ADVERTISEMENT

അതിർത്തിയിൽ സംഘർഷാവസ്ഥയുടെ ഭീകരത നേരിട്ടറിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യാ രാജ്. ജയ്സാൽമീറിൽ സേഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ പാക്ക് ഷെല്ലാക്രമണം നേരിൽ കാണാനിടയായെന്നും ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ ഐശ്വര്യ പറഞ്ഞു. ആകാശത്ത് വലിയ ശബ്ദവും വെളിച്ചവും കണ്ടപ്പോൾ സൈന്യത്തിന്റെ മോക്ക് ഡ്രിൽ ആകുമെന്ന് കരുതി. എന്നാൽ അത് പാക്കിസ്ഥാന്റെ ഷെല്ലാക്രമണം ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും താരം വെളിപ്പെടുത്തി. ഷൂട്ട് താൽക്കാലികമായി നിറുത്തി വച്ച് സംഘം കൊച്ചിയിലേക്ക് മടങ്ങുകയാണെന്നും ഐശ്വര്യ രാജ് അറിയിച്ചു. 

ഐശ്വര്യ രാജിന്റെ വാക്കുകൾ: 

ഞാനിപ്പോൾ ജയ്സാൽമീറിലാണ്. ഹാഫ് എന്ന സിനിമയുടെ ഷൂട്ടിനായി എത്തിയതാണ്. ൽക്കാലം ഷെഡ്യൂൾ ബ്രേക്ക് ചെയ്യുകയാണ്. ‍‌അതിർത്തിക്ക് വളരെ അടുത്തുള്ള ഒരു ലൊക്കേഷനിൽ ഞങ്ങൾ 10 ദിവസത്തോളം ഷൂട്ട് ചെയ്തു. പക്ഷേ, ഇന്ന് ഞങ്ങൾ കൊച്ചിയിലേക്ക് തിരിക്കുകയാണ്. കാരണം, എല്ലാവർക്കും ഇപ്പോഴത്തെ സംഘർഷാവസ്ഥ അറിയാമല്ലോ. ഇരുന്നൂറോളം പേർ അടങ്ങുന്ന സംഘമാണ് ഞങ്ങളുടേത്. അത്ര സുരക്ഷിതമല്ല ഇവിടം. ഇന്നലെ വരെ എല്ലാം നല്ലതായിരുന്നു. എല്ലാവരും അവരവരുടെ ജോലികൾ ചെയ്യുകയായിരുന്നു. രാത്രി ഞാനും എന്റെ സഹോദരിയും കൂടി അടുത്തുള്ള ദാബയിൽ ഭക്ഷണം കഴിക്കാൻ പോയി. പെട്ടെന്ന് വലിയ ശബ്ദവും വെളിച്ചവും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന്റെ മോക്ക് ഡ്രിൽ ആണെന്നാണ് ആദ്യം കരുതിയത്. തിരികെ ഹോട്ടലിലെത്തിയപ്പോഴാണ് അത് പാക്കിസ്ഥാന്റെ ഷെല്ലാക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. 

പാക്കിസ്ഥാന്റെ ഷെല്ലാക്രമണം ഇന്ത്യൻ സൈന്യം പ്രതിരോധിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളിപ്പോൾ ജീവനോടെ ഇരിക്കുന്നതിനുള്ള കാരണം തന്നെ ഇന്ത്യൻ സൈന്യമാണ്. നമ്മുടെ സൈന്യം ഗംഭീരമായി അവരുടെ ജോലി നിർവഹിക്കുന്നു. കൺമുന്നിൽ ഇതെല്ലാം കാണേണ്ടി വരുന്നത് അത്ര കൂളായ കാര്യമല്ല. ഇവിടത്തെ ജനങ്ങളെക്കുറിച്ചോർത്ത് ദുഃഖമുണ്ട്. കാരണം, സുരക്ഷിതമായ ഒരു ഇടത്തേക്ക് മടങ്ങാനുള്ള ഓപ്ഷൻ ഞങ്ങൾക്കുണ്ട്. പക്ഷേ, ഇവർക്കില്ല. അവർ ഇവിടെ തന്നെ തുടരുന്നു. ഇത് അവരുടെ സ്വന്തം സ്ഥലമാണ്. അവർ അവരുടെ ജോലികൾ ചെയ്യുന്നു. ഇന്നലെ വരെ എല്ലാവരും സന്തോഷത്തോടെ ചിരിച്ചു കളിച്ചു നടന്നവരാണ്. അവർക്ക് ഒന്നും സംഭവിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു. അവർ ആർക്കും ഉപദ്രവം ചെയ്യാത്ത ആളുകളാണ്. നമ്മളെപ്പോലെ തന്നെയല്ലേ അവരും! എല്ലാവരും സുരക്ഷിതരായിരിക്കട്ടെ. 

‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ രാജ്. സംജാദ് സംവിധാനം ചെയ്യുന്ന ‘ഹാഫ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് ഐശ്വര്യ രാജ് ഉൾപ്പടെയുള്ളവരുടെ സംഘം രാജസ്ഥാനിലെ ജയ്സാൽമീറിൽ എത്തിയത്. കഴിഞ്ഞ 10 ദിവസമായി രാജസ്ഥാനിലെ ജയ്സാൽമീറിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിങ് നടത്തിവരികയായിരുന്നു. സംഘർഷം രൂക്ഷമായതോടെ സിനിമയുടെ ചിത്രീകരണം നിർത്തി സംഘം നാട്ടിലേക്ക് തിരിച്ചു. മലയാളത്തിലെ ആദ്യ വാമ്പയർ ആക്‌ഷൻ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ‘ഹാഫ്’. രഞ്ജിത് സജീവാണ് നായകൻ.

English Summary:

Upcoming actress Aishwarya Raj experienced the impact of war firsthand on Thursday night. After a day of shooting for her latest film Half, directed by Samjad, she returned to her hotel in Jaisalmer—only to witness loud sounds and fireballs lighting up the night sky.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com