ADVERTISEMENT

മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെയെല്ലാം ആദ്യകാല ഹിറ്റ് സിനിമകൾ കലൂർ ഡെന്നിസിന്റെ തൂലികയിൽ പിറന്നവയാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി മമ്മൂട്ടി നായകനായ മൂന്നു സിനിമകൾ ആണ് 1986ലെ വിഷുവിന് റിലീസിനായി എത്തിയത്.  മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ സിനിമകളിലൊന്നായ ‘ആരാത്രി’ക്കും തൂലിക ചലിപ്പിച്ചത് കലൂർ ഡെന്നിസ് തന്നെ.  ഇത്തവണത്തെ വിഷുവിനും കലൂരിന്റെ കുടുംബത്തിലെ അക്ഷരക്കൂട്ടുകൾക്കാണ് മമ്മൂട്ടി എന്ന സൂപ്പർഹിറ്റ് നായകൻ പകർന്നാട്ടം നടത്തുന്നത്.  തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് അല്ല മറിച്ച് കലൂരിന്റെ സ്വന്തം പുത്രൻ ഡീനോ ഡെന്നിസ് ആണെന്നുമാത്രം. 

അച്ഛന്റെ പാത പിന്തുടർന്ന് മകൻ സിനിമയിലെത്തുമ്പോൾ സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് എന്നൊരു വ്യത്യാസമുണ്ട്. മകൻ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുമ്പോൾ മലയാള സിനിമയുടെ ഗതിമാറ്റം നടത്തിയ നിരവധി ചിത്രങ്ങളുടെ കഥപിറന്ന ആ പിതൃമനസ്സ് സംതൃപ്തമാണ്. തന്റെ ആദ്യ സിനിമ റിലീസ് ചെയ്തതിനേക്കാൾ ആകാംക്ഷയാണ് മകന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ എന്നാണ് കലൂർ ഡെന്നിസ് പറയുന്നത്. മമ്മൂട്ടി പറഞ്ഞതുകൊണ്ട് മാത്രമാണ് മകൻ സ്വന്തം തിരക്കഥ സംവിധാനം ചെയ്യാൻ തയാറായതെന്ന് കലൂർ ഡെന്നിസ് പറയുന്നു. മമ്മൂട്ടിയുടെ സിനിമ ചെയ്തു തന്നെ മകന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മകനും സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അച്ഛന്റെ വക എല്ലാ അനുഗ്രഹാശ്ശിസുകളും നേരുന്നു എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ കലൂർ ഡെന്നിസ് പറഞ്ഞു.

‘‘ചെറുപ്പം മുതൽ സിനിമയോട് താൽപര്യമുള്ള കുട്ടിയായിരുന്നു ഡീനോ. അവനു ആറേഴു വയസ്സൊക്കെ ഉള്ള സമയത്തും ഞാൻ സിനിമകളുടെ ചർച്ചകൾക്ക് പോകുമ്പോൾ അവൻ കൂടെ വരും. എന്റെ വണ്ടിയുടെ പിന്നിൽ കയറും, എന്നിട്ട് ലൊക്കേഷനിൽ വന്നു ഐസ്ക്രീം കഴിച്ചിരിക്കും.ഐസ്ക്രീം കഴിക്കാൻ ആണ് അന്നൊക്കെ വരുന്നത്. കുറേക്കാലം കഴിഞ്ഞ് പത്താംക്ലാസ് ഒക്കെ ആയപ്പോഴാണ് സിനിമയോട് കൂടുതൽ താല്പര്യം വന്നത്. അവൻ ഇങ്ങനെ തിരക്കഥ എഴുതുമെന്നോ ഡയറക്ടർ ആകുമെന്നോ ഞാൻ കരുതിയില്ല. ഇംഗ്ലിഷ് മീഡിയത്തിൽ ആണ് പഠിച്ചത് അതുകൊണ്ട് തന്നെ മലയാളത്തോട് വലിയ പ്രതിപത്തി കാണിച്ചു കണ്ടിട്ടില്ല. ഒരു 23  വയസ്സൊക്കെ ഉള്ളപ്പോൾ അവൻ സിനിമയുടെ ഒരു ഐഡിയ എന്നോട് പറഞ്ഞു. ഐഡിയ കേട്ട് ഞാൻ പറഞ്ഞു കൊള്ളാം. അങ്ങനെ അവൻ അത് എഴുതി തുടങ്ങി .  

ഒരിക്കൽ എവർഷൈൻ മണി വീട്ടിൽ വന്നപ്പോൾ ഞാൻ മണിയോട് ഇക്കാര്യം പറഞ്ഞു. മണി പറഞ്ഞു നമുക്ക് ജോഷിയെ വിളിക്കാം.  ഞാൻ പറഞ്ഞു, വേണ്ട ഇപ്പൊ ജോഷിയെ ഒന്നും വിളിക്കണ്ട. മണി സമ്മതിച്ചില്ല, മണി തന്നെ ജോഷിയെ വിളിച്ചിട്ട് ‘‘ജോഷീ നമ്മ കലൂരിന്റെ മകൻ ഒരു സ്ക്രിപ്റ്റ് പറഞ്ഞു, നല്ലാരുക്ക്.’’ ജോഷി പറഞ്ഞു, ‘‘എന്നെ വന്നു കാണാൻ പറയൂ’’ എന്ന്.  മണി പോകാൻ തയാറായപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ രണ്ടും കൂടി പോയാൽ മതി.  മണി പറഞ്ഞു പറ്റില്ല ജോഷിയുമായി ഇത്രയും ബന്ധമുള്ള കലൂർ വന്നേ പറ്റൂ.  ഞാൻ ജോഷിക്ക് വേണ്ടി ഒരുപാട് സിനിമകൾ എഴുതിയിട്ടുണ്ട്.  ജോഷിക്കു വേണ്ടി ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് ഞാൻ ആണെന്ന് തോന്നുന്നു. അങ്ങനെ ഞങ്ങൾ മൂന്നും കൂടി ജോഷിയെ കാണാൻ പോയി. ഡീനോ ജോഷിയോട് വളരെ ഡീറ്റൈൽ ആയി തന്നെ സ്ക്രിപ്റ്റ് പറഞ്ഞു.  ഞാൻ പറഞ്ഞു എടാ വലിയ സംവിധായകരോട് ഇങ്ങനെ ഷോട്ട് ബൈ ഷോട്ട് ആയി പറയേണ്ട കാര്യമൊന്നും ഇല്ല, അവൻ പറഞ്ഞു, ‘ഇല്ല ഞാൻ പറയട്ടെ’. ജോഷിയെക്കൊണ്ട് സംവിധാനം ചെയ്യിക്കണം എന്നായിരുന്നു അവന്റെ ആഗ്രഹം.  കഥ കേട്ടുകഴിഞ്ഞ് ജോഷി പറഞ്ഞു കഥ കൊള്ളാം. പക്ഷേ എന്റെ ഒരു ടൈപ്പ് അല്ല.  ഇത് നീ തന്നെ ചെയ്യുന്നതായിരിക്കും നല്ലത്.  

kaloor-dennis-mammootty
നിര്‍മാതാവ് രാമനാഥനും സത്യരാജിനും മമ്മൂട്ടിക്കുമൊപ്പം കലൂർ ഡെന്നിസ്

ഇതിലെ നായകനാകനായി ആരെയാണ് നീ മനസ്സിൽ കാണുന്നതെന്ന് പിന്നീട് പിന്നീട് ഞാൻ അവനോട് ചോദിച്ചു. ഒറ്റ മറുപടി മമ്മൂട്ടി. എന്നാല്‍ സിനിമയിൽ ഒരു മുൻ പരിചയവുമില്ലാത്ത അവന് മമ്മൂട്ടി ഡേറ്റ് കൊടുക്കുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.  എന്നാലും മമ്മൂട്ടിയെ പോയി കാണാൻ ഞാൻ പറഞ്ഞു.  മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ‘‘എടാ അച്ഛന്‍ സ്‌ക്രിപ്റ്റ് എഴുതിയെന്നു വച്ച് നിനക്ക് അതിനുള്ള യോഗ്യത ഒക്കെ ഉണ്ടോ’’എന്നാണ്. പക്ഷേ ഡീനോ പറഞ്ഞു മമ്മൂക്ക കഥ ഒന്ന് കേൾക്കണം. അങ്ങനെ മമ്മൂട്ടി കഥ കേൾക്കാം എന്ന് സമ്മതിച്ചു. കഥ കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി, ആന്റോ ജോസഫും ഉണ്ടായിരുന്നു കൂടെ.  ഇത് ആരാണ് സംവിധാനം ചെയ്യുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു. അവൻ കുറെ പേരുകൾ പറഞ്ഞു, മമ്മൂട്ടി ഒന്നും പറഞ്ഞില്ല.  കുറെ നാൾ കഴിഞ്ഞ് മമ്മൂട്ടി എന്നെ വിളിച്ചു എന്നിട്ട് പറഞ്ഞു, ‘‘ഈ സിനിമ അവൻ തന്നെ സംവിധാനം ചെയ്യട്ടെ. കാരണം ഇത് മറ്റാരും ചെയ്താലും ശരിയാകില്ല, അവൻ കഥ പറയുന്ന രീതി കണ്ടിട്ട് ഇത് അവനു ചെയ്യാൻ കഴിയും.’’ഇങ്ങനെ ഒരു അവസരം കിട്ടിയതല്ലേ വിടേണ്ട എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് ‘ബസൂക്ക’യുടെ തുടക്കം ആയത്.

kaloor-dennis-deeno-dennis-dinu
മക്കളായ ഡിനുവിനും ഡീനോയ്‌ക്കുമൊപ്പം

ഇവൻ അസ്സോ. ആയി ആരുടെ കൂടെയും പോയിട്ടില്ല. പിന്നെ ഞാൻ നിർബന്ധിച്ചതുകൊണ്ട്  ഷാജി കൈലാസിന്റെയും വി.കെ.പ്രകാശിന്റെയും സെറ്റില്‍ പത്ത് ദിവസത്തോളം പോയി നിന്ന് ഷൂട്ടിങ് കണ്ടു അത്രയേഉള്ളൂ.  പിന്നെ പിള്ളേര് കാണുന്നത് ഇംഗ്ലിഷ് സിനിമകളും വെസ്റ്റേൺ കണ്ടെന്റും ഒക്കെ ആണല്ലോ, ആ ഒരു സ്വാധീനം ആണ് ഉള്ളത്.  അവൻ നന്നായി ചെയ്യുന്നുണ്ടെന്ന് മമ്മൂട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.  മമ്മൂട്ടിക്ക് വല്യ കാര്യമായിട്ടുണ്ട്. അവൻ എന്നെ സ്ക്രിപ്റ്റ് കാണിച്ചെങ്കിലും ഞാൻ അതിൽ ഇടപെട്ടതൊന്നും ഇല്ല.  നമ്മുടെ ഒരു ടൈപ്പ് സ്ക്രിപ്റ്റ് അല്ല.  ഇതൊരു ഗെയിം ത്രില്ലർ ആണ്. നമുക്ക് ഗെയിമുമായി ഒരു ബന്ധമൊന്നും ഇല്ലല്ലോ. മകൻ ഒരു തിരക്കഥ എഴുതിയപ്പോൾ എനിക്ക് സന്തോഷമായി.  നമുക്ക് അറിയാത്ത ഒരു വിഷയമാണ് അവൻ  പറഞ്ഞിരിക്കുന്നത്. പടത്തിനു അധികം ദൈർഘ്യം വരരുത്, ലാഗ് വരരുത് എന്നുമാത്രം ഞാൻ പറഞ്ഞു. അത് അവൻ അവസാനം വരെയും പാലിച്ചിട്ടുണ്ട്. കൃത്യം രണ്ടര മണിക്കൂറേ ഉള്ളൂ പടം.

LISTEN ON

മമ്മൂട്ടിയും ഞാനും ഒരുമിച്ച് ഒരുപാട് പടം ചെയ്തിട്ടുണ്ട്.  ആദ്യകാലത്ത് എന്റെ തിരക്കഥയിൽ ചെയ്ത ‘ആരാത്രി’ എന്ന സിനിമയാണ് ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മമ്മൂട്ടി ചിത്രം.  പിന്നീട് എന്റെ തിരക്കഥയിൽ വിവിധ സംവിധായകർ ചെയ്ത് മമ്മൂട്ടിയുടെ മൂന്നു സിനിമകൾ ഒരേദിവസം റിലീസ് ആയിട്ടുണ്ട്. 1986 വിഷുവിന് ആണ് കെ. മധുവിന്റെ മലരും കിളിയും,  ജോഷിയുടെ ക്ഷമിച്ചു എന്നൊരു വാക്ക്, പി.ജി. വിശ്വംഭരന്റെ 'പ്രത്യേകം ശ്രദ്ധിക്കുക' എന്നീ സിനിമകൾ റിലീസിനെത്തിയത്.  അത്തരമൊരു ഭാഗ്യം മറ്റൊരു തിരക്കഥാകൃത്തിനും ഉണ്ടായിട്ടുണ്ടാകില്ല എന്ന് തോന്നുന്നു.  ഈ വിഷുക്കാലത്ത് മകൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റിലീസ് ആകുന്നു. ഇതു മറ്റൊരു ഭാഗ്യമാണ്. മകൻ ആദ്യം ചെയ്യുന്ന പടത്തിൽ മമ്മൂട്ടി തന്നെ നായകനാകുന്നത് സന്തോഷമുള്ള കാര്യമാണ്. മമ്മൂട്ടി പുതിയ ആളുകളെ സപ്പോർട്ട് ചെയ്യുന്ന ആളാണ്, ഒരുപാട് പുതിയ ആളുകളെ മമ്മൂട്ടി കൊണ്ടുവന്നിട്ടുണ്ട്.  മമ്മൂട്ടി ധൈര്യം കൊടുത്തതുകൊണ്ടാണ് ഇതിപ്പോ ഇവൻ സംവിധാനം ചെയ്തത് അല്ലെങ്കിൽ ചിലപ്പോൾ സ്ക്രിപ്റ്റ് റൈറ്റർ ആയി നിന്നേനെ. എനിക്ക് എന്റെ ആദ്യത്തെ പടം ഇറങ്ങിയപ്പോൾ ഉള്ളതിനേക്കാൾ സന്തോഷവും അഭിമാനവുമാണ്.

ബസൂക്കയുടെ സെറ്റിൽ നിന്നും
ബസൂക്കയുടെ സെറ്റിൽ നിന്നും

എന്റെ മൂത്ത മകൻ ഡിനു ഡെന്നിസ് കുറേക്കാലം മുൻപ് സിനിമയിൽ നായകനായി അഭിനയിച്ചിരുന്നു. എന്നിട്ടും, ഒറ്റനാണയം എന്നീ ചിത്രങ്ങളിലാണ് അവൻ അഭിനയിച്ചത്.  അന്ന് ഈ ന്യൂ ജനറേഷൻ  സിനിമക്കാരൊന്നും വന്നിട്ടില്ല. ആ സിനിമകൾ വലിയ വിജയമായില്ല, പിന്നീട് അവൻ അവന്റെ പ്രൊഫെഷൻ തന്നെ തുടർന്നു. ഇപ്പോൾ ബസൂക്കയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്.

ആരോഗ്യം കുറച്ച് മോശമായതുകൊണ്ട് എനിക്ക് തിയറ്ററിൽ പോകാൻ കഴിയില്ല, സിനിമ ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ കണ്ടിരുന്നു.  നല്ല സിനിമയായാണ് തോന്നിയത്, നന്നായിട്ട് എടുത്തിട്ടുണ്ട്.  ഇനി പ്രേക്ഷകർ കണ്ടു വിലയിരുത്തട്ടെ.  നല്ല അണിയറ പ്രവർത്തകരും നല്ല പ്രൊഡക്‌ഷനുമാണ് ചിത്രത്തിന്റേത്.  പിന്നെ ഇപ്പോൾ പണ്ടത്തെപ്പോലെ അല്ല, സിനിമകൾ വിജയിക്കുന്നത് ഭാഗ്യം പോലെ ഇരിക്കും, സിനിമ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു. എന്റെ എല്ലാവിധ ആശംസകളും പ്രാർഥനയും എന്റെ മകനും മമ്മൂട്ടിക്കും സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും ഒപ്പമുണ്ട്.’’– കലൂർ ഡെന്നിസ് പറയുന്നു.

English Summary:

From 1986 Blockbusters to 2025's Vishu Hit: The Untold Story of Kaloor Dennis and Son Deeno's Mammootty Magic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com