അന്ന് വേലു നായ്ക്കർ, ഇന്ന് ശക്തിവേല്‍ നായ്ക്കര്‍; തമിഴകത്തെ ത്രില്ലടിപ്പിക്കാൻ തഗ് ലൈഫ്

Mail This Article
ക്രൈം ഫിലിമിലെ കൾട്ട് ക്ലാസിക്കായ ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ 'ദ ഗോഡ്ഫാദര്‍ ' എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നായകൻ എന്ന സിനിമ തമിഴകത്ത് 1987ൽ പിറവിയെടുത്തത്. ഈ മണിരത്നം മാജിക് ഇന്ത്യൻ ഗ്യാങ്സ്റ്റർ സിനിമകളുടെ തലവര മാറ്റിയെഴുതി. മണിരത്നം-കമൽഹാസൻ കോമ്പോ തമിഴ് സിനിമയിലെ മഹാവിജയങ്ങളുടെ തുടർക്കഥയാകുമെന്ന് കോളിവുഡിലെ തലതൊട്ടപ്പന്മാർ അന്ന് പ്രവചിച്ചിരുന്നു.

പക്ഷെ ആ പ്രവചനങ്ങളെല്ലാം തെറ്റി. പിന്നീടങ്ങോട്ട് കമൽഹാസനും മണിരത്നവും ഒന്നിച്ചൊരു സിനിമ തമിഴകം കണ്ടതേയില്ല. കാലം കുത്തിയൊലിച്ചൊഴുകി. കോളിവുഡിലെ സിനിമ സങ്കൽപ്പങ്ങൾ അടിമുടി മാറി. ഗ്യാങ്സ്റ്റർ സിനിമകൾ പലതുമെത്തി. പല സൂപ്പർസ്റ്റാറുകളും പിറവിയെടുത്തു. പക്ഷെ നായകനോളം തലപ്പൊക്കമുള്ളൊരു സിനിമയോ വേലു നായ്ക്കറിനെപ്പോലെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗ്യാങ്സ്റ്ററിനെയോ കോളിവുഡ് പിന്നീടൊരിക്കലും കണ്ടില്ല.

ഒടുവിൽ നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്നു, അതും മറ്റൊരു ഗ്യാങ്സ്റ്റർ ചിത്രവുമായി. അന്ന് നായകനെങ്കിൽ ഇന്ന് തഗ് ലൈഫ്, അന്ന് വേലു നായ്ക്കറെങ്കിൽ ഇന്ന് ശക്തിവേല്‍ നായ്ക്കര്‍. നായകൻ കണ്ടു ത്രസിച്ചവർ മാത്രമല്ല തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനും ഉലക നായകനും ഒന്നിക്കുന്ന തഗ് ലൈഫിനായി ത്രില്ലോടെ കാത്തിരിക്കുകയാണ് തമിഴകമൊന്നാകെ. ഒപ്പം സിലംബരസൻ, തൃഷ കൃഷ്ണൻ,അശോക് സെൽവൻ,ഐശ്വര്യ ലക്ഷ്മി,ജോജു ജോർജ് ,അഭിരാമി , നാസർ , അലി ഫസൽ , പങ്കജ് ത്രിപാഠി , സന്യ മൽഹോത്ര , രോഹിത് സറഫ് , വൈയാപുരി എന്നിവരടക്കമുള്ള വമ്പൻ താരനിര പ്രതീക്ഷകൾ പതിന്മടങ്ങാക്കുന്നു.
എആർ റഹ്മാന്റെ സംഗീതം കൂടിയാകുമ്പോൾ കാത്തിരിപ്പിന് ഇരട്ടി മധുരം. 2025 ജൂൺ 5 ന് തഗ് ലൈഫ് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ചെന്നൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിൽ തഗ് ലൈഫിലെ ആദ്യ ഗാനം പുറത്തിറക്കിയിരുന്നു. കമൽ ഹാസന്റെ വരികൾക്ക് എ ആർ റഹ്മാൻ സംഗീതം പകർന്നപ്പോൾ മണിക്കൂറുകൾ കൊണ്ട് 'ജിങ്കുച്ചാ' എന്ന ഗാനം ഹിറ്റ് ചാർട്ടിലേക്ക് കുതിച്ചു.
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം സിലംബരസൻ എന്ന ചിമ്പുവും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിമ്പു ആദ്യമായാണ് കമൽ ഹാസനൊപ്പമൊരു സിനിമയിൽ ഒരുമിക്കുന്നത്. 2018 ലെ ചെക്ക ചിവന്ത വാനത്തിന് ശേഷം മണിരത്നവുമായി ചിമ്പു കൈകോർക്കുന്നു എന്നതും ശ്രദ്ധേയം.
ഡേറ്റ് പ്രശ്നത്തെത്തുടർന്ന് ദുൽഖർ സൽമാനും ജയം രവിയും പിന്മാറിയതോടെയാണ് ചിമ്പു തഗ് ലൈഫിലെത്തിയത്. “ഈ സിനിമ എനിക്ക് ഒരു സ്വപ്നം പോലെയാണ്. നാമെല്ലാവരും മണി സാറിന്റെ സിനിമകൾ കാണുന്നു, റഹ്മാൻ സാറിന്റെ സംഗീതം കേൾക്കുന്നു, അവരുടെ സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. എന്റെ ഓൺസ്ക്രീൻ ഗുരുവായ കമൽ സാറിനൊപ്പവും മണി സാറിനൊപ്പവും ഒരു സിനിമയിൽ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞു എന്നത് ഒരു വലിയ അനുഗ്രഹമാണെന്ന് ചിമ്പു പങ്കുവെച്ചു.
തഗ് ലൈഫിന് നായകനുമായി ബന്ധമില്ലെന്നും ഈ ചിത്രത്തിൽ നിങ്ങൾ കാണാൻ പോകുന്നത് മറ്റൊരു ലോകമായിരിക്കുമെന്നുമാണ് കമൽഹാസൻ പറഞ്ഞത്. തഗ് ലൈഫിന്റെ ഭാഗമാകാനായത് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി കാണുന്നുവെന്നാണ് ജോജു ജോർജ് പറഞ്ഞത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈൻ ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈൻ ഏകാ ലഖാനിയുമാണ് നിർവഹിക്കുന്നത്.