ADVERTISEMENT

ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ എന്ന് വളരെ പണ്ട് വ്യാപകമായി വിളിക്കപ്പെട്ടിരുന്ന ഒരു നിർമാതാവുണ്ട്, ജി.പി. സിപ്പി. അദ്ദേഹം നിർമിച്ച ‘ഷോലെ’ എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമ വിജയത്തിന്റെ എല്ലാ അതിരുകളും കടന്ന് വര്‍ഷങ്ങളോളം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാത്രമായിരുന്നില്ല സിപ്പിയുടെ മഹത്വം. അടിസ്ഥാനപരമായി ഒരു തട്ടുപൊളിപ്പന്‍ ബോളിവുഡ് മാസ് മസാല ചിത്രം മാത്രമായിരുന്നു ‘ഷോലെ’. എന്നാല്‍ അന്നേവരെ കാണാത്ത വലിയ സ്‌കെയിലില്‍ ചിത്രീകരിച്ച ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം വിഷ്വലൈസേഷനിലെ അപാരസാധ്യതകള്‍ കൂടി ചേര്‍ത്തു വച്ചപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുക തന്നെ ചെയ്തു. അക്കാലത്തിന്റെ പരിമിതികള്‍ക്കുളളില്‍ സാധ്യമായ വിപണന തന്ത്രങ്ങള്‍ സിപ്പി ഷോലേയ്ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

കാലാകാലങ്ങളില്‍ ഇത്തരം ഷോമാന്‍മാര്‍ പല ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ബോളിവുഡില്‍ മന്‍മോഹന്‍ ദേശായിയും തമിഴില്‍ മണിരത്‌നവും മലയാളത്തില്‍ ഐ.വി.ശശിയും തെലുങ്കില്‍ രാജമൗലിയും പോലെ അനവധി പേര്‍. എന്നാല്‍ ഇവരെല്ലാം സംവിധായകരായിരുന്നു. കുറെക്കൂടി തെളിച്ചു പറഞ്ഞാല്‍ ക്രിയേറ്റീവ് പേഴ്‌സന്‍സ്. കുഞ്ചാക്കോയും നവോദയാ അപ്പച്ചനും ജിജോയും മാത്രമാണ് നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഇത്തരം അതിസാഹസങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച മെഗാ പ്രൊജക്ട് മേക്കേഴ്‌സ്. ഇവരുടെയൊക്കെ സിനിമാ പാരമ്പര്യവും പശ്ചാത്തലവുമായി യാതൊരു വിധ താരതമ്യവുമില്ലാത്ത ഒരു മനുഷ്യനുണ്ട് ഇന്ന് മലയാളത്തില്‍. സാക്ഷാല്‍ ആന്റണി പെരുമ്പാവൂര്‍.

ആന്റണി പെരുമ്പാവൂര്‍ ഒരു ഒന്നാം തരം സംരംഭകനാണ്. പ്രവര്‍ത്തന രംഗം സിനിമയായതു കൊണ്ട് നാം അദ്ദേഹത്തെ ഫിലിം പ്രൊഡ്യൂസര്‍ എന്ന് വിളിക്കും. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘നരസിംഹം’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ പ്രേരണയ്ക്ക് വഴങ്ങിയാണ് അദ്ദേഹം നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്. മോഹന്‍ലാലിനെ വച്ച് സിനിമകള്‍ ചെയ്ത പലരും എന്നും 'ട്ട' വട്ടത്തില്‍ മാത്രം ചിന്തിക്കുന്നവരാണ്. പരിമിത വൃത്തങ്ങളുടെ വേലിക്കെട്ടുകള്‍ പൊളിച്ച് സാഹസികമായ നീക്കങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആന്റണി ‘നരസിംഹ’ത്തില്‍ തുടങ്ങി അതില്‍ തന്നെ അവസാനിക്കുന്ന ഒരു മനുഷ്യനല്ല. കര്‍മ്മമേഖലയുടെ വിശാലമായ വാതിലുകള്‍ തുറന്നിടാനാണ് എക്കാലവും അദ്ദേഹം ശ്രമിച്ചിട്ടുളളത്.

എന്തുകൊണ്ട് നമുക്കും അത് സാധിച്ചുകൂടാ?

ഒരിക്കല്‍ ആന്റണി പൊതുസമൂഹത്തോട് ചോദിച്ച ഒരു ചോദ്യത്തില്‍ അദ്ദേഹത്തിന്റെ വീക്ഷണം പ്രകടമാണ്. ‘‘ജുറാസിക്ക് പാര്‍ക്കും ടൈറ്റാനിക്കും ഹാരി പോര്‍ട്ടര്‍ സീരിസും അടക്കമുളള ഇം ഗ്ലിഷ് സിനിമകളും തമിഴ്-ഹിന്ദി പടങ്ങളും കേരളത്തില്‍ റിലീസ് ചെയ്ത് കോടികള്‍ വാരിക്കൂട്ടുന്നു. പകരം എന്തുകൊണ്ട് നമ്മുടെ സിനിമകള്‍ ലോകത്താകമാനം റിലീസ് ചെയ്ത് നമുക്കും ബിസിനസ് ഡവലപ്പ് ചെയ്തു കൂടാ.’’അന്ന് അതിനെ ഒരു ഭ്രാന്തന്‍ സ്വപ്നമായി കണ്ടവരുണ്ട്. എന്നാല്‍ മലയാളത്തിലെ വമ്പന്‍ നിര്‍മാതാക്കളെന്ന് നമ്മള്‍ പ്രകീര്‍ത്തിക്കുന്ന പലരും ആ ലെവലില്‍ ചിന്തിച്ചില്ല എന്നതാണ് വസ്തുത.

ഒടിടി പ്ലാറ്റ് ഫോമുകള്‍ വഴി ആളുകളെ ലോകവ്യാപകമായി സിനിമ കാണിക്കുന്ന കാര്യമല്ല ആന്റണി ഉദ്ദേശിച്ചത്. അതും ഒരു സാധ്യതയാണ്. എന്നാല്‍ അതിലുപരി മലയാള സിനിമകളുടെ  വേള്‍ഡ് വൈഡ് റിലീസായിരുന്നു ആന്റണിയുടെ പ്രതീക്ഷ. മുന്‍കാലങ്ങളിലും നമ്മുടെ സിനിമകള്‍ വിദേശ മലയാളികള്‍ക്കായി ഒറ്റപ്പെട്ട ചില തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന പ്രവണതയുണ്ടായിരുന്നു. അതിന്റെ റീച്ച് താരതമ്യേന കുറവായിരുന്നു. വിദേശത്തുളള സിനിമാ പ്രേമികളായ മലയാളികള്‍ കണ്ടെങ്കിലായി. കണ്ടില്ലെങ്കിലായി. ഓവര്‍സീസ് റൈറ്റ്സ് എന്ന ഓമനപേരില്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇത്തരം റിലീസ് വഴി നിര്‍മാതാക്കള്‍ക്ക് ചെറിയ വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ ആന്റണി ലക്ഷ്യമിട്ടത് ഇതൊന്നുമായിരുന്നില്ല. മലയാളികള്‍ മാത്രം കാണുന്ന ഒന്നായി ഒതുങ്ങേണ്ടതല്ല മലയാള സിനിമ.

mohanlal-antony-perumbavur-3

കോവിഡ് വന്ന ശേഷം ദൃശ്യവും മിന്നല്‍ മുരളിയും അടക്കമുളള പടങ്ങള്‍ ഇം ഗ്ലിഷുകാരനും കൊറിയക്കാരും ചൈനീസ് പ്രേക്ഷകരും അടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിലുളളവര്‍ കണ്ടു. ചലച്ചിത്രവിസ്മയങ്ങള്‍ കണ്ടുശീലിച്ച അത്തരക്കാരിലേക്ക് നമ്മുടെ സിനിമ എത്തണമെങ്കില്‍ അതിന് ഒരു ഗ്ലോബല്‍ അപ്പീല്‍ വേണം. കണ്ടന്റിലും മേക്കിങ് സ്‌റ്റൈലിലും മാര്‍ക്കറ്റിങിലുമെല്ലാം നമ്മള്‍ വിദേശ സിനിമകളോട് കിടപിടിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കണം എന്നായിരുന്നു ആന്റണിയുടെ സ്വപ്നം. അനന്യമായ ധിഷ്ണയും ദീര്‍ഘവീക്ഷണവുമുളള ഒരു സംരംഭകന് മാത്രമേ ഇങ്ങനെ സ്വപ്നം കാണാന്‍ കഴിയൂ. ആന്റണി  ആ സ്വപ്നത്തിലൊതുങ്ങി നില്‍ക്കാതെ അത് യാഥാർഥ്യമാക്കാന്‍ പരിശ്രമിച്ചു.

ദൃശ്യത്തില്‍ തുടങ്ങിയ കോടിക്കിലുക്കം

മലയാള സിനിമയിലെ പല വന്‍വൃക്ഷങ്ങളും നിരസിച്ച ‘ദൃശ്യം’ എന്ന പ്രൊജക്ടില്‍ നിന്നാണ് ആന്റണി കളി തുടങ്ങിയത്. ചെറിയ ബജറ്റിലെടുത്ത ദൃശ്യം 75 കോടിയോളം കലക്ട് ചെയ്തു. ഒടിടി-സാറ്റലൈറ്റ്-ഓവര്‍സീസ്-ഡബ്ബിങ്- റീമേക്ക്-ഓഡിയോ റൈറ്റ്‌സ് കൂടി കണക്കിലെടുക്കുമ്പോള്‍ സംഗതി 100 കോടി ക്ലബ്ബിലെത്തിയില്ലെങ്കിലേ അതിശയമുളളു. മലയാള സിനിമയുടെ അതിരുകള്‍ വിശാലമാണെന്നും ഒപ്പം തന്റെ സ്വപ്നങ്ങള്‍ക്ക് വളക്കൂറുളള മണ്ണാക്കി മലയാള സിനിമയെ മാറ്റിയെടുക്കാന്‍ കഴിയുമെന്നതും സംബന്ധിച്ച് ആന്റണിക്ക് വ്യക്തമായ ധാരണ ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്.

mohanlal-antony

‘പുലിമുരുക’നായിരുന്നു അടുത്ത പരീക്ഷണം. ദൃശ്യം പോലെ  ഭാവഭദ്രവും ഘടനാ നിബദ്ധവുമായ ഒരു  തിരക്കഥ അതിനില്ല. മാസ് ആക്‌ഷന്‍ മൂഡിലുളള ഒരു സിനിമയിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സും ക്യാരക്ടറൈസേഷനും ഒപ്പും പുലിയും ഗ്രാഫിക്‌സും വൈശാഖിന്റെ മേക്കിങുമായിരുന്നു സിനിമയുടെ ഹൈലൈറ്റ്‌സ്. ഇതിനെ മാര്‍ക്കറ്റിങിലൂടെ എങ്ങനെ സമര്‍ഥമായി പൊലിപ്പിക്കണമെന്ന് പുലിമുരുകന്‍ കാണിച്ചു തന്നു. മോഹന്‍ലാല്‍ എന്ന നടനെയല്ല, താരത്തെ അദ്ദേഹത്തിന്റെ ആരാധകര്‍ എങ്ങനെ കാണാനാണോ ആഗ്രഹിക്കുന്നത് അങ്ങനെ കാണിച്ചു തരാന്‍ ഈ സിനിമക്ക് സാധിച്ചു. ആ സിനിമയുടെ നിര്‍മാതാവ് ആന്റണിയായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അദൃശ്യകരങ്ങള്‍ അതിന് പിന്നിലുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. എന്തായാലും പടം നൂറ്റമ്പത് കോടി ക്ലബ്ബ് എന്ന സ്വപ്നസംഖ്യയിലേക്ക് കടന്നു.

ലോകം മുഴുവൻ ഒടിവച്ച് ‘ഒടിയൻ’

ഒരേ സമയം തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് െചയ്ത ആദ്യ മലയാള ചിത്രമായിരുന്നു ഒടിയൻ. 37 വിദേശ രാജ്യങ്ങളിൽ ഒരേദിവസം ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ദുബായി ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വച്ചാണ് നടന്നത്. ഒരു സിനിമയെങ്ങനെ ലോകം മുഴുവൻ പ്രമോട്ട് ചെയ്യണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഒടിയൻ.

ചരിത്രം തിരുത്തിക്കുറിച്ച ‘ലൂസിഫര്‍’

‘ലൂസിഫര്‍’ എന്ന ബിഗ് സ്‌കെയില്‍ പടത്തിലേക്കുളള പ്രചോദനം ‘പുലിമുരുകനാ’യിരുന്നു എന്ന് വേണം കരുതാന്‍. ആ സിനിമയുടെ വിഷയത്തിലും ട്രീറ്റ്‌മെന്റിലും സാങ്കേതിക സൂക്ഷ്മതയിലും ഒരു ആഗോള സിനിമയുടെ ആദ്യസ്പന്ദനങ്ങള്‍ ദൃശ്യമായിരുന്നു. മികച്ച തിരക്കഥകളുടെ ബലത്തില്‍ മാത്രം സിനിമകളെടുക്കുന്ന ജീത്തു ജോസഫിനെ സമര്‍ഥമായി പ്രയോജനപ്പെടുത്തിയ ആന്റണി വിഷ്വലൈസേഷന്റെ അനന്തസാധ്യതകളിലേക്ക് സഞ്ചരിക്കുന്ന പൃഥ്വിരാജ് എന്ന ഗ്ലോബല്‍ വിഷനും ഔട്ട്‌ലുക്കുമുളള സംവിധായകനെ കൂട്ടുപിടിച്ചാല്‍ തന്റെ ലക്ഷ്യത്തിലേക്ക് വളരെ വേഗം എത്താമെന്ന് തിരിച്ചറിഞ്ഞു. 30 കോടിയില്‍ തീര്‍ത്ത ‘ലൂസിഫര്‍’ കൊയ്തത് 200 കോടിക്ക് അടുത്ത്. (ഗ്രോസ് കലക്‌ഷനും മറ്റ് റൈറ്റ്‌സും ഉള്‍പ്പെടെ)

ഒരു മലയാള സിനിമ 2019 കാലഘട്ടത്തില്‍ 200 കോടി കടക്കുമെന്ന് സിനിമയുടെ തലതൊട്ടപ്പന്‍മാര്‍ മുതല്‍ ന്യൂജന്‍ മേക്കേഴ്‌സ് വരെയുളളവര്‍ വിദൂരസ്വപ്നങ്ങളില്‍ പോലും കരുതാത്ത ഒരു കാലത്ത് ആന്റണി പെരുമ്പാവുര്‍ അത് പ്രാവര്‍ത്തികമാക്കി കാണിച്ചു തന്നു. ആന്റണിക്ക് സിനിമ വെറും ബിസിനസ് മാത്രമാണെന്ന് പരിഹസിക്കുന്നവരെ കണ്ടിട്ടുണ്ട്. അവരോട് അദ്ദേഹം ചങ്കില്‍ കൈവച്ച് പറയും. ‘‘യേസ്..എനിക്ക് ഇതൊരു ബിസിനസ് തന്നെയാണ്. കോടാനുകോടികള്‍ മുതലിറക്കുന്ന ഒരു ഉത്പന്നമാണ് സിനിമയും. അത് മുടക്കുമുതലും പലിശയും ലാഭവും ചേര്‍ത്ത് പിടിക്കേണ്ടതുണ്ട്.’’അതാണ് വാസ്തവവും. ഓഫ്ബീറ്റ്-ആര്‍ട്ട്ഹൗസ്-ഇന്‍ഡിപെന്‍ഡന്റ്-പേഴ്‌സനല്‍ -മിഡില്‍ സിനിമകള്‍ എടുക്കുന്നവര്‍ക്ക് ആത്മസംതൃപ്തിക്കായി സിനിമ പിടിക്കാം. പക്ഷേ ആന്റണി കറതീര്‍ന്ന ഒരു സംരംഭകനാണ്. സിനിമയാണ് അദ്ദേഹത്തിന്റെ കച്ചവടം. അത് ഭംഗിയായി നിര്‍വഹിക്കാനുളള വഴികള്‍ അദ്ദേഹം തേടുക തന്നെ ചെയ്യും.

ആന്റണിയുടെ മാര്‍ക്കറ്റിങ് മികവുകള്‍

കണ്ടു പഠിക്കേണ്ട പല കാര്യങ്ങളും ആന്റണിയിലുണ്ട്. മാര്‍ക്കറ്റിങില്‍ ആരും പരീക്ഷിക്കാത്ത പല വഴികളും അദ്ദേഹം തേടിയിട്ടുണ്ട്. അനാവശ്യ വിവാദങ്ങളെന്ന് പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പലതും സൃഷ്ടിച്ചിട്ടുമുണ്ട്. ഏത് വിധേനയും സിനിമ പരമാവധി ശ്രദ്ധാ കേന്ദ്രമാക്കുക. തിയറ്ററില്‍ ആളുകളെ എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ‘മരക്കാര്‍’ തിയറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലേക്ക് എന്ന ആദ്യ തീരുമാനവും അതേത്തുടര്‍ന്ന് നിര്‍മാതാക്കളൂടെ സംഘടന സൃഷ്ടിച്ച പ്രശ്‌നങ്ങളും ഒടുവില്‍ അനുരഞ്ജന ചര്‍ച്ചയുടെ ഫലമായി സിനിമ തിയറ്ററിലെത്തിച്ചതുമെല്ലാം സംബന്ധിച്ച വിവാദങ്ങള്‍ ഇനീഷ്യല്‍ കലക്‌ഷന്‍ നേടാന്‍ സഹായിച്ചു. എന്നാല്‍ സിനിമ വിചാരിച്ച തലത്തില്‍ ഒരു എന്റര്‍ടെയ്നറല്ലെന്നതുകൊണ്ട് മാത്രം ലക്ഷ്യം നേടാതെ പോയി.

സിനിമകള്‍ വിചാരിച്ച തലത്തില്‍ എത്താതെ പോയപ്പോള്‍ അതിന്റെ പാപഭാരം ആന്റണിയുടെ തലയില്‍ വച്ചുകെട്ടിയവരുണ്ട്. അവര്‍ മനസിലാക്കാതെ പോയ ഒരു സത്യമുണ്ട്.  ആന്റണി ഒരു  തിരക്കഥാകൃത്തോ സംവിധായകനോ അല്ല. ആളുകള്‍ക്ക് രസിക്കുന്ന നല്ല സിനിമകള്‍ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തം അതാത് പടങ്ങളുടെ ക്രിയേറ്റേഴ്‌സിനുളളതാണ്. ഒരു നല്ല പ്രൊഡക്ട് കയ്യില്‍ കിട്ടിയാല്‍ അത് എങ്ങനെ നന്നായി ആളുകളിലേക്ക് എത്തിക്കണമെന്ന് ആന്റണി നോക്കിക്കൊളളും. ദൃശ്യം 2, ബ്രോ ഡാഡി പോലുളള പടങ്ങള്‍ വന്‍ തുകയ്ക്ക് ഒടിടി ബിസിനസ് നടത്തി ചരിത്രം സൃഷ്ടിച്ചയാളാണ് ആന്റണി. കോവിഡ് കാലത്ത് മറ്റ് നിർമാതാക്കള്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ ആ സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആന്റണി കണക്ക് കൂട്ടുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തു.

antony-mohanlal-prithviraj-murali-gopy

നിര്‍മാതാവിന്റെ വാക്കിന് വിലയേറുന്നു

കേരളത്തില്‍ ഒരു നിർമാതാവിന്റെ വാക്കുകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിലയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് കുഞ്ചാക്കോയും നവോദയ അപ്പച്ചനും സുപ്രിയ ഹരിപോത്തനും മെറിലാന്റ് സുബ്രഹ്‌മണ്യത്തിനും സെഞ്ച്വറി രാജു മാത്യുവിനും ജൂബിലി ജോയ് തോമസിനുമെല്ലാം സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കാനുളള ശേഷി ഉണ്ടായിരുന്നു. പിന്നീട് സിനിമ പൂര്‍ണമായും താരങ്ങളൂടെ നിയന്ത്രണത്തിലായി. നിര്‍മാതാവ് എന്നാല്‍ കേവലം പണം മുടക്കുന്ന ഒരാള്‍ മാത്രമായി പരിമിതപ്പെട്ടു. തന്റെ കയ്യിലെ പണം എന്തിന് മുടക്കുന്നു എന്ന് ചോദിച്ചറിയാനുളള അവകാശം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു.

ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടു വന്നിരിക്കുകയാണ് ആന്റണി. അദ്ദേഹം ആരോടും തട്ടിക്കയറുകയില്ല. ആജ്ഞാപിക്കുകയുമില്ല. പക്ഷേ വളരെ നയപരമായും സൗമ്യമായും തന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുളള മിടുക്ക് അദ്ദേഹത്തിനുണ്ട്. ബിസിനസ് എന്നത് ജന്മവാസനയില്‍ നിന്നുരുവായതാണെന്ന് യൂസഫലിയും അംബാനിയും അടക്കമുളളവരെ ഉദാഹരിച്ചുകൊണ്ട് സ്ഥാപിക്കാന്‍ നമുക്ക് കഴിയും. അതിന് വിദേശ സര്‍വകലാശാലകളിലെ മാനേജ്‌മെന്റ് ബിരുദങ്ങള്‍ ആവശ്യമില്ല. ഈ യാഥാര്‍ത്ഥ്യത്തിന്റെ സിനിമാ മേഖലയിലെ ഉത്തമദൃഷ്ടാന്തങ്ങളിലൊന്നാണ് ആന്റണി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അദ്ദേഹം മുന്നോട്ട് വച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും എന്നും വിജയം കണ്ടിട്ടേയുളളു.

തൊട്ടതെല്ലാം പൊന്നാക്കിയ ‘എമ്പുരാന്‍’

കല്ലേറുകളും പൂമാലകളും ഒരു സിനിമയുടെ വിജയത്തിന് ഗുണകരമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന തന്ത്രം പയറ്റി വിജയിച്ച സിനിമ കൂടിയാണ് എമ്പുരാന്‍.സാധാരണ ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നതിന്റെ ഇരട്ടിയിലേറെ തീയറ്ററില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുക. 750 തിയറ്ററുകളിലാണ് കേരളത്തില്‍ മാത്രം പടം റിലീസ് ചെയ്തത്. ലോകമെമ്പാടും 2000 ത്തിലധികം പ്രദര്‍ശന ശാലകളില്‍. ദിവസേന 4 ഷോ കളിക്കുന്ന തിയറ്ററുകളില്‍ ആറും ഏഴും ഷോസ് കളിക്കുക.  വെളുപ്പിന് 4 മണിക്കും 6 മണിക്കും തുടങ്ങുന്ന  ഷോ അടുത്ത വെളുപ്പാന്‍ കാലം വരെ നീളുക. പ്രീബുക്കിംഗിലൂടെ മാത്രം 65 കോടിയിലധികം സമാഹരിക്കുക.

mohanlal-antony-perumbavur-

ഒരേ സമയം ലോകമെമ്പാടും റിലീസ് ചെയ്യുക. എല്ലാ മേഖലയിലെയും വിവിഐപികളുടെ പ്രതികരണങ്ങള്‍ വാര്‍ത്തകളില്‍ എത്തിക്കുക. സംസ്ഥാന മുഖ്യമന്ത്രി പോലും കുടുംബസമേതം തിയറ്ററില്‍ വന്ന് പടം കാണുന്ന സാഹചര്യം. സിനിമയെ എതിര്‍ത്തുകൊണ്ട് ആളുകള്‍ രംഗത്ത് വരുമ്പോള്‍ മറുകൂട്ടര്‍ അതിനെ അനുകൂലിച്ച് രംഗത്ത് എത്തുക. നിയമസഭയിലും പാര്‍ലമെന്റിലും സിനിമ ചര്‍ച്ച ചെയ്യപ്പെടുക. ആരും ആവശ്യപ്പെടാതെ തന്നെ സിനിമയ്ക്ക് 17 കട്ടുകള്‍ ചെയ്യുക. വിവാദഭാഗങ്ങള്‍ മുറിച്ചു മാറ്റി പടം റീ റിലീസ് ചെയ്യുക. സിനിമയുടെ ആത്മാവ് നഷ്ടമായെന്ന് പറഞ്ഞ് അതും വിവാദമാകുക. എന്നാല്‍ കേവലം 2.5 മിനിറ്റ് മുറിച്ചു മാറ്റിയ സിനിമയ്ക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് വരിക. എന്ന് വേണ്ടാ കഴിഞ്ഞ രണ്ട് മാസമായി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് എമ്പുരാന്‍.

തമിഴ്, തെലുങ്ക്, ഇം ഗ്ലിഷ്,ഹിന്ദി എന്നിങ്ങനെ സിനിമ റിലീസ് ചെയ്യുന്ന വിവിധ ഭാഷകളില്‍ അതേ ഭാഷ സംസാരിച്ചുകൊണ്ട് സംവിധായകനും നായകനും അഭിമുഖം നല്‍കുക എന്നീ രീതികളും മലയാളത്തിന് പുതുമയായിരുന്നു. പൃഥ്വിരാജ് എന്ന ബുദ്ധികേന്ദ്രം ഒപ്പമുണ്ടെന്ന് പറയാമെങ്കിലും ആരും സഞ്ചരിക്കാത്ത വഴിയേ നടക്കാന്‍ ധൈര്യം കാട്ടിയ ആന്റണി തന്നെയാണ് ‘എമ്പുരാന്‍’ എന്ന സിനിമയുടെ വിജയത്തിന്റെ ആണിക്കല്ല്. കാരണം മോഹന്‍ലാല്‍ എന്ന വടവൃക്ഷം ഇഞ്ചോടിഞ്ച് നിറഞ്ഞു നില്‍ക്കുന്ന പടമല്ല ഇത്. മോഹന്‍ലാലിന്റെ താരപ്പകിട്ടിനൊപ്പം മേക്കിങിലെ മികവും പ്രമേയത്തിന്റെ മൂര്‍ച്ചയും ബജറ്റും സിനിമയുടെ വലിപ്പവും മറ്റും പ്രചരണതന്ത്രങ്ങളിലുടെ പരമാവധി ബിസിനസാക്കി മാറ്റാനാണ് ആന്റണി ശ്രമിച്ചിട്ടുളളത്.

antony-mohanlal-2

ഗോകുലം എന്ന ബാനര്‍ ഒപ്പമുളളപ്പോഴും ഈ സിനിമയുടെ ആലോചനാ ഘട്ടം മുതല്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെയുളള ഓരോ നിമിഷവും അതിന് പിന്നില്‍ നിന്ന് സിനിമയുടെ ഹൈപ്പ് അനുനിമിഷം വർധിപ്പിക്കാന്‍ ആന്റണിയും പൃഥ്വിരാജും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ മലയാള സിനിമാ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. സ്വാഭാവികമായി വന്നു പെടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും വിവാദങ്ങളെയുമെല്ലാം സിനിമയ്ക്ക് ഗുണകരമായി വിനിയോഗിക്കാന്‍ എമ്പുരാന്‍ ടീമിന് കഴിയുന്നു. ഉര്‍വശീ ശാപം ഉപകാരം എന്നതാണ് അവസ്ഥ.

ഗോകുലം ഓഫിസുകളില്‍ നടന്ന റെയ്ഡും ആന്റണിയ്ക്കും പൃഥ്വിരാജിനും ലഭിച്ചെന്ന് പറയപ്പെടുന്ന ഇന്‍കം ടാക്‌സ് നോട്ടീസുകള്‍ പോലും സിനിമയുടെ പരസ്യമായി മാറുന്ന അപൂര്‍വതയ്ക്ക് ഇതാദ്യമായി കേരളം സാക്ഷ്യം വഹിക്കുന്നു. പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയും ഈ സിനിമയ്ക്കു നല്‍കുന്ന പ്രാധാന്യവും ഇടവും പരിധികളില്ലാത്തതാണ്.സര്‍വം എമ്പുരാന്‍ മയം എന്ന സ്ഥിതി. രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടാല്‍ ആദ്യം ചോദിക്കുന്ന ചോദ്യം എമ്പുരാന്‍ കണ്ടോ എന്നാണ്. ആ തലത്തില്‍ ആളുകളുടെ മനസിലേക്ക് സിനിമയുടെ ടൈറ്റില്‍ ഇന്‍ജക്ട് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഈ നേട്ടത്തിന്റെ ചുക്കാന്‍ പിടിച്ച വ്യക്തി എന്ന നിലയില്‍ ആന്റണി പെരുമ്പാവൂരിന് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് സിനിമയുടെ കളക്ഷന്‍. പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 257 കോടി. ദിവസങ്ങള്‍ ഇനിയും ബാക്കി. 50 -ാം ദിനമെത്തുമ്പോള്‍ എമ്പുരാന്റെ പെട്ടിയില്‍ എത്ര കോടി വീഴൂമെന്ന് ആന്റണിക്ക് പോലും പ്രവചിക്കാനാവാത്ത സ്ഥിതി. മോഹന്‍ലാലിന്റെ സാരഥിയാകാന്‍ പെരുമ്പാവൂരില്‍ നിന്ന് ആന്റണി വണ്ടിയോടിച്ചു വന്നത് മലയാള സിനിമയുടെ നെറുകയിലേക്കായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതവഴികള്‍ സാക്ഷ്യപ്പെടുത്തുന്നു.

English Summary:

Is Antony Perumbavoor taking Malayalam cinema back to a time where a filmmaker's decisions and vision have value, beyond simply being a money-making machine?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com