കെനിഷയ്ക്കൊപ്പം പൊതുവേദിയിൽ ഒരുമിച്ചെത്തി രവി മോഹൻ; പ്രണയത്തിലാണോ എന്ന് ആരാധകർ

Mail This Article
സുഹൃത്ത് കെനിഷ ഫ്രാൻസിസിനൊപ്പം ഒരുമിച്ചൊരു വിവാഹ വിരുന്നിൽ പങ്കെടുത്ത് നടൻ രവി മോഹൻ. നിർമാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിനാണ് ഇരുവരും ഒരേ സ്റ്റൈലിലുള്ള വസ്ത്രമണിഞ്ഞ് വിരുന്നിന് എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ശ്രദ്ധേയമായി കഴിഞ്ഞു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നാണ് ആരാധക കമന്റുകൾ. ദമ്പതികളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ഇവർ എത്തിയതെന്നും ജയം രവി ഒരുപാട് സന്തോഷവനായാണ് കെനിഷയ്ക്കൊപ്പം കാണാനാകുന്നതെന്നും ആരാധകർ പറയുന്നുണ്ട്
രവി മോഹനും ആർതിയും വിവാഹമോചിതരാകാൻ കാരണം കെനിഷയാണെന്നു നേരത്തെ ഗോസിപ്പുകൾ പടർന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് ജയം രവി തന്നെ രംഗത്തുവന്നിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കെനിഷയുമായി ചേർന്ന് ഹീലിങ് സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും രവി മോഹൻ പറഞ്ഞിരുന്നു.
ഗായിക കൂടിയായ കെനിഷ മികച്ചൊരു നർത്തകിയും പ്രാക്ടീസ് ലൈസൻസുള്ള സൈക്കോളജിസ്റ്റും കൂടിയാണ്. തെന്നിന്ത്യൻ സെലിബ്രിറ്റികളുമായും ഗായകരുമായും മികച്ച ബന്ധം പുലർത്തുന്ന കെനിഷ സമൂഹമാധ്യമങ്ങളിലെയും നിറസാന്നിധ്യമാണ്.
‘ഇതൈ യാർ സൊൽവാറോ’ എന്ന പാട്ടിന്റെ ലോഞ്ച് ചടങ്ങിൽ വച്ചാണ് രവി മോഹനും കെനിഷയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കെനിഷയുടെ മാസ്മരിക സ്വരത്തിന്റെ ആരാധകനായി മാറിയ രവിയും കെനിഷയും തമ്മിലുള്ള ബന്ധം ശക്തമായത് രവി, കെനിഷയുടെ ക്ലിനിക്കിൽ തെറപ്പിക്കായി എത്തിയതു മുതലാണെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ഭാര്യ ആരതിയുമായുള്ള 14 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ ആരാധകരും കുടുംബക്കാരും ഏറെ ഞെട്ടലോടെയാണ് ആ വാർത്തയറിഞ്ഞത്. വിവാഹമോചന വാർത്ത തികച്ചും ഏകപക്ഷീയമാണെന്നും തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെക്കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നുമാരോപിച്ച് 2024 സെപ്റ്റംബർ 11-ന് ആരതി സമൂഹമാധ്യമങ്ങളിൽ കുറിപ്പു പങ്കുവച്ചു.
രവിയുടെ പ്രഖ്യാപനം തനിക്കും കുടുംബത്തിനും ഞെട്ടലും സങ്കടവുമുണ്ടാക്കിയെന്നും 14 വർഷം നീണ്ട വിവാഹബന്ധം വേർപെടുത്തുമ്പോൾ പരസ്പര ബഹുമാനവും സ്വകാര്യതയും ലംഘിക്കാതെ ആവണമായിരുന്നുവെന്നും താനും കുട്ടികളും വൈകാരികമായ അസ്ഥിരതയിലൂടെയാണ് കടന്നു പോകുന്നതെന്നും സൂചിപ്പിക്കുന്ന ആരതിയുടെ പോസ്റ്റ് പുറത്തു വന്നതോടെയാണ്, ഗായികയുമായുള്ള രവിമോഹന്റെ ബന്ധമാണ് ദാമ്പത്യത്തകർച്ചയ്ക്ക് കാരണമായതെന്ന തരത്തിൽ വാർത്തകൾ വന്നത്.