ഞാൻ കിടന്നിട്ടുണ്ട് മാനസികാരോഗ്യകേന്ദ്രത്തിൽ, ചേട്ടനെ കൊണ്ടുപോയോ എന്നറിയില്ല: പരിഹാസവുമായി ഷൈനിന്റെ സഹോദരന്

Mail This Article
ലഹരിക്കേസിൽ ഷൈൻ ടോം അറസ്റ്റിലായതിനു പിന്നാലെ മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി നടന്റെ സഹോദരൻ ജോ ജോൺ ചാക്കോ. കൊച്ചിയിലെ ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ 20,000 രൂപയുടെ ഇടപാട് നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് താനൊരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് ഇരുപതിനായിരം രൂപ കൊടുക്കുന്നതെന്നായിരുന്നു ജോയുടെ മറുപടി.
ഷൈനിനെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയതായി തനിക്ക് അറിവില്ലെന്നും ജാമ്യം കിട്ടുമെന്ന് കരുതി ജ്യേഷ്ഠനെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നും ഷൈനിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ചേട്ടനെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയിട്ടുണ്ടാകുമായിരിക്കാം. എല്ലാം നിങ്ങൾ അല്ലേ പറയുന്നത്. ചേട്ടന് ജാമ്യം കിട്ടുമെങ്കിൽ കൊണ്ടുപോകാൻ വന്നതാണ്. കിട്ടും എന്ന് പറയുന്നതും നിങ്ങളാണ്. ചേട്ടനെ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയോ എന്ന് എനിക്ക് അറിയില്ല. ഞാൻ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നെ കൊണ്ടുപോയിട്ടുണ്ട്. ഞാൻ നിന്നിട്ടുമുണ്ട് രണ്ടാഴ്ച. അത് പാലക്കാടാണ്, മനോമിത്ര എന്ന സെന്ററിൽ അന്വേഷിച്ചാൽ അറിയാം. നിങ്ങൾ ആരും ഡീ അഡിക്ഷൻ സെന്ററിൽ പോയിട്ടില്ലേ? എന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ ആണ് കൊണ്ടാക്കിയത് . നിങ്ങൾ പറയുന്ന സജീറിനെ എനിക്ക് അറിയില്ല. ഞാൻ ഒരു 5000 രൂപ ചോദിച്ചാൽ ചേട്ടൻ തരാറില്ല പിന്നെയാണോ സജീറിനു കൊടുക്കുന്നത്." ഷൈൻ ടോം ചാക്കോയുടെ സഹോദരൻ പറയുന്നു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. 21–ാം തീയതി വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി. കുറ്റം തെളിഞ്ഞാൽ ഷൈന് ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരാണെന്നും ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയെ അറിയാമെന്നും ഷൈൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽനിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.