ADVERTISEMENT

‘‘തൈമാവിന്‍ തണലിന്‍ തളിരുണ്ണും മൈനേ..

വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ..

ചിം ചിഞ്ചില ചിം പുഞ്ചിരികൊഞ്ചലുമായ്

ധിം നാധിനധിം എന്‍ ചിത്തിര മുത്തൊരുങ്ങ്’’

മോഹന്‍ലാലിനൊപ്പം ഈ ഗാനരംഗത്തില്‍ ആടിപ്പാടി അഭിനയിച്ച ആ നായികയുടെ വിഡിയോ ഇപ്പോഴും ചാനലുകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. യുട്യൂബിലും സജീവമാണ്. രഞ്ജിതയെ ഓർമിക്കാന്‍ ഒരു യാത്രാമൊഴി എന്ന സിനിമയിലെ ഈ ഗാനരംഗം മതി. രഞ്ജിതയെ മലയാളികള്‍ ആദ്യം കാണുന്നത് സുരേഷ്‌ഗോപി ചിത്രമായ ‘മാഫിയ’യിലാണ്. പിന്നീട് സിന്ദൂരരേഖ, ചമയം, ഒരു യാത്രാമൊഴി, കൈക്കൂടന്ന നിലാവ്, രക്തസാക്ഷികള്‍ സിന്ദാബാദ് ..തുടങ്ങി അനവധി ചിത്രങ്ങളില്‍ അവരുടെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ അവര്‍ മിക്കവാറും എല്ലാ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും അഭിനയിച്ചിരുന്നു. ചില ടെലിവിഷന്‍ പരിപാടികളിലും രഞ്ജിതയുടെ സാന്നിധ്യമുണ്ടായിരുന്നു. പെട്ടെന്ന് നിശ്ശബ്ദയായി മാറിയ രഞ്ജിതയെ പിന്നീട് കുറച്ച് കാലത്തേക്ക് ആരും കണ്ടില്ല. എവിടെയാണെന്ന് പോലും അറിവുണ്ടായിരുന്നില്ല.

എന്നാല്‍ പൊടുന്നനെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ ഒരു വിവാദത്തില്‍ കുടുങ്ങി. സ്വാമി നിത്യാനന്ദയുമായി ചേര്‍ന്നുളള അവരുടെ ഒരു അശ്ലീല വിഡിയോ ഇന്റർനെറ്റിലൂടെ പ്രചരിച്ചു. എന്നാല്‍ ആ വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടി താനല്ലെന്ന് അവര്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി പൊതുസമൂഹത്തെ അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. എന്നാല്‍ അപ്പോഴും രഞ്ജിതയ്ക്ക് ഈ ആശ്രമവുമായി അടുത്ത ബന്ധമുണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ പരന്നു. പിന്നീട് പുറത്ത് വന്നത് അത്രയും വിചിത്രമായ വിവരങ്ങളായിരുന്നു. ശരിക്കും എന്തായിരുന്നു രഞ്ജിതയുടെ ജീവിതത്തില്‍ സംഭവിച്ചത്?

സിനിമയില്‍ ജ്വലിച്ചു നില്‍ക്കെ മലയാളിയുമായി വിവാഹം

1975 ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച രഞ്ജിതയുടെ യഥാര്‍ഥ പേര് ശ്രീവളളി എന്നായിരുന്നു. അഭിനയമോ കലാപരമായ കാര്യങ്ങളിലോ ആയിരുന്നില്ല രഞ്ജിതയുടെ പ്രഥമ പരിഗണന. വോളിബോള്‍ താരമായിരുന്ന രഞ്ജിത സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ബി.എ വിദ്യാർഥിനിയായിരിക്കെ ‘കടപ്പ റെഡ്ഡമ്മ’ എന്ന തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെയാണ് രഞ്ജിതയ്ക്ക് ഒരു കലാകാരി എന്ന പരിവേഷം ലഭിക്കുന്നത്. എന്നാല്‍ ആ സിനിമയും അതിലെ കഥാപാത്രവും രഞ്ജിതയിലെ നടിയെ അടയാളപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല. ഭാരതിരാജയുടെ ‘നാടോടി തെന്‍ട്രല്‍’ എന്ന തമിഴ് ചിത്രത്തില്‍ നായികയായതോടെ കാലിബറുളള ഒരു അഭിനേത്രിയാണ് താനെന്ന് അവര്‍ തെളിയിച്ചു. ശ്രീവളളിക്ക് രഞ്ജിതയെന്ന് പേരിട്ടതും ഭാരതിരാജയാണ്.

നാടോടി തെന്‍ട്രല്‍  ചര്‍ച്ചകളില്‍ ഇടം പിടിച്ചതോടെ രഞ്ജിതയുടെ നാളുകളായി. 7 വര്‍ഷക്കാലം തുടര്‍ച്ചയായി അവര്‍ നിരവധി തമിഴ്പടങ്ങളില്‍ നായികയായി. തെലുങ്കിലും കന്നടയിലും അനവധി സിനിമകളില്‍ ഈ കാലയളവില്‍ അഭിനയിച്ചു. ഇതിനിടെ മലയാളത്തിലും അഭിനയിക്കാന്‍ സമയം കണ്ടെത്തി. ജോണി വാക്കര്‍, മാഫിയ, കൈക്കുടന്ന നിലാവ്, വിഷ്ണു എന്നിങ്ങനെ സൂപ്പര്‍താര ചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. എന്നാല്‍ മലയാളസിനിമ രഞ്ജിതയിലെ നടിയെ പൂര്‍ണമായി പ്രയോജനപ്പെടുത്തിയെന്ന് പറയാനാവില്ല. അതിന് മുന്‍പേ കരസേനാ ഉദ്യോഗസ്ഥനായ രാകേഷ് മേനോനും രഞ്ജിതയും തമ്മിലുളള വിവാഹം സംഭവിച്ചു. പിന്നീട് കുറെക്കാലം അവര്‍ അഭിനയത്തില്‍ നിന്ന് മാറി കുടുംബജീവിതത്തിലേക്ക് ഒതുങ്ങിക്കൂടി. ഒരു വര്‍ഷത്തിന് ശേഷം അവര്‍ അഭിനയരംഗത്തേക്ക് മടങ്ങി വരുന്നതായി പ്രഖ്യാപിച്ചു. ചില സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചെങ്കിലും സിനിമയിലും കുടുംബത്തിലും അവരുടെ നില അത്ര ഭദ്രമായിരുന്നില്ല. വിവാഹജീവിതം 7 വര്‍ഷം പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ രഞ്ജിതയും രാകേഷ് മേനോനും ബന്ധം വേര്‍പിരിഞ്ഞു. മൂന്ന് വര്‍ഷം നിശ്ശബ്ദമായി കടന്നു പോയി.

വിവാദനായികയായി വീണ്ടും വാര്‍ത്തകളില്‍

ഒരു ദിവസം പൊടുന്നനെ രഞ്ജിത മാധ്യമങ്ങള്‍ക്ക് ഒരു വലിയ ഇരയായി. വിവാദ ആള്‍ദൈവം നിത്യാനന്ദയും രഞ്ജിതയും തമ്മില്‍ അടുത്തിടപഴകുന്ന വിഡിയോ പുറത്ത് വന്നതോടെ വലിയ ചര്‍ച്ചകളുണ്ടായി. തെന്നിന്ത്യൻ സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു വന്ന രഞ്ജിതയ്ക്ക് ഇത് എന്ത് പറ്റിയെന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയര്‍ന്നു. ചാനൽ പുറത്തു വിട്ട ഈ വിഡിയോ വ്യാജമാണെന്നും അതില്‍ കാണുന്ന പെണ്‍കുട്ടി താനല്ലെന്നും രഞ്ജിത ശക്തിയുക്തം വാദിച്ചു. മാധ്യമങ്ങള്‍ തന്നെ അപമാനിച്ചു എന്ന് ആരോപിച്ചുകൊണ്ട് രഞ്ജിത കര്‍ണ്ണാടക ഹൈക്കോടതിയില്‍ പരാതി നല്‍കി. പരാതിക്കാരിയുടെ സ്വകാര്യതയും അന്തസ്സും ചോദ്യം ചെയ്യുന്ന അപമാനകരമായ വാര്‍ത്ത നല്‍കിയതിന് വാര്‍ത്താ ചാനലുകള്‍ രഞ്ജിതയോട് മാപ്പ് പറയാന്‍ കോടതി ഉത്തരവിട്ടു.

ranjitha23

എന്നാല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പിന്നാക്കം പോയില്ല. ഇക്കാര്യത്തിലുളള തങ്ങളുടെ വിശ്വാസ്യത അവര്‍ നിയമപരമായും ആധികാരികമായും തെളിയിച്ചു. വിഡിയോ യഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് ഇത് സ്ഥിരീകരിച്ചതോടെ രഞ്ജിത മൗനത്തിന്റെ വാത്മീകത്തിലൊളിച്ചു.

സന്ന്യാസം സ്വീകരിച്ച് മാ നിത്യാനന്ദമയി

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിതയുടെ മറ്റൊരു മുഖവും രൂപവും കണ്ട് പൊതുസമൂഹം വീണ്ടും നടുങ്ങി. സ്വാമി നിത്യാനന്ദയില്‍ നിന്നു തന്നെ ദീക്ഷ സ്വീകരിച്ച് രഞ്ജിത സന്ന്യാസിനിയായി. മാ നിത്യാനന്ദമയി എന്ന പേരും സ്വീകരിച്ചുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്നുളള അഭ്യുഹങ്ങള്‍ വിചിത്രവും അസാധാരണവും മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതുമായിരുന്നു. സ്വയം പ്രഖ്യാപിതമായ കൈലാസ എന്ന മൈക്രോ നേഷന്റെ പ്രധാനമന്ത്രിയായി അവര്‍ സ്വയം അവരോധിച്ച് ജീവിക്കുന്നതായി പ്രചരിക്കപ്പെട്ടു.

ranjitha-tamil-actress

നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന സാമാന്യ വിദ്യാഭ്യാസമുളള രഞ്ജിത ഈ വിധത്തില്‍ അപൂര്‍വമായ സഞ്ചാരപഥങ്ങളില്‍ എങ്ങനെ എത്തിപ്പെട്ടു എന്നത് ഇന്നും ദുരൂഹതയായി തുടരുന്നു. എന്തുകൊണ്ട് രഞ്ജിത സിനിമ പോലെ മോഹിപ്പിക്കുന്ന ഒരു പ്രഫഷന്‍ വിട്ട് സന്ന്യാസത്തിലേക്ക് പോയതെന്ന ചോദ്യവും അവശേഷിക്കുന്നു. നാട്ടില്‍ വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന നിത്യാനന്ദ കുറച്ച് ആളുകളെയും കൂട്ടി ഒരു വിദേശ ദ്വീപിലേക്ക് പോയി അവിടെ കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ച് രഞ്ജിതയെ അതിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു പോലും.

ranjitha2233

കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പ്രസ്മീറ്റില്‍ തന്നെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെ രഞ്ജിത ഇങ്ങനെ പറഞ്ഞു. ‘‘വീടും ഷൂട്ടിങ് ലൊക്കേഷനും മാത്രമായി കഴിഞ്ഞ സാധാരണ കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയാണ് ഞാന്‍. സെറ്റില്‍ വന്നാലും ഷൂട്ടിന്റെ ഇടവേളകളില്‍ മറ്റ് കാര്യങ്ങള്‍ക്ക് നില്‍ക്കാതെ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കും. വളരെ ചെറുപ്പം മുതല്‍ക്കേ ആത്മീയതയോട് എനിക്ക് വല്ലാത്ത ഒരു തരം പ്രതിപത്തിയുണ്ടായിരുന്നു. ആശ്രമങ്ങളിലും മറ്റും പോയിരുന്നത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.’’

നിത്യാനന്ദ തന്റെ കാമുകനോ ഭര്‍ത്താവോ അല്ലെന്നും അദ്ദേഹം തനിക്ക് ആത്മീയ ഗുരുവാണെന്നും രഞ്ജിത പറയുന്നു. തമിഴ്‌നാട്ടിലെ പലയിടങ്ങളില്‍ സ്വാമി നടത്തിയ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായാണ് അദ്ദേഹത്തിന്റെ ഭക്തയായതെന്നും അവര്‍ ഏറ്റു പറഞ്ഞു. താനും അദ്ദേഹവുമായുളള വിഡിയോ എന്ന പേരില്‍ പ്രചരിക്കപ്പെട്ട ക്ലിപ്പുകള്‍ മോര്‍ഫ് ചെയ്യപ്പെട്ടതാണെന്നും ആ വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടി താനല്ലെന്നും അവര്‍ നിരന്തരം ആവര്‍ത്തിച്ചു. എന്തായാലും രഞ്ജിത പിന്നീട് പൂര്‍ണമായി തന്നെ ആശ്രമവാസിയാകുകയും സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ച് കുടൂംബജീവിതത്തോടും സിനിമയോടും വിട പറയുകയും ചെയ്തു.

കൈലാസ എന്ന അപൂര്‍വ മാര്‍ഗം

2000ലാണ് നിത്യാനന്ദ തന്റെ ആശ്രമം ആരംഭിക്കുന്നത്. രോഗശാന്തി ശുശ്രൂഷകള്‍ അടക്കം പല അവകാശവാദങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്ത് വന്നിരുന്നു. കുട്ടികളില്ലാത്ത ഒരു സ്ത്രീക്ക് കുഞ്ഞുണ്ടായ കഥകളും പരന്നിരുന്നു. എന്നാല്‍ അന്നൊന്നും നിത്യാനന്ദ പരമശിവം എന്ന സന്ന്യാസി ഇത്ര അറിയപ്പെടുന്ന ഒരാളായിരുന്നില്ല. രഞ്ജിതയുമായുളള വിവാദങ്ങള്‍ ചൂടുപിടിക്കുകയും അച്ചടി മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും അത് ഏറ്റെടുക്കുകയും ചെയ്തതോടെ നിത്യാനന്ദ എന്ന നാമധേയം വ്യാപകമായി അറിയപ്പെട്ടു.

കൈലാസ എന്ന സാങ്കല്‍പ്പിക രാജ്യം സ്ഥാപിക്കുക. സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും കറന്‍സിയും ദേശീയ ചിഹ്‌നവുമുളള രാജ്യമെന്ന് നിത്യാനന്ദ അവകാശപ്പെടുന്നതായി ചില വിഡിയോകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ranjitha223

വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സുപ്രധാന യോഗത്തില്‍ വരെ പങ്കെടുക്കാന്‍ കൈലാസ പ്രതിനിധിക്ക് കഴിഞ്ഞു എന്നത് മറ്റൊരു വിസ്മയം. ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത ഒളിത്താവളത്തിന് ഉടമയായ കൈലാസ എന്ന സാങ്കല്‍പ്പിക രാജ്യപ്രതിനിധി  ഒരു ആധികാരിക സംഘടനയുടെ മീറ്റിംഗില്‍ പങ്കെടുത്തു എന്നതും അത്ഭുതമായി തുടരുന്നു. ആ യോഗത്തില്‍ കൈലാസയുടെ പ്രതിനിധിയായി എത്തിയ മാ വിജയപ്രഭ ആരാണെന്നത് സംബന്ധിച്ചും ദുരൂഹതകള്‍ തുടരുന്നു. കൈലാസയുടെ പെര്‍മനന്റ് അംബാഡിസര്‍ എന്നാണ് അവര്‍ മീറ്റിങില്‍ സ്വയം വിശേഷിപ്പിച്ചത്.

ഇക്കണോമിക്ക് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ മീറ്റിങിലാണ് നെറ്റിയില്‍ ചുട്ടിയും രുദ്രാക്ഷ്വൂം ആടയാഭരണങ്ങളും അണിഞ്ഞെത്തിയ മാ വിജയപ്രഭ പങ്കെടുത്തത്. കൈലാസയെ അവര്‍ വിശേഷിപ്പിച്ചത്  പ്രഥമ സ്വതന്ത്രാധികാര രാഷ്ട്രം എന്നാണ്.  ഇതാക്കെ സംഭവിക്കുമ്പോഴും കൈലാസയില്‍ സ്വാമി നിത്യാനന്ദ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനക്കാരിയും പ്രഥമ വനിതയും മാ നിത്യാനന്ദമയി എന്ന് അറിയപ്പെടുന്ന രഞ്ജിതയാണെന്നും പറയപ്പെടുന്നു. 

ranjitha3

എന്തായാലും സന്ന്യാസിനികളുടേത് മാതിരി കാഷായവും രുദ്രാക്ഷവും ധരിച്ച് ഇടക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ആത്മീയ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന രഞ്ജിത ആളുകള്‍ക്ക് വലിയ കൗതുകമായി. ഇടയ്ക്കിടെ ചില റീല്‍സുകള്‍ അവരുടേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഒരു സന്ന്യാസിനിയുടെ വേഷഭൂഷാദികളുമായാണ് അവര്‍ അതില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കുറെക്കാലമായി അവിടെയും അവരുടെ സാന്നിധ്യമില്ല. വിദേശത്ത് ഏതോ രഹസ്യദ്വീപിലുളള ആശ്രമത്തില്‍ അവര്‍ ആദ്ധ്യാത്മിക ജീവിതം നയിക്കുന്നു എന്നാണ് അറിയുന്നത്. ഇതൊക്കെയാണെങ്കിലും ഏതോ അജ്ഞാതഭൂമികയില്‍ മറഞ്ഞിരിക്കുന്ന അവരെ സംബന്ധിച്ച ദുരൂഹതകള്‍ ഇന്നും തുടരുന്നു.

LISTEN ON

അതെന്ത് തന്നെയായാലും ഭേദപ്പെട്ട നടിയായിരുന്നു അവര്‍. ചമയത്തിലും കൈക്കുടന്ന നിലാവിലും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികളുടെ മനസിലുണ്ട്. ഈ വര്‍ഷം 50 വയസ്സ് തികയുകയാണ് രഞ്ജിതയ്ക്ക്.

English Summary:

The enigmatic life of Ranjitha, a celebrated South Indian actress whose career took an unexpected turn. From starring roles to a controversial connection with Swami Nithyananda and life in the self-proclaimed nation of Kailasa, discover her incredible story.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com