അസിസ്റ്റന്റ് ആകാൻ അവസരം ലഭിച്ചില്ല; 25ാം വയസ്സിൽ സംവിധായകനായ അബിഷൻ; ബ്ലോക് ബസ്റ്ററിലേക്ക് ‘ടൂറിസ്റ്റ് ഫാമിലി’

Mail This Article
‘ടൂറിസ്റ്റ് ഫാമിലി’യിലൂടെ തമിഴിൽ മറ്റൊരു മികച്ച സംവിധായകൻ കൂടി പിറവിയെടുത്തിരിക്കുന്നു. 25കാരനായ അബിഷൻ ജീവിന്ത് ആണ് ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റ് നൽകി സിനിമാ പ്രേമികളെ കയ്യിലെടുത്തത്. തമിഴ്‌നാട്ടിലേക്ക് സാഹസികമായി കുടിയേറുകയും, രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ശ്രീലങ്കൻ പൗരർ ആണെന്ന രഹസ്യം മറച്ചു വയ്ക്കുകയും ചെയ്യുന്ന കുടുംബത്തിന്റെ കഥയാണ് നർമത്തിന്റെ മേമ്പൊടി കലർത്തി അബിഷൻ പറയുന്നത്. ശശികുമാർ, സിമ്രാൻ, ബാല താരം കമലേഷ് ജഗൻ, 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ, യോഗലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സൂര്യയുടെ ‘റെട്രോ’യ്ക്കൊപ്പം മേയ് 1നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബജറ്റ് അധികം ഇല്ലാതിരുന്നതിനാൽ ഇങ്ങനെ ഒരു ചിത്രം വരുന്നതായി അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ റിലീസ് ദിനത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. റെട്രോ ഏറെക്കുറെ നെഗറ്റീവും അല്ലെങ്കില്‍ സമ്മിശ്രവുമായ അഭിപ്രായങ്ങള്‍ നേടിയപ്പോള്‍ ടൂറിസ്റ്റ് ഫാമിലി പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറി. 14 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതിനോടകം മുടക്കു മുതൽ തിരിച്ചുപിടിച്ചു കഴിഞ്ഞു. 21 കോടിയാണ് ആഗോള കലക്‌ഷനായി ചിത്രം വാരിയത്.
ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച തമിഴ് സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നുമാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നിൽക്കുന്ന പ്രകടനങ്ങളും സിനിമയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ പറയുന്നു.

ഭരത്ത് വിക്രമൻ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദൻ വിശ്വനാഥൻ ആണ്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസ്, എം.ആർ.പി എന്റർടെയ്ന്മെന്റ്സ് എന്നീ ബാനറുകളിൽ നസ്രത്ത് പസിലിയൻ, മഗേഷ് രാജേഷ് പസിലിയൻ, യുവരാജ് ഗണേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇനി അബിഷനെ പരിചയപ്പെടാം:
ഒരു യൂട്യൂബർ എന്ന നിലയിലാണ് അബിഷന്‍ വിനോദ ലോകത്തേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്, തഗ് ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ചെറിയ വ്ലോഗ് വിഡിയോകള്‍ ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. 2019 ൽ, ജിൻ എന്ന ഹ്രസ്വചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു, ഇത് സിനിമാ മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി. അടുത്ത വർഷം, നൊടികൾ പിറക്കാതും എന്നൊരു ഹ്രസ്വചിത്രം കൂടി ചെയ്തു. അത് യൂട്യൂബിൽ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ബ്രേക്ക്ഔട്ട് ഹിറ്റായി മാറി. ഈ വർക്കുകളാണ് സിനിമയിലെ അദ്ദേഹത്തിന്റെ കരിയറിന് ശക്തമായ അടിത്തറ പാകിയത്.
തിരുച്ചിറപ്പള്ളി സ്വദേശിയായ അബിഷൻ ലയോള കോളജിൽ നിന്നും വിഷ്വൽ കമ്യുണിക്കേഷൻ ബിരുദം നേടിയിട്ടുണ്ട്. അതിനുശേഷം സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായെങ്കിലും അവസരം ലഭിച്ചില്ല. വെള്ളിത്തിരയിലേക്കുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കോളജിലെ അവസാന വർഷത്തിൽ, കോവിഡ് മഹാമാരി കാരണം പ്രതീക്ഷ നൽകുന്ന സിനിമാ പ്രോജക്റ്റ് ഉപേക്ഷിച്ചു. പിന്നീട് തന്റെ മനസ്സിൽ തോന്നിയ കഥ, തിരക്കഥയായി എഴുതി, നിർമാതാവിന് ഇമെയ്ൽ അയച്ചു നൽകിയതോടെയാണ് ‘ടൂറിസ്റ്റ് ഫാമിലി’യുടെ തുടക്കമാകുന്നതെന്ന് അബിഷൻ പറയുന്നു. തിരക്കഥയിൽ വിശ്വസിച്ച നിർമാതാക്കളാണ് സംവിധായകന്റെ പ്രായം വകവയ്ക്കാതെ ‘ടൂറിസ്റ്റ് ഫാമിലി’ എന്ന നിർമിക്കാൻ തീരുമാനിച്ചതെന്ന് ശശികുമാർ പറഞ്ഞിരുന്നു.
സെറ്റിലെ ഏറ്റവും സീനിയറും നായകനടനുമായ ശശികുമാർ ഷൂട്ടിങിനെത്തിയാൽ തന്നെ സർ എന്നാണ് വിളിച്ചിരുന്നതെന്നും ആ വിളി കേൾക്കുമ്പോൾ അവിടെയുള്ള മറ്റുള്ളവർക്കും തനിയെ ഒരു മര്യാദ വന്നിരുന്നതായി തോന്നിയിരുന്നുവെന്നും അബിഷൻ പറയുന്നു. ശശികുമാർ സാറിന്റെ സർ വിളി കാരണമാണ്, തന്റെ പ്രായം നോക്കാതെ എല്ലാവരും തന്നിൽ വിശ്വസിച്ച് സിനിമയ്ക്കൊപ്പം നിന്നതെന്നും അബിഷൻ പറഞ്ഞു.
‘ടൂറിസ്റ്റ് ഫാമിലി’യുടെ പ്രി റിലീസ് ചടങ്ങിനിടെ, തന്റെ ദീർഘകാല പങ്കാളിയായ അഖില ഇളങ്കോവന് വിവാഹാഭ്യർഥന നടത്തി അബിഷൻ പങ്കുവച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു. വികാരഭരിതമായ ഒരു നിമിഷത്തിൽ, തന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും തന്നോടൊപ്പം നിന്നതിന് അഖിലയോട് നന്ദി പറഞ്ഞു, കൂടാതെ ശക്തിയുടെയും പ്രചോദനത്തിന്റെയും പ്രധാന ഉറവിടമായ തന്റെ അമ്മയെപ്പോലെ തന്നെ ഒപ്പം നിർത്തിയ ആളാണ് അഖിലയെന്നും അബിഷൻ പറയുകയുണ്ടായി. തത്സമയം പ്രേക്ഷകർക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും മുന്നിൽ വച്ചു നടത്തിയ വിവാഹാഭ്യർഥന അഖിലയ്ക്കും ഒരു ഞെട്ടലായിരുന്നു. അബിഷൻ തന്നെക്കുറിച്ച് പറയുമ്പോൾ അഖില കണ്ണീരടയ്ക്കാൻ പാടുപെടുന്നതും കാണാമായിരുന്നു.