു. എന്നാല്‍ മമ്മൂട്ടിക്ക് ഇത്തരം ആകുലതകളൊന്നുമുണ്ടായിരുന്നില്ല. ഇത്രയും പുതുമയുളള സിനിമാറ്റിക്കായ ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ കഴിവുളള ഒരാള്‍ക്ക് തന്റെ മനസിലുളള സിനിമ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് എക്കാലവും വിശ്വസിക്കുന്നയാളാണ് മമ്മൂട്ടി.

deeno-mammootty3

നിമിഷിന്റെ വരവ് വഴിത്തിരിവായി

ഒരേ തരംഗദൈര്‍ഘ്യമുളള, പ്രതിഭാധനനായ അതേ സമയം ഈഗോയില്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറെക്കുറെ സമപ്രായക്കാരനായ ഒരു ക്യാമറാമാന് വേണ്ടിയുളള തിരച്ചിലായി പിന്നീട്. ആ അന്വേഷണം ചെന്നു നിന്നത് നിമിഷ് രവിയിലായിരുന്നു. കുറുപ്പ്, ലൂക്ക, റോഷാക്ക്, സാറാ... എന്നിങ്ങനെ എണ്ണം പറഞ്ഞ സിനിമകളിലുടെ ശ്രദ്ധ നേടിയ യുവാവാണ് നിമിഷ്. പ്രായം വളരെ കുറവ്. മമ്മൂട്ടിയോട് വിവരം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇരട്ടിസമ്മതം. ദുല്‍ഖര്‍ സിനിമകളുടെ പതിവ് ഛായാഗ്രഹകനായിരുന്ന നിമിഷിനെ തന്നെയാണ് മമ്മൂട്ടിയും ഈ സിനിമയ്ക്കായി മനസില്‍ കണ്ടിരുന്നത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്ന് എന്ന അവസ്ഥ. നിമിഷ് തിരുവന്തപുരത്തു നിന്നും കൊച്ചിയില്‍ വന്ന് കഥ വിശദമായി കേട്ടു.

മൈന്‍ഡ് ഗെയിം ത്രില്ലര്‍ ജോണറിലുളള പടം ചെയ്യാന്‍ നിമിഷിന് അത്യാവേശമായി. സംവിധായകനും ഡി.ഒ.പിയും ആഴ്ചകളോളം ഒരുമിച്ചിരുന്ന് പലകുറി സ്‌ക്രിപ്റ്റ് വായിച്ചു. സിനിമയുടെ മൂഡ് എന്തായിരിക്കണം, കളര്‍ടോണ്‍ എങ്ങനെ, ഏത് തരം ഷോട്ടുകള്‍ വേണം, ഓരോ സീനും ചിത്രീകരിക്കേണ്ട ആംഗിളുകള്‍, ലെന്‍സുകള്‍, ക്യാമറാ മൂവ്‌മെന്റ്‌സ്.. എന്നു വേണ്ട എല്ലാ വിശദാംശങ്ങളും ചര്‍ച്ച ചെയ്തു. ലാപ്പ്‌ടോപ്പില്‍ വിശദമായ സ്‌റ്റോറി ബോര്‍ഡുണ്ടാക്കി.

മമ്മൂട്ടിയുടെ പരസ്യപ്രശംസ

പിന്നെ നടന്ന കാര്യങ്ങള്‍ മമ്മൂട്ടി തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ വിശദീകരിക്കുകയുണ്ടായി. ‘‘പുറമെ സിനിമയില്‍ വലിയ വിശ്വാസം പ്രകടിപ്പിച്ച എനിക്ക് പോലും ഈ പയ്യന്‍ എങ്ങനെ പടമെടുക്കും എന്ന കാര്യത്തില്‍  ആശങ്കയുണ്ടായിരുന്നു. പക്ഷേ ലൊക്കേഷനിലെത്തിയ ഞാന്‍ അന്തംവിട്ടു പോയി. പരിചയസമ്പന്നരായ സംവിധായകരെ പോലെ പടാപടാന്ന് ഷോട്ടുകള്‍ എടുക്കുകയാണ് ഡിനു. പുളളി അത്രത്തോളം ഹോം വര്‍ക്കുകള്‍ ചെയ്തിരിക്കുന്നുവെന്ന് എനിക്ക് മനസിലായി. ഭാവിയുളള സംവിധായകനാണ് ഡീനോ.’’‌

ഇങ്ങനെയൊരു കമന്റും സര്‍ട്ടിഫിക്കറ്റും 50 വര്‍ഷത്തെ ഫിലിം കരിയറിനിടയില്‍ ഇന്നേവരെ മമ്മൂട്ടി ഇത്ര പരസ്യമായി മറ്റാര്‍ക്കെങ്കിലും നല്‍കിയതായി അറിവില്ല. സ്വകാര്യ സദസുകളില്‍ പലരുടെയും പ്രതിഭയെ ലോഭമില്ലാതെ പ്രശംസിക്കാന്‍ മടിയില്ലാത്ത ആളാണ് മമ്മൂട്ടി. ഇവിടെ മറ്റ് പടങ്ങളുടെ പ്രമോഷന്‍ വിഡിയോകളിലാണ് അദ്ദേഹം ബസൂക്കയെക്കുറിച്ച് അതിരുകളില്ലാത്ത ആവേശം പ്രകടിപ്പിച്ചത്. അത് ഡീനോ എന്ന വ്യക്തിയോടുളള ഐക്യദാര്‍ഢ്യമല്ല. മൗലികമായ ഒരു പ്രോജക്ടിനോടുളള വിശ്വാസമാണ്.എന്നാല്‍ തന്റെ സൃഷ്ടിയില്‍ അമിതമായി അഭിരമിക്കുന്ന സംവിധായകനല്ല ഡീനോ ഡെന്നീസ്. സിനിമയുടെ ഷൂട്ട് തുടങ്ങിയ നാള്‍ മുതല്‍ റിലീസിന്റെ പടിവാതിലില്‍ വന്നു നില്‍ക്കുന്ന ഘട്ടത്തില്‍ വരെ ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഒരു സംവിധായകനെയാണ് നാം കാണുന്നത്. പലരും തങ്ങളുടെ സൃഷ്ടികള്‍ക്ക് ഇല്ലാത്ത ഗുണഗണങ്ങളുണ്ടെന്ന് സ്ഥാപിച്ച് ഓവര്‍ഹൈപ്പിലുടെ സിനിമയെ ബൂസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇനി ജനങ്ങള്‍ വിലയിരുത്തട്ടെ എന്ന നിര്‍മതയോടെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുയാണ് ഡീനോ ഡെന്നീസ്.

English Summary:

Discover the incredible story behind Bazooka, the first Malayalam mind-game thriller, featuring Mammootty and a debutant director. Learn how a young writer's persistence and Mammootty's unwavering faith led to this unique film.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com