ADVERTISEMENT

'രണ്ടെണ്ണം അടിച്ചെങ്കിലേ അഭിനയം വരൂ, എഴൂത്ത് വരൂ, സംഗീതം വരു' എന്നൊക്കെ വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. അറുപതുകളിലും എഴുപതുകളിലും പല പ്രമുഖരും തങ്ങളുടെ കലാപ്രകടനത്തിന് പ്രചോദനം ലഭിക്കാന്‍ ലഹരിയെ ആശ്രയിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അഭിനയ സാമ്രാട്ട് സാക്ഷാല്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ നായകനായും ഉപനായകനായും വില്ലനായും നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ചുണ്ടാക്കിയ പണമത്രയും മദ്യത്തിനായി ചിലവിട്ടതും കാര്യമായ നീക്കിയിരിപ്പുകളോ സമ്പാദ്യമോ ഇല്ലാത്ത അവസ്ഥയിലായതും ചില അഭിമുഖങ്ങളില്‍ അദ്ദേഹത്തിന്റെ മകന്‍ സായികുമാര്‍ അടക്കം തുറന്ന് പറഞ്ഞിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ അകാല മരണത്തിന് പിന്നിലും അദ്ദേഹത്തിന്റെ അമിതമദ്യപാന ശീലം ഒരു ഘടകമാണെന്ന് അക്കാലത്ത് പരക്കെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 

അക്കാലത്ത് സിനിമയില്‍ അറിയപ്പെടുന്ന പല പിന്നണിപ്രവര്‍ത്തകരും മദ്യം ആഘോഷത്തിന്റെ ഭാഗമായി കൊണ്ടു നടന്നിരുന്നു. ചിലര്‍ മിതത്വം പാലിച്ചപ്പോള്‍ മറ്റ് ചിലര്‍ എല്ലാ പരിധികളും കടന്ന് ജീവിതം തന്നെ ചൂതാടി. 

മദ്യപിക്കാതെ മദ്യപനായി

''അടിച്ചങ്ങ് പുസായി കുടിച്ചങ്ങ് വാറായി ഞാന്‍...'' എന്ന പ്രശസ്തമായ ഒരു പാട്ടുണ്ട് തീക്കടല്‍ എന്ന സിനിമയില്‍. നടന്‍ സുകുമാരനാണ് ആ സീനില്‍ യഥാർഥ മദ്യപനെ പോലെ അത്ര സ്വാഭാവികമായി അഭിനയിച്ചത്. അദ്ദേഹം ലഹരികള്‍ക്ക് പന്താടാന്‍ ജീവിതം വിട്ടുകൊടുക്കാതെ അഭിനയിച്ചു കിട്ടുന്ന ഓരോ നാണയത്തുട്ടും കുടുംബത്തിനായി ശേഖരിച്ചു വച്ച പ്രായോഗികമതിയായ കലാകാരനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സമകാലികനായ എം.ജി.സോമനാവട്ടെ വലിയ സുഹൃത് വലയത്തിന് ഉടമയും അതില്‍ തന്നെ ഏറെയും മദ്യപാന സദസുകള്‍ക്ക് പ്രിയങ്കരനുമായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന്റെ മദ്യപാന ശീലം ഏറെ പ്രസിദ്ധവുമായിരുന്നു. സോമന്റെ  ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അകാലമരണത്തിനും ഒരു പരിധി വരെ മദ്യപാനം ഒരു കാരണമായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. എന്നാല്‍ അടിച്ചങ്ങ് പൂസായി...എന്ന ഗാനം രണ്ടെണ്ണം വിട്ടുകൊണ്ട് പാടുന്നു എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നുന്ന മട്ടില്‍ പാടിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആവട്ടെ തന്റെ ശരീരവും ശാരീരവും (ശബ്ദം) കേടാകുമെന്ന് ഭയന്ന് ഒരു തുളളി മദ്യം തൊടാത്ത ആളാണ്. അതേ സമയം താന്‍ അത്യാവശ്യം മദ്യം കഴിക്കുന്ന കൂട്ടത്തിലാണെന്ന് പിന്‍ഗാമിയായ എം.ജി.ശ്രീകുമാര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം ഒരിക്കലും മദ്യത്തിന് അടിമയായിരുന്നിട്ടുമില്ല. ഒഴിച്ചുകൂടാനാവാത്ത സുഹൃദ് സദസുകളില്‍ മാത്രം.

മദ്യം മരുന്ന് പോലെ...

നാടകാചാര്യനും ചലച്ചിത്ര നടനുമായ  എന്‍.എന്‍.പിളള മദ്യം ഒരു മരുന്ന് പോലെ ഉപയോഗിച്ചിരുന്ന ആളാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നും രാത്രി ഉറങ്ങുന്നതിന് മുന്‍പ് രണ്ട് പെഗ് മാത്രം കഴിക്കും. അതിനപ്പുറവും ഇപ്പുറവുമില്ല. അദ്ദേഹത്തിന്റെ മകന്‍ വിജയരാഘവനും മദ്യത്തെ തളളിപ്പറഞ്ഞിട്ടില്ല. അതേ സമയം ഇവരാരും തങ്ങളുടെ തൊഴിലിനെ ബാധിക്കും വിധത്തില്‍ മദ്യം ഉപയോഗിക്കുന്നവരുമല്ല. സൂക്ഷ്മതയോടെ പരിചരിച്ചാല്‍ മദ്യം നല്ലൊരു സുഹൃത്താണെന്നും അതിര്‍ത്തി കടന്നാല്‍ അത് ജീവിതം തകര്‍ക്കുമെന്നും പല കലാകാരന്‍മാരുടെയും ജീവിതം സാക്ഷ്യപ്പെടുത്തുന്നു. പ്രമേഹ ബാധിതനായിരുന്ന നടന്‍ മുരളിയുടെ ജീവന്‍ അകാലത്തില്‍ അപഹരിച്ചതും അമിതമദ്യപാനമാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്‍ എന്ന അനശ്വര ചിത്രം സമ്മാനിച്ച തോപ്പില്‍ ഭാസിയുടെ മകന്‍ കൂടിയായ അജയനും അമിതമദ്യപാനം വിനയായതായി പറയപ്പെടുന്നു. 

മധ്യവയസില്‍ രൂക്ഷമായ കരള്‍രോഗം ബാധിച്ച് മരണം ഏതാണ്ട് ഉറപ്പിക്കപ്പെട്ട ഒരു ഘട്ടത്തെക്കുറിച്ച് വിഖ്യാത സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം.ടി.വാസുദേവന്‍ നായര്‍ തുറന്ന് എഴൂതിയിട്ടുണ്ട്. ആ കാലഘട്ടത്തില്‍ പുര്‍ണ്ണമായി തന്നെ മദ്യത്തിന് അടിമയായിരുന്ന അദ്ദേഹം പിന്നീട് പ്രകൃതി ചികിത്സയില്‍ അഭയം തേടിയതിന്റെ ഫലമായി അപകടഘട്ടം തരണം ചെയ്യുകയും പിന്നീട് അരനൂറ്റാണ്ട് കാലം ഒരു തുളളി മദ്യം തൊടാത്ത ഒരു മനുഷ്യനായി ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്തു. മദ്യപാനത്തിന്റെ ദോഷവും മദ്യവര്‍ജ്ജനത്തിന്റെ ഗുണഫലവും ഒരു പോലെ തിരിച്ചറിഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

ലഹരിയിലും മിതത്വം

മുകളില്‍ പരാമര്‍ശിച്ചവര്‍ എല്ലാം തന്നെ മദ്യവും പുകവലിയും ലഹരിയും തങ്ങളൂടെ സ്വകാര്യതയുടെ ഭാഗമായി ഉപയോഗിക്കുകയും ഒരു പരിധി വരെ അവരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു എന്നല്ലാതെ മറ്റൊരു വ്യക്തിക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സാഹിത്യ നിരൂപണത്തില്‍ നിന്ന് സിനിമാഭിനയ രംഗത്ത് എത്തി വില്ലന്‍ വേഷങ്ങളിലൂടെ പേരെടുത്ത ഒരു നടന്‍ പതിവായി മദ്യപിച്ച് സെറ്റുകളിലും ഹോട്ടല്‍ മുറികളിലും ബഹളമുണ്ടാക്കുമായിരുന്നത്രെ. മദ്യമില്ലാത്തപ്പോള്‍ അങ്ങേയറ്റം മാന്യനായ അദ്ദേഹം ലഹരി തലയ്ക്ക് പിടിച്ചാല്‍  പിന്നെ മറ്റുളളവരുടെ നേര്‍ക്ക് അസഭ്യവര്‍ഷം ചൊരിയുന്നതും മോശമായി പെരുമാറുന്നതും പതിവായിരുന്നു പോലും. എന്തായാലും ഒരിക്കല്‍ തൃശൂരിലെ ഒരു പ്രമുഖ നക്ഷത്ര ഹോട്ടലിലെ റൂബോയിയോട് അപമര്യാദയായി പെരുമാറിയ അയാളെ റൂബോയ് കൈകാര്യം ചെയ്ത കഥ പിന്നീട് വാര്‍ത്തകളില്‍ ഇടം പിടിച്ചു. 

എന്റെ മൂക്കിന്‍തുമ്പത്ത് നിന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നൊരു പ്രശസ്തമായ ചൊല്ലുണ്ട്. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്ത വിധത്തില്‍ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കാനും നിയമം അനുവദിക്കുന്ന ലഹരിസേവ നടത്താനും ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ വിന്‍സി അലോഷ്യസിന്റെ കാര്യത്തില്‍ സംഭവിച്ചെന്നു പറയും പോലെ അന്യന്റെ മേല്‍ കടന്നാക്രമണം നടത്തുന്നിടത്തോളം ലഹരി ഒരു മനുഷ്യനെ കീഴടക്കുന്ന സാഹചര്യം വിപത്കരമാണ്. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഒരു വ്യക്തി മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ഒരു തെറ്റായി ആരും കരുതുന്നില്ല. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യം.

മദ്യം തകര്‍ത്ത ദാമ്പത്യം

മലയാളത്തിലെ പ്രശസ്ത സിനിമാ ദമ്പതികളുടെ ജീവിതത്തിലും മദ്യം വില്ലനായ കഥ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സദാ സമയവും മദ്യലഹരിയിലായ നടിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് നടന്‍ കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം ശീലങ്ങള്‍ താന്‍ പഠിച്ചത് ഈ നടന്റെ കുടുംബത്തില്‍ വിവാഹം കഴിച്ച് പോയ ശേഷമാണെന്ന് നടിയും തിരിച്ചടിച്ചു. എന്തായാലും സ്വബോധമില്ലാത്ത നടിക്കൊപ്പം പ്രായപൂര്‍ത്തിയായ മകളെ അയക്കാന്‍ പറ്റില്ലെന്നും അത് കുഞ്ഞിന്റെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും നടന്‍ കോടതിയില്‍ അറിയിച്ചു. ഏതാണ്ട് അതേ സമയത്ത് നടി മദ്യലഹരിയില്‍ കോടതിയില്‍ വന്നതും ഒരു പൊതുയോഗത്തില്‍ നാവ് കുഴഞ്ഞ് സംസാരിച്ചതുമെല്ലാം കേസിന് ആക്കം കൂട്ടി. ഒടുവില്‍ മകളെ നടനൊപ്പം അയക്കാന്‍ കോടതി ഉത്തരവായി. നടി ആഗ്രഹിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് മകളെ കാണാന്‍ അനുവദിച്ചുകൊണ്ട് തന്നെ.

ചില വിഡിയോകൾ തെളിവായി നിരത്തിക്കൊണ്ടുളള നടന്റെ വാദങ്ങളെ ഈ നടി ശക്തിയുക്തം എതിര്‍ത്തിരുന്നു. തന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് നാളിതുവരെ ആരും പരാതി പറഞ്ഞിട്ടില്ല എന്നതായിരുന്നു അവരുടെ വാദം. നൂറ് കണക്കിന് സിനിമകളില്‍ അഭിനയിച്ച നടിയെ ഇന്നേവരെ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന നിലയില്‍ ആരും ഒരു സെറ്റിലും കണ്ടിട്ടില്ല എന്ന് പറയപ്പെടുന്നു. താന്‍ മദ്യപാനിയായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയകാലത്ത് എന്തുകൊണ്ട് നടന്‍ ഇത് മനസിലാക്കിയില്ല എന്നാണ് നടിയുടെ ചോദ്യം. എന്തായാലും ഈ വിവാദങ്ങള്‍ വിവാഹമോചനത്തിലാണ് കലാശിച്ചത്.   

ജോണിന്റെ ക്രൂരകൃത്യങ്ങള്‍

മദ്യം തന്നെ ജീവിതമെന്ന് തെറ്റിദ്ധരിച്ച ചലച്ചിത്രകാരനായിരുന്നു ജോണ്‍ ഏബ്രഹാം. അമ്മ അറിയാന്‍, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അഗ്രഹാരത്തിലെ കഴുത എന്നിങ്ങനെ മഹത്തായ സിനിമകള്‍ ഒരുക്കിയ ജോണിന് അച്ചടക്കമില്ലാത്ത ജീവിതം മൂലം തന്റെ ആശയങ്ങളുടെ പത്തിലൊന്ന് പോലും വെളളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. മദ്യം വാങ്ങാനുളള പണത്തിനായി കൂട്ടുകാരുടെ പോക്കറ്റില്‍ കയ്യിടുന്നിടത്തോളം മദ്യം ഒരു ലഹരിയായി ബാധിച്ച ജോണ്‍ രാപ്പകല്‍ എന്നില്ലാതെ മദ്യത്തില്‍ മുങ്ങി നടന്നു. ഒടുവില്‍ മദ്യലഹരിയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍ നിന്നും കാല്‍ വഴുതി വീണ് മരിക്കുകയും ചെയ്തു. 

എന്നാല്‍ ജോണിന്റെ മദ്യപാനം മറ്റുളളവര്‍ക്ക് ബാധ്യതയായിരുന്നില്ല.അദ്ദേഹം അറിഞ്ഞുകൊണ്ട് സ്വയം നശിച്ചെങ്കിലും ആരെയും വേദനിപ്പിക്കാതെ കടന്നു പോയി. അവിവാഹിതായിരുന്നതു കൊണ്ട് കുടുംബ ബാധ്യതയുമുണ്ടായില്ല. എന്നാല്‍ ക്രിയാത്മകതയ്ക്ക് ലഹരി വേണ്ടെന്ന് തെളിയിച്ചവരുമുണ്ട്.  സിനിമ മദ്യത്തില്‍ മയങ്ങിക്കിടന്ന കാലത്തും അതിനെ പടിക്ക് പുറത്ത് നിര്‍ത്തിയ സംവിധായകരാണ് കെ.എസ്. സേതുമാധവനും സത്യന്‍ അന്തിക്കാടും. മദ്യം പോയിട്ട് പുക പോലും തങ്ങളുടെ സര്‍ഗസൃഷ്ടിക്ക് അനുപേക്ഷണീയമല്ലെന്ന് കരുതിയവരാണ് ഇവര്‍. ഒരു തരം ലഹരിയുടെയും പിന്‍ബലമില്ലാതെ അവര്‍ ഒന്നാം തരം സിനിമകള്‍ ഒരുക്കി. സിനിമയായിരുന്നു അവരുടെ ലഹരി.

സാന്ത്വനമായി മാറുന്ന നേരമ്പോക്ക്

അന്തരിച്ച ഒരു പ്രമുഖ തെന്നിന്ത്യന്‍ നടി ജന്മം കൊണ്ട് തമിഴ് വംശജയാണെങ്കിലും കുടുതലും അഭിനയിച്ചിരുന്നത് മലയാളം സിനിമകളിലായിരുന്നു. വ്യക്തിജീവിതത്തില്‍ അസാധാരണമായ പരീക്ഷണഘട്ടങ്ങളിലുടെ കടന്നു പോയ അവര്‍ തന്റെ ഒറ്റപ്പെടലും ആത്മസംഘര്‍ഷങ്ങളും മറികടക്കാന്‍ സ്ഥിരമായി മദ്യത്തെ ആശ്രയിച്ചിരുന്നതായി പറയപ്പെടുന്നു. മദ്യം ഇവിടെ ഒരു വ്യക്തിക്ക് സാന്ത്വനമാകുകയാണ് എന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ ആത്യന്തികമായി അതൊരു സാന്ത്വനമല്ല എന്നതാണ് വസ്തുത. ലഹരിയുടെ കെട്ടടങ്ങുമ്പോള്‍ അത് വ്യക്തിയെ കടുത്ത ആത്മസംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു. അമ്മ വേഷങ്ങളിലുടെ ശ്രദ്ധിക്കപ്പെട്ട ഒരു നടി ഷൂട്ടിങ് കഴിഞ്ഞുളള വൈകുന്നേരങ്ങളില്‍ പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം പതിവായി മദ്യപിച്ചിരുന്ന കഥയും പണ്ട് സിനിമാ സെറ്റുകളില്‍ പാട്ടായിരുന്നു. എന്നാല്‍ ഇതൊന്നും മറ്റുളളവരെ ഏതെങ്കിലും തരത്തില്‍ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളായിരുന്നില്ല. 

കഞ്ചാവിന് വഴി മാറിയ മദ്യം

ഒരു കാലത്ത് മദ്യമായിരുന്നു സിനിമാ പ്രവര്‍ത്തകരില്‍ ചിലരെ ഭരിച്ചിരുന്നതെങ്കില്‍ പിന്നീട് കഞ്ചാവ് പോലുളള ലഹരിപദാര്‍ത്ഥങ്ങളിലായി കമ്പം. ഇതൊന്നും ഇന്ന് കാണുന്ന തരത്തില്‍ താരങ്ങളിലേക്കും മറ്റും വ്യാപകമായി കടന്നു വന്നിരുന്നില്ല. ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകരായിരുന്നു ലഹരിയെ പ്രചോദന കേന്ദ്രങ്ങളായി പരിഗണിച്ചിരുന്നത്. എണ്‍പതുകളില്‍ ആധുനിക സാഹിത്യത്തില്‍ പ്രതിഫലിച്ചിരുന്ന കഞ്ചാവും ചരസും അടക്കമുളള ലഹരിപദാര്‍ത്ഥങ്ങള്‍ അന്ന് സിനിമയില്‍ ജ്വലിച്ചു നിന്ന ചില സംവിധായകര്‍ക്കും ഉണര്‍ത്തുപാട്ടായിരുന്നതായി പറയപ്പെടുന്നു. മണ്‍മറഞ്ഞ പല ജീനിയസുകളും ഇത്തരം ലഹരികളെ അനന്യമായ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്നു പോലും. എന്നാല്‍ അതും മറ്റൊരു വ്യക്തിയെ ദോഷകരമായി ബാധിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ അക്കാലത്ത് സിനിമയുടെ പിന്നാമ്പുറങ്ങളില്‍ പ്രചരിച്ചിരുന്നു. കഞ്ചാവിന് അടിമയായിരുന്ന ഒരു സംവിധായകന്‍ സ്ത്രീകളോട് വളരെ മോശമായ സമീപനം സ്വീകരിച്ചു പോന്നിരുന്നു പോലും. അന്നത്തെ പെണ്‍കുട്ടികള്‍ക്ക് പരാതിപ്പെടാനുളള ധൈര്യമില്ലാത്തതു കൊണ്ട് ഇതെല്ലാം പിന്നാമ്പുറ വര്‍ത്തമാനങ്ങളില്‍ ഒതുങ്ങി. 

ഇത് മയക്ക് മരുന്നിന്റെ കാലം

കാലാന്തരത്തില്‍ സിനിമകള്‍ പോലെ ലഹരിയുടെ സ്വഭാവത്തിലും നവതരംഗം കടന്നു വന്നു. മദ്യവും അനുബന്ധ സാമഗ്രികളുമൊക്കെയുണ്ടെങ്കിലും എം.ഡി.എം.എ പോലുളള ന്യൂജന്‍ ഐറ്റങ്ങള്‍ ഫിലിം ഇന്‍ഡസ്ട്രി കീഴടക്കി. പണ്ട് ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കില്‍ ഇന്ന് അത് വ്യാപകമായി ഒരു തലമുറയെ തന്നെ കീഴടക്കി തുടങ്ങി. നവസിനിമാ പ്രവര്‍ത്തകരില്‍ വലിയ ഒരു വിഭാഗം ഇത്തരം ലഹരികള്‍ക്ക് അടിമയാണെന്നും ഒരു നവകാല നടി ഇത്തരം ഉത്പന്നങ്ങളുടെ വിപണനത്തിന് നേതൃത്വം നടത്തുന്നതായും പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായും പ്രചരണങ്ങളുണ്ടായി. ഇതെല്ലാം കേവലം അടക്കം പറച്ചിലുകളില്‍ ഒതുങ്ങിയതല്ലാതെ സ്ഥിരീകരണങ്ങളോ നിയമനടപടികളോ ഉണ്ടായില്ല. 

സംസ്ഥാന അവാര്‍ഡ് ജേതാവായ നടി വിന്‍സി അലോഷ്യസ് ലഹരിക്ക് അടിമയായ ഒരു യുവനടന്‍ തനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതായി പരസ്യപ്രസ്താവനയുമായി വന്ന ശേഷവും പ്രാരംഭഘട്ടത്തില്‍ വലിയ പ്രാധാന്യം ലഭിച്ചില്ല. പ്രമുഖ നടന്‍ എന്ന ഓമനപേരില്‍ പല നടികളും ഇതിന് മുന്‍പും ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വരികയും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് ഒരു സ്ഥിരം പ്രവണതയായതു കൊണ്ട് അതിനപ്പുറം ആരും കാര്യമായി എടുത്തില്ല. അതേസമയം മറ്റ് ചില കേന്ദ്രങ്ങളില്‍ നിന്ന് നടന്റെ പേര് വെളിപ്പെടുത്തിയതോടെ ആരോപണത്തിന്റെ മുള്‍മുന ഷൈന്‍ ടോം ചാക്കോയിലേക്ക് നീണ്ടു. പോലീസ് അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ റെയ്ഡ് ചെയ്യുമെന്ന അഭ്യുഹം പരക്കുകയും ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. അതോടൊപ്പം ശ്രീനാഥ് ഭാസിയുടെ പേരും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രചരിക്കപ്പെട്ടു.‌

മുന്‍കാലങ്ങളില്‍ അപൂര്‍വം ചിലര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് അതീവ രഹസ്യമായിരുന്നു. എന്നാല്‍ ഇന്ന് പരസ്യമായി തന്നെ ഇത്തരം കാര്യങ്ങള്‍ സെറ്റില്‍ നടക്കുന്നതായി നിർമാതാക്കള്‍ പറയുന്നു. പുകയുടെ ആധിക്യം മൂലം പലരുടെയും കാരവാനുകളില്‍ കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും പരാതികള്‍ ഉയരുന്നു. 

കഞ്ചാവിനേക്കാള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് എല്‍.എസ്.ഡി പോലുളള ലഹരി മരുന്നുകളാണെന്നും പറയപ്പെടുന്നു. 

ഒരു നടന്‍ അതിരാവിലെ 2.30 ന്  വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടതായി  നിര്‍മ്മാതാവ് ഹസീബ് മലബാര്‍ വെളിപ്പെടുത്തിയിരുന്നു. നടനെ പിണക്കേണ്ട എന്ന് കരുതി ശ്രമിച്ചുനോക്കട്ടെ എന്ന് മറുപടി പറഞ്ഞ നിർമാതാവ് കുറച്ച് കഴിഞ്ഞ് സാധനം കിട്ടിയില്ല എന്ന് മറുപടി പറഞ്ഞു. എന്നാല്‍ അന്ന് ഈ നടന്‍ ലൊക്കേഷനില്‍ വരാന്‍ കൂട്ടാക്കിയില്ല എന്നും അറിയുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ നടന്‍ സെറ്റില്‍ ജോയിന്‍ ചെയ്തതെന്നും പറയുന്നു. എന്നാല്‍ ഇത്തരം പ്രവണതകള്‍ കേവലം രണ്ട് പേരില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നും ഒരു സംഘം താരങ്ങളും സംവിധായകരും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളാണെന്നും ഈ കൂട്ടായ്മയാണ് സിനിമാ രംഗം നിയന്ത്രിക്കുന്നതെന്നും പറയപ്പെടുന്നു. 

ഒരു തലമുറയെ വഴിതെറ്റിക്കുന്ന ഇത്തരം പ്രവണതകള്‍ക്ക് സമൂഹത്തിന് മാതൃകയാവേണ്ട ഒരു കലാരൂപത്തില്‍ നിന്നുളളവര്‍ പരസ്യമായോ രഹസ്യമായോ പിന്തുണ നല്‍കുന്നതും പങ്കാളികളാവുന്നതും തെറ്റായ പ്രവണതയാണെന്ന് അവര്‍ മനസിലാക്കിയില്ലെങ്കില്‍ അത് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ചുമതല ബന്ധപ്പെട്ടവര്‍ക്കുണ്ട്. അധികാരികള്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇത്തരം പ്രവണതകള്‍ പുര്‍ണ്ണമായി തുടച്ചു നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary:

A look back at the history of drug use in Malayalam cinema in the context of the Shine Tom Chacko - Vinsi Alosius controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com