‘വേണ്ടെന്നു പറഞ്ഞിട്ടും വിനീതേട്ടൻ നിർബന്ധിച്ചു’; ഡ്രൈവർക്ക് വീട് സമ്മാനിച്ച് ശ്രീനിവാസൻ: ചിത്രങ്ങൾ

Mail This Article
17 വർഷമായി ഒപ്പമുള്ള തന്റെ ഡ്രൈവർക്ക് വിഷുദിനത്തിൽ സമ്മാനമായി വീടു വച്ചു നൽകി നടൻ ശ്രീനിവാസൻ. ഇത്തവണത്തെ വിഷുദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. കുടുംബസമേതം ശ്രീനിവാസനും ചടങ്ങിൽ പങ്കെടുത്തു.
കണിക്കൊന്നപ്പൂക്കളുമായാണ് ശാരീരിക അവശതകൾ വക വയ്ക്കാതെ ശ്രീനിവാസൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമല പാൽ കാച്ചി. അതിനുശേഷം എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു. ‘എല്ലാ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ’ എന്നാശംസിച്ചുകൊണ്ടാണ് വിമല ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത്.

പയ്യോളി സ്വദേശിയായ ഷിനോജാണ് ശ്രീനിവാസന്റെ സാരഥി. പുതിയ വീടിന്റെ സന്തോഷം ഷിനോജ് മനോരമ ഓൺലൈനുമായി പങ്കുവച്ചു. ‘‘17 വർഷമായി ഞാൻ സാറിനൊപ്പമുണ്ട്. കുറെക്കാലമായി അദ്ദേഹം എന്നോട് വീടിനെക്കുറിച്ച് പറയുന്നു. ഞാൻ വേണ്ടെന്നാണ് എപ്പോഴും പറയാറുള്ളത്. ഒടുവിൽ വിനീതേട്ടൻ പറഞ്ഞു, അച്ഛൻ സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ... വേണ്ടെന്നു പറയരുത് എന്ന്. അങ്ങനെയാണ് വീട് വയ്ക്കാനുള്ള കാര്യങ്ങൾ തുടങ്ങിയത്. എന്നോട് ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ പറഞ്ഞു. അങ്ങനെ കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ വീട് വച്ചത്,’’ ഷിനോജ് പറഞ്ഞു.

ശ്രീനിവാസൻ ഇപ്പോൾ താമസിക്കുന്ന എറണാകുളം ജില്ലയിലെ കണ്ടനാട് തന്നെയാണ് ഡ്രൈവർക്കും താരം വീട് ഒരുക്കിയത്. മകനായ ധ്യാൻ ശ്രീനിവാസനും ഭാര്യയും മകളും അച്ഛനൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് എത്തിയവർക്കൊപ്പം ഫോട്ടോ എടുത്തും എല്ലാവരോടും കുശലാന്വേഷണം നടത്തിയും ധ്യാൻ സജീവസാന്നിധ്യമായി. തിരക്കഥാകൃത്ത് രാകേഷ് മണ്ടോടിയും ചടങ്ങിനെത്തിയിരുന്നു. ഷൈജു എന്ന വ്ലോഗറാണ് ഗൃഹപ്രവേശനചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.


ഡ്രൈവർക്കു വീടു വച്ചു നൽകിയ ശ്രീനിവാസന്റെ പ്രവർത്തിയെ ആരാധകർ അഭിനന്ദിച്ചു. നല്ലൊരു മനുഷ്യസ്നേഹിയാണ് താനെന്ന് ഇതിലൂടെ താരം വീണ്ടും തെളിയിച്ചെന്നാണ് ആരാധകരുടെ കമന്റുകൾ. തന്റെ സാരഥിയോട് ഇത്രയേറെ സ്നേഹവും അടുപ്പവും കാണിച്ച താരത്തിനെയും കുടുംബത്തിനെയും മറ്റു സിനിമക്കാരും മാതൃകയാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അച്ഛനും അമ്മയ്ക്കും ഒപ്പം കരുതലോടെ ഓടി നടക്കുന്ന ധ്യാൻ ശ്രീനിവാസനെയും ആരാധകർ അഭിനന്ദിച്ചു. ശ്രീനിവാസന്റെ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും ആരാധകർ കുറിച്ചു.