ADVERTISEMENT

കല്യാണി പ്രിയദർശന്റെയും സഹോദരൻ സിദ്ധാർഥിന്റെയും സ്വകാര്യ വിശേഷങ്ങൾ പങ്കുവച്ച് ആലപ്പി അഷറഫ്. ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു വളരാൻ കല്യാണിയേയും സിദ്ധാർഥിനെയും പ്രിയദർശനും ലിസിയും ചേർന്ന് ചെറുപ്പത്തിൽ കുറച്ചുകാലം ഒരു അനാഥാലയത്തിൽ താമസിപ്പിച്ചിരുന്നതായി ആലപ്പി അഷറഫ് വെളിപ്പെടുത്തി. കല്യാണിയും പ്രണവും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ യാഥാർഥ്യവും അഷറഫ് പങ്കുവച്ചു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ. 

ആലപ്പി അഷറഫിന്റെ വാക്കുകൾ: 

"ജീവിത മുഹൂർത്തങ്ങൾ ഓരോന്നും ഭാവിയെ തേടാനുള്ള മരുന്നാണ്.  ഇവിടെ കല്യാണി പ്രിയദർശന്റെ ജീവിതവീക്ഷണങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃക കൂടിയാണ്. കല്യാണി പ്രിയദർശന്റെയും സഹോദരൻ സിദ്ധാർത്ഥിന്റെയും ജീവിതവഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.  ലിസി പ്രിയദർശൻ ദമ്പതികളുടെ കുട്ടികളാണല്ലോ കല്യാണി എന്ന അമ്മുവും സിദ്ധാർഥ് എന്ന ചന്തുവും. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച ഈ രണ്ടു കുട്ടികളെയും അവർ വളർത്തികൊണ്ടുവന്നത് ആർഭാടത്തിന്റെ രീതിയിൽ അല്ലായിരുന്നു. സമ്പന്നതയുടെ നടുവിലാണെങ്കിലും അതുമാത്രമല്ല ജീവിതമെന്നും അശരണരുടെയും നിരാലംബരുടെയും മറ്റൊരു മറ്റൊരു ലോകം ഇവിടെ ഉണ്ടെന്നും ആ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തത് ഒരു വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ്. രണ്ടുപേർക്കും തിരിച്ചറിവ് ഉണ്ടായതിനുശേഷം രണ്ടുപേരെയും ഒരാഴ്ചയോളം ഒരു അനാഥാലയത്തിൽ പാർപ്പിക്കുന്നു. അവിടെയുള്ള അനാഥകുട്ടികളോടൊപ്പം അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേർന്ന് അവരോടൊപ്പം ഉണ്ടുമുറങ്ങിയും അവിടെ കഴിയുന്നു. പ്രിയൻ അതിനായി തിരഞ്ഞെടുത്ത സ്ഥലം വിയറ്റ്നാമിലെ ദരിദ്ര പ്രദേശത്തുള്ള ഒരു അനാഥാലയമായിരുന്നു. ബാല്യകാലത്ത് തങ്ങൾ ആഗ്രഹിക്കുന്നത് എന്തും ലഭിച്ചുകൊണ്ടിരിക്കവേ സന്തോഷവും സംതൃപ്തിയും മാത്രമുള്ള ഒരു ലോകത്തു നിന്ന് ഇവിടെ വന്നപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി. ഉറ്റവരുടെയും ഉടയവരുടെയും സ്നേഹങ്ങളും പരിലാളനകളും ലഭിക്കാത്ത ബാല്യങ്ങളും ഉള്ളതാണ് ഈ ലോകമെന്ന്. കുഞ്ഞുനാളിലെ അങ്ങനെയൊക്കെയുള്ള ജീവിതങ്ങൾ കണ്ടതുകൊണ്ടാകണം ഷർട്ട് ഒക്കെ കീറിയാലും ഒരു ആക്ഷേപവുമില്ലാതെ അവൻ അത് ഇട്ടുകൊണ്ട് നടക്കുമെന്ന് ലിസി പറയുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ ഗുണമാണ് അവരുടെ മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞിട്ടും അവർക്കത് ഉൾക്കൊള്ളാൻ സാധിച്ചത്.  അത് ഒരുവിധത്തിലും അവരെ തളർത്തിയതുമില്ല. കാരണം ലോകത്തിൽ ഇങ്ങനെയൊക്കെ നടക്കുമെന്നുള്ള തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. 

ലിസിയും പ്രിയനും വേർപിരിഞ്ഞു എങ്കിലും പരസ്പരം ചെളിവാരിയെറിഞ്ഞ് കുട്ടികളുടെ മനസ്സിൽ വിഷം കുത്തി വയ്ക്കാത്തത് കാരണം ഇപ്പോഴും അവർ അച്ഛന്റെയും അമ്മയുടെയും സ്നേഹപരിലാളനകളിൽ കഴിയുന്നു. അമ്മുവിന്റെ അനുജൻ ചന്തു അമേരിക്കയിൽ നിന്ന് ആർക്കിടെക്ചറൽ ഡിസൈനിങ്ങിൽ ബിരുദം നേടി. എന്നാൽ പിന്നീട് ചന്തു സ്പെഷ്യൽ എഫക്ട് പ്രഫഷൻ ആയി തിരഞ്ഞെടുത്തു. ഇന്ന് പ്രിയന്റെ ‘ഫോർ ഫ്രെയിംസ്’ എന്ന സ്റ്റുഡിയോ നോക്കി നടത്തുന്നത് ചന്തുവാണ്. അമേരിക്കയിലെ പഠനകാലത്ത് അവിടെയുള്ള ഒരു പെൺകുട്ടിയുമായി ചന്തു പ്രണയത്തിലാകുന്നു. ആ അമേരിക്കക്കാരിയുടെ പേരാണ് മെലൻ. ജാതി മതം  രാജ്യം ഇതിനൊക്കെ മുകളിലാണ് മനുഷ്യസ്നേഹം എന്ന് ചിന്തിച്ചതുകൊണ്ടാകണം ചന്തു ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. തന്റെ ഈ തീരുമാനം ചന്തു അമ്മയെ അറിയിക്കുന്നു. എന്നാൽ ലിസി തന്റെ മകനോട് പറയുന്നു അവിടുത്തെ സാഹചര്യത്തിൽ വളർന്ന കുട്ടി, ഈ നാടുപോലും അവൾ കണ്ടിട്ടില്ല. നീ നാട്ടിൽ ജീവിക്കേണ്ടവൻ ആയതുകൊണ്ട് എങ്ങനെ പൊരുത്തപ്പെടുമെന്ന് എനിക്കറിയില്ല. കാരണം മറ്റൊരു സംസ്കാരത്തിലും ജീവിത സാഹചര്യത്തിലും വളർന്ന ആ കുട്ടി എങ്ങനെ പൊരുത്തപ്പെടുമെന്ന് ലിസിക്ക് സംശയം ഉണ്ടായിരുന്നു. 

എന്നാൽ ഇതെല്ലാം കേട്ട് തന്റെ പ്രണയത്തിൽ നിന്നും പിന്മാറാൻ സിദ്ധാർഥ്  തയാറല്ലായിരുന്നു. അപ്പോഴേക്കും ലിസി ഒരു നിബന്ധന വെച്ചു. അങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടുപേരും നമ്മുടെ നാട്ടിൽ വന്ന് ഒരു വർഷം ഒന്നിച്ചു താമസിക്കണം. ആ ജീവിതം കുഴപ്പമില്ല എന്നും തൃപ്തികരമാണെന്നും എനിക്ക് തോന്നിയാൽ ഉറപ്പായും ഞാൻ വിവാഹം നടത്തി തരാം.  അതായിരുന്നു നിബന്ധന. ലിസി പറയുന്നു, എന്റെ അഷ്റഫ്ക്ക ഇത് കേൾക്കേണ്ട താമസം തൊട്ടടുത്ത ആഴ്ച തന്നെ രണ്ടുപേരും ഇവിടെ എത്തി താമസവും അങ്ങ് തുടങ്ങി. അവരുടെ ഒന്നിച്ചുള്ള ആ ജീവിതം സ്വസ്ഥതയും സമാധാനവും ആനന്ദവും നിറഞ്ഞതാണെന്ന്  എനിക്ക് ബോധ്യപ്പെട്ടു. ഒരു വർഷം ആകുന്നതൊന്നും ഞാൻ ഓർമ്മിച്ചില്ല. അവൻ തന്നെ എന്നോട് വന്നു പറയുന്നു അമ്മ പറഞ്ഞ ആ കാലയളവ്... ഒരു വർഷം തികയാൻ ഇനി രണ്ടാഴ്ച കൂടിയെ ബാക്കിയുള്ളൂ, അമ്മ വാക്ക് പാലിക്കണം. അങ്ങനെ ഒരു വർഷം തികഞ്ഞപ്പോൾ ഞാൻ പറഞ്ഞതുപോലെ തന്നെ അവന്റെ വിവാഹം ഭംഗിയായി നടത്തികൊടുത്തു. ഇപ്പോൾ അവന് ഒരു കുട്ടിയുണ്ട്. അവൻ രണ്ടു പട്ടികളെയും ഓമനിച്ചു വളർത്തുന്നു. അങ്ങനെ കുട്ടിയും പട്ടിയും പൊണ്ടാട്ടിയുമായി ചന്തു സന്തോഷത്തോടെ കഴിയുന്നു.

ഇനി കല്യാണിയുടെ കാര്യം പറയുകയാണെങ്കിൽ കുഞ്ഞിലെ മുതൽ തന്നെ സ്വന്തമായി പണം ഉണ്ടാക്കി ജീവിക്കണം എന്ന ആഗ്രഹമാണ് അവൾക്കുണ്ടായിരുന്നത്. വിദേശത്തെ ആർക്കിടെക് ബിരുദം നേടിയപ്പോൾ സിനിമയിലെ ആർട്ട് വർക്കിൽ താല്പര്യമുണ്ടായി. അങ്ങനെ ആർട്ട് ഡയറക്ടർ സാബു സിറിൽ വഴി നയൻതാരയും വിക്രമും നായികാ നായകന്മാരായി അഭിനയിച്ച ‘ഇരുമുഖം’ എന്ന ചിത്രത്തിൽ ആർട്ട് അസിസ്റ്റന്റ് ആയി ജോയിൻ ചെയ്യുന്നു.  അമ്മുവിനെ അവിടെ വെച്ച് കണ്ടവർക്കെല്ലാം ഒരു ചോദ്യമേ ഉള്ളൂ, സിനിമയിൽ അഭിനയിച്ചുകൂടെ, കാണാൻ നല്ല ഭംഗിയുണ്ടല്ലോ. എവിടെ ചെന്നാലും ഈ ഒരു ചോദ്യം മാത്രമേയുള്ളൂ കേൾക്കാൻ.  അങ്ങനെ നാഗാർജുനന്റെ തെലുങ്ക് ചിത്രമായ ‘ഹലോ’യിൽ നാഗാർജുനന്റെ മകന്റെ നായികയായി അരങ്ങേറ്റം കുറിച്ചു.  പിന്നീട് തമിഴിൽ ശിവകാർത്തികേയനോടൊപ്പം ‘ഹീറോ’ എന്ന ചിത്രത്തിലും അഭിനയിച്ചു. അപ്പോഴേക്കും സത്യൻ  അന്തിക്കാടിന്റെ മകൻ അനൂപ് സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്. എന്ന ചിത്രത്തിലേക്ക് വിളിവന്നു, ദുൽഖറിന്റെ നായികയായി.  അതായിരുന്നു മലയാളത്തിലെ തുടക്കം. അതൊരു നല്ല തുടക്കവും ആയിരുന്നു. 

പിന്നീട് 2022ൽ ജനുവരി മാസത്തിൽ തന്നെ കല്യാണി അഭിനയിച്ച രണ്ട് ചിത്രങ്ങൾ റിലീസായി,  ‘ഹൃദയ’വും ‘ബ്രോ ഡാഡി’യും. പ്രണവുമായിട്ടുള്ള ‘ഹൃദയം’ സൂപ്പർ ഹിറ്റ് ആയിരുന്നു അത് കല്യാണിക്ക് നല്ല പേരും നേടികൊടുത്തു. അഭിനയത്തിൽ കഥാപാത്രം ആകാനുള്ള കല്യാണിയുടെ തയ്യാറെടുപ്പുകൾ എടുത്തു പറയേണ്ടതാണ്. ഷൂട്ടിങ്ങിന് ദിവസങ്ങൾക്കു മുൻപ് തന്നെ മെനകെട്ടിരുന്ന് ഡയലോഗുകൾ എല്ലാം മനപ്പാഠമാക്കും. മലയാളം അത്രത്തോളം വഴങ്ങാത്തതിനാൽ ലിസിയുടെ സഹായത്തോടെ മലയാളത്തിൻറെ ഉച്ചാരണവും അർത്ഥവും കൃത്യമായി പഠിക്കും.  ജോഷി സാറിന്റെ ആന്റണി എന്ന പടത്തിനു വേണ്ടി അമ്മു എടുത്ത പരിശീലനം കണ്ട് ലിസിക്ക് സങ്കടം വന്നിട്ടുണ്ട്. ദിവസവും രണ്ടുനേരം ജിംനാസ്റ്റിക് പരിശീലനം! പലപ്പോഴും കയ്യിനും കാലിനും പരിക്കുകളും പറ്റിയിട്ടുണ്ട്.  അങ്ങനെ മാസങ്ങളോളം ആ ബോക്സിങ്  കഥാപാത്രത്തിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. നിരവധി  പടങ്ങളിൽ അഭിനയിച്ച കല്യാണി അങ്ങനെ ഓരോ പടങ്ങൾ കഴിയുംതോറും തന്റെ ഹാർഡ് വർക്ക് കൊണ്ട് തന്റെ അഭിനയവും മെച്ചപ്പെടുത്തികൊണ്ടിരുന്നു.  

ഇനി ഉടൻ റിലീസ് ആകാൻ പോകുന്നത് ഫഹദിന്റെ നായികയായി വരുന്ന ‘ഓടും കുതിര’ എന്ന ചിത്രമാണ്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ നസ്ലിൻ നായകനാകുന്ന ഒരു ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു. കല്യാണിക്ക് തന്റെ അമ്മ ലിസിയെ വീണ്ടും അഭിനയ രംഗത്ത് ഇറക്കണമെന്നൊരു ആഗ്രഹമുണ്ട്. നല്ല വേഷം ഒത്തുവന്നാൽ അഭിനയിക്കാൻ തയ്യാറാണെന്ന് ലിസിയും ഉറപ്പു പറഞ്ഞിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞു. അച്ഛനമ്മമാരുടെ ഒരു പൈസ സഹായമില്ലാതെ താൻ അഭിനയിച്ചു നേടിയ പണം കൊണ്ട് മാത്രം. ഇതിനിടയിൽ കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞു, പ്രിയനും ലിസിയും പങ്കെടുത്തില്ല എന്ന് തുടങ്ങി പല ഫേക്ക് വാർത്തകളും വന്നുതുടങ്ങി. അതിനെക്കുറിച്ച് കല്യാണി പറയുന്നത് എന്നെ സോഷ്യൽ മീഡിയ പല പ്രാവശ്യം കല്യാണം കഴിപ്പിച്ചു കഴിഞ്ഞു എന്നാണ്. 

ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.  അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം.  ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു.  ലിസി പറയുന്നു അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതിൽ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കൂടാതെ അപ്പുവിന് വേറൊരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു. ഇനി എനിക്കൊരു അഭ്യർത്ഥനയുണ്ട്. പ്രണവിനെയേ കെട്ടൂ എന്ന് സോഷ്യൽ മീഡിയയിലൂടെ വിലപിക്കുന്ന നടിയോട്... ഇനി കാത്തിരിക്കേണ്ട, പ്രതീക്ഷ വേണ്ട  എല്ലാം കൈവിട്ടുപോയി. അതോർത്ത് ഇനി വിഷമിക്കേണ്ട മറ്റു വഴികൾ നോക്കുന്നതാണ് നല്ലത്," ആലപ്പി അഷറഫ് പറഞ്ഞു.

English Summary:

Alappuzha Ashraf reveals surprising details about Kalyani Priyadarshan and her brother Sidharth's upbringing, including a brief stay in an orphanage. Learn about their family life, careers, and the rumors surrounding Kalyani's relationship with Pranav Mohanlal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com