2018നെ തകർത്ത് തുടരും; ഒന്നാമനായി മോഹൻലാൽ, ഇത് ചരിത്രം

Mail This Article
എക്കാലത്തെയും വലിയ കലക്ഷൻ നേടി വിജയക്കുതിപ്പ് തുടർന്ന് മോഹൻലാൽ– തരുൺ മൂർത്തി ചിത്രം ‘തുടരും’. കേരളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. ‘2018’ എന്ന ജൂഡ് ആന്തണി ചിത്രത്തിന്റെ കലക്ഷൻ റെക്കോർഡാണ് രണ്ടാഴ്ച കൊണ്ട് ‘തുടരും’ ഭേദിച്ചത്. ഇതോടെ മലയാളത്തിലെ സകല കലക്ഷൻ റെക്കോർഡും സ്വന്തം പേരിലാക്കുകയാണ് മോഹൻലാൽ.
‘ഇനി റെക്കോർഡുകളൊന്നും അവശേഷിക്കുന്നില്ല. ഒറ്റ പേരു മാത്രം– മോഹൻലാൽ! കേരളത്തിലെ ഏറ്റവും ഉയർന്നത്, സിനിമയുടെ ഏറ്റവും മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് ആശിർവാദ് സിനിമാസ് ഈ സന്തോഷവാർത്ത ആരാധകർക്കു മുൻപിൽ പങ്കുവച്ചത്. ആവേശത്തോടെയാണ് ആരാധകർ ഈ സന്തോഷം സ്വീകരിച്ചത്. അഞ്ചു ദശാബ്ദം തുടർച്ചയായി ഇൻഡസ്ട്രി ഹിറ്റ് നൽകിയ താരമെന്ന അംഗീകാരവും ഇതിലൂടെ മോഹൻലാൽ സ്വന്തമാക്കി.
ആഗോള കലക്‌ഷനിൽ ‘2018’ന്റെ കലക്‌ഷൻ റെക്കോർഡ് തകർത്ത് ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മൂന്നാമത്തെ മലയാള സിനിമയായി ‘തുടരും’. കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് ‘തുടരും’.
ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.