‘ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്’: സന്തോഷ് ടി. കുരുവിളയ്ക്കു പിന്തുണയുമായി ബാബുരാജ്

Mail This Article
മലയാള സിനിമയുടെ ലാഭ നഷ്ടക്കണക്കുകൾ പുറത്തുവിടുന്ന പ്രവണത മലയാള സിനിമയുടെ നാശത്തിനു തന്നെ കാരണമാകുമെന്ന നിർമാതാവ് സന്തോഷ് ടി. കുരുവിള അഭിപ്രായത്തിൽ പിന്തുണയുമായി നടൻ ബാബുരാജ്. സന്തോഷ് ടി. കുരുവിളയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഈ വിഷയത്തിൽ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്കു തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവർത്തി അടിയന്തിരമായ് ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്നായിരുന്നു സന്തോഷ് ടി. കുരുവിള അഭിപ്രായപ്പെട്ടത്. ഈ രംഗത്തേയ്ക്കു എത്തുന്ന പുതിയ ചിന്താഗതികളുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും പരിണിത ഫലം ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം യുവ ജനതയെ, തൊഴിലാളികളെ മുച്ചൂടും നശിപ്പിക്കുക എന്നതു തന്നെയാണെന്നും സന്തോഷ് ടി. കുരുവിള വ്യക്തമാക്കുന്നു.
‘‘മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസാവലോകന റിപ്പോർട്ടുകൾ അതും വളരെ രഹസ്യ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല ? വെടക്കാക്കി തനിക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമാണം നിലയ്ക്കുക തന്നെ ചെയ്യും. ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും, എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്, അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും, സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്, എല്ലാവർക്കും അത് സാധ്യവുമല്ല, കേവലമായ ലാഭത്തിന്റെ ഭാഷ മാത്രമല്ല അത്, അതൊരു പാഷനാണ്, മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിക്കും.
ചിലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും, അതൊക്കെ ഒരോ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ‘വിഷൻ’ അനുസരിച്ചാവും. ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട്, അത് അറിയാതെ പോവരുത്. പാമ്പുകൾ പടം പൊഴിക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും, പാമ്പാട്ടികൾ കരയേണ്ടതില്ല. മാറ്റമില്ലാത്തത് എന്തിനാണ് ? സിനിമകൾ മാറട്ടെ, നിക്ഷേപ സാധ്യതകളും മാറട്ടെ, ഈ രംഗം മാനം മുട്ടെ വളരട്ടെ...ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്.’’–സന്തോഷ് ടി. കുരുവിളയുടെ വാക്കുകൾ.