100 പ്രകാശവര്‍ഷങ്ങള്‍; ജോസ് പ്രകാശിന്റെ നൂറാം ജന്മവാര്‍ഷികം

Mail This Article
ജോസ് പ്രകാശ് അന്തരിച്ചിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടു. എന്നിട്ടും മലയാളി മനസുകളില്‍ ജ്വലിച്ചു നില്‍ക്കയാണ് ആ പ്രകാശം. അദ്ദേഹം ജനിച്ചിട്ട് ഒരു ശതകം പിന്നിടുകയാണ് ഈ വിഷുദിനത്തില്‍. നൂറുകണക്കിന് കഥാപാത്രങ്ങളില്‍ പലതും മനസില്‍ തങ്ങി നില്‍ക്കുന്നതായുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചില വേഷങ്ങളുണ്ട്. കൂടെവിടെയിലെ സേവ്യര്‍ പുത്തൂരാന്‍ എം.പി, പറന്ന് പറന്ന് പറന്നിലെ ശ്രീകണ്ഠന്‍ നായര്‍. മിഖായേലിന്റെ സന്തതികള്‍ എന്ന ടിവി പരമ്പരയിലെ കാരണവര്‍...പകരം വയ്ക്കാന്‍ മറ്റൊരാളില്ല എന്ന് തോന്നിക്കും വിധം അത്ര തന്മയത്വമായാണ് അദ്ദേഹം ആ റോളുകള്‍ അവതരിപ്പിച്ചത്.
മലയാളത്തില്‍ വില്ലന്‍ വേഷങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കിയ നടന്‍മാരിലൊരാളാണ് ജോസ്പ്രകാശ്. തനത് ശൈലിയിലുടെ അത്തരം കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം പുതിയ മുഖം നല്‍കി. പ്രേംനസീറിനെ പോലൊരു നിത്യഹരിത നായകന്‍ പൂര്‍ണ്ണനായിരുന്നത് ജോസ് പ്രകാശിന്റെ വില്ലന്‍ റോളുകളുമായി കൊമ്പ് കോര്‍ക്കുമ്പോളായിരുന്നു. നായകനൊത്ത വില്ലന്‍ അഥവാ വില്ലനൊത്ത നായകന്‍. വല്ലാത്ത ഒരു തരം പാരസ്പര്യമുണ്ടായിരുന്നു ഈ കോംബോയ്ക്ക്.
സ്‌നാപക യോഹന്നാന്‍ ഒഴികെ നായക കഥാപാത്രങ്ങളില്‍ നാം അദ്ദേഹത്തെ കണ്ടിട്ടില്ല. മികച്ച നടനുളള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും തേടിവന്നിട്ടില്ല. ആകെ ലഭിച്ചത് അവസാന കാലത്ത് മികച്ച മിനിസ്‌ക്രീന്‍ നടനുളള സംസ്ഥാന പുരസ്‌കാരം. മിഖായേലിന്റെ സന്തതികളിലെ അവിസ്മരണീയമായ പ്രകടനത്തിന്. ഇതൊക്കെയായിട്ടും മഹാനടന്‍മാരെന്ന് പുകള്‍പെറ്റ പലര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം അദ്ദേഹത്തെ തേടിയെത്തി. കേരളത്തില്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ജെ.സി. ദാനിയേല്‍ അവാര്‍ഡ്. ഭാഗ്യത്തിന് പിന്നില്‍ നിര്‍ഭാഗ്യം ഒളിച്ചു നിന്ന ഒരു ദിവസത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. 2012 മാര്‍ച്ച് 23 നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആ സന്തോഷം പൂര്‍ണ്ണമായി അനുഭവിച്ച് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിയാതെ പ്രഖ്യാപനത്തിന് തൊട്ടു പിറ്റേന്ന് മാര്‍ച്ച് 24 ന് അദ്ദേഹം കാലയവനികയ്ക്കുളളില്‍ മറഞ്ഞു.
സിനിമയില്‍ പലര്‍ക്കും ഭാഗ്യനാമങ്ങള്‍ നല്‍കുന്നതില്‍ അഗ്രഗണ്യനായ സാക്ഷാല്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസഫ് എന്ന യഥാര്‍ത്ഥ നാമധേയത്തിന് ഒപ്പം പ്രകാശം കൂടി ചേര്‍ത്ത് ഈ നടനെ ജോസ് പ്രകാശാക്കി മാറ്റിയത്. മരിക്കും വരെ ആ പ്രകാശം ജ്വലിച്ചു നില്‍ക്കുകയും ചെയ്തു.
അസാധാരണ വഴിത്തിരിവുകള്‍ കടന്ന് അവിചാരിതമായ തലങ്ങളിലേക്ക് എത്തിപ്പെട്ട ഒന്നായിരുന്നു ജോസ് പ്രകാശിന്റെ ജീവിതം.
പട്ടാളത്തില്‍ നിന്നും നാടകത്തിലേക്ക്...
നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണിക്കൊന്നകള്‍ പൂത്തു നിന്ന ഒരു വിഷുദിനത്തില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലായിരുന്നു ജോസ് പ്രകാശിന്റെ ജനനം. ബേബി എന്നാണ് ബന്ധുക്കള്‍ അദ്ദേഹത്തെ ഓമനിച്ച് വിളിച്ചിരുന്നത്. കോടതിയില്‍ ഗുമസ്തനായിരുന്ന പിതാവ് ജോസഫിന്റെ പേര് തന്നെയാണ് ബേബിക്കും ഔദ്യോഗിക നാമമായി വീട്ടുകാര്‍ നല്‍കിയത്. മൂത്തവനായ ബേബിക്ക് താഴെ 7 മക്കളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇളയ ആളായിരുന്നു പിന്നീട് പ്രശസ്ത നടനും നിര്‍മ്മാതാവുമായി മാറിയ പ്രേംപ്രകാശ്. കല രക്തത്തിലുളള കുടുംബമായിരുന്നു അവരുടേത്. സംഗീതത്തോട് അസാധാരണമായ പ്രതിപത്തി പുലര്‍ത്തിയിരുന്ന കുടുംബം. ബേബിയെ പോലെ തന്നെ അനുജന്‍ പ്രേംപ്രകാശും നന്നായി പാടുമായിരുന്നു.
ബേബിയുടെ മനസില്‍ കലയുണ്ടെങ്കിലൂം ജീവിതസാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു സ്ഥിരം ജോലിക്ക് കയറിക്കൂടാന്‍ ശ്രമിച്ചു. അങ്ങനെ പട്ടാളത്തില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് അദ്ദേഹം ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്ത അദ്ദേഹം വിപുലവും വിശാലവുമായ ജീവിതപരിചയം സിദ്ധിച്ചതിന്റെ പിന്‍ബലത്തിലാണ് പിന്നീട് കലയുടെ ലോകത്ത് പ്രവേശിക്കുന്നത്.
എട്ടു വര്‍ഷത്തോളം സൈന്ന്യത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിഭജന കാലത്ത് മഹാത്മജിയുടെ ബോഡി ഗാര്‍ഡായും പ്രവര്‍ത്തിച്ചിരുന്നു.
പാട്ട് പാടാന്‍ വന്ന് നടനുമായി...
പട്ടാളത്തില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തിയ ബേബി കലാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവസന്ധാരണാര്‍ത്ഥം തേയില കച്ചവടം ആരംഭിച്ചു. എന്നാല്‍ മനസില്‍ നിറയെ സംഗീതവും അഭിനയവുമായിരുന്നു. സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചേര്‍ന്ന് കോട്ടയം ആര്‍ട്‌സ് €ബ്ബ് എന്ന ഒരു കലാസംഘടന രൂപീകരിച്ചു. കൂടുതലും സംഗീത പരിപാടികളാണ് അവതരിപ്പിച്ചിരുന്നത്. അതിലൊക്കെയും മുഖ്യഗായകന്‍ ബേബിയായിരുന്നു.
അക്കാലത്ത് കോട്ടയത്ത് നടന്ന ഒരു പാര്‍ട്ടി പരിപാടിയിലെ മുഖ്യാതിഥി വരാന്‍ വൈകി. പല നേതാക്കള്‍ പ്രസംഗിച്ചു കഴിഞ്ഞിട്ടും മുഖ്യാതിഥി എത്തിയില്ല. ആ ഗ്യാപ്പ് നികത്താന്‍ സമ്മേളനത്തിലെ മൈക്ക്‌സെറ്റുകാരന്‍ സുഹൃത്തായ ബേബിയെ വിളിച്ച്
ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. അന്ന് സ്‌റ്റേജിലുണ്ടായിരുന്ന നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ക്ക് ജോസഫിലെ ഗായകനെ വല്ലാതെ ഇഷ്ടപ്പെട്ടു. എന്നെങ്കിലും ഇദ്ദേഹത്തെ സിനിമയില്‍ പരിചയപ്പെടുത്തണമെന്ന് കരുതി തിക്കുറിശ്ശി ജോസഫിന്റെ അഡ്രസ് കുറിച്ചെടുത്തു.
കല ജീവിതോപാധിയായി തെരഞ്ഞെടുത്ത ജോസഫ് പാലായിലെ ഐക്യകേരള നാടകസമിതിയുടെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. പിന്നീട് കോട്ടയം നാഷനല്‍ തീയറ്റേഴ്‌സ് എന്നൊരു ട്രൂപ്പ് സ്വന്തമായി രൂപീകരിച്ചു.
തിക്കുറിശ്ശിയുടെ ആദ്യ സംവിധാന സംരംഭമായ ശരിയോ തെറ്റോ എന്ന സിനിമയിലുടെയായിരുന്നു ചലച്ചിത്ര മേഖലയിലെ അരങ്ങേറ്റം. വാസ്തവത്തില്‍ പി.ലീലയോടൊപ്പം ഒരു പാട്ട് പാടാനാണ് ക്ഷണിക്കപ്പെട്ടത്. അവിടെ വച്ച് ജോസഫ് എന്ന പേര് ജോസ് പ്രകാശ് എന്ന് മാറ്റിമറിച്ച തിക്കുറിശ്ശി അതേ സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കാനും ഒരു സോളോ ഗാനം പാടാനും അവസരം നല്‍കി. സിനിമയില്‍ ഒരു പാട്ട് പാടുക എന്നതൊക്കെ അന്ന് ബാലികേറാമലയായിരുന്നു. വി.ദക്ഷിണാമുര്‍ത്തിയുടെ സംഗീതസംവിധാനത്തിലായിരുന്നു അരങ്ങേറ്റം.
പ്രേംനസീര്‍, സത്യന്‍...തുടങ്ങി അന്നത്തെ പ്രമുഖ നടന്‍മാര്‍ക്ക് വേണ്ടി നിരവധി സിനിമകളില്‍ പിന്നണി പാടി.
സംഗീതലോകത്തെ തിരക്കിനിടയില്‍ പല പടങ്ങളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ചിലതില്‍ അതിഥിതാരമായി. ഭക്തകുചേല എന്ന സിനിമയിലാണ് സാമാന്യം ശ്രദ്ധിക്കപ്പെടുന്ന റോള്‍ ലഭിക്കുന്നത്. ഓളവും തീരവും എന്ന സിനിമയിലെ
കുഞ്ഞാലി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ജീവിതഗതി തന്നെ മാറ്റിമറിച്ചു. ജോസ്പ്രകാശിലെ മികച്ച നടനെ പുറത്തെടുക്കാന്‍ എം.ടി-പി.എന്‍.മേനോന്‍ കൂട്ടുകെട്ടിന് കഴിഞ്ഞു. പിന്നീട് നെഗറ്റീവ് ഷേഡുളള കഥാപാത്രങ്ങളിലേക്കാണ് മുഖ്യമായും പരിഗണിക്കപ്പെട്ടത്. അക്കാലത്ത് വില്ലന്‍ കഥാപാത്രങ്ങളൂടെ പര്യായമായി പരിഗണിക്കപ്പെട്ട രണ്ട് നടന്‍മാരില്‍ ഒരാള്‍ ജോസ് പ്രകാശായിരുന്നു. മറ്റൊന്ന് കെ.പി.ഉമ്മര്‍. ആക്ഷന്‍ ഓറിയന്റഡ് സിനിമകളില്‍ നായകനുമായുളള ശക്തമായ പോരാട്ടങ്ങള്‍ക്ക് ജോസ്പ്രകാശിന്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. സ്യൂട്ടും കോട്ടുമണിഞ്ഞ് പൈപ്പ് കടിച്ചു പിടിച്ച് സ്‌റ്റൈലിഷായി ഇംീഷ് സംസാരിക്കുന്ന വില്ലന്‍ അന്ന് ഒരു പുതുമയായിരുന്നു.
വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നത് നിയോഗമായി മാറിയ ജോസ്പ്രകാശ് ആദ്യമായി മുഖ്യവേഷം ചെയ്ത ഒരു സിനിമയുണ്ട്. ഭക്തിപ്രധാനമായ സ്‌നാപകയോഹന്നാന്‍. എങ്കിലും അദ്ദേഹത്തിലെ നടന്‍ ചിരപ്രതിഷ്ഠ നേടിയത് ലവ് ഇന്‍ കേരളയിലെ സില്‍വര്‍ ഹെഡ് എന്ന കൊളളത്തലവന്റെ വേഷത്തിലുടെയായിരുന്നു. പിന്നീട് സി. ഐ.ഡി നസീര്‍ പോലുളള അനവധി ചിത്രങ്ങള്‍.
സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ ജോസ് പ്രകാശിന്റേതായിരുന്നു. നസീര്‍ മുതല്‍ ജയന്‍ വരെയുളള അക്കാലത്തെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം കട്ടയ്ക്ക് നിന്ന വില്ലന്‍. ക്യാരക്ടര്‍ റോളുകളിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു.
മകനും മരുമകനും അനുജനും പേരക്കുട്ടികള്‍ക്കൂമൊപ്പം സിനിമകള്‍
വ്യക്തിജീവിതത്തിലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം അനവധി സിനിമകളില്‍ സഹകരിക്കാനും ജോസ്പ്രകാശിന് ഭാഗ്യം ലഭിച്ചു.
സഹോദരി പുത്രനായ ഡെന്നീസ് ജോസഫ് തിരക്കഥ രചിച്ച ഈറന്‍സന്ധ്യ, സായംസന്ധ്യ, ദിനരാത്രങ്ങള്‍, രാജാവിന്റെ മകന്‍, ആയിരം കണ്ണുകള്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, ആകാശദൂത് എന്നീ സിനിമകളിലെല്ലാം അഭിനയിച്ച ജോസ് പ്രകാശ് ഡെന്നീസ് സംവിധാനം ചെയ്ത അഥര്‍വ്വത്തിലും അഗ്രജനിലും സാന്നിദ്ധ്യം അറിയിച്ചു.
അനുജന്‍ പ്രേംപ്രകാശും മകന്‍ രാജന്‍ ജോസഫും നിര്‍മ്മിച്ച പടങ്ങളില്‍ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. കൂടെവിടെയും പറന്ന് പറന്ന് പറന്നും.
ജ്യേഷ്ഠന് മികച്ച നടനുളള ആദ്യത്തെ സംസ്ഥാന പുരസ്‌കാരം നേടിത്തന്ന മിഖായേലിന്റെ സന്തതികള്‍ പൂത്രന്‍ എന്ന പേരില്‍ സിനിമയായി നിര്‍മ്മിക്കാന്‍ പ്രേംപ്രകാശ് സന്നദ്ധനായെങ്കിലും സീരിയലിന് ലഭിച്ച വിജയം സിനിമയ്ക്കുണ്ടായില്ല. ബിജു മേനോന്‍ എന്ന നടനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് പുത്രന്‍ കൊണ്ടുണ്ടായ ഏകനേട്ടം.
മൂന്നൂറിലധികം സിനിമകളില്‍ പല തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് 2003 മുതല്‍ കുറച്ചൊന്ന് മാറി നിന്നു.
പ്രമേഹം കലശലായതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ജോസ്പ്രകാശ് അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത് പ്രേംപ്രകാശിന്റെ മക്കളായ ബോബി-സഞ്ജയ് ആദ്യമായി തിരക്കഥ എഴുതിയ എന്റെ വീട് അപ്പുന്റേം എന്ന ചിത്രത്തിലുടെയായിരുന്നു.
വീണ്ടും 8 വര്‍ഷങ്ങള്‍ക്ക് ശേഷം അവസാനമായി അഭിനയിച്ചത് ബോബി-സഞ്ജയ് തിരക്കഥ രചിച്ച ട്രാഫിക്ക് എന്ന ചിത്രത്തിലും. അങ്ങനെ മലയാളത്തില്‍ ഇന്ന് കാണുന്ന നവതരംഗത്തിന് തുടക്കമിട്ട സിനിമയുടെ ഭാഗമാകാനും ജോസ് പ്രകാശിന് അവസരം ലഭിച്ചു.
ജയനെ കണ്ടെത്തിയ ബേബിച്ചായന്‍
ജയന്‍ നായകനായ ഒട്ടനവധി സിനിമകളില്‍ അദ്ദേഹത്തോട് നേര്‍ക്ക്‌നേര്‍ നിന്ന് പൊരുതിയ വില്ലനായി ജോസ്പ്രകാശ് മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ജയന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ നിമിത്തമായത് ജോസ് പ്രകാശാണെന്ന് പലര്‍ക്കും അറിയില്ല. ജോസ് പ്രകാശിനെ പോലെ തന്നെ ജയന്റെയും ചെല്ലപ്പേര് ബേബി എന്നായിരുന്നു. പ്രായക്കൂടുതല്‍ പരിഗണിച്ച് ജയന്‍ ജോസ്പ്രകാശിനെ വിളിച്ചിരുന്നത് ബേബിച്ചായന്‍ എന്നായിരുന്നു.
ജയന്‍ അന്ന് നേവിയില്‍ ഉദ്യോഗസ്ഥനാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ വലിയ നിഷ്‌കര്‍ഷയുളള ആളാണ് ജയന്‍. ജോസ്പ്രകാശിന്റെ മകന്‍ അന്ന് കൊച്ചിയില്‍ ടെയ്‌ലറിംഗ് ഷോപ്പ് നടത്തുകയാണ്. പുതിയ മോഡലിലുളള ഒരു ഷര്‍ട്ട് മാര്‍ക്കറ്റിലിറങ്ങിയാല്‍ ജയന് ആ നിമിഷം ആ സ്‌റ്റൈലിലുളള ഷര്‍ട്ട് തയ്ക്കണം. അതിനായി അദ്ദേഹം രാജന്റെ കടയില്‍ വരും. കുറെക്കാലം കഴിഞ്ഞാണ് രാജന്‍ ഒരു കാര്യം തിരിച്ചറിയുന്നത്. ഉളളിലെ സിനിമാ മോഹം സാക്ഷാത്കരിക്കാന്‍ ജോസ്പ്രകാശിന്റെ സഹായം തേടിയാണ് ജയന്‍ രാജനുമായി സൗഹൃദം സ്ഥാപിച്ചത്. ഒരു ദിവസം ജയന്‍ പറഞ്ഞു.
'ഫാദര്‍ ഇനി വരുമ്പോള്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്.'
ഒരു ദിവസം ജോസ്പ്രകാശ് കടയില്‍ വന്ന സമയത്ത് ജയനും വന്നു. രാജന്‍ പരിചയപ്പെടുത്തി അഞ്ച് മിനിറ്റിനുളളില്‍ ജോസ്പ്രകാശും ജയനും തമ്മില്‍ കൂട്ടായി. പഴയ ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ജയനെ വളരെ ഇഷ്ടമായി. അവര്‍ തമ്മില്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി.
ആ സമയത്ത് കൊച്ചിയില്‍ ജേസി സംവിധാനം ചെയ്യുന്ന ശാപമോക്ഷം എന്ന പടത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അതില്‍ യേശുദാസ് പാടിയ ആദ്യത്തെ രാത്രിയില്‍ വരവേല്‍ക്കാന്‍ എന്ന് തുടങ്ങുന്ന പാട്ട് സീനില്‍ അഭിനയിക്കേണ്ടത് ജോസ് പ്രകാശാണ്.
അദ്ദേഹം ജേസിയെ കണ്ട് ഇങ്ങനെ പറഞ്ഞു.
' ആ പാട്ട് സീനില്‍ എന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനായ ഒരാള്‍ പാടി അഭിനയിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു'
ജേസി ഉടന്‍ പറഞ്ഞു.
'അതിനെന്താ..ബേബിച്ചന്‍ പറയുന്ന ആളെ ഇടാം'
'അയാള്‍ രാജന്റെ കടയിലുണ്ട് വിളിച്ചാല്‍ വരും'
എന്ന് അദ്ദേഹം മറുപടി കൊടുത്തു.
ജോസ്പ്രകാശ് അപ്പോള്‍ തന്നെ രാജനെ വിളിച്ച് ദ്വാരക ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. രണ്ടുപേരും കൂടി അവിടെ ചെന്ന് ജേസിയെ കണ്ടു. രാജന്റെ സ്‌കൂട്ടറിലാണ് ജയന്‍ വന്നത്. ആദ്യകാഴ്ചയില്‍ തന്നെ ജേസിക്ക് ജയനെ ഇഷ്ടമായി. ജയന്‍ അധികം റീടേക്കുകള്‍ ഒന്നുമില്ലാതെ വളരെ ഭംഗിയായി തന്നെ അഭിനയിച്ചു. അതായിരുന്നു ജയന്റെ ആദ്യ സിനിമ. ഒരു വിവാഹച്ചടങ്ങില്‍ ജയന്‍ പാടുന്ന സീനില്‍ ഒരു കാഴ്ചക്കാരനായി ജോസ്പ്രകാശ് ഇരിക്കുന്നത് കാണാം.
പിന്നീട് നിരവധി സിനിമകളില്‍ ജയനും ജോസ്പ്രകാശും ഒരുമിച്ച് അഭിനയിച്ചു.
ജയന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒന്നാമനായി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അകാലത്തില്‍ ജയന്‍ വിടവാങ്ങി. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ജോസ്പ്രകാശും. ബേബിച്ചായന്റെ നൂറാം ജന്മവാര്‍ഷികം കൊണ്ടാടുമ്പോള്‍ അനുജനെ പോലെ കരുതിയിരുന്ന കുഞ്ഞുബേബിക്ക് 86 തികയുന്നതേയുളളു. 14 വയസിന്റെ അന്തരം. സിനിമയിലേക്കുളള വാതില്‍ തുറന്നു കൊടുത്തു എന്നതിനപ്പുറം ജോസ്പ്രകാശുമായി തീവ്രമായ ആത്മബന്ധം സൂക്ഷിച്ചിരുന്നു ജയന്‍.
ബന്ധങ്ങളില്ലാത്ത ഒരു ലോകത്തേക്ക് പോയ അവര്‍ ഇന്നും മലയാളി മനസിലെ നിത്യസ്മൃതിയാണ്.