ADVERTISEMENT

തന്റെ സിനിമയ്ക്ക് മോശം റിവ്യൂ ഇടുന്നവർക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ഒമർ ലുലു.  സോഷ്യൽ മീഡിയയിൽ നിന്ന് പണം ലഭിക്കുന്നതുകൊണ്ടാണ് ഇവർ തുടർച്ചയായി മോശം റിവ്യൂ ഇടുന്നതെന്നും പണം മോഹിച്ച് റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കരുതെന്നും ഒമർ ലുലു പറഞ്ഞു. പോസിറ്റീവ് റിവ്യൂ ഇടാമെന്ന് പറഞ്ഞ് പണത്തിനായി സമീപിക്കുന്ന റിവ്യൂവേഴ്സ് ഉണ്ടെന്നും സിനിമ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നുപറയുന്ന സാധാരണ പ്രേക്ഷകരുടെ അഭിപ്രായത്തിനു താൻ വില കൊടുക്കുമെന്നും ഒമർ ലുലു പറയുന്നു. നെഗറ്റീവ് റിവ്യൂ പറയുന്നത് കുഴപ്പമില്ല പക്ഷെ വ്യക്തി അധിക്ഷേപം നടത്തുന്നത് സഹിക്കില്ല എന്നും അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഒമർ ലുലു പറഞ്ഞു.

ബാഡ് ബോയ്സിന് സമ്മിശ്ര പ്രതികരണം 

ബാഡ് ബോയ്സ് ഒടിടിയിൽ ഇറങ്ങിയതിനു ശേഷം മിക്സഡ് റെസ്പോൺസ് ആണ് വരുന്നത്. ബുദ്ധിജീവികൾക്ക് ഒന്നും ഇഷ്ടപ്പെട്ടിട്ടില്ല, സാധാരണ പ്രേക്ഷകർക്ക് ഇഷ്ടപെട്ടിട്ടുണ്ട്.  ഈ പടം കൂടുതൽ ഇഷ്ടപ്പെടുന്നത് കുട്ടികൾക്കാണ്. പടം ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. എന്റെ ആദ്യ സിനിമ ഹാപ്പി വെഡിങ് മുതൽ ഇഷ്ടപ്പെടാത്തവർ ഉണ്ട്.  എന്റെ ഒരു സിനിമയും ഇഷ്ടപ്പെടില്ല പക്ഷേ എല്ലാ സിനിമകളും കാണും. ഇഷ്ടപ്പെടാത്ത ഒരാളുടെ സിനിമ വീണ്ടും വീണ്ടും കണക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.  

പണത്തിനു വേണ്ടി റിവ്യൂ ചെയ്യുന്നവർ 

ഒരു സിനിമാ റിവ്യൂവർ ഉണ്ട് ലെൻസ്‌മാൻ, പുള്ളിക്ക് എന്റെ ഹാപ്പി വെഡിങ് ഇഷ്ടപ്പെട്ടില്ല, അതിനു നെഗറ്റീവ് റിവ്യൂ ഇട്ടു.  അതുകഴിഞ്ഞ് ചങ്ക്സ്, അഡാർ ലവ്,  ധമാക്ക, നല്ല സമയം, ബാഡ് ബോയ്സ്, തുടങ്ങി എന്റെ എല്ലാ പടങ്ങൾക്കും നെഗറ്റീവ് റിവ്യൂ ആണ് ഇട്ടത്.  ഇവർ സ്ഥിരം പറയുന്ന ഒരു പോയിന്റ് ഉണ്ട് ഒരു ഹോട്ടലിൽ പോയി ഫുഡ് കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയില്ലേ എന്ന്.  അപ്പോൾ എനിക്ക് ചോദിക്കാനുള്ളത് ഇതാണ് ഒരു ഹോട്ടലിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും വീണ്ടും അതേ ഹോട്ടലിൽ എന്തിനാണ് ഭക്ഷണം കഴിക്കാൻ പോകുന്നത്.  ആ ഹോട്ടലിൽ ഇതേ കിട്ടൂ എന്ന് ഇയാൾക്ക് അറിയാം പിന്നെ എന്തിനാണ് അവിടെ തന്നെ വന്നു കഴിക്കുന്നത് ? കാരണം ഞാൻ തന്നെ പറയാം ഇയാൾ എന്റെ പടം കണ്ടിട്ട് നെഗറ്റീവ് റിവ്യൂ ഇടുമ്പോൾ കാശ് കിട്ടുന്നുണ്ട് അതുകൊണ്ടാണ് വീണ്ടും വീണ്ടും കണ്ട് നെഗറ്റീവ് ഇടുന്നത്.  

പണം വാങ്ങി പോസിറ്റീവ് പറയുന്നവർ 

ഒരു സാധാരണ പ്രേക്ഷകന് സിനിമ കണ്ടാൽ പണം  കിട്ടുമോ ? ഒരു കാര്യത്തിൽ നിന്ന് ഒരാൾക്ക് ലാഭം കിട്ടുന്നുണ്ടെങ്കിൽ അയാൾ ലാഭം കിട്ടാൻ എന്തും ചെയ്യില്ലേ ? പണം  ഉണ്ടാക്കാൻ എന്തും ചെയ്യുന്ന ആളുകൾ ഇല്ലേ.  അതുപോലെ തന്നെ മോണിറ്റൈസേഷൻ ഓൺ ചെയ്തു വച്ചിട്ട് നെഗറ്റീവ് പറയുമ്പോൾ അവർക്ക് പണം കിട്ടും, പണം കിട്ടാൻ വേണ്ടി ഇവർ എന്തും പറയും. പണം കിട്ടാൻ വേണ്ടി റിവ്യൂ ചെയ്യുന്ന ആളുകളുടെ റിവ്യൂ മുഖവിലയ്ക്ക് എടുക്കരുത്. സാധാരണ പ്രേക്ഷകൻ എന്തും പറഞ്ഞോട്ടെ എനിക്ക് പരാതിയില്ല.  ലാഭം ഉണ്ടാക്കുന്ന പരിപാടി എന്തോ അവിടെയൊക്കെ മാഫിയ ഉണ്ടാകും.  ഇതും ഒരു മാഫിയ ആണ്. നെഗറ്റീവ് ഇടുന്നവർ ആത് കണ്ട് നമ്മൾ പണം കൊടുക്കാൻ ആകും ഇങ്ങനെ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നവരെ എനിക്ക് അറിയാം. ഇവരുടെ ഏജന്റ്സ് ആണ് നമ്മളെ സമീപിക്കുക. പണം വാങ്ങിയിട്ട് എങ്ങും തൊടാതെ ഒരു റിവ്യൂ പറഞ്ഞു.  ഏത് മോശം പടം ആയാലും പണം വാങ്ങി നല്ലതു പറയാൻ ആളുണ്ട്. ചിലർ ആണെങ്കിൽ പണം വാങ്ങിയിട്ട് റിവ്യൂ ഇടാതെ മിണ്ടാതിരിക്കും.  കാശ് ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ പടത്തെ തീർത്തുകളയുന്ന റിവ്യൂവേർസ് ഉണ്ട്.  ഇതൊക്കെയാണ് ഇപ്പോൾ നടക്കുന്നത്.  ബുക്ക് മൈ ഷോയിൽ വരെ കൃത്രിമം കാണിക്കുന്നുണ്ട്.  റിലീസിന് മുൻപ് കോർപറേറ്റ് ബുക്ക് ചെയ്യും.  

സിനിമ ചെയ്യാനുള്ള കഷ്ടപ്പാട് അറിയില്ല 

വിരാട് കോലി എല്ലായ‌്പ്പോഴും സെഞ്ചുറി അടിക്കുന്നുണ്ടോ ? മെസ്സി എല്ലായ്പ്പോഴും ഗോൾ അടിക്കുന്നുണ്ടോ ? ഇവർക്കൊക്കെ കളി അറിയാത്തതുകൊണ്ടാണോ ? അതുകഴിഞ്ഞ് അവർ നല്ല രണ്ടു കളി കളിക്കുമ്പോൾ അഭിപ്രായം മാറും.  ആസിഫ് അലിയെ എന്തൊക്കെ പറഞ്ഞിരുന്നു ഇപ്പോൾ ആസിഫ് അലി ഹിറ്റ് അടിച്ചപ്പോൾ അഭിപ്രായം മാറിയില്ലേ.  ധ്യാൻ ഒരു ഹിറ്റ് അടിച്ചാൽ ധ്യാനിന്റെ പേര് മാറും. ഇതൊക്കെ ഒരു സമയമാണ്, ചിലപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനം നന്നാകും ചിലപ്പോൾ മോശം ആകും. നമുക്ക് അറിയാവുന്നത് നമ്മൾ ചെയ്തുകൊണ്ടിരിക്കും അത്രയേ ഉള്ളൂ. ഒരു സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ മോശം ആണെന്ന് പറയാം അല്ലാതെ സിനിമ എടുക്കുന്ന ആളിനെ ആക്ഷേപിച്ച് അയാളെ തെറി പറഞ്ഞ് വ്യക്തി അധിക്ഷേപം ചെയ്യേണ്ട കാര്യമുണ്ടോ.  ഒരു സിനിമ ചെയ്തതിനാണ് ഈ കേൾക്കുന്നത്.  ഇങ്ങനെ പരിഹസിക്കേണ്ട കാര്യമുണ്ടോ? ഞാൻ എന്തൊക്കെ പരിമിതിയിൽ നിന്നാണ് സിനിമ ചെയ്യുന്നത് എനിക്ക് മാത്രമേ അറിയൂ.  

മോണിട്ടൈസേഷൻ ഓഫ് ചെയ്തിട്ട് റിവ്യൂ പറയൂ 

ജോജു ജോർജിന്റെ പണി സിനിമ വന്നപ്പോൾ ഒരു മോശം റിവ്യൂ ഇട്ട ആളെ ജോജു വിളിച്ച് പ്രശ്നം ഉണ്ടായി. ജോജു അഭിനയിച്ച സിനിമകൾക്ക് മുൻപ് ഒരുപാട് മോശം റിവ്യൂ വന്നിട്ടുണ്ട്.  എന്തുകൊണ്ട് അന്നൊന്നും വിളിക്കാതെ സംവിധാനം ചെയ്ത സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞപ്പോൾ വിളിച്ചു?  അതിനു കാരണം ഒരു സിനിമ ചെയ്യുമ്പോൾ അതിനു പിന്നിലുള്ള പരിശ്രമവും വേദനയും എന്താണെന്ന് പുള്ളിക്ക് അറിയാം അതാണ് അതിനു കാരണം.  ഒരു ഗൂഗിൾ അക്കൗണ്ടും മൊബൈൽ ഫോണും വച്ചിട്ട് ഇരുന്ന് എന്തും പറയാം അതിൽ നിന്ന് അവർക്ക് പണം കിട്ടും, പക്ഷെ ഒരു സിനിമ ചെയ്യുന്നതിന് പിന്നിലെ അധ്വാനം ചെയ്യുന്നവർക്കേ അറിയൂ.  ഇവർ എന്താണ് മോണിട്ടൈസേഷൻ ഓഫ് ചെയ്തു വച്ചിട്ട് റിവ്യൂ പറയാത്തത്, അങ്ങനെ ചെയ്യുന്നവർക്ക് ഞാൻ വിലകൊടുക്കും. ചില ആളുകളെ കളിയാക്കിയാൽ ചിലപ്പോ റീച്ച് കൂടും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എമ്പുരാൻ സിനിമ. ഒരു കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയവും മതവും നോക്കുന്ന ആളുകൾ ഉണ്ട്.  അതാണല്ലോ ആ സിനിമയ്ക്ക് സംഭവിച്ചത്. ഞാൻ എന്തെങ്കിലും പറയുമ്പോൾ അതിൽ രാഷ്ട്രീയവും മതവും കാണുന്നവരുണ്ട്. അങ്ങനെ ഒരു കാലമാണ് ഇത്.

സാധാരണ പ്രേക്ഷകരുടെ നിലവാരം പോലുമില്ലാത്ത റിവ്യൂവർ 

എല്ലാ സിനിമകൾക്കും ഇവർ മോശം കമന്റ് പറയില്ല.  ഉദാഹരണത്തിന് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് ഏറ്റവും വിമർശനം കിട്ടിയത് അതിന്റെ മേക്കപ്പ് ഡിപ്പാർട്മെന്റിനാണ്. പക്ഷേ ഒരു വ്ലോഗർ പറഞ്ഞത് ആ സിനിമയിലെ മേക്കപ്പ് ആണ് ഏറ്റവും നല്ലത് എന്ന്.  ധ്യാൻ വരെ ഇന്റർവ്യൂവിൽ പറഞ്ഞു ആ സിനിമയിലെ മേക്കപ്പ് വളരെ മോശം ആയിപ്പോയി എന്ന്.  മേക്കപ്പ് ഒക്കെ ഫ്ലോപ്പ് ആയാൽ എല്ലാവർക്കും മനസ്സിലാകും പക്ഷെ അതുപോലും കണ്ടു മനസ്സിലാക്കാൻ കഴിയാത്ത ആളാണ് ആ പ്രമുഖ റിവ്യൂവർ.  അയാളുടെ റിവ്യൂവിന് പിന്നെ എന്ത് വിലയാണ് ഉള്ളത്.    

സിനിമയിൽ കയറിപ്പറ്റാൻ കഴിയാത്തിന്റെ നഷ്ടബോധം 

ഒരു സിനിമ ചെയ്യുന്ന ബുദ്ധിമുട്ട് എന്താണെന്ന് റിവ്യൂ പറയുന്നയാൾക്ക് അറിയാം. ഇവർ സിനിമകൾക്ക് മോശം റിവ്യൂ പറയുന്നതിന്റെ കാരണം സിനിമ ചെയ്യാൻ പറ്റാത്തതു കൊണ്ടാണ്.  അതിന്റെ നഷ്ടബോധം ആണ് മറ്റുള്ളവരുടെ സിനിമയിൽ തീർക്കുന്നത്.  ഇയാൾ ചിലപ്പോൾ അഭിനയിക്കാൻ കൂടി വേണ്ടിയായിരിക്കും നടന്നത്.  ചാൻസ് ചോദിച്ചും കഥപറയാനുമായി ഒരുപാടുപേർ എന്റെ അടുത്ത് വന്നിട്ടുണ്ട്, കിട്ടാത്തവർ ഒക്കെ ഭാവിയിൽ റിവ്യൂവേർസ് ആയി നെഗറ്റീവ് പറയും.  ഞങ്ങൾ ന്യായത്തിന്റെ പക്ഷത്താണെന്ന് കാണിക്കാൻ വേണ്ടി കുറച്ചു സിനിമ നല്ല അഭിപ്രായവും പറയും. മലയാളികൾ മണ്ടന്മാർ അല്ലല്ലോ, നല്ല പടത്തിന് മോശം പറയുമ്പോൾ അവർ തെറി വിളിക്കും. തെറി കിട്ടിയാലും വേണ്ടില്ല പണം കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുന്നവരാണ് ഇവർ.  മോണിടൈസെഷൻ ഉളളതാണ് കുഴപ്പം, അത് നിന്ന് കഴിഞ്ഞാൽ എഴുപത് ശതമാനം റിവ്യൂ കുറയും.  കാശ് ഉണ്ടാക്കാൻ വേണ്ടി മറ്റുള്ളവരുടെ കഷ്ടപ്പാടിനെ താറടിച്ചു കാണിക്കുന്നു.   

വ്യക്തിഹത്യ ചെയ്യുന്നവരെ നിയമപരമായി നേരിടും  

നീ ഈ പരിപാടി നിർത്തണം എന്ന് പറയുന്നവരുണ്ട്, അവർ പറയുമ്പോൾ നിർത്താൻ അല്ല ഞാൻ തുടങ്ങിയത്.  ഒരു ബന്ധങ്ങളും ഇല്ലാതെ ഒറ്റക്ക് കഷ്ടപ്പെട്ട് വന്നവൻ ആണ് ഞാൻ.  ഞാൻ കാരണം ഇപ്പോൾ എത്ര പുതുമുഖങ്ങൾ വന്നു.  പ്രിയ വാര്യരെ ആരാണ് കൊണ്ടുവന്നത് ? ഗ്രെയ്‌സ് ആന്റണി, സിജു വിൽസൺ, ബാലു വർഗീസ് തുടങ്ങിയവരെ ആദ്യമായി നായകൻമാർ ആക്കിയത് ഞാൻ ആണ്. അഠാറ് ലവ് വന്നപ്പോഴാണ് പ്ലസ് ടൂ കുട്ടികളുടെ സിനിമകൾക്ക് ഇത്രത്തോളം മാർക്കറ്റ് ഉണ്ടെന്ന് മനസ്സിലായത്, അങ്ങനെ അല്ലേ നസ്ലിൻ ഒക്കെ വന്നത്. നമ്മൾ ഒരു ഹിറ്റ് ട്രാക്ക് കൊണ്ടുവന്നാൽ ഒരുപാട് പേര് പിന്നാലെ ചെയ്യും. പറയുന്നവർ അവിടെ കിടന്നു പറയട്ടെ നമ്മൾ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകാറില്ല പക്ഷെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. എന്റെ പേര് എടുത്തു പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കാൻ പോവുകയാണ്.  രണ്ടുപേരെ ഞാൻ നോട്ട് ചെയ്തു വച്ചിട്ടുണ്ട്, നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ്, ഒരാഴ്ചയ്ക്കുള്ളിൽ കേസ് കൊടുക്കും.

English Summary:

Director Omar Lulu lashed out against those who gave bad reviews to his movie.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com