‘ലഹരി അപകടം പിടിച്ച പാത, സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല’; നിലപാട് പറഞ്ഞ് ഉണ്ണി മുകുന്ദൻ

Mail This Article
വിദ്യാസമ്പന്നരുള്ള നാട്ടിൽ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തേണ്ടി വരുന്നത് മോശമാണെന്ന് ഉണ്ണി മുകുന്ദൻ. സിനിമയിലെ ലഹരി ഉപയോഗവും സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവും ചര്‍ച്ചായായിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം. സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും എല്ലായിടത്തും പ്രശ്നങ്ങളുണ്ടെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍:
വിദ്യാസമ്പന്നരുള്ള നാട്ടില്‍ ലഹരിക്കെതിരെ ബോധവത്കരണം നടത്തേണ്ടി വരുന്നു എന്നത് തന്നെ മോശമാണ്. മാര്‍ക്കോ എന്ന സിനിമയല്ല പ്രശ്നം. അതൊരു സിനിമ മാത്രമല്ലേ. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് സിനിമ ചെയ്യുന്നത്. അല്ലാതെ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നില്ല.
സംസ്ഥാനത്ത് എങ്ങനെ ലഹരി എത്തുന്നു? അതെങ്ങനെ സ്കൂളുകളില്‍ എത്തുന്നു? ആരാണ് എത്തിക്കുന്നത്? ഇങ്ങനെ പല ചോദ്യങ്ങളും എന്‍റെ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നുണ്ട്. സ്കൂളുകളിലും വീടുകളിലുമടക്കം കൂടുതല്‍ ശ്രദ്ധയും കരുതലും വേണം. ലഹരി അത്രയും അപകടം പിടിച്ച പാതയാണ്.
സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലായിടത്തും ലഹരി സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. സിനിമയിലെ ആളുകളാകുമ്പോള്‍ അവിടേക്ക് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു എന്നുമാത്രം. സിനിമയിലെ ദുരനുഭവങ്ങളെ കുറിച്ച് നടിമാര്‍ നടത്തുന്ന തുറന്നുപറച്ചിലുകളും നല്ല കാര്യമാണ്.