ADVERTISEMENT

മലയാള സിനിമ പാൻ ഇന്ത്യൻ സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നതിനു പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടെയൊരു രാജ്യാന്തര വില്ലനുണ്ടായിരുന്നു. കോട്ടും സ്യൂട്ടും കൂളിങ് ഗ്ലാസും ധരിച്ച് കയ്യിൽ പുകയുന്ന പൈപ്പും ചുണ്ടിൽ ഇംഗ്ലിഷ് ഡയലോഗുമായി ബംഗ്ലാവിന്റെ പടിയിറങ്ങിവരുന്ന ‘ഞെരിപ്പൻ വില്ലൻ’. ഹൈടെക് കൊള്ളസങ്കേതങ്ങളൊരുക്കി നായകനെ കിടുകിടാ വിറപ്പിച്ച കൊടികെട്ടിയ വില്ലൻ; കുന്നേൽ ജോസഫ് ജോസഫ് എന്ന ജോസ് പ്രകാശ്. മുതലക്കുഞ്ഞുങ്ങളെ പേരുചൊല്ലി ഓമനിക്കുന്ന സുന്ദരനായ വില്ലനെ ഇന്നത്തെ തലമുറ കൂടി ആഘോഷിക്കുന്നുണ്ട്. ‘‘ബൈ ദ ബൈ...’’, ‘‘യു അണ്ടർസ്റ്റാൻഡ്’’, ‘‘വെൽ ഡൺ മൈ ബോയ്’’ ‘‘വെൽ മിസ്റ്റർ പെരേര...’’ തുടങ്ങിയ അദ്ദേഹത്തിന്റെ സംഭാഷണ ശകലങ്ങൾ ഇപ്പോഴും ഹിറ്റുകളാണ്. മഹാനടൻമാരായ മധുവിനെയും തിലകനെയും പോലും ആരാധകരാക്കിയ സുന്ദരമായ പ്രകടനം.

1952ൽ സോഷ്യലിസ്റ്റ് പാർട്ടി നേതാവായ റാം മനോഹർ ലോഹ്യ കോട്ടയത്ത് ഒരു പ്രസംഗത്തിനു വന്നതാണ് ജോസ് പ്രകാശ് എന്ന ബേബിച്ചന് സിനിമയിലേക്കു വഴിതുറന്നത്. ലോഹ്യക്കു പ്രസംഗിക്കാനുള്ള മൈക്ക് സെറ്റ് കൊണ്ടുവന്നത് ബേബിച്ചന്റെ സുഹൃത്തായ സി.ജോസഫ് ആയിരുന്നു. സമ്മേളനം തുടങ്ങി രണ്ടു മൂന്നു നേതാക്കൾ പ്രസംഗിച്ചു കഴിഞ്ഞിട്ടും ലോഹ്യ എത്തിയില്ല. ജനം പിരിഞ്ഞു പോകാതിരിക്കാൻ എന്തെങ്കിലും ചെയ്യണം. പെട്ടെന്ന് സി.ജോസഫിന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചു. അദ്ദേഹം തന്റെ സുഹൃത്തായ കുന്നേൽ ജോസഫിനെ വിളിച്ച് ഒരു പാട്ടുപാടിച്ചു. കോട്ടയം നഗരത്തിൽ തേയിലയുടെ ബിസിനസ് നടത്തുകയായിരുന്നു ജോസഫ് അന്ന്. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം സ്റ്റേജിൽ കയറി പാടി. സ്റ്റേജിൽ ഇരുന്ന തിക്കുറിശ്ശി സുകുമാരൻ നായർക്ക് പാട്ട് ഇഷ്ടമായി. അദ്ദേഹം പാട്ടുകാരന്റെ വിലാസം കുറിച്ചെടുത്തു. പിന്നീട് ‘തെറ്റോ ശരിയോ’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് വിളിപ്പിച്ചു. സിനിമയിലൊരു പാട്ടുപാടണം. വി.ദക്ഷിണാമൂർത്തിയായിരുന്നു സംഗീത സംവിധായകൻ.‘പാടുപെട്ടു പാടങ്ങളിൽ പണിയെടുക്കും പാവങ്ങൾക്ക്’ എന്ന പാട്ട് മനോഹരമായി പാടിക്കൊണ്ട് ബേബിച്ചൻ സിനിമയിലെത്തി. ആ ചിത്രത്തിൽ ചെറിയൊരു വേഷവും അഭിനയിച്ചു. തിക്കുറിശ്ശി അദ്ദേഹത്തിന് പുതിയൊരു പേരും നൽകി; ജോസ് പ്രകാശ്.

1961ൽ ‘ഭക്തകുചേല’ പുറത്തിറങ്ങിയതോടെ ജോസ് പ്രകാശ് ശ്രദ്ധിക്കപ്പെട്ടു. 63ൽ ‘സ്നാപകയോഹന്നാൻ’ എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്തു. 1968ൽ പുറത്തിറങ്ങിയ ‘ലവ് ഇൻ കേരള’ എന്ന ചിത്രത്തിലെ മൊട്ടത്തലയനായ സിൽവർ ഹെഡ് എന്ന കൊള്ളത്തലവന്റെ വേഷം അദ്ദേഹത്തെ മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലനാക്കി. 1969ൽ ‘ഓളവും തീരവും’ 71ൽ ‘സിഐഡി നസീർ’ എന്നീ ചിത്രങ്ങൾ കൂടി വന്നതോടെ ജോസ് പ്രകാശ് ചോദ്യം ചെയ്യപ്പെടാത്ത നടനായി. ഇന്ത്യ വിഭജനകാലത്ത് മഹാത്മാഗാന്ധിക്കു സുരക്ഷയൊരുക്കിയ 6 പട്ടാളക്കാരിൽ ഒരാളായിരുന്ന ജോസഫ് അങ്ങനെ മലയാളസിനിമയിലെ സ്റ്റൈലൈസ്ഡ് ആന്റി ഹീറോയായി.

വില്ലൻ കാലഘട്ടം കഴിഞ്ഞും ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെ അദ്ദേഹം മലയാളസിനിമയിൽ നിറഞ്ഞുനിന്നു. കുടുംബത്തെ ഏറെ സ്നേഹിച്ച അദ്ദേഹത്തിന് സിനിമയിലും കുടുംബാംഗങ്ങളോടൊത്ത് യാത്ര ചെയ്യാൻ കഴിഞ്ഞു എന്നതും ഭാഗ്യം. അനുജൻ പ്രേം പ്രകാശിനൊപ്പം അഭിനയിക്കാനും സഹോദരിയുടെ മകനായ ഡെന്നിസ് ജോസഫ് എഴുതിയ സിനിമകളിൽ കഥാപാത്രമാകാനും ജോസ് പ്രകാശിനു സാധിച്ചു. ഡെന്നിസ് ജോസഫ് എഴുതിയ ‘കോട്ടയം കുഞ്ഞച്ചൻ’, ‘ആകാശദൂത്’ തുടങ്ങിയ ചിത്രങ്ങളിലെ ആർദ്രഹൃദയനായ പുരോഹിതനെ മലയാളിക്ക് എങ്ങനെ മറക്കാനാവും? മകൻ രാജൻ ജോസഫ് നിർമിച്ച നാലു ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷമിട്ടു. 2012 മാർച്ച് 24ന് ജീവിതത്തിൽനിന്ന് അരങ്ങൊഴിയും മുൻപ് 350നു മുകളിൽ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തെ 2011ൽ സംസ്ഥാന സർക്കാർ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ഇംഗ്ലിഷ് കലർന്ന ഡയലോഗുകൾ പറഞ്ഞ് നായകനെ വിറപ്പിച്ച അതേ വില്ലൻ, ഏറ്റവും ഒടുവിൽ മലയാളത്തിന്റെ ന്യൂജനറേഷൻ തരംഗത്തിനു മുന്നിൽനിന്ന് ഇംഗ്ലിഷ് കലർന്ന മറ്റൊരു ഡയലോഗുകൂടി പറഞ്ഞു. ‘‘ബിഫോർ യു മേക്ക് എ ഡിസിഷൻ, റിമംബർ സംതിങ്: നിങ്ങൾ നോ പറഞ്ഞാൽ, ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസവും പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ, നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാവും. വരാനിരിക്കുന്ന ഒരുപാടു പേർക്ക് ധൈര്യം പകരുന്ന ചരിത്രം’’ ‘ട്രാഫിക്’ എന്ന ചിത്രത്തിൽ ജോസ്‌പ്രകാശിനു വേണ്ടി ഈ സംഭാഷണം കുറിച്ചത് പ്രേംപ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും ചേർന്നാണ്; അതും കാലം കരുതിവച്ച മഹാഭാഗ്യം.

English Summary:

Remembering Jose Prakash on his 100th birth anniversary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com