കേരളത്തിൽ നിന്നു മാത്രം 100 കോടി; ഇതുവരെ 178 കോടി; ‘തുടരുന്ന’ റെക്കോർഡുകൾ

Mail This Article
കേരള ബോക്സ് ഓഫിസിൽ നിന്നും 100 കോടി ഗ്രോസ് കലക്‌ഷനുമായി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്ത് 13 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കളായ രജപുത്രയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. സംവിധായകൻ തരുൺ മൂർത്തിയും സന്തോഷ വാർത്ത പങ്കുവച്ചിട്ടുണ്ട്.
അതേസമയം ആഗോള കലക്‌ഷനിൽ ‘2018’ന്റെ കലക്‌ഷൻ റെക്കോർഡ് തകർത്ത് ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മൂന്നാമത്തെ മലയാള സിനിമയായും ‘തുടരും’ മാറി. എമ്പുരാൻ ആണ് ഇതിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് മഞ്ഞുമ്മൽ ബോയ്സും. 178 കോടിയാണ് ‘തുടരും’ ആഗോള കലക്‌ഷനിൽ ഇതുവരെ വാരിയത്.
ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് ‘തുടരും’. മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫിസ് കലക്‌ഷനിലേക്കു കുതിക്കുകയാണ് മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കലക്‌ഷനായി വാരിയത്.
ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.