ADVERTISEMENT

മലയാള സിനിമ കണ്ട ഏറ്റവും വാണിജ്യമൂല്യമുളള താരവും ഏറ്റവും മികച്ച നടനും ഒരാളാണ്, മോഹന്‍ലാല്‍. പക്ഷെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം അഭിമുഖീകരിച്ചതു പോലെ ഒരു പ്രതിസന്ധി മറ്റാരും നേരിട്ടിട്ടില്ല. പ്രിയദര്‍ശനെയും ഷാജി കൈലാസിനെയും പോലെ ലാലിന് ഒരു കാലത്ത് നിരവധി ഹിറ്റുകള്‍ നല്‍കിയ ലബ്ധപ്രതിഷ്ഠരായ സംവിധായകരുമായി ഒന്നിച്ചപ്പോഴും ലിജോ ജോസ് പെല്ലിശ്ശേരിയെ പോലെ നവസിനിമയുടെ വക്താവുമായി ചേര്‍ന്നപ്പോഴും സംഭവിച്ചതെന്താണെന്ന് നാം കണ്ടു. ഇവിടെയൊന്നും പാളിപ്പോയത് മോഹന്‍ലാല്‍ എന്ന നടനല്ല ജനഹിതം അറിയാതെ സിനിമകള്‍ ഒരുക്കിയ സംവിധായകരാണെന്നു തെളിയിക്കുകയാണ് ‘തുടരും’.

പോസ്റ്റർ
പോസ്റ്റർ

സിനിമയില്‍ സംവിധായകന്റെ പ്രസക്തി തിരിച്ചറിയാന്‍ മോഹന്‍ലാലിന്റെ മാത്രമല്ല ഓരോ നടന്റെയും പരാജയചിത്രങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഇവിടെയാണ് തരുണ്‍ മൂര്‍ത്തിയുടെ മേന്മ. ഏതാനും ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ തുടരും ഒരു അസാധാരണ സിനിമയൊന്നുമല്ല. മുന്‍പ് നാം കണ്ടതും കേട്ടതുമായ ചില കഥാംശങ്ങള്‍ തന്നെയാണ് ഈ സിനിമയിലും പ്രതിപാദിക്കപ്പെടുന്നത്. എന്നാല്‍ തിയറ്ററില്‍ കയറുന്ന പ്രേക്ഷകനെ ആദ്യന്തം പിടിച്ചിരുത്താന്‍ പോന്ന കരകൗശലത്തിനാണ് കയ്യടി. കൂട്ടിന് മോഹന്‍ലാലിന്റെയും പ്രകാശ് വര്‍മ്മയുടെയും കിടിലന്‍ പെര്‍ഫോമന്‍സും. 

അഭിനേതാക്കള്‍ എത്ര നന്നായി പെര്‍ഫോം ചെയ്താലും ഒരു ഛായാഗ്രഹകന്‍ എത്ര നന്നായി പ്രവര്‍ത്തിച്ചാലും സംഗീതസംവിധായകന്‍ എത്ര മികച്ച പശ്ചാത്തലസംഗീതം ഒരുക്കിയാലും സിനിമ വിജയിക്കണമെങ്കില്‍ അതിന്റെ ആകത്തുക നന്നാകണം. അത് ആസ്വാദ്യകരമായി കാണികള്‍ക്ക് അനുഭവപ്പെടണം. അത് എത്രത്തോളം യാഥാര്‍ഥ്യമാക്കാം എന്ന് കാണിച്ചു തരികയാണ് തരുണ്‍ മൂര്‍ത്തി. അതിന് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തോ കോടാനുകോടികളുടെ ബജറ്റോ ആവശ്യമില്ലെന്നും സെന്‍സിബിലിറ്റി മാത്രം മതിയെന്നും തരുണ്‍ പറയാതെ പറയുന്നു. നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. തരുണിന്റെ നാളിതുവരെയുളള സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തരുണോ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളോ അല്ല. മറിച്ച് കേരളീയ പൊതുസമൂഹമാണ്. ഇവിടെയാണ് ഒരു ചലച്ചിത്രകാരന്റെ മൂല്യ നിര്‍ണ്ണയം സംഭവിക്കുന്നത്. ‌

തളളിമറിക്കലുകള്‍ കൊണ്ട് കണ്ണുമൂടാവുന്ന ശരാശരി പ്രേക്ഷകന്റെ കാലം കഴിഞ്ഞെന്നും ലോകസിനിമാ പരിചയവും സിനിമാക്കാരേക്കാള്‍ മികച്ച ചലച്ചിത്രാവബോധവുമുളള ഒരു തലമുറയ്ക്ക് മുന്നിലാണ് നാം നില്‍ക്കുന്നതെന്നും ഉത്തമബോധ്യമുളളതു കൊണ്ടാണ് തരുണിനെ പോലുളളവര്‍ മൗനം പാലിക്കുന്നത്. അവര്‍ സ്വയം അടയാളപ്പെടുത്തുന്നത് വാക്കുകളിലല്ല, പ്രവൃത്തിയിലാണ്. 

പോസ്റ്റർ
പോസ്റ്റർ

ഓപ്പറേഷന്‍ ജാവ

തരുണിന്റെ  ആദ്യ സിനിമയായ ഓപ്പറേഷന്‍ ജാവയിലേക്ക് വരാം. ഒരു തുടക്കക്കാരന് വലിയ താരങ്ങളുടെ ഡേറ്റ് ലഭിക്കില്ലെന്ന് ബോധ്യമുളള തരുണ്‍ ആരുടെയും പിന്നാലെ നടക്കാതെ തന്റെ മനസിലെ കഥയ്ക്ക് ചടുലവും ആകാംക്ഷാജനകവും ആസ്വാദ്യകരവുമായ ഒരു തിരക്കഥാരൂപമുണ്ടാക്കി. നാട്ടുകാരനായ ഒരു നിര്‍മാതാവിനെ കണ്ട് അതിന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്തുന്നു. തരുണിന് ഇഷ്ടമുളള താരങ്ങളെ കാസ്റ്റ് ചെയ്യാന്‍ നിര്‍മാതാവ് അനുവദിക്കുന്നു. കൊക്കിലൊതുങ്ങുന്നത് കൊത്താം എന്ന് തീരുമാനിച്ച തരുണ്‍ ബാലു വര്‍ഗീസ്, ഇര്‍ഷാദ്, അര്‍ജുന്‍ അശോകന്‍ (അന്ന് അര്‍ജുന്‍ ഇന്നത്തെ നിലയിലേക്ക് വളര്‍ന്നിട്ടില്ല) എന്നിവരെ വച്ച് ഓപ്പറേഷന്‍ ജാവ എന്ന ത്രില്ലര്‍ ചെയ്യുന്നു.

ഫാസ്റ്റ് പേസ്ഡ് ത്രില്ലര്‍ എന്നതിനപ്പുറം യൂഷ്വല്‍ പാറ്റേണില്‍ നിന്ന് മാറി സഞ്ചരിച്ച സിനിമയായിരുന്നു അത്. സൈബര്‍ വേള്‍ഡ് എന്ന വ്യത്യസ്ത പശ്ചാത്തലവും ഫിലിം പൈറസി എന്ന വേറിട്ട സബ്ജക്ടും വച്ച് ഒരു ഒന്നൊന്നര കളി. ഈ സിനിമയുടെ സാറ്റ്ലൈറ്റ് റൈറ്റ് വില്‍ക്കാനായി റിലീസിനു മുന്‍പ് ചാനലുകളെ സമീപിച്ചപ്പോള്‍ അവര്‍ നിസാര തുക പറഞ്ഞെന്നും പിന്നീട് പടം ഹിറ്റായപ്പോള്‍ പതിന്‍മടങ്ങ് വിലയ്ക്ക് ചാനലുകള്‍ എടുത്തെന്നും ഒരു കഥയുണ്ട്. വിജയിക്കുന്നവന്റെ ഒപ്പം മാത്രം നില്‍ക്കുന്ന ഒന്നാണ് ഫിലിം ഇന്‍ഡസ്ട്രി. എത്ര മികച്ച പടം ചെയ്താലും പരാജിതന്റെ രോദനങ്ങള്‍ക്ക് അവിടെയാരും ചെവികൊടുക്കാറില്ല. തരുണ്‍ ഗോളടിച്ചതും അവിടെയാണ്. 

operation-java-pooja

ഇനീഷ്യന്‍ പുള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുളള ഒരു താരം പോലുമില്ലാത്ത സിനിമ കേവലം മൗത്ത് പബ്ലിസിറ്റിയിലുടെ മാത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ജോണര്‍ ഏതെന്നതോ ആര് അഭിനയിച്ചു എന്നതോ ആയിരുന്നില്ല ആ സിനിമയുടെ മേന്മ. ഒട്ടും മുഷിവില്ലാതെ കണ്ടിരിക്കാവുന്ന രസകരവും ഉദ്വേഗഭരിതവുമായ പടം. കിടിലന്‍ മേക്കിംഗ്.  ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ ആകര്‍ഷണ ഘടകങ്ങള്‍ രണ്ട് തലത്തിലായിരുന്നു. ട്വിസ്റ്റുകളും ടേണുകളുമുളള ഒരു കഥ പറഞ്ഞ് ആളുകളെ ഞെട്ടിക്കുക എന്നതിനപ്പുറം ലോലമായ ഒരു കഥാതന്തുവിനെ ആകാംക്ഷ ജനിപ്പിക്കും വിധം ആസ്വാദ്യകരമായി അവതരിപ്പിക്കുന്ന രീതിയാണ് തരുണ്‍ പരീക്ഷിച്ചത്.

സൈബര്‍ കുറ്റാന്വേഷണ രീതികളൊക്കെ നന്നായി പഠിച്ച് അവതരിപ്പിച്ച ഓപ്പറേഷന്‍ ജാവ ആവശ്യത്തിലേറെ ഹോം വര്‍ക്കുകള്‍ ചെയ്ത ഒരു സിനിമയായി തന്നെ അനുഭവപ്പെട്ടു. കണ്ട് പഴകിയതും മടുത്തതുമായ കഥാസന്ദര്‍ഭങ്ങള്‍ പാടെ മാറ്റി നിര്‍ത്തി പുതിയ സംഭവങ്ങള്‍ ഇണക്കി ചേര്‍ത്ത് രൂപപ്പെടുത്തിയ തിരക്കഥ ഒട്ടും മുഷിപ്പില്ലാതെ കൊണ്ടു പോകാന്‍ തരുണിന് കഴിഞ്ഞു. വിഷ്വലൈസേഷനിലും ക്ലീഷേകള്‍ ഒഴിവാക്കി പുതുമയാര്‍ന്ന സമീപനം സ്വീകരിച്ചു തരുണ്‍.

പരമ്പരാഗതമായ രീതിയില്‍ സിനിമ പഠിച്ചയാളല്ല തരുണ്‍. ഏതെങ്കിലൂം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മുതിര്‍ന്ന സംവിധായകരുടെ ഗുരുമുഖത്തു നിന്നോ പരിശീലനം സിദ്ധിച്ചയാളുമല്ല. ഒരു അഭിമുഖത്തില്‍ എങ്ങനെയാണ് സിനിമ പഠിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. ‘ഞാന്‍ പ്രിയന്‍ സാറിന്റെ വലിയ ആരാധകനാണ്. അദ്ദേഹം അടക്കമുളള സംവിധായകരുടെ സിനിമകള്‍ നൂറു കണക്കിന് തവണ ആവര്‍ത്തിച്ച് കണ്ടാണ് ഞാന്‍ സിനിമ പഠിച്ചത്’. തന്നെ പ്രചോദിപ്പിച്ചവരുടെ വഴികള്‍ പിന്‍തുടരാതെ തനത് വഴികള്‍ തേടി പോയി എന്നിടത്താണ് ഈ യുവാവിനെ ചലച്ചിത്രലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

saudi-vellakka

സൗദി വെളളക്ക

ആദ്യ സിനിമ വലിയ താരങ്ങളില്ലാതെ അപ്രതീക്ഷിത വിജയത്തിനൊപ്പം മികച്ച അഭിപ്രായം കൂടി നേടിയപ്പോള്‍ തരുണിന് ഡേറ്റ് നല്‍കാന്‍ തയ്യാറായി വിപണനമൂല്യമുളള പല താരങ്ങളും മുന്നോട്ട് വന്നു. എന്നാല്‍ ശൂന്യതയില്‍ നിന്ന് വിജയം സൃഷ്ടിച്ച തനിക്ക് താരങ്ങളില്ലാതെ അതേ വിജയം ആവര്‍ത്തിക്കാനാവുമെന്ന് തരുണിന് തോന്നിയിരിക്കണം. സൗദി വെളളക്ക എന്ന അടുത്ത ചിത്രം രണ്ട് വിപ്ലവങ്ങളാണ് സൃഷ്ടിച്ചത്. ഒന്ന് അറിയപ്പെടാത്ത രണ്ടു പേരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച സിനിമ. രണ്ട് ഓപ്പറേഷന്‍ ജാവയുമായി പുലബന്ധം പോലുമില്ലാത്ത ഓഫ്ബീറ്റ് മോഡിലുളള ഒരു സ്വാഭാവിക സിനിമ. കലാ സിനിമകളുടെ ദുരുഹതകളോ ദുര്‍ഗ്രാഹ്യതകളോ ഇല്ലാതെ കാണികള്‍ക്ക് പെട്ടെന്ന് കണക്ടാവുന്ന ഈ സിനിമ എണ്‍പതുകളിലെ മധ്യവര്‍ത്തി സിനിമകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായിരുന്നു. അവിടെയും ആരെയും അനുകരിക്കാതെ തന്റേതായ ഒരു ടച്ച് നല്‍കാന്‍ കഴിഞ്ഞു എന്നിടത്താണ് തരുണ്‍ ആദരിക്കപ്പെട്ടത്. ‌‌‌

saudi-vellakka-review

ഈ ചിത്രം ഐഎഫ്എഫ്കെ 2022 ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏതൊരു സംവിധായകനും എത്ര ജോണര്‍ മാറി ചെയ്താലും അതിലെല്ലാം അവരുടെ അടിസ്ഥാന ശൈലിയുടെ മിന്നാട്ടം ദൃശ്യമാവും. എന്നാല്‍ ഓപ്പറേഷന്‍ ജാവയും സൗദി വെളളക്കയും ഒരേ സംവിധായകനാണ് ചെയ്തതെന്ന് ഒരിക്കലും തോന്നാത്ത വിധം രണ്ട് വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന സിനിമകളാക്കി മാറ്റാന്‍ തരുണിന് കഴിഞ്ഞു. ബൗദ്ധിക-ധൈഷ്ണിക ജാടകളില്ലാത്ത സിനിമയ്ക്കും മികച്ച സിനിമ എന്ന വിശുദ്ധപദവി നേടാം എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു സൗദി വെളളക്ക.

saudi-vellakka-umma

തുടരും...

തരുണ്‍ മൂന്നാമതൊരു സിനിമയുമായി വരുമ്പോള്‍ അതിന്റെ സ്വഭാവം എന്തായിരിക്കുമെന്ന സ്വാഭാവികമായ ആകാംക്ഷ ചലച്ചിത്ര വ്യവസായത്തില്‍ നിന്ന ഘട്ടത്തിലാണ് തുടരും എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാല്‍ എന്ന അപാരസിദ്ധികളുളള നടന്‍ ഉറവ വറ്റിയ സംവിധായകരുടെ കയ്യില്‍ അരക്ഷിതനും നിസഹായനുമായി നില്‍ക്കുന്ന ചരിത്രപരമായ ഒരു ദശാസന്ധിയിലാണ് തരുണ്‍ എന്ന നവാഗതന് രഞ്ജിത്ത് എന്ന പരിണിതപ്രജ്ഞനായ നിര്‍മ്മാതാവിന്റെ വാക്ക് വിശ്വസിച്ച് അദ്ദേഹം ഡേറ്റ് കൊടുക്കുന്നത്. മോഹന്‍ലാലിനെ വച്ച് ഗിമ്മിക്കുകള്‍ കാണിക്കാനല്ല തരുണ്‍ ശ്രമിച്ചത്. മലയാളികള്‍ കാണാനിഷ്ടപ്പെടുന്ന ഒരു മോഹന്‍ലാലുണ്ട്. മണ്ണില്‍ ചവുട്ടി നടക്കുന്ന ഇടത്തരക്കാരനായ ഒരു സാധാരണ മനുഷ്യന്‍. അയാള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. അതിനെ അതിജീവിക്കുന്ന വഴികള്‍. ഇതെല്ലാം സ്വാഭാവികതയോടെ അതിശയോക്തിയുടെ അരോചകതയില്ലാതെ തരുണ്‍ ആവിഷ്‌കരിച്ചു.‌‍

മോഹൻലാൽ
മോഹൻലാൽ

പ്രീ റിലീസ് ഹൈപ്പുകള്‍ സൃഷ്ടിച്ചില്ല. സ്വന്തം സൃഷ്ടിയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്വയം വീമ്പിളക്കിയില്ല. എനിക്ക് കഴിയുന്ന ഒരു സംഗതി ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ കണ്ട് നോക്കൂ എന്നതായിരുന്നു തരുണിന്റെ ലൈന്‍. ജനങ്ങള്‍ കണ്ടു. ഇഷ്ടപ്പെട്ടു. അവര്‍ പരസ്പരം പറഞ്ഞ് അറിഞ്ഞ് സിനിമ സര്‍വകാലഹിറ്റായി. അപ്പോഴും താന്‍ അഭിനവ സ്പില്‍ബര്‍ഗാണെന്നും ഡേവിഡ് ലീനാണെന്നും തരുണ്‍ അവകാശപ്പെട്ടില്ല. പകരം ഇത്രമാത്രം പറഞ്ഞു,‘ കഷ്ടപ്പാടിന് പ്രതിഫലമുണ്ടായതില്‍ സന്തോഷം. നന്ദി’. ഇതാണ് തരുണ്‍. 200 കോടി തന്നാല്‍ 300 കോടി കലക്‌ഷൻ കൊണ്ടുവരാമെന്ന് പറഞ്ഞില്ല ഈ സംവിധായകന്‍. 28 കോടിയില്‍ തീര്‍ത്ത തുടരും കുതിക്കുന്നത് 200 കോടിക്കപ്പുറത്തേക്കാണ്. ഈ മിടുക്കിനെ ഇന്ത്യന്‍ ചലച്ചിത്രലോകം നമിക്കുമ്പോള്‍ മലയാള ചലച്ചിത്ര വ്യവസായം അഭിമാനത്തോടെ നോക്കി കാണുന്നു. തൃശൂരിലെ ഒരു തീയറ്റര്‍ ഉടമ മനസ് നിറയുന്ന സന്തോഷത്തോടെ പറഞ്ഞു. എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് എല്ലാ ഷോയിലും ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങൂന്നത്. ടിക്കറ്റ് കിട്ടാതെ ആളുകള്‍ മടങ്ങുന്ന കാഴ്ചയും അത്ഭുതം പകരുന്നു. ഇങ്ങനെയൊരു ട്രെന്റ് തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞെങ്കില്‍ തരുണ്‍ മൂര്‍ത്തി മലയാള സിനിമാ വ്യവസായത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു.

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

ജീവിതവഴികള്‍

വൈക്കം സ്വദേശിയായ തരുണ്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.ടെക് പഠനം കഴിഞ്ഞ് അസിസ്റ്റന്റ ്‌പ്രൊഫസറായി കുറച്ചുകാലം ജോലി നോക്കിയിരുന്നു. കലാപരമായ താൽപര്യം ഇതിനിടയിലും കുടെക്കൊണ്ടു നടന്നു. ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന തരുണ്‍ കഥകളിയും അഭ്യസിച്ചിട്ടുണ്ട്. യുവജനോത്സവ വേദികളില്‍ മികച്ചനടനായി പല കുറി നേട്ടം കൊയ്തു. മോണോ ആക്ട്, മിമിക്രി എന്നിവ വേറെ. ടിവി ചാനലുകള്‍ക്കായി പരസ്യചിത്രങ്ങള്‍ ചെയ്തുകൊണ്ടാണ് ദൃശ്യമാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യകാലത്ത് അഭിനയമോഹം പിന്‍തുടര്‍ന്ന അദ്ദേഹം അവസരങ്ങള്‍ തേടി അലഞ്ഞെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. എഴുതാനുളള കഴിവ് തിരിച്ചറിഞ്ഞ പിതാവ് തരുണിനെ ഒരു തിരക്കഥാകൃത്താകാന്‍ പ്രേരിപ്പിച്ചു. 

മോഹൻലാൽ–തരുൺ മൂർത്തി
മോഹൻലാൽ–തരുൺ മൂർത്തി

‘ഓപ്പറേഷന്‍ ജാവ’യുടെ രചന നിര്‍വഹിക്കുന്നത് അങ്ങനെയാണ്. സ്വന്തം രചനയില്‍ വിശ്വാസം തോന്നിയ തരുണ്‍ ചിത്രം സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നു. നാട്ടുകാരനായ നിര്‍മാതാവിനെ കാണാനായി പോകുന്നു. നിര്‍മാതാവിനെ സമീപിച്ച കഥയില്‍ പോലും പുതുമയുണ്ട്. നിര്‍മാതാവ് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് പോകാന്‍ നില്‍ക്കുന്ന സമയത്താണ് തരുണ്‍ ചെന്ന് കാണുന്നത്. അതൊരു ശുഭലക്ഷണമായി തോന്നിയ അദ്ദേഹം ചതയദിനത്തില്‍ കഥ കേള്‍ക്കാമെന്ന് പറഞ്ഞു. യാത്ര പറഞ്ഞിറങ്ങി വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് എവിടെ വച്ച് കാണാമെന്ന് ചോദിച്ചില്ലല്ലോ എന്നോര്‍ത്തത്. തരുണ്‍ പെട്ടെന്ന് തന്നെ അദ്ദേഹം അമ്പലത്തിലുണ്ടെന്ന കാര്യം ഓര്‍ത്തു. ഓടി വൈക്കം ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ പ്രൊഡ്യൂസര്‍ തൊഴുതുകൊണ്ട് നില്‍ക്കുകയാണ്. തരുണ്‍ പിന്നില്‍ ചെന്നു നിന്ന് പതിയെ കാര്യം പറഞ്ഞു.

l360-tharun-moorthy

അദ്ദേഹം ചിരിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെ സ്ഥലവും സമയവും പറഞ്ഞു. കഥ കേട്ടപ്പോള്‍ ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ വലിയ തടസങ്ങളില്ലാതെ ആദ്യ സിനിമ ഓണായി, ഹിറ്റുമായി. ഓപ്പറേഷന്‍ ജാവക്ക് മറ്റൊരു പ്രസക്തി കൂടിയുണ്ട്. കോവിഡ് കാലത്താണ് പടം റിലീസ് ചെയ്യുന്നത്. ആളുകള്‍ തിയറ്ററില്‍ പോകാന്‍ ഭയന്നു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പോലും പടം നന്നായി ഓടി. നല്ല സിനിമകള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ പോലും തടസമല്ലെന്ന തിരിച്ചറിവ് സൃഷ്ടിച്ച സിനിമയായിരുന്നു അത്. രണ്ടാമത്തെ ചിത്രം സൗദി വെളളക്ക തിയറ്ററില്‍ വലിയ ഹിറ്റായില്ലെങ്കിലും മികച്ച സിനിമ എന്ന് വ്യാപകമായ പ്രശംസ നേടി. 

മോഹൻലാലിനൊപ്പം തരുൺ മൂർത്തി
മോഹൻലാലിനൊപ്പം തരുൺ മൂർത്തി

വ്യക്തിത്വമുളള ചലച്ചിത്രകാരന്‍

പല സംവിധായകരും സ്വന്തം ശൈലിയുടെ തടവുകാരായി മാറുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. ആവിഷ്‌കരണ രീതിയില്‍ വേറിട്ട വഴികള്‍ പരീക്ഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല. മലയാളത്തിലെ വലിയ വിഭാഗം ചലച്ചിത്രകാരന്‍മാരെയും ഈ ദുരന്തം പിന്‍തുടര്‍ന്നിട്ടുണ്ട്. കെ.ജി.ജോര്‍ജിനെ പോലെ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇതില്‍ നിന്ന് മോചനം ലഭിച്ചിട്ടുളളു. ജോര്‍ജിന്റെ സിനിമകള്‍ തമ്മില്‍ ഇതിവൃത്തത്തിലെന്ന പോലെ ആഖ്യാനരീതിയിലും വൈവിധ്യമുണ്ട്. തരുണ്‍ പിന്‍തുടരാന്‍ ശ്രമിക്കുന്നതും ഇതേ സമീപനമാണെന്ന് കാണാം. എന്ന് കരുതി ഏതെങ്കിലും തലത്തില്‍ താരതമ്യമോ സമാനതയോ അര്‍ഹിക്കുന്ന ചലച്ചിത്രകാരന്‍മാരല്ല ഇരുവരും. സമകാലികര്‍ക്കോ പിന്‍ഗാമികള്‍ക്കോ മറികടക്കാനാവാത്ത വിധം ഔന്നത്യം പുലര്‍ത്തുന്നവയാണ് ജോര്‍ജിന്റെ പല സിനിമകളും. കാലത്തെ കീഴടക്കിക്കൊണ്ട് അവ ഇന്നും നിലനില്‍ക്കുന്നു. 

tharun-moorthy

തരുണാകട്ടെ കാലാതിവര്‍ത്തിയും അതേസമയം കാലികപ്രസക്തിയുളളതുമായ ഇതിവൃത്തങ്ങള്‍ കണ്ടെത്തി ആവിഷ്‌കരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നു. ഓപ്പറേഷന്‍ ജാവ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ സൗദി വെളളക്ക കോടതികളില്‍ കെട്ടിക്കിടക്കുന്ന വ്യവഹാരങ്ങള്‍ വ്യക്തികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ വരച്ചു കാട്ടി. ഇതിനായി തരുണ്‍ നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും തയാറെടുപ്പുകളും ഏറെയാണ്. നിരവധി പുതുമുഖങ്ങളെ ഈ സിനിമയ്ക്കായി കണ്ടെടുത്ത് പരിശീലിപ്പിച്ച്  ക്യാമറയ്ക്ക് മുന്നില്‍ അഭിനയിപ്പിച്ചു. മുന്‍വിധികള്‍ക്കപ്പുറത്താണ് തരുണ്‍. ഓരോ സിനിമയും ആളുകള്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് വേറിട്ട ഒന്നാക്കി മാറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമം. തുടരും പൂര്‍ണമായി പുതുമയുളള സിനിമയെന്ന് പറയാനാവില്ല. പക്ഷെ കണ്ടും കേട്ടും അറിഞ്ഞ ഒന്നിനെ എങ്ങനെ പുതിയ തലത്തില്‍ ആവിഷ്‌കരിക്കാമെന്നും നവ്യാനുഭവം എന്ന് തോന്നിക്കുന്ന വിധത്തില്‍ സ്‌ക്രീനില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്നതിലാണ് തരുണിന്റെ മിടുക്ക്.‌

ഒരു സിനിമ പറയുന്ന വിഷയം എന്തുമാകട്ടെ- അത് എങ്ങനെ ആഖ്യാനം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് തരുണ്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ആദ്യന്തം രസച്ചരട് മുറിയാതെ പ്രേക്ഷകരെ പിടിച്ചിരുത്തും വിധം കഥ പറയാനുളള ആ മിടുക്കില്‍ കവിഞ്ഞ് അസാധാരണമായ ഒന്നും തരുണ്‍ ചെയ്തിട്ടില്ല. സിനിമാ പ്രേമികള്‍ ആഗ്രഹിക്കുന്നതും അത് മാത്രമാണ്. അത്രയെങ്കിലും നല്‍കിയാല്‍ ആ സംവിധായകന്‍ ദീര്‍ഘകാലം സിനിമയില്‍ തുടരും....മോഹന്‍ലാൽ എന്ന മഹാ നടനെ അപമാനിച്ചില്ല തരുണ്‍ മൂര്‍ത്തി, പ്രേക്ഷകരെയും.

tharun-moorthy

അതിന്റെ പേരില്‍ ചലച്ചിത്രവ്യവസായത്തിനൊപ്പം കാലവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തന്റെ സിനിമാ സങ്കല്‍പ്പത്തെക്കുറിച്ച് ഒരിക്കല്‍ തരുണ്‍ പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ട്. 'ഭൂരിപക്ഷം വരുന്ന ആളുകള്‍ക്ക് ഇതാണ് വേണ്ടതെന്ന മുന്‍ധാരണ ഉപേക്ഷിക്കുക. നമുക്കൊരു ചിന്തയുണ്ടാവണം. വ്യക്തിത്വമുണ്ടാവണം. കാഴ്ചപ്പാടുണ്ടാവണം. അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിയണം. നമ്മുടെയും കാണികളുടെയും ഇഷ്ടങ്ങള്‍ ഒന്നിക്കുന്നിടത്താണ് ഒരു സിനിമ വിജയക്കുന്നത്'. തനത് വ്യക്തിത്വത്തിന്റെ അടയാളമുദ്രകള്‍ പതിഞ്ഞ സിനിമകളായിരുന്നു ഇദ്ദേഹം ഇക്കാലമത്രയും ചെയ്തത് എല്ലാം.  ഓപ്പറേഷന്‍ ജാവ, സൗദി വെളളക്ക, തുടരും...ഇനി ടോര്‍പ്പിഡോ...ഇതുവരെ കണ്ട സിനിമകളില്‍ നിന്നും എല്ലാ അര്‍ത്ഥത്തിലും വേറിട്ട ഒന്നിനായി   മലയാളി കാത്തിരിക്കുന്നു. തുടരുമോ തരുണ്‍ മാജിക്ക്..?

English Summary:

'No gimmicks, we showed the Mohanlal that Malayalis love': Tharun Moorthy on 'Thudarum'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com